സ്ത്രീകള്‍ പ്രകൃതിചൂഷണത്തെപ്പറ്റി കൂടുതല്‍ അവബോധമുള്ളവരാണെന്ന് തെളിയിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടല്‍ക്കാട് നശീകരണത്തിനെതിരെ മറിയാമ്മ കുര്യനും കരിമണല്‍ ഖാനനത്തിനെതിരെ കല്ലട ഭവാനിയും രംഗത്തെത്തിയിരുന്നു. എനിക്ക് ഇവരുടെ പേര് ഓര്‍മ്മയില്‍ വരുന്നത് പി.വി.തമ്പിയുടെ സ്മരണയ്ക്ക് രഞ്ജിത്ത് തമ്പി സ്ഥാപിച്ച എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറം അവര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നതിനാലാണ്. ഇപ്പോള്‍ മണല്‍ ഖാനനത്തിനെതിരെ ജസീറയും ആദ്യം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മുന്നിലും ഇപ്പോള്‍ ദല്‍ഹിയിലും സമരത്തിലാണ്.
കരിമണല്‍ കേരളത്തിന്റെ അമൂല്യ പ്രകൃതിസമ്പത്താണ് പക്ഷേ അത് ശാസ്ത്രീയമായി സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടായി ഖാനനം ചെയ്തെടുക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. അറബി രാജ്യങ്ങളിലെ എണ്ണപോലെ കേരളത്തിന്റെ സമ്പത്താണ് കരിമണല്‍.
ഇപ്പോള്‍ കൊല്ലം തീരത്തുനിന്നുള്ള കരിമണല്‍ വ്യാപകമായി തമിഴ്നാട്ടിലേക്ക് കടത്തുകയാണ്. ഇതിന് രാഷ്ട്രീയ ട്രേഡ് യൂണിയന് രംഗത്തെ പല ഉന്നതരും ഒത്താശയും ചെയ്യുന്നുണ്ട്. നീണ്ടകര മുതല്‍ കായംകുളം വരെയുള്ള 22 കിലോമീറ്റര്‍ കടല്‍ത്തീരം ലോകത്തിലെ ഏറ്റവും സമ്പുഷ്ടമായ ധാതു നിക്ഷേപമുള്ള സ്ഥലമാണ്. ഇവിടെ 12.7 കോടി ടണ്‍ ധാതുമണല്‍ ഉണ്ടത്രെ. ഇല്‍മനൈറ്റ് എട്ടുകോടി ടണ്‍ ഉണ്ടെന്നാണ് കണക്ക്. കായംകുളം പൊഴി മുതല്‍ ആറാട്ടുപുഴയും തൃക്കുന്നപ്പുഴയും കടന്ന് തോട്ടപ്പള്ളി വരെ 1.2 കോടി ടണ്‍ ധാതുക്കളുള്ളതില് 90ലക്ഷം ടണ്‍ ഇല്‍മനൈറ്റ് ഉണ്ട്. ഇല്‍മനൈറ്റ്, സില്‍മനൈറ്റ്, റൂട്ടെയില്‍, സിര്‍ക്കോണ്‍ മോണോസൈറ്റ് എല്ലാം ഇതിലടങ്ങിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണഖനികളേക്കാള്‍ സാമ്പത്തികലാഭം തരുന്നതാണ് കരിമണല്‍. കേരളത്തിന് ഇത് നായയുടെ കൈയില്‍ കിട്ടിയ തേങ്ങ പോലെയാണെന്ന് മാത്രം.
കൊല്ലം തീരത്ത് നിന്നുള്ള കരിമണല്‍ കടത്തുന്നത് തമിഴ്നാട്ടിലേക്കാണ്. ഇതിന് രാഷ്ട്രീയ ട്രേഡ് യൂണിയന് രംഗത്തെ പല ഉന്നതരുടെയും സഹായമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പണ്ട് നാട്ടുകാരില്‍നിന്ന് നേരിട്ട് കരിമണല്‍ വാങ്ങുന്ന പദ്ധതിക്ക് ഗേറ്റ് കളക്ഷന്‍ എന്ന ഏര്‍പ്പാട് ഉണ്ടായിരുന്നത് ട്രേഡ് യൂണിയനുകള്‍ തന്നെയാണ് തുരങ്കം വച്ചതത്രെ.
കരിമണല്‍ കള്ളക്കടത്തിലൂടെ കേരളത്തിന് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 98,000 കോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. കേരളത്തിലെ ആഭ്യന്തര കടത്തിലും അധികം തുക. പക്ഷേ കരിമണല്‍ കള്ളക്കടത്ത് ലോബിക്ക് മുമ്പില്‍ മുട്ടുമടക്കുന്ന സര്‍ക്കാരാണ് എന്നും കേരളം ഭരിക്കുന്നത്. തമിഴ്നാടിനോട് തോറ്റ ചരിത്രം മാത്രമേ കേരളത്തില്‍ കേട്ടിട്ടുള്ളൂ.
ചവറയിലെ കരിമണല്‍ ശേഖരം ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് എന്നിവ സ്ഥാപിച്ചത്. കരിമണലിലെ ഇല്‍മനൈറ്റ് ഉപയോഗിച്ച് സിന്തറ്റിക് റൂട്ടെയില്‍, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡും. ധാതുമണലില്‍നിന്ന് അയിരുകള്‍ വേര്‍തിരിച്ചെടുക്കലാണ് കൊച്ചിന് മിനറല്‍ ആന്റ് മെറ്റല്‍സിന്റെയും ലക്ഷ്യം.
കേരളം സ്വന്തം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നതില്‍ വമ്പന്‍ പരാജയമായി മനഃപൂര്‍വമോ അല്ലാതെയോ മാറുമ്പോള്‍ ഈ വിഭവങ്ങള്‍ കള്ളക്കടത്ത് നടത്തി മാഫിയകള്‍ കോടികള്‍ കൊയ്യുന്നു. ഇല്‍മനൈറ്റിന്റെ ഖാനിയാണ് കേരളമെങ്കിലും ഇന്ത്യയിലെ ഇല്‍മനൈറ്റ് സംസ്ക്കരണത്തില്‍ കേരളത്തിന്റെ സംഭാവന വെറും ആറുലക്ഷം ടണ്‍ ആണത്രെ. റൂട്ടെയിലിലും സ്ഥിതി വ്യത്യസ്തമല്ല. ലോകത്ത് നാലരലക്ഷം ടണ്‍ റൂട്ടെയില്‍ സംസ്ക്കരിക്കുമ്പോള് ഇന്ത്യയില്‍ വെറും 18,000 ടണ്ണാണ് സംസ്ക്കരിക്കുന്നത്. ഇതില്‍ മിനറല്‍സ് ആന്റ് മെറ്റല്‍സിന്റെ സംഭാവന 8000 ടണ്‍. കേരളത്തിലെ കെഎംഎംഎല്ലും ടിടിപിയും ചേര്‍ന്ന് ഉല്‍പ്പാദിപ്പിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡും 55,000 ടണ്ണാണ്. ടൈറ്റാനിയം ലോകത്താകെ 81,000 ടണ്‍ ഉല്പ്പാദിക്കുന്നു.
കേരളത്തിന് ധാതു സമ്പത്തില്‍ അനന്തസാധ്യതകളുണ്ടെങ്കിലും എന്തുകൊണ്ട് ഇത്ര വമ്പിച്ച ധാതുസമ്പത്ത് കൈവശം വച്ച് കേരളം ദരിദ്ര സംസ്ഥാനമായി തുടരുന്നു. (രഘുരാമന് റിപ്പോര്‍ട്ട് വ്യത്യസ്തമാണ്). കരിമണല്‍ ഉപയോഗത്തില്‍ നഗ്നമായ അഴിമതി നടക്കുന്നുവെന്നും ഈ കള്ളക്കടത്ത് സിബിഐതന്നെ അന്വേഷിക്കണമെന്നും ബിഎംഎസ് ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയുടെയും കെഎംഎംഎല്ലിന്റെയും മാനേജ്മെന്റുകളുടെ ഗൂഢനീക്കങ്ങളും കെടുകാര്യസ്ഥതയുമാണ് കരിമണല്‍ ഖാനനം നടത്താതെ കള്ളക്കടത്തിന് സാഹചര്യമൊരുക്കുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരത്തുനിന്ന് അരലക്ഷം ടണ്‍ കരിമണലാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തിയിരിക്കുന്നത്.
കേരള സര്‍ക്കാരിനും പൊതുമേഖലയ്ക്കും തുരങ്കം വച്ചാണ് ഖാനനം നടത്താതെ കള്ളക്കടത്തിനെ മാനേജ്മെന്റ് തന്നെ പ്രോത്സാഹിപ്പിക്കുന്നത്. അസംസ്കൃത വസ്തുവിന്റെ ദൗര്‍ലഭ്യം മൂലം ഐആര്‍ഇയും കെഎംഎംഎല്ലും പ്രതിസന്ധി നേരിടുമ്പോഴാണിത്. ശരാശരി 500 ടണ്‍ ഇല്‍മനൈറ്റ് മാത്രം ഐആര്‍ഇ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി 2500 ടണ്ണാണ്. പക്ഷേ ഈ കമ്പനികള്‍ സ്വകാര്യ കരിമണല്‍ ലോബിക്ക് വിധേയരാണ്. ഖാനനം മനഃപൂര്‍വം നിര്‍ത്തിവച്ച് കമ്പനി നശിപ്പിക്കാനാണ് അഴിമതിക്കുവേണ്ടി ഇവര്‍ യത്നിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ടൈറ്റാനിയം ഡയോക്സൈഡിലെ സിര്ക്കോത്തിന് വില കുതിച്ചുകയറുന്ന സാഹചര്യത്തില്‍ കേരളത്തിന് പുറത്തുള്ള കരിമണല്‍ ദൗര്‍ലഭ്യം മുതലെടുത്ത് ശതകോടികള്‍ കൊയ്യാമായിരുന്ന സാഹചര്യത്തിലാണ് നഷ്ടപ്പെടുത്തിയത്. കെഎംഎംഎല്ലില്‍ 52000 ടണ്‍ ഇല്‍മനൈറ്റ് ശേഖരമുണ്ടായിരുന്നു. പിന്നീട് ഇല്‍മനൈറ്റ് ലഭ്യത കുറഞ്ഞപ്പോള്‍ ട്രേഡ് യൂണിയനുകള്‍ നിശ്ചയിച്ചത് തൂത്തുക്കുടിയിലെ വി.വി മിനറല്സില്നിന്നും ഇല്‍മനൈറ്റ് വില കൊടുത്ത് വാങ്ങാനാണ്. സ്വന്തം കഞ്ഞിയില്‍ പാറ്റ വീഴാന്‍ അനുവദിക്കുന്ന ട്രേഡ് യൂണിയന്!
കെഎംഎംഎല്ലിന് പൊന്മനയിലും നീണ്ടകരയിലും കോവില്‍തോട്ടത്തും കരിമണല്‍ ശേഖരമുള്ള സ്ഥലമുണ്ട്. പക്ഷേ വികസനവിരുദ്ധ മലയാളികള്‍ ഖാനനത്തെ എതിര്‍ക്കുന്നു. ഇത് തരണം ചെയ്യാന്‍ ഖാനന മേഖലയില്‍നിന്നും പൊതുജനങ്ങള്‍ ശേഖരിച്ച കൊണ്ടുവരുന്ന കരിമണല്‍ ഗേറ്റ് കളക്ഷന്‍ വഴി വാങ്ങി പ്രതിഫലം നല്കുന്ന പദ്ധതിയും അട്ടിമറിച്ചത് തൊഴിലാളി സേവകരായ ട്രേഡ് യൂണിയന് തന്നെ. ഇങ്ങനെ ചെയ്തത് തമിഴ്നാട് കുത്തകകള്‍ക്ക് വേണ്ടിയാണ്. കള്ളക്കടത്തു വഴി കരിമണല്‍ നല്‍കാനാണ് ഐആര്‍ഇക്കും കെഎംഎംഎല്ലിനും ഖാനനാവകാശമനുവദിച്ചിട്ടുള്ള മേഖലകളില്‍നിന്നും കരിമണല്‍ ശേഖരിച്ച് തൂത്തുക്കുടിയിലേക്ക് കടത്തുകയാണ് പരിഹാസ്യമായ വസ്തുത. കേരളത്തില്‍നിന്നും കള്ളക്കടത്തുവഴി വാങ്ങുന്ന കരിമണല്‍ സംസ്ക്കരിച്ച ശേഷം വില്‍ക്കുന്നത് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുതന്നെ. മലയാളി ബുദ്ധിമാനാണോ അല്ലയോ? ഇവിടെ എന്തിനാണ് ഒരു സര്‍ക്കാര്‍? രാഷ്ട്രീയം കോഴ കൊയ്യാനുള്ള മേഖലയായി മാറിക്കഴിഞ്ഞു.
ചെക്ക്പോസ്റ്റുകളും നോക്കുകുത്തികളാണ്. ലക്ഷക്കണക്കിന് രൂപയുടെ കരിമണല്‍ ചെക്ക്പോസ്റ്റ് കടന്നാണ് തൂത്തുക്കുടയിലെത്തുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വരുമ്പോള്‍ മാത്രം ജീവന്‍വയ്ക്കുന്ന ചെക്ക്പോസ്റ്റാണിവിടെ. തൂത്തുക്കുടിയിലെ സ്വകാര്യ സ്ഥാപനം കരിമണലില്‍നിന്നും ഇല്‍മനൈറ്റ് വേര്‍തിരിച്ച് കയറ്റുമതി ചെയ്യുന്നു. കേരള കരിമണല്‍ ഗുണമേന്മ കൂടുതലുള്ളതിനാല്‍ ഇല്‍മനൈറ്റിന് ഗാഢത കൂടുമത്രെ. ഒരു ടണ്‍ ഇല്‍മനൈറ്റിന് 20,000 രൂപയും ഒരുടണ്‍ സിന്തറ്റിക് റൂട്ടെയിലിന് 62,000 രൂപയും വിലയുണ്ട്. സര്‍ക്കാര്‍ ഉല്‍പ്പാദിക്കുകയാണെങ്കില്‍ വില കുറയും. പക്ഷേ ഉദ്യോഗസ്ഥ-കരിമണല്‍ മാഫിയാ സഖ്യം ബോധപൂര്‍വം ധാതുമണല്‍ കള്ളക്കടത്തിന് സാധ്യതയൊരുക്കുന്നു.
കേരളത്തില്‍ കരിമണല്‍ ക്ഷാമം ഒരിക്കലും നേരിടുകയില്ല. കാരണം കടലില്‍നിന്നും കടല്‍തീരത്ത് കരിമണല്‍ വന്നടിയുന്നു. സര്‍ക്കാര്‍ മാഫിയ-നിയന്ത്രത്തിലായതിനാല്‍ ഇത് ചൂഷണം ചെയ്യുന്നു.
പ്രകൃതി അനുഗ്രഹിച്ച് തരുന്ന ഈ സമ്പത്തിനെപ്പോലും സ്വലാഭത്തിനുപയോഗിക്കാതെ കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയെന്ന് ഉദ്ഘോഷിച്ച് നിയമനം തടയുകയും പുതിയ തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും മറ്റും ചെയ്യുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്.
ഇപ്പോള്‍ കരിമണല്‍ കള്ളക്കടത്ത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് രംഗത്തുവന്ന് പൊതുമേഖലാ വ്യവസായങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഉണ്ടായ നഷ്ടം തമിഴ്നാട്ടിലെ സ്വകാര്യ കുത്തകകളെ സംരക്ഷിക്കാനാണെന്ന ആരോപണമുയര്‍ത്തിയാണ്. കേരളത്തിന്റെ ധാതുസമ്പത്ത് തമിഴ്നാട്ടിലേക്ക് കടത്തുന്നതിനെതിരെ മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ ബിഎംഎസ് തയ്യാറെടുക്കുകയാണ്. ഇത്രയധികം പ്രവര്‍ത്തനക്ഷമമല്ലാത്ത, ജനദ്രോഹപരമായ നിസ്സംഗത കാണിക്കുന്ന സര്ക്കാരന് ഭരിക്കാന്‍ എന്തവകാശം?
e-mail: [email protected]
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: