ഇന്ന് രാമശക്തി സമ്മേളനം
സ്വാമി ചിന്മയാനന്ദ ഒരിക്കല്‍ പറഞ്ഞു, “തറവാട്ടില്‍ പിറന്ന കുട്ടി വഴിപിഴച്ചാലും അതിനൊരു പരിധിയുണ്ടാകും; എന്നാല്‍ തെരുവില്‍ വലിച്ചെറിയപ്പെട്ട ഒരാള്‍ വഴിതെറ്റിയാല്‍ ഏതറ്റംവരെയും പിഴയ്ക്കാം.” അതിന്റെ അര്‍ത്ഥം തറവാട്ടില്‍ പിറന്നവര്‍ പിഴയ്ക്കില്ലെന്നോ തെരുവില്‍ വളരുന്നവരെല്ലാം വഴിതെറ്റുമെന്നോ അല്ല. തന്റെ പൈതൃകത്തില്‍ അറിവും അഭിമാനവും ഉള്ളവര്‍ വല്ലാതങ്ങ് നശിച്ചുപോകില്ല. കുടുംബത്തെക്കുറിച്ചോ മാതാപിതാക്കളെക്കുറിച്ചോ അഭിമാനിക്കാന്‍ പ്രത്യേകിച്ചൊന്നുമില്ലാത്തവര് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ എന്തും ചെയ്യാന്‍ മടിയില്ലാത്തവരായിരിക്കും. ഒരു തലമുറയുടെയോ വംശത്തിന്റെയോ നാശത്തിന് അത് കാരണമാവുകയും ചെയ്യാം. തങ്ങളുടെ പൈതൃകത്തെക്കുറിച്ചും ചരിത്രത്തെ സംബന്ധിച്ചും അറിവു നേടേണ്ടത് ഏതൊരു സമൂഹത്തിന്റെയും ആവശ്യമാണ്. അതെല്ലാം മറവിയുടെ തമോഗര്‍ത്തത്തില്‍ ഉള്‍ച്ചേര്‍ന്നാല്‍ പിന്നെ വെറും ആള്‍ക്കൂട്ടം. അവരെ ആര്‍ക്കും അടിമയാക്കാം. നശിപ്പിക്കാം.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രസക്തി ഇവിടെയാണ്. ഭാരതീയരെ സംബന്ധിച്ച് ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രങ്ങള് മാത്രമല്ല, വിശേഷിച്ചും മഹാക്ഷേത്രങ്ങള്‍. അവ ദേശീയ ഐക്യത്തിന്റെയും സാംസ്കാരികോന്നതിയുടെയും നിദര്‍ശനങ്ങള്‍ കൂടിയാണ്. അവ വിശ്വാസത്തിനും ആരാധനക്കും വേണ്ടി മാത്രമുള്ളവയല്ല. സമൂഹത്തെ ഒട്ടാകെ കൂട്ടിയിണക്കുന്നതിനും വിളക്കിച്ചേര്ക്കുന്നതിനുമുള്ള രാസത്വരകമാണത്. അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണം അനിവാര്യമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
മാത്രമല്ല ക്ഷേത്രനിര്‍മാണം ചരിത്രപരമായ ഒരാവശ്യംകൂടിയാണ്. ചരിത്രത്തില്‍ രണ്ടുതരം സ്മരണകള്‍ ഉണ്ടാകും. ഒന്ന് പരാജയങ്ങളുടെയും കീഴടങ്ങലുകളുടെയും. മറ്റൊന്ന് വിജയത്തിന്റെയും ആത്മാഭിമാനത്തിന്റെയും. സ്വാതന്ത്ര്യവും സ്വാഭിമാനവുമുള്ള ഒരു ജനത വിജയസ്തംഭങ്ങളും സ്മാരകശിലകളുമാണ് സ്ഥാപിക്കുക.
അതേപോലെ കീഴടക്കപ്പെട്ടവന്റെ പരാധീനതയുടെ തെളിവായി, അപമാനബോധം നിലനിര്‍ത്താനായി കീഴടക്കിയവര്‍ അവന്റേതായ തെളിവുകളും നിലനിര്‍ത്തും. ലോകരീതി അതാണ്. അടിമ എന്നാണോ സ്വതന്ത്രമാകുന്നത് അതോടെ അവനെ അപമാനിക്കാന്‍ ഉണ്ടാക്കിത്തീര്ക്കുന്നതെല്ലാം തട്ടിയുടക്കും. അടിച്ചുതകര്‍ക്കും. അല്ലെങ്കില്‍ അത്തരം ചിഹ്നങ്ങള്‍ അവരെ നോക്കി പല്ലിളിക്കും; അപകര്‍ഷതാബോധം ആ സമൂഹത്തെ അലട്ടിക്കൊണ്ടേയിരിക്കും. ആ നിലയില്‍ ബാബറിന്റെ പേരില്‍ ഒരു സ്മാരകം നിലനിര്‍ത്തുന്നത് സുവ്യക്തമായ പൈതൃകമുള്ളവര്ക്ക് അപമാനമാണ്. അതുകൊണ്ട് രാമക്ഷേത്രനിര്‍മ്മാണം സ്വാഭിമാനത്തിന്റെകൂടി പ്രശ്നമാണ്.
വേറൊന്ന് ബാബറിന്റെ സ്മാരക സംരക്ഷണവും ഭാരതീയ മുസ്ലിങ്ങളും തമ്മിലെന്താണ് ബന്ധം എന്നുള്ളതാണ്. ബാബര്‍ ഇസ്ലാംമത വിശ്വാസി എന്ന നിലക്ക് മതപരമായ ബന്ധമാണോ? എങ്കില്‍ ബാബര്‍ ആദ്യം പരാജയപ്പെടുത്തിയത് അന്നത്തെ ദല്‍ഹി സുല്‍ത്താനായിരുന്ന ഇബ്രാഹിം ലോധിയെയാണ്. ലോദിയും മതംകൊണ്ട് മുസ്ലിമാണ്. അങ്ങനെയെങ്കില്‍ ഇവിടുത്തെ മുസ്ലിങ്ങള്‍ ലോദിയുടെ കൂടെയല്ലേ നിലകൊള്ളേണ്ടത്? അപ്പോള്‍ മതപരവുമല്ല ബാബര്‍ സ്മാരകത്തിന്റെ പേരിലുള്ള അവകാശവാദമെന്ന് വരുന്നു.
വിശ്വാസികളില്‍ പരമതവിദ്വേഷം നിറക്കാനുള്ള ഒരു ഉപകരണമായിട്ടാണ് ബാബറി സ്മാരകത്തെ മതമൗലിക സംഘടനകള്‍ ഉപയോഗിക്കുന്നത്. മതത്തിന്റെ പേരുപറഞ്ഞ് കൂടുതല്‍ കുറ്റവാളികളെയും ചാവേറുകളെയും സൃഷ്ടിക്കുകയും ചെയ്യാം. ഈ രണ്ടുകൂട്ടരുടെയും ഇരയായി മാറി ഒരുപറ്റം ഇസ്ലാംമത വിശ്വാസികള്‍ എന്നതാണ് ദുഃഖകരം. അവര്‍ അത് എന്ന് തിരിച്ചറിയും? ഒരുകൂട്ടം മുസ്ലിം യുവാക്കള്‍ തങ്ങളുടെ മതത്തിനോ നാടിനോ വിശ്വാസത്തിനോ യാതൊരു ഗുണവും ചെയ്യാത്ത ഇൗ വിദേശിയുടെ വിഴുപ്പു ചുമക്കാന്‍ നിര്‍ബന്ധിതരാകുന്നു. അവര്‍ക്ക് തിരിച്ചറിവുണ്ടാകുമെന്ന് നമുക്ക് ആശിക്കാം.
2010 ല്‍ അലഹബാദ് ഹൈക്കോടതി ദശാബ്ദങ്ങള്‍ നീണ്ട നിയമക്കുരുക്കില്‍നിന്നും അയോധ്യയെ മുക്തമാക്കിക്കൊണ്ട് “അത് രാമജന്മസ്ഥാന് തന്നെ” എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. വിശദാംശങ്ങളില്‍ ചില്ലറ വ്യതിയാനങ്ങള്‍ പറയുന്നുണ്ടെങ്കിലും രാമജന്മഭൂമിയെയും ക്ഷേത്രത്തെയും സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലതന്നെ.
വിധി പറയുന്നതിന് തൊട്ടുമുമ്പ് രാജ്യം മുള്‍മുനയിലായിരുന്നു. സാധാരണ മുസ്ലിങ്ങള്‍ എങ്ങനെ പ്രതികരിക്കും? തീവ്രവാദികള്‍ അടങ്ങിയിരിക്കുമോ? നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ നിരാശയാണ് വിധിക്കപ്പെടുന്നതെങ്കില്‍ ഹിന്ദുക്കള്‍ എന്തുചെയ്യും? രാജ്യമെങ്ങും കലാപം പൊട്ടിപ്പുറപ്പെടുമോ? കൂട്ടക്കൊലകളും അഗ്നിപ്രളയവും സംഭവിക്കുമോ? നെഹ്റുവിന്റെ കാലത്തെപ്പോലെ ലക്ഷക്കണക്കിന് ഹിന്ദുക്കളും മുസ്ലിങ്ങളും വീണ്ടും ചത്തൊടുങ്ങുമോ?
“അയോധ്യ രാമജന്മസ്ഥാന്തന്നെ” എന്ന കോടതിയുടെ പ്രഖ്യാപനം ദേശസ്നേഹികളായ മുസ്ലിങ്ങളടക്കം എല്ലാവരും വിശാലബുദ്ധിയോടെ സ്വീകരിച്ചു. രാജ്യം നെടുവീര്‍പ്പിട്ടു. കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടില്ല. എവിടെയും സമാധാനഭഞ്ജനം ഉണ്ടായില്ല.
രണ്ടുകൂട്ടര്‍ക്കാണ് വിധി അലോസരമുണ്ടാക്കിയത്. ഒന്ന്, ചില രാഷ്ട്രീയക്കാര്‍ക്ക്. കലാപമുണ്ടായിരുന്നെങ്കില് എന്നവരാഗ്രഹിച്ചു. എങ്കിലല്ലേ ന്യൂനപക്ഷസംരക്ഷണം നടത്താന്‍ സാധിക്കൂ; വര്‍ഗീയ വിദ്വേഷം ജനിപ്പിക്കാന്‍ സാധിക്കൂ; വര്‍ഗീയതയുടെ പേരുപറഞ്ഞ് ഇസ്ലാം മതവിശ്വാസികളെ ഇളക്കി അവരുടെ തോളില്‍ ചവുട്ടി അധികാരത്തിന്റെ സോപാനം കയറാന്‍ പറ്റൂ! അത് സാധിക്കാത്തതില്‍ അനേകം രാഷ്ട്രീയക്കാര്‍ കടുത്ത നിരാശയിലും കോപത്തിലുമാണ്.
ഭീകരവാദ സംഘടനകള്‍ കോപ്പുകൂട്ടിയിരുന്നതാണ്. അട്ടിമറിക്കും ചാവേറാക്രമണങ്ങള്‍ക്കും ഇതിലും പറ്റിയ ഒരവസരമില്ല. ബാബറിന്റെ പേരിലും നടക്കുമായിരുന്ന കലാപത്തിന്റെ പേരിലും പുതിയ യുവതീയുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാമായിരുന്നു. അത് സാധിച്ചില്ല. അവരും കടുത്ത നഷ്ടബോധത്തിലാണ്.
ഒരു നേട്ടവും ഉണ്ടാക്കാന്‍ പറ്റാതെ വിഷമിച്ച ഇടതുപക്ഷക്കാരും മതമൗലികവാദികളും വേറെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചു. ന്യായാധിപന്മാര് വിശ്വാസം മാത്രമേ പരിഗണിച്ചുള്ളൂ; നിയമസംരക്ഷണം നല്‍കിയില്ല; ചരിത്രം പരിശോധിക്കേണ്ടതായിരുന്നു…ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍.
ഭാരതം സ്വാതന്ത്ര്യം നേടുമ്പോള്‍ ദേശസ്നേഹികളായവര്‍ മുഴുവന്‍ ആഹ്ലാദിച്ചു, അഭിമാനിച്ചു. ഇനിയങ്ങോട്ട് നാം നമ്മുടെതന്നെ ദര്‍ശനത്തിന്റെയും വീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഭരണംന ടത്തും. ഭാരതീയ ഭരണക്രമം നടപ്പിലാവും. ആയിരത്താണ്ടുകളുടെ അടിമക്കുപ്പായം വലിച്ചുകീറി എറിയും. വിജയസ്തംഭങ്ങള്‍ സ്ഥാപിക്കും. സ്വന്തം ചരിത്രവും പാരമ്പര്യവും വീണ്ടും പഠിപ്പിക്കും. വൈദേശിക ചിഹ്നങ്ങളും അടിച്ചേല്‍പ്പിക്കപ്പെട്ട സംവിധാനങ്ങളും ഊരിയെറിയും. പടംപൊഴിച്ച സര്‍പ്പം കൂടുതല്‍ ഉൗര്‍ജസ്വലതയോടെ പുറത്തുവരുന്നതുപോലെ നാം നമ്മുടേതായ ഉടുപ്പിലും നടപ്പിലും ജീവിക്കും! ഇതൊക്കെയായിരുന്നു പ്രതീക്ഷ.
എന്നാല്‍ പാരമ്പര്യങ്ങളെ പൂര്‍ണമായും തള്ളിപ്പറഞ്ഞ ഒരാള്‍ ഭാരതത്തിന്റെ ഭരണസാരഥ്യമേറ്റതോടെ എല്ലാ പ്രതീക്ഷകളും തകിടംമറിഞ്ഞു. അതിന്റെ ഏറ്റവും നല്ല തെളിവായി മാറി സ്വതന്ത്ര ഭാരതത്തിലെ നീതിപീഠത്തിന്റെ മുന്നില്‍ വന്ന അയോധ്യാക്കേസ്.
സ്വന്തം ഭരണഘടനയും നിയമസംവിധാനങ്ങളും വന്നപ്പോള്‍, 1950 ജനുവരി 18 ന് ഗോപാല്‍സിംഗ് വിശാരദ് എന്നയാള്‍ കേസ് നല്കി. ക്ഷേത്രം വിട്ടുകിട്ടാനായിരുന്നു ആവശ്യം. ന്യൂനപക്ഷമത പ്രീണനത്തിലൂടെ മാത്രം അധികാരം നിലനിര്‍ത്തിയിരുന്നവര്‍ ഈ കേസ് ഒരിക്കലും തീരാതിരിക്കാന്‍ ആഗ്രഹിച്ചു; ബ്രിട്ടീഷുകാരെപ്പാലെ. സമരത്തിന്റെയും നിയമത്തിന്റെയും സര്‍വ്വവഴികളും അടഞ്ഞപ്പോഴാണ് 1992 ല്‍ സ്വാഭിമാനമുള്ള ജനത അത് പൊളിച്ചെറിഞ്ഞത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന തെറ്റ് പിന്നീട് തിരുത്തുന്നത് ശരിയാണോ എന്ന മറുചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഒരടിമ എന്നാണോ കരുത്താര്‍ജിക്കുന്നത് ആ നിമിഷം അവര്‍ അടിമച്ചങ്ങല പൊട്ടിച്ചെറിയും. അതിന് കാലപ്പഴക്കം പ്രശ്നമല്ല. 1947 ല്‍ നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടിയിരുന്നെങ്കിലും ‘നവഭാരത ശില്‍പ്പികളില്‍’ പലരും മാനസിക ദാസ്യം ഉപേക്ഷിച്ചിരുന്നില്ല. അടിമത്തത്തിന്റെ ചിഹ്നങ്ങള്‍ സംരക്ഷിക്കുന്നത് അവരുടെ കിരീടത്തിലെ പൊന്‍തൂവലായി കണക്കാക്കി. ആത്മാഭിമാനമുള്ളവര്‍ അങ്ങനെയല്ല ചെയ്യേണ്ടതെന്ന് മനസിലാക്കിയില്ല.
ഒന്നാം ലോകയുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സ പിടിച്ചടക്കി. കീഴടക്കിയതിന്റെ അടയാളമായി നഗരമധ്യത്തില്‍ ഓര്‍ത്തഡോക്സ് പള്ളി പണിതു. ആരാധനയായിരുന്നില്ല ഉദ്ദേശ്യം, അപമാനിക്കലായിരുന്നു. പോളണ്ട് റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെ അധീനതയിലുമായിരുന്നു. ക്രിസ്ത്യന്‍ ആധിപത്യമുള്ള രാജ്യതലസ്ഥാനത്ത് കീഴടക്കിയവന് മറ്റൊരു ക്രിസ്ത്യന്‍ പള്ളി പണിതു. എന്നാല്‍ 1918 ല്‍ പോളണ്ട് സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയപ്പോള്‍ ക്രിസ്തുവിനെ ആരാധിക്കുന്ന അവര്‍ ഈ പള്ളി പൊളിച്ചെറിഞ്ഞു. ഇതാണ് അഭിമാനബോധമുള്ളവര്‍ ചെയ്യുന്നത്.
സ്വതന്ത്രഭാരതം ഇതേ കാര്യം ചെയ്യാതിരുന്നപ്പോള്‍ അഭിമാനം വീണ്ടെടുത്ത ജനത അത് ചെയ്തു. അതാണ് 1992 ല്‍ സംഭവിച്ചത്. പിന്നീടാണ് അലഹബാദ് ഹൈക്കോടതി അയോധ്യ ശ്രീരാമജന്മസ്ഥാന്തന്നെ എന്ന് വിധി പ്രഖ്യാപിച്ചത്.
സംഘര്ഷമാഗ്രഹിക്കുന്ന ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഒരു കാര്യം, ഹിന്ദുക്കളുടെ വിശ്വാസം മാത്രമേ പരിഗണിച്ചുള്ളൂ എന്നാണ്. പെട്ടെന്ന് ആര്‍ക്കും അതിലെന്തോ പന്തികേടുണ്ടെന്ന് തോന്നും. മനുഷ്യന്റെ സാമൂഹ്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിശ്വാസമാണെന്ന് പലരും സൗകര്യപൂര്‍വം മറക്കുന്നു.
മറ്റൊന്ന്, ഭരണഘടനയനുസരിച്ച് ഇവിടുത്തെ പൗരന്റെ മതപരമായ വിശ്വാസം സംരക്ഷിക്കല്‍ നിയമപരമായ അവകാശമാണ്. ആര്‍ട്ടിക്കിള്‍-25 അനുസരിച്ച് അത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് പ്രഖ്യാപിക്കാന്‍ കോടതിക്കധികാരവും നല്കുന്നു നമ്മുടെ ഭരണഘടന.
മൂന്നാമത്, ഇന്ത്യന്‍ സിവില്‍ നിയമമനുസരിച്ച് ഹിന്ദു ദേവതാസങ്കല്‍പ്പം- വിഗ്രഹം, ആരാധനാസ്ഥലം, പൂജിക്കപ്പെടുന്ന വസ്തു- നിയമപരമായി നിലനില്‍ക്കുന്ന ഒരു വ്യക്തിയാണ്. മാത്രമല്ല, ദേവന് ” ജലൃുല്മഹ ാീിീൃ” എന്ന പദവിയിലുമായിരിക്കും. എന്നു പറഞ്ഞാല്‍ ഭരണഘടനാപരമായി നിയമസംരക്ഷണം അര്‍ഹിക്കുന്ന ഒരാളാണ് ആരാധിക്കപ്പെടുന്ന ദേവന് അഥവാ ദേവത.
ദുഷ്ടബുദ്ധികളായ ചിലരുടെ ആക്ഷേപം ശാസ്ത്രീയപരിശോധന നടത്താതെയാണ് കോടതി ഇത്തരമൊരു വിധിനിര്ണയത്തിലെത്തിയത് എന്നാണ്. ഇത് ശുദ്ധ അസംബന്ധമാണ്.
ആദ്യ ഗവേഷണം നടന്നത് 1967 ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലാണ്. പിന്നീട് 1975-76 കാലത്ത് എഎസ്ഐ ഒരു പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും സര്‍ക്കാര്‍ അത് പ്രസിദ്ധീകരിച്ചില്ല. 1975-85 കാലത്ത് വീണ്ടും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ചെയര്മാന് പ്രൊഫ. ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ ഒരു പ്രോജക്ട് ഏറ്റെടുത്തു; “ആര്‍ക്കിയോളജി ഓഫ് രാമായണ സൈറ്റ്സ്” എന്നായിരുന്നു അതിന്റെ പേര്. രാമായണവുമായി ബന്ധപ്പെട്ട പതിനാല് സൈറ്റുകള്‍ കണ്ടെത്തി.
നാലാംതവണ-1990 ല്‍- വീണ്ടും പ്രൊഫ. ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ബാബറി കെട്ടിടപ്രദേശമുള്പ്പെടെ പില്ലര്‍ നിരകളുടെയും മറ്റും ഭാഗങ്ങള്‍ കണ്ടെത്തി. ഏഴ് പേജ് വരുന്ന പ്രാഥമിക റിപ്പോര്‍ട്ടും അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അതോടെ ഗവേഷണത്തിനുള്ള എല്ലാ സാങ്കേതികസഹായവും സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചില്ല. പിന്നീട് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ പ്രസിദ്ധീകരണത്തിലാണ് ഈ റിപ്പോര്‍ട്ട് വന്നത്.
1992 ജൂലൈയില്‍ എഎസ്ഐയുടെ മുന്‍ ഡയറക്ടര്‍മാരായ പ്രൊഫ. വൈ.ഡി. ശര്‍മ്മയുടെയും ഡോ. കെ.എം. ശ്രീവാസ്തവയുടെയും നേതൃത്വത്തില്‍, ഇവരടക്കം എട്ട് പുരാതത്വശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തില്‍ രാംകോട്ട് കുന്നില്‍ ഖാനനം നടത്തി. അനേകം വിഗ്രഹങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി. എഡി 100 നും 300 നും ഇടയിലുള്ള കുശാണ കാലഘട്ടത്തിലെ വിഗ്രഹങ്ങളും ഇതിലുണ്ടെന്ന് കണ്ടെത്തി.
അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം തകര്‍ന്ന കെട്ടിടസമുച്ചയത്തില്‍ പരിശോധന നടത്തി. 2003 ല്‍ നടത്തിയ ഈ പരിശോധനാ ടീമില്‍ 52 മുസ്ലിങ്ങള്‍ ഉള്‍പ്പെടെ 131 പേരാണ് പണിയെടുത്തത്. ജൂണ്‍ 11 ന് പ്രാഥമിക റിപ്പോര്‍ട്ടും ഓഗസ്റ്റ് മാസത്തില്‍ 574 പേജുള്ള സമ്പൂര്‍ണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. ഈ ഖാനനവസ്തുക്കളില് 10-ാം നൂറ്റാണ്ടിലെ നിര്‍മ്മാണസാമഗ്രികള്‍ ഉണ്ടായിരുന്നു. 2500 വര്‍ഷം മുമ്പ് ഉള്ള നിര്‍മ്മാണങ്ങളും കണ്ടെത്തിയവയില്‍പ്പെടും. തൂണുകളുടെ നിര, പല കാലങ്ങളില്‍ പണിത തറയുടെ മൂന്ന് തട്ടുകള്‍, യജ്ഞകുണ്ഡം, ഗുപ്തകാലത്തെ നിര്‍മ്മാണരീതികള്‍, ബി.സി 1000-നും 300-നും ഇടയില്‍ ഉപയോഗിക്കാറുണ്ടായിരുന്ന പോളീഷിംഗ് രീതി, ബി.സി 200 കാലത്തെ സുംഗ രീതിയിലുള്ള നിര്‍മ്മാണം, എ.ഡി 100-നും 300-നും ഇടയിലെ കുശാണകാലത്തെ നിര്‍മാണം, എഡി 400-നും 600-നും ഇടയിലെ ഗുപ്തകാല നിര്‍മ്മാണം, എ.ഡി 1100-നും 1200-നും ഇടയിലെ ശില്പരീതി- ഇവയെല്ലാം കണ്ടെത്തിയവയില്‍പ്പെടും.
1992 ലെ തകര്‍ന്ന അവിഷ്ടങ്ങളില്നിന്ന് കിട്ടിയ പ്രധാനപ്പെട്ട ഒരു സ്ലാബ് 1.10ഃ0.56 മീറ്റര്‍ അളവിലുള്ളതാണ്. ഇതില്‍ നാഗരിലിപിയില്‍ ഇരുപത് വരികളിലായി ലിഖിതം കണ്ടു. പത്ത് തലയുള്ളവനെയും ബലിയെയും വധിച്ച വിഷ്ണുവിന് ക്ഷേത്രം സമര്‍പ്പിക്കുന്നു എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഫലകത്തില്‍ കൊത്തിയിരുന്ന വര്‍ഷം 1140.
ഇതുകൂടാതെ അനേകം ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍, ക്ഷേത്രങ്ങളില്‍ കാണാറുള്ള ശില്പങ്ങള്, കുതിര, സര്‍പ്പം തുടങ്ങിയവയുടെ രൂപങ്ങള്‍ ഒക്കെ ധാരാളമായി കിട്ടിയിരുന്നു. ഇതിന്റെയെല്ലാം രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമെ, കോടതിയുടെ നിര്‍ദ്ദേശപ്രകാരംതന്നെ 2003 ജനുവരിയില്‍ ലോകപ്രശസ്ത ഭൂതലശാസ്ത്രജ്ഞനായ ക്ലോഡ് റോബില്ലാഡിന്റെ (കാനഡ) നേതൃത്വത്തില്‍ Ground Penetrating Radar Survey- എന്ന സങ്കേതമുപയോഗിച്ച് തകര്‍ക്കപ്പെട്ട പ്രദേശമുള്‍പ്പെടെ പരിശോധന നടത്തി. ബാബറികെട്ടിടത്തിന്റെ അടിയില്‍ അര മീറ്റര്‍ മുതല്‍ അഞ്ചര മീറ്റര്‍ വരെ ആഴത്തില്‍ ക്ഷേത്രങ്ങളുടെ നിര്‍മ്മാണം കണ്ടെത്തി. ക്ഷേത്രതൂണുകള്‍, പലതട്ടുകളായി തറകള്‍, തറയോടുകള്‍ തുടങ്ങിയവ ഇതില്‍പ്പെടും.
ഇതില്‍ കൂടുതല്‍ എന്ത് ശാസ്ത്രീയമായ തെളിവാണ് ഇനി വേണ്ടത്? ബിസി 1000 മുതല്‍ എഡി 1200 വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ പുതുക്കലുകളും പുനരുദ്ധാരണപ്രക്രിയകളും തെളിയിക്കപ്പെട്ടു. തകര്‍ക്കപ്പെട്ട ക്ഷേത്രാവശിഷ്ടത്തിന്റെ വലിയ കൂമ്പാരംതന്നെ കണ്ടെത്തി. ഇത്രയൊക്കെയായിട്ടും നമ്മുടെ നാട്ടിലെ സ്നേഹമതത്തിന്റെ വക്താക്കള്‍ക്ക് മനം മാറുന്നില്ലെന്നോ? അവര്‍ പറയുന്ന സഹിഷ്ണുതയും വിശാലമനസ്കതയും എവിടെ? മറ്റ് മതങ്ങളോട് ആദരവുണ്ടെന്ന പ്രചാരത്തിന് തെളിവെവിടെ?
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മതംമാറ്റപ്പെട്ട പൂര്‍വികന്മാരായ ഹിന്ദുക്കളുടെ പിന്മുറക്കാരാണ് ഇവിടുത്തെ മുസ്ലിങ്ങള്‍ എന്ന ചരിത്രം മറക്കുകയോ? സ്വന്തം പൈതൃകം ഉപേക്ഷിച്ചുകൊണ്ട് ശത്രുരാജ്യങ്ങളുടെ ഉപകരണമായി സ്വയം മാറണോ? ബൗദ്ധികാടിമത്തം എത്രകാലം കൊണ്ടുനടക്കും? ചരിത്രബോധവും പൈതൃകാഭിമാനവുമുള്ള മുസ്ലിം സഹോദരങ്ങള്‍ ഇത് ആലോചിക്കേണ്ടതാണ്.
കാ.ഭാ. സുരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: