പശ്ചിമഘട്ട മേഖല പാരിസ്ഥിതിക ദുര്‍ബലപ്രദേശമാണെന്നും അവിടെ ജലവൈദ്യുതി പദ്ധതികള്‍ പോലുള്ള വികസന പദ്ധതികള്‍ ആപല്‍ക്കരമാണെന്നും വാദിച്ചുള്ള കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. വയനാട്ടിലും ഇടുക്കിയിലും വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. കസ്തൂരി രംഗന് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടത്തിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രി ഒക്ടോബര്‍ 21 ന് സര്‍വകക്ഷി യോഗം വിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇടതുകക്ഷികള്‍ തങ്ങളുടെ നിര്‍ദ്ദേശം കത്തായി നല്കുവാന് തീരുമാനിച്ചിരിക്കുകയാണ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത് ഇടതുമുന്നണിയാണ്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം ഗ്രീന്‍ ട്രിബ്യൂണലിനെ അറിയിയ്ക്കാതിരുന്നതുകൊണ്ടാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കാള്‍ കേരളത്തിന് സ്വീകാര്യമത്രെ. എങ്കിലും പശ്ചിമഘട്ടത്തിലുള്ള ആറു സംസ്ഥാനങ്ങളും ഈ റിപ്പോര്‍ട്ടിനും എതിരാണ്. ജനവാസവും കൃഷിയും ജീവനോപാധികളും പരിസ്ഥിതിയ്ക്ക് വിനാശകരമല്ല എന്നാണ് കേരള സര്‍ക്കാര്‍ നിലപാട്. കസ്തൂരി രംഗന് സ്വാഭാവിക പ്രദേശം, ജനസാന്ദ്രതയുളള പ്രദേശം എന്നിങ്ങനെ രണ്ടു സോണുകളായാണ് കേരളത്തെ വേര്‍തിരിച്ചിരിക്കുന്നത്.
പശ്ചിമഘട്ട മലനിരകളിലെ 50 വര്‍ഷം പഴക്കമുള്ള ഡാമുകള്‍ ഡി കമ്മീഷന് ചെയ്യണമെന്ന ഗാഡ്ഗില്‍ നിര്‍ദ്ദേശവും കസ്തൂരിരംഗന്‍ തള്ളി. ആറു സംസ്ഥാനങ്ങളിലെ 164,280 ചതുരശ്രകിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തെ പരിസ്ഥിതി ദുര്‍ബലം (ഇഎസ്എ) എന്നും ജനവാസ മേഖല എന്നും രണ്ടായി തിരിച്ച് പരിസ്ഥിതി ദൗര്ബല്യ പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണങ്ങളോടെ സംരക്ഷിക്കപ്പെടുകയും അതിനോട് ചേര്‍ന്നുളള 90 ശതമാനം പ്രദേശങ്ങളും നിരീക്ഷിക്കപ്പെടുകയും വേണം എന്നും നിര്‍ദ്ദേശിക്കുന്നു. കേരളത്തില്‍ 123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഭൂരിഭാഗവും ഇടുക്കിയിലാണ്.
സ്വാഭാവികമായും ഇടുക്കിയിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. 1955 കാലഘട്ടത്തില്‍ തൂക്കുപാലത്തെ പട്ടം കോളനിയില്‍ കുടിയിരുത്തിയ കര്‍ഷകരെപ്പോലും ഒഴിപ്പിക്കണമെന്നാണ് കസ്തൂരിരംഗന്റെ നിര്‍ദ്ദേശം. ഇവിടത്തെ ഖാനനവും ക്വാറികളും തടയുക എന്നതാണ് ലക്ഷ്യം. ഈ റിപ്പോര്‍ട്ട് വയനാട് ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ക്ക് ദോഷകരമാകുമെന്ന് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. കാരണം റിപ്പോര്‍ട്ടിന്റെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണം മാത്രമാണ്. പക്ഷെ കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ പരിസ്ഥിതി പ്രാധാന്യം ഇല്ലാത്ത പ്രദേശവും ഉള്‍പ്പെട്ടപ്പോള്‍ അതീവ പരിസ്ഥിതി മേഖലകളിലെ ജനസാന്ദ്രത കണക്കിലെടുത്ത് നിയന്ത്രണമില്ല താനും. 130 ഉം 288 ഉം ജനസാന്ദ്രതയുള്ള കര്‍ണാടകയിലെ കൂര്‍ഗ്, തമിഴ്നാട്ടിലെ നീലഗിരി എന്നീ ജില്ലകളെ റിപ്പോര്‍ട്ട് പരാമര്‍ശിച്ചിട്ടില്ല എന്ന വസ്തുത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇരട്ടത്താപ്പ് നയമല്ലേ സ്വീകരിക്കുന്നത് എന്ന സംശയവും ഉയര്‍ത്തുന്നു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയോടും കസ്തൂരിരംഗന്‍ വിയോജിക്കുന്നു. പദ്ധതിയുടെ ആവശ്യകത കണക്കിലെടുത്ത് പാരിസ്ഥിതിക അനുമതിക്കായി പുതിയ അപേക്ഷ കേരളം നല്‍കുകയും പരിസ്ഥിതി നാശത്തേക്കാള്‍ സാമ്പത്തികലാഭമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും വേണം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും അതിനോട് ചേര്‍ന്നുള്ള 10 കി.മീ ചുറ്റളവിലുള്ള എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക ആഘാതപഠനത്തിന് വിധേയമായ അംഗീകാരം നേടിയിരിക്കണം.പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി ആസൂത്രണ കമ്മീഷന് സുസ്ഥിര വികസന ഫണ്ടായി പ്രത്യേകം തുക വകയിരുത്തണമെന്നും പതിനാലാം ധനകാര്യ കമ്മീഷന് ഇതിനായി പ്രാമുഖ്യം നല്‍കണമെന്നും സമിതി ആവശ്യപ്പെടുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും സംസ്ഥാനങ്ങളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം ക്ഷണിച്ചശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്നും പരിസ്ഥിതിമന്ത്രി ജയന്തി നടരാജന് പറഞ്ഞുകഴിഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച് നല്കി പട്ടയം ലഭ്യമാക്കിയ പ്രദേശങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുക എന്ന നിര്‍ദ്ദേശം ഭൂമി ക്ഷാമമുള്ള, ജനസാന്ദ്രതയേറിയ കേരളത്തിന് തിരിച്ചടിയാകും. യഥാര്‍ത്ഥ ചിത്രം നല്കുന്നതില് ജനപ്രതിനിധികള്‍ പരാജയപ്പെട്ടു എന്ന വികാരമാണ് റിപ്പോര്‍ട്ട് ജനങ്ങളില്‍ ജനിപ്പിക്കുന്നത്. നാട് വിട്ടൊഴിഞ്ഞ് ഇവര്‍ എങ്ങോട്ട് പോകാന്‍? ഭൂരഹിതരല്ലാത്ത കേരളം എന്ന വാഗ്ദാനവുമായി അതിവേഗം ബഹുദൂരം പോകുന്ന മുഖ്യമന്ത്രി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഭൂരഹിത കേരളവും തമ്മില്‍ എങ്ങനെ സമന്വയിപ്പിക്കും? സ്വാഭാവികമായും ജനരോഷം വളരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: