ആളുകളെ കണ്ടാല്‍ അതിഥികളായി വീട്ടിലേയ്ക്ക് ക്ഷണിച്ച് സല്ക്കരിച്ചിരുത്തുന്ന ഭീകരരാക്ഷസനായിരുന്നു പ്രൊക്കസ്റ്റസ്. അയാളുടെ വീട്ടിലുണ്ടായിരുന്ന രണ്ടു കട്ടിലുകളിലൊന്നു നീളം കൂടിയതും മറ്റൊന്ന് നീളം കുറഞ്ഞതും. ഭക്ഷണം കഴിച്ചതിനു ശേഷം അതിഥികളെ കട്ടിലില്‍ കിടക്കാന്‍ ക്ഷണിക്കും. നീളം കൂടിയ അതിഥിക്ക് നീളം കുറഞ്ഞ കട്ടിലും നീളം കുറഞ്ഞ അതിഥിക്ക് നീളം കൂടിയ കട്ടിലും നല്‍കും. നീളംകൂടിയ അതിഥിയുടെ തലയും കാലും കട്ടിലിന്റെ അളവനുസരിച്ച് മുറിച്ച്മാറ്റും. നീളം കുറഞ്ഞ അതിഥിയുടെ തലയും കാലും കട്ടിലിന്റെ അളവനുസരിച്ച് വലിച്ചു നീട്ടും. രണ്ടായാലും അതിഥിയുടെ കഥ കഴിയും എന്ന കാര്യത്തില്‍ സംശയമേതുമില്ല.
രാജ്യത്തെ ഏറ്റവും വലിയ ജനസേവകാരായ ഇന്‍ഷുറന്‍സ് ഏജന്റുമാരില്‍ ചിലര്‍ പ്രോക്കസ്റ്റസിന്റെ പ്രേതം ബാധിച്ചവരാണെന്നു പറയാന്‍ തോന്നിയാല്‍ അതൊരു കുറ്റമാകില്ല .കാരണം തോന്നലിനെ ശിക്ഷിക്കാന്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ വകുപ്പില്ല . പ്രീമിയം അടക്കാന്‍ കഴിയാത്തവനു വലിയ തുകയുടെ പോളിസി നല്‍കും. സമ്പന്നന്റെ ഉള്ള പോളിസി മുഴുവന്‍ കാലമെത്തുമുംപേ സറണ്ടര്‍ ചെയ്യിപ്പിച്ച് പുതിയ പോളിസി എടുപ്പിക്കും .രണ്ടായാലും പോളിസിയുടമക്ക് നഷ്ടം; ഏജന്റിനു ബിസിനസ് വര്‍ദ്ധന; കോടിപതിപ്പട്ടം.
ഇക്കാലത്ത് പ്രണയം പോലെത്തന്നെ ഇന്ഷുറന്സ്എടുപ്പിക്കുന്നതും പെരും കളളം പറഞ്ഞുള്ള ഫോണ്‍കോളിലൂടെയാണ് .എങ്ങനെയോ ഫോണ്‍നമ്പര്‍ ശേഖരിച്ച് ഒരുനാള്‍ ആര്‍ക്കും ഒരു കാള്‍ വരും.നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഇപ്രകാരം നമ്പര്‍ ശേഖരിക്കുന്നതും നിയമവിരുദ്ധം തന്നെ .’സര് ,താങ്കള്‍ക്ക് ഞങ്ങളുടെ ഫോണ്‍നമ്പര്‍ കൊണ്ടസ്റ്റില് ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് സമ്മാനമായി ലഭിച്ചിരിക്കുന്നു ‘ എന്നായിരിക്കും ആദ്യവാചകം.
അല്ലെങ്കില്‍ മേറ്റ്ന്തെങ്കിലും സമ്മാനം അടിച്ചതായി അറിയിപ്പ് ലഭിച്ചേക്കാം. ഇന്നേവരേ ഒരു പത്തു നയാപൈസയുടെ ലോട്ടറി ലഭിക്കാത്ത സാധാരണക്കാരന് ഒരു ലക്ഷം രൂപയുടെതന്നെ ഭാഗ്യക്കുറിയടിച്ചപോലെ സന്തോഷിക്കും. വെറുതെ കിട്ടിയാല്‍ മലയാളി വിഷവും കുടിക്കും എന്നത് വളരെ പഴയ മൊഴിയൊന്നുമല്ല ; പുതുമൊഴിതന്നെ. സരിതയും ടോട്ടല്‍ ഫോര്‍ യു പിന്നെ നമ്മുടെ ജില്ലയുടെ സ്വന്തം വൈരജാതന് ചിട്ടിയും ഗ്ലൊബലുമെല്ലാം വളര്ന്ന്പന്തലിച്ചത് ഈ പുതുമൊഴിയുടെ പിന്‍ബലത്തിലാണല്ലോ.
സാധാരണ പത്രകമ്പനിക്ക് വെറും പതിനഞ്ച് രൂപ നല്കിയാല് ഇതിലും നല്ല പോളിസി തരും എന്ന വിവരം മസ്തിഷ്കത്തിലേക്ക് എത്താന്‍ സമയം കുറെയെടുക്കും. ഭാര്യയേയും കൂട്ടി വരണമെന്നായിരിക്കും വിളിച്ചയാളുടെ ഒരേയൊരു നിബന്ധന. വളരെ കൂടുതല്‍ യാത്ര ചെയ്യേണ്ടി വന്നാലും യാത്രാചെലവ് നാം വഹിക്കും. വഹിക്കണം. അരപ്പണത്തിന്റെ പൂച്ച മുക്കാല്‍ പണത്തിന്റെ പാലുകുടിച്ചപോലെ ,യാത്രകൂലിനഷ്ടവും സമയനഷ്ടവും മിച്ചം!!. നാം ‘ലക്കി കപ്പിളാ’ണല്ലോ. കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ പോളിസിയല്ലേ. ഓഫീസില്‍ എത്തിയാല്‍ നമ്മെ ആദരിച്ചിരുത്തും. ഒരു കടലസില് പേരും വിലാസവും എഴുതി ഒപ്പിട്ടു വാങ്ങും. ടൈയും കോട്ടുമിട്ട ഒരാള്‍ നമ്മെ മറ്റൊരു മുറിയിലിരുത്തും. വാഗ്ദാനം ചെയ്ത പോളിസി തരാനല്ല, പലതരം പോളിസികളെ കുറിച്ച് വാചാലമാകാന്‍….. അല്പസമയം കേട്ടാല്‍ നാം സ്വാഭാവികമായും അസ്വസ്ഥമാകും, പ്രകോപിതരാകും .പോളിസിയുടെ കാര്യം ഓര്‍മ്മിപ്പിക്കും.
അഡ്വൈസര്‍ ഇപ്പോള്‍ ഏജന്റ്മാരല്ലല്ലോ ഉപദേശികളാണു കൂടുതല്‍. തന്റെ മൂടുപടം വലിച്ചുകീറി നാം ഒപ്പിട്ടുകൊടുത്ത കടലാസുകഷണം ഒരു മാജിക്ക്കാരനെപോലെ ഉയര്‍ത്തികാണിക്കും. ശരിക്കും ഞെട്ടുന്നത് അത് കണ്ടാലല്ല, മറിച്ച് അയാള്‍ പറയുന്നത് കേള്‍ക്കുമ്പോഴാണ് . ‘ഒരുമണിക്കൂര്‍ ഞങ്ങള്‍ പറയുന്നത് കേട്ട് ഇവിടെ ഇരുന്നുകൊള്ളാമെന്നു നിങ്ങള്‍ ഒപ്പിട്ടുതന്നിട്ടുണ്ട് ‘ നാണമില്ലാതെ ഇപ്രകാരം പറയുന്നതുകേട്ടപ്പോള് മള്ട്ടികമ്പനിയുടെ അതിബുദ്ധിയാലോചിച്ചു നാം അന്തം വിട്ടിരുന്നുപോകും. ഇടപാടുകാരെ തേടിപ്പോയി പോളിസി എടുപ്പിക്കുന്നതിനു പകരം പെരുംകള്ളം പറഞ്ഞു തന്റെ അടുത്തേക്ക് വിളിച്ചുവരുത്തി അന്യായത്തടങ്കലില്‍ വെച്ച് പോളിസി എടുപ്പിക്കുന്ന ഈ കച്ചവടകുതന്ത്രം തികഞ്ഞ മനുഷ്യാവകാശലംഘനമാണെന്ന് ഏതൊരു കൊച്ചുകുഞ്ഞിനുമറിയാം. ഏതായാലും വന്നതല്ലേ, ഒരുമണിക്കൂര്‍ ഇരുന്നുകൊടുത്താല്‍ പോളിസി കയ്യില്‍ കിട്ടുമല്ലോ എന്നോര്‍ത്ത് ആരും ഇരുന്നുകൊടുത്ത്പോകും. ആവശ്യക്കാരന് വിലപേശില്ലല്ലോ. സുന്ദരമായ വാക്കുകളിലൂടെ ആ മഹാസ്വരുപന് രണ്ടു ലക്ഷം രൂപ ഇപ്പോള്‍ മുളച്ചുപൊന്തിയ മള്‍ട്ടി കമ്പനിയില്‍ നിക്ഷേപിച്ചാല്‍ വെറും പത്ത് വര്‍ഷം കൊണ്ട് നാല്പത്തിയെട്ട് ലക്ഷമാകുന്ന വിസ്മയപണമരത്തിന്റെ വടവൃക്ഷം വരച്ചുതന്നു. ലക്കി കപ്പിള്‍ കപ്പിളായിത്തന്നെ പോകണമെന്ന ശാസനത്തിന്റെ ഗുട്ടന്‍സ്. മോഹന സുന്ദര വാഗ്ദാനങ്ങളിലൂടെ കയറിയിറങ്ങിയ ‘കപ്പിള്‍’ ബോധംകേട്ട് പോയാല്‍ മാന്യന് പറയും ‘രണ്ടുലക്ഷം രൂപയുടെ ചെക്ക് വാങ്ങാന്‍ നാളെത്തന്നെ വീട്ടിലേക്കുവരാം’
വാഗ്ദാനം ചെയ്ത പോളിസിയെക്കുറിച്ച് വീണ്ടും ഓര്‍മ്മിപ്പിച്ചാല്‍ ഒരു ഫോമില്‍ പേരെഴുതി സീല്‍ വെച്ച്തരും ;ഒരുമാസത്തിന്നകം യഥാര്‍ത്ഥ പോളിസി കൊറിയറില്‍ വരുമത്രെ .പിറ്റേദിവസം രണ്ടുലക്ഷം നല്‍കിയില്ലെങ്കില്‍ ഒരിക്കലും അത് വരില്ല എന്ന് അപ്പോള്‍ത്തന്നെ ബോദ്ധ്യമാകും .ലഭിച്ചില്ലെങ്കിലും ഉപഭോക്തൃ കോടതിയില്‍ കേസുകൊടുക്കാനും സാധ്യമല്ല .കാരണം അവിടെ കേസ് നിലനില്ക്കണമെങ്കില് സാധനമോ സേവനമോ പ്രതിഫലം കൊടുത്ത് വാങ്ങുകയോ പ്രതിഫലം കൊടുക്കാമെന്നു വാഗ്ദാനംചെയ്തു വാങ്ങുകയോ വേണം .ഇതൊക്കെ അറിയുന്നതുകൊണ്ടുതന്നെയാണ് ഈ കമ്പനികള്‍ ഇത്തരം തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്. ഫോണ്‍വിളി രേഖ കിട്ടണമെങ്കില്‍ സൈബര്‍സെല്ലില്‍ പരാതിനല്കണം. പോസ്റ്റ്പയ്ഡ് കണക്ഷനും ലാന്‍ഡ് ഫോണും ആണെങ്കില്‍ സേവന ദാതാവു തന്നെ രേഖ തരും. കൂടാതെ ഒരു ഫോമില്‍ പേരെഴുതി അവര്‍ സീല്‍ വെച്ച്തന്ന കടലാസുമുണ്ടല്ലോ .ഇത്തരം അന്യായവിപണന തന്ത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഉപഭോക്തൃ കോടതിയില്‍ കേസുകൊടുക്കാം. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പരാതി നല്കാന് ന്യൂദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കൊമ്പെറ്റിഷന്‍ കമ്മീഷനേയും സമീപിക്കം. മുന്‍പത്തെ എംആര്‍ടിപി കമ്മീഷന്റെ സ്ഥാനത്ത് ഇപ്പോള്‍ കൊമ്പെറ്റിഷന്‍ കമ്മിഷനാണ്.
നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനരീതികള്‍ കമ്പനികള്‍ നിര്‍ബാധം തുടരുകയാണ.് ഇങ്ങനെയാണോ ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ ഇടപാടുകാരെ സമീപിക്കേണ്ടത് ?.അല്ലേയല്ല .എല്ലിന്‍കഷണം വെച്ചുനീട്ടി വാ …വാ …എന്ന് പ്രലോഭിപ്പിച്ചു അവരുടെ അറകളിലേക്ക് കൊണ്ടുപോയി പണം കായ്ക്കുന്ന പടുമരം വരച്ചുകാട്ടി ജനങ്ങളെ പറ്റിക്കുന്നത് ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് ?. ഇതുമനുഷ്യാവകാശ ലംഘനമാണെന്നതിനാല്‍ അത്തരം കമ്മീഷനേയും സമീപിക്കാം.
ഐആര്‍ഡിഎ ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട് .ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് നല്‍കാത്ത ഒരു ആനുകൂല്യം ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു ഇടപാടുകാരെ ആകര്ഷിച്ചുകൂടാ എന്ന് എഴുതിവെച്ചിട്ടുള്ളതിനാല് അവര്‍ക്കും നടപടിയെടുക്കാം. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന തരത്തിലുള്ള സമ്മാനപരിപാടി ഇക്കാര്യത്തില്‍ നിരോധിച്ചവതന്നെയാണ്. ഇന്‍ഷുറന്‍സ് കമ്പനികളുടെ കൊള്ളരുതായ്മകള്‍ എണ്ണിയാലൊടുങ്ങാത്തവയാണെന്ന് ദേശീയ ഉപഭോക്തൃകമ്മിഷനില്‍ തീര്‍പ്പാകുന്ന കേസുകളുടെ എണ്ണം നോക്കിയാലറിയാം പകുതിയോളം ഇന്‍ഷുറന്‍സ് കമ്പനികള്ക്കെതിരെയുള്ളതാണ്.
അപ്രതീക്ഷിത ആപത്തുകള്‍ വരുമ്പോള്‍ അതുമുലമുണ്ടാകുന്ന സാമ്പത്തികനഷ്ടങ്ങള്‍ കുറയ്ക്കാന്‍ ഇന്‍ഷുറന്‍സിന്റെ ഉറപ്പ് ആധുനികസമൂഹത്തിലെഏറ്റവുംപ്രധാനപ്പെട്ടസാമൂഹ്യസുരക്ഷാപദ്ധതിയാണ്. പോളിസിയുടമകള്‍ക്ക് ആശ്വാസമെത്തിക്കേണ്ടി വരുമ്പോള്‍ സേവനം കുറ്റമറ്റതാകണം. തുക എപ്രകാരം നല്കാതിരിക്കാം എന്ന് തലനാരിഴ കീറി നിയമവ്യാഖ്യാനം നടത്തിക്കളയും കമ്പനികള്‍. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്താണ് ദുഷ്പ്രവണതകള്‍ കൂടിവരുന്നത്.എങ്കിലും ഒരു കാര്യം പറയാതെ വയ്യ; കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്താന്‍ ഒരു പരിധി വരെ ഇന്‍ഷുറന്‍സിന്റെ ഉറപ്പ് സഹായകരമാണ്. തൊഴില്‍ മാന്യത പുലര്‍ത്തുന്ന എജെന്റുമാര്‍ അതുകൊണ്ടുതന്നെ ഏറ്റവും ഉത്തമരായ ജനസേവകരുമാണ് . എല്‍ഐസിയുടെ മണ്‍വിളക്കിലെ തിരിനാളത്തെ അണയാതെ കാത്തുസൂക്ഷിക്കാന്‍ രണ്ടു കൈകള്‍ ഇരുപുറവുമുണ്ട്. ഐ ആര്‍ഡിഎയുടെ പുതിയ ബോണസ് പരിഷ്കരണ പരിപാടികള്‍ ആ തിരിനാളത്തെയും അണച്ചുകളയാതിരിക്കട്ടെ.
ടി.സി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: