ഇന്ത്യയുടെ രാഷ്ട്രീയഘടന തന്നെയാണ് മെക്സിക്കോയ്ക്കും. ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്നെങ്കില്‍ മെക്സിക്കോ സ്പെയ്നിന്റെ കോളനിയായിരുന്നു. ബഹുകക്ഷി സംവിധാനമാണെങ്കിലും രണ്ടു പാര്‍ട്ടികളുടെ മേല്‍ക്കോയ്മയാണ് ഇരുരാജ്യങ്ങള്‍ക്കും. മെക്സിക്കോയ്ക്ക് ഉള്ള പ്രത്യേകത പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നു എന്നതാണ്. പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനമാണ് മെക്സിക്കോയ്ക്ക്. കല്‍ക്കരി നിക്ഷേപവും വേണ്ടുവോളം. 80 ശതമാനം ഭൂമിയും കൃഷിക്ക് അനുയോജ്യമല്ലാത്തതാണ് ഇന്ത്യയില്‍ നിന്നും മെക്സിക്കോയെ വേറിട്ടു നിര്‍ത്തുന്നത്. അതൊക്കെ വിസ്മരിക്കാം. ഒരു കാര്യത്തില്‍ ഇന്ത്യ മെക്സിക്കോയോട് മത്സരിച്ച് വിജയം വരിച്ചിരിക്കുന്നു, അഴിമതിയില്‍ ! മെക്സിക്കോ ഭരണാധികാരികള്‍ അഴിമതിയുടെ ചക്രവര്‍ത്തിമാരാണ്. മുമ്പ് ഒരു ഭരണാധികാരി ലക്ഷക്കണക്കിന് ഡോളര്‍ സമാഹരിച്ച് അഴിമതിയില്‍ ലോക റിക്കോര്‍ഡിട്ടു. കക്കൂസില്‍ ക്ലോസറ്റ് സ്വര്‍ണം കൊണ്ട് നിര്‍മിച്ചു. ബാത്ത് ടബ്ബ് സ്വര്‍ണം. ടാപ്പുകളെല്ലാം സ്വര്‍ണം. സ്വര്‍ണമയിയായ ഭരണാധികാരിയെ ലോകം പരിഹാസത്തോടെ വീക്ഷിച്ചു. ഏറ്റവും ഒടുവിലിതാ ആന്‍ഡ്രെസ് ഗ്രാണിയര് മെലൊ എന്ന രാഷ്ട്രീയക്കാരന്റെ അഴിമതിക്കഥ പുറത്തു വന്നിരിക്കുന്നു. അത് ഞെട്ടിക്കുന്നതുമാണ്.
പൊതുപണം വെട്ടിച്ചതിന് കഴിഞ്ഞ ജൂണ്‍ 14ന് ആന്‍ഡ്രെസ് അറസ്റ്റിലായി. ജൂണ്‍ 26 മുതല്‍ പുള്ളി മെകിസിക്കന്‍ ജയിലില്‍ കിടക്കുകയാണ്. അയാള്‍ വെട്ടിച്ച സംഖ്യ തന്നെ സാധാരണ ഇന്ത്യാക്കാരന് ഗണിച്ചെടുക്കാന്‍ പാടുപെടേണ്ടിയിരിക്കുന്നു. സ്വാഭാവികമായും കൊതിച്ചു പോകുകയാണ് ലക്ഷക്കണക്കിന് കോടി രൂപ വെട്ടിച്ച ഒരു ഇന്ത്യന്‍ ഭരണാധികാരി തീഹാര്‍ ജയിലില്‍ അഴിയെണ്ണുന്നത് കാണാന്‍.
യുപിഎ ഭരണം അഴിമതിയുടെ ഘോഷയാത്രയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് കല്‍ക്കരിപ്പാടം വീതംവച്ചതിലെ അഴിമതി. മേറ്റ്ല്ലാറ്റിലും വകുപ്പു മന്ത്രിമാരും ഉദ്യോഗസ്ഥരും ദല്ലാളന്മാരുമാണ് പ്രതിക്കൂട്ടിലെങ്കില്‍ കല്‍ക്കരിപ്പാടം ഇടപാടില്‍ പ്രധാനമന്ത്രി തന്നെയാണ് വില്ലനെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. താനറിയാതെ ഫയലുകള്‍ കൈകാര്യം ചെയ്ത ചിലരുണ്ട്. അത് റോബര്ട്ടാണോ സോണിയ തന്നെയാണോ എന്ന് വ്യക്തമാക്കാനാണ് മന്‍മോഹന്‍സിംഗ് തയ്യാറാകേണ്ടത്. രക്ഷപ്പെടാന്‍ മാര്‍ഗം അതുമാത്രം. പ്രധാനമന്ത്രിയെ പ്രതിപക്ഷം കള്ളനെന്ന് വിളിച്ചില്ലേ, അതു ശരിയാണോ എന്നാരാഞ്ഞിരുന്ന കോണ്‍ഗ്രസ് വക്താക്കള്‍ ഏറ്റവും ഒടുവിലത്തെ സംഭവപരമ്പരകളെ കുറിച്ചെന്തേ മിണ്ടാത്തത് ?
കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച എഫ്ഐആറില്‍ പ്രധാനമന്ത്രിയുടെ പേരും ഉണ്ടായിരുന്നതായി വ്യക്തമായി. ഈ സ്ഥാനത്ത് ചുമതലക്കാരന് എന്നു തിരുത്താന്‍ അന്നത്തെ സിബിഐ തലവന്‍ നിര്‍ദേശിച്ചതായാണ് പുതിയ വെളിപ്പെടുത്തല്‍. തനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെങ്കില്‍ ഈ ഗൂഢാലോചനയില്‍ മൂന്നാമന് പ്രധാനമന്ത്രി തന്നെ എന്ന് മുന്‍ വകുപ്പ് സെക്രട്ടറി പി.സി. പരേഖ് പറഞ്ഞിരുന്നു. കല്‍ക്കരിപ്പാടം കേസ് അന്വേഷിക്കുന്ന സിബിഐ മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി പി.സി. പരേഖിനും കെ.എം. ബിര്ളയ്ക്കുമെതിരെ പുതിയകേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് പ്രധാനമന്ത്രിക്കും കുരുക്കൊരുങ്ങിയത്. ഹിന്‍ഡാല്‍കോ, നാല്‍കോ, തുടങ്ങിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. മുംബൈ, ദല്‍ഹി, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിക്കഴിഞ്ഞു. ലേലത്തിലൂടെയല്ലാതെ കല്‍ക്കരിപ്പാടം സ്വന്തമാക്കി എന്നതാണ് ബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാരമംഗലം ബിര്‍ളയ്ക്കെതിരെയുള്ള കേസ്.
വ്യവസായി നവീന്‍ ജിന്‍ഡാലിനെ കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ ചോദ്യംചെയ്തിരുന്നു. 12-ാം എഫ്ഐആറില്‍ ജിന്ഡാലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. കല്‍ക്കരിപ്പാടം കൈമാറ്റത്തിനായി ജിന്‍ഡാല്‍ ഗ്രൂപ്പിനെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നില്ലെന്ന് എഫ്ഐആറില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. കല്‍ക്കരിപ്പാടങ്ങള്‍ ക്രമവിരുദ്ധമായി വിതരണം ചെയ്തതിലെ ഗൂഢാലോചനയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനു പങ്കുണ്ടെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി വെളിപ്പെടുത്തുമ്പോള്‍ അത് നിസ്സാരമായി തള്ളിക്കളയാനാകുമോ ? പ്രധാനമന്ത്രിയെ കേസില്‍ പ്രതിചേര്‍ക്കാന്‍ സിബിഐ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും മുന്‍വകുപ്പ് സെക്രട്ടറി ചോദിച്ചിരിക്കുകയാണ്.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐയും പറയുന്നത്. ബിര്‍ളാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് പാടങ്ങള്‍ അനുവദിച്ച് ഫയലില്‍ ഒപ്പുവച്ചിരിക്കുന്നത് അന്ന് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രി മന്മോഹന്സിംഗാണ്. എന്നാല്‍ ഇതിനുപിന്നില്‍ പരേഖും കുമാരമംഗലം ബിര്‍ളയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ കേസിലെ മൂന്നാംപ്രതിയാകേണ്ടത് മന്മോഹന് സിംഗല്ലേ എന്നത് ആരും ഉന്നയിക്കുന്ന സംശയമാണ്.
ബിര്‍ള ഗ്രൂപ്പിന് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടു നടന്ന രഹസ്യനടപടിക്രമങ്ങളും പ്രധാനമന്ത്രി നടത്തിയ ഇടപെടലുകളും പി.സി. പരേഖ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഒറീസയിലെ കല്‍ക്കരി പാടങ്ങള്‍ക്കായി രണ്ട് അപേക്ഷകളാണ് കല്ക്കരിമന്ത്രാലയത്തിനു മുന്നിലെത്തിയത്. ആദ്യം അപേക്ഷിച്ചത് ഹിന്‍ഡാല്‍കോയും രണ്ടാമത് അപേക്ഷിച്ചത് പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനുമായിരുന്നു. കല്‍ക്കരി മന്ത്രാലയത്തിലെ അപേക്ഷാ പരിശോധനാ സമിതി നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനു കല്‍ക്കരിപ്പാടങ്ങള്‍ നല്‍കാനാണ് തീരുമാനിച്ചത്. ആ സമയത്താണ് കുമാരമംഗലം ബിര്‍ള പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് പാടങ്ങള്‍ക്കായി ആദ്യം അപേക്ഷിച്ചത് തന്റെ കമ്പനിയാണെന്ന് അറിയിച്ചത്. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് കല്‍ക്കരിപ്പാടം നല്‍കാനുള്ള തീരുമാനം കല്‍ക്കരിവകുപ്പ് പുനഃപരിശോധിച്ചത്.
അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇനി കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കല്‍ക്കരിപ്പാടം കൈമാറിയതില്‍ തനിക്കു പങ്കില്ലെന്നു പറയില്ലെന്നും എന്നാല്‍ പ്രധാനമന്ത്രിക്കുള്ള പങ്കു മാത്രമാണ് തനിക്കുമുള്ളതെന്നും പരേഖ് പറയുമ്പോള്‍ അത് അവഗണിക്കാന്‍ ആര്‍ക്കു സാധിക്കും. ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ധനെന്ന വിശേഷണമാണ് മന്മോഹന്സിംഗിന് എന്നും തുണയായിരുന്നത്. സമയം നന്നെന്നു കരുതി പുലരുവോളം കക്കാന്‍ നോക്കിയാല്‍ ഏത് ‘ബണ്ടിച്ചോറും’ കുടുങ്ങും. നരസിംഹറാവുവിന് പറ്റിയ ഒരബദ്ധത്തിന് രാജ്യം നല്‍കേണ്ടി വരുന്ന വന്‍വിലയാണ് നടുക്കുന്ന അഴിമതി. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഏറ്റവും വലിയ അഴിമതിയായിരുന്നു ഓഹരി കുംഭകോണം. ആ സമയത്ത് ധനമന്ത്രി മന്‍മോഹന്‍സിംഗ് ആയിരുന്നു. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം സംവിധാനത്തിന്റെ കുഴപ്പമാണ് ഓഹരി കുംഭകോണത്തിനു കാരണമെന്ന് പറഞ്ഞ് കൈകഴുകുകയായിരുന്നു അന്ന് മന്മോഹന്. 2 ജി സ്പെക്ട്രം അഴിമതിയില്‍ പങ്ക് തെളിയുമെന്ന് വന്നപ്പോള്‍ കൂട്ടുകക്ഷി ഭരണത്തിന്റെ പോരായ്മകള്‍ കാരണമാണ് തനിക്ക് ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാത്തതെന്ന് പറഞ്ഞ് സിംഗ് തടിതപ്പി. എന്നാല്‍ കല്‍ക്കരി അഴിമതിയുടെ കുരുക്കില്‍നിന്ന് മന്മോഹന് എളുപ്പം ഊരാനാകില്ലെന്ന് ഇപ്പോള്‍ ബോധ്യമാകുകയാണ്. മുട്ടാപ്പോക്ക് ന്യായങ്ങള്‍ കൊണ്ട് പിടിച്ചു നില്‍ക്കാനുമാകില്ല. കഴിഞ്ഞ 9 കൊല്ലമായി പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന മന്മോഹന് സിംഗ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ധാര്‍മികമായും പ്രധാനമന്ത്രിക്ക് വലിയ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സി തലവന്‍ നല്കിയ പ്രതികൂല റിപ്പോര്‍ട്ട്. അദ്ദേഹം വകുപ്പ് ഭരിച്ചപ്പോള്‍ സെക്രട്ടറിയായിരുന്നയാളും ഇപ്പോള്‍ വിരല്‍ ചൂണ്ടിയിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഒരു അന്വേഷണത്തില്‍ ഇടപെട്ടെന്ന് സിബിഐ സുപ്രീംകോടതിയില്‍ സമ്മതിക്കുന്നത്. സിബിഐ ഡയറക്ടറോട് വ്യക്തിപരമായി സത്യവാങ്മൂലം നല്കാന് സുപ്രീംകോടതി ആവശ്യപ്പെട്ടതും മന്മോഹന് പ്രധാനമന്ത്രിക്കസേരയിലിരിക്കുമ്പോഴാണ്. സിബിഐയുടെ റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചത് നിയമമന്ത്രിയാണെങ്കിലും അശ്വിനികുമാര്‍ രാജിക്ക് മുതിര്‍ന്നത് പ്രധാനമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനാണെന്ന് വ്യക്തമാകുകയും ചെയ്തു.
അഴിമതി തടഞ്ഞില്ലെന്ന് മാത്രമല്ല അത് മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് പ്രധാനമന്ത്രി നേരിടുന്നത്. നിയമമന്ത്രിയുടെ രാജി വേണ്ടെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി തീരുമാനിച്ചതാണ്. നിയമമന്ത്രിയെ ബലിയാടാക്കി പ്രധാനമന്ത്രിയെ രക്ഷിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. ആര്‍ക്കും രക്ഷിക്കാനാകാത്ത പതനത്തിന്റെ മുഹൂര്‍ത്തത്തിനാണ് മന്‍മോഹന്‍സിംഗ് കാത്തിരിക്കുന്നത്. കല്‍ക്കരിപ്പാടം പോയാലെന്താ അഴിമതിപ്പാടത്തിന്റെ ഉടമയായി മന്‍മോഹന്‍സിംഗിനും കോണ്‍ഗ്രസിനും അണിയറയിലേക്ക് നീങ്ങാന്‍ സമയമായി.
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: