യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ കൊണ്ടുവന്ന ബാലവിവാഹ-നിരോധന ബില്ലില്‍ ശൈശവ വിവാഹങ്ങള്‍ ഏറ്റവും അധികം നടക്കുന്ന ഇന്ത്യ ഒപ്പുവെക്കാന്‍ വിസമ്മതിച്ച് ഇന്ത്യക്കാരെയും ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 107 രാജ്യങ്ങള്‍, എത്യോപ്യ, ദക്ഷിണ സുഡാന്, ഗ്വാട്ടിമാല, ഹോണ്ടുറാസ്,യമന്‍ ഉള്‍പ്പെടെ ഈ ബില്ലിനെ അനുകൂലിച്ചപ്പോഴാണ് ഇന്ത്യയും ബംഗ്ലാദേശും വിട്ടുനിന്നത്. ഇന്ത്യ വിവാഹപ്രായം 18 ആണെന്ന് നിയമമുണ്ടാക്കിയ രാജ്യംകൂടിയാണ്.
ഇന്ത്യ ശൈശവവിവാഹത്തിന്റെ തലസ്ഥാനമായാണ് അറിയപ്പെടുന്നത്. അറുപത് ശതമാനം ശൈശവവിവാഹങ്ങളില്‍ 40 ശതമാനം ഇന്ത്യയിലാണ് നടക്കുന്നത്. കഴിഞ്ഞ 15 കൊല്ലത്തിനുള്ളില്‍ 11 ശതമാനം കുറവുണ്ടായിട്ടുണ്ടെങ്കിലും അതൊരു ഗണ്യമായ കുറവായി കണക്കാക്കപ്പെടുന്നില്ല. ഈ അവസ്ഥാവിശേഷത്തെ ചെറുക്കാന്‍ പ്രതിബദ്ധമായ ഇന്ത്യ യുഎന്‍ ബില്ലില്‍ ഒപ്പുവെക്കാതെ പിന്‍വാങ്ങിയതിനെ ലജ്ജാകരം എന്നേ വിശേഷിപ്പിക്കാനാകുകയുള്ളൂ. ബാല്യവിവാഹങ്ങള്‍ സാമ്പത്തികമായും ആരോപ്യപരമായും സാമൂഹികപരമായും ഒരു സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുന്നു. പക്ഷെ ഇന്ത്യയിലെ ചില മതമൗലികവാദികള്‍ സ്ത്രീസ്വാതന്ത്ര്യം സദാചാര വിരുദ്ധതയായാണ് കാണുന്നത്. പ്രായപൂര്‍ത്തിയാകാത്ത, ദാമ്പത്യബന്ധമോ ലൈംഗികബന്ധമോ എന്തെന്നറിയാത്ത കുട്ടികളെ വിവാഹിതരാക്കിയാല് അവര്‍ക്ക് മാനസിക സമ്മര്‍ദ്ദം മാത്രമല്ല, രക്തമില്ലായ്മ, പ്രസവശേഷമുള്ള രക്തം പോക്ക്, ഒരു മാസത്തിനുള്ളില്‍ മരണം, വികാസത്തിലെ കുഴപ്പങ്ങള്‍, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ചവൈകല്യം, ഹൃദയാഘാതം മുതലായവയ്ക്ക് സാധ്യതയുണ്ടത്രേ.
പക്ഷെ ഇന്ന് ലോകത്ത് 66 ദശലക്ഷം കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ല. പ്രൈമറി സ്കൂളില്‍നിന്നും കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നു. ബാലഗര്ഭധാരണം സാമ്പത്തികവ്യവസ്ഥയെപ്പോലും ബാധിക്കുന്നു. വിദ്യാഭ്യാസരാഹിത്യം ധനസമ്പാദനത്തിന് വിഘാതമാകുന്നു. 24 ദശലക്ഷം ബാലവധുക്കള്‍ ഇന്ത്യയിലുണ്ട്. പലരും 18 വയസാകുമ്പോഴേക്കും മരണമടയുന്നുമുണ്ട്. ഇത് ദക്ഷിണേഷ്യയിലെ തന്നെ ഒരു സാമൂഹ്യ അനാചാരമാണ്. 2010-2030 കാലഘട്ടത്തില്‍ 130 ദശലക്ഷം പെണ്‍കുട്ടികള്‍ വിവാഹിതരാകുമെന്നും പ്രവചനമുണ്ട്. ബാലവിവാഹം ആയുര്‍ദൈര്‍ഘ്യം കുറക്കുന്നു. പെണ്‍കുട്ടികള്‍ ലൈംഗികത എന്തെന്നറിയാത്ത പ്രായത്തിലാണ് ലൈംഗികമായി ഉപയോഗിക്കപ്പെടുന്നതും പലപ്പോഴും ലൈംഗികാതിക്രമങ്ങള്ക്കുപോലും വിധേയരാകേണ്ടിവരുന്നതും. ഇന്ത്യയില്‍ 1929 ല്‍ പാസാക്കിയ വിവാഹപ്രായം 12 വയസ്സ് ആയിരുന്നെങ്കില്‍ 1978 ല്‍ അത് 18 ആയി നിശ്ചയിച്ചു. ഒക്ടോബര്‍ 11 ലോക പെണ്‍കുഞ്ഞ് ദിനമാണ്. അന്ന് ഉദ്ബോധിപ്പിക്കുന്നത് വിവാഹപ്രായം 18 വയസാക്കണം എന്നാണ്. ബാലവിവാഹം സ്ത്രീകള്‍ക്ക് നിഷേധിക്കുന്നത് വിദ്യാഭ്യാസവും അറിവും ജോലി നേടാനുള്ള അവസരവുമാണ്. അതുകൊണ്ടുതന്നെ ഈ നിഷേധം സാമ്പത്തികശോഷണത്തിന് വഴിവെക്കുന്നു. മലാല എന്ന 16 വയസുള്ള പാക്കിസ്ഥാന്‍കാരി ബാലിക യുഎന്നില്‍ പോലും പ്രസംഗിക്കുന്നത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാനുളള അവസരം ലഭ്യമാക്കണമെന്നാണ്. താലിബാന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കെ മലാല സ്കൂളില്‍ പോയതിനാല്‍ രോഷാകുലരായ അവര്‍ അവളുടെനേര്‍ക്ക് വെടിവെക്കുകയായിരുന്നല്ലോ. ഭാഗ്യംകൊണ്ട് ജീവന് തിരിച്ചുകിട്ടിയ മലാലയെ സ്ത്രീവിദ്യാഭ്യാസത്തിന്റെ ആഗോള അംബാസഡറായി യുഎന്പ്രഖ്യാപിക്കുകയുണ്ടായി.
നോബല്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും മലാല ഇടംപിടിച്ചു. മലാലക്ക് നോബല്‍ സമ്മാനം ലഭിച്ചിരുന്നെങ്കില്‍ ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്കുന്ന സന്ദേശമായിരുന്നേനെ. യൂണിസെഫ് കണക്ക് പ്രകാരം വികസനോന്മുഖ രാജ്യങ്ങളില്‍ അഞ്ചില്‍ ഒരു പെണ്‍കുട്ടി വീതം ആറാം ക്ലാസ് കഴിഞ്ഞാല്‍ പഠിത്തം നിര്‍ത്തുന്നു. സ്ത്രീവിദ്യാഭ്യാസത്തിന് ഇന്ന് ലോകത്ത് ചെലവാകുന്നത് ഒരു ഡോളറില്‍ രണ്ട് സെന്റ് മാത്രമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 2007-2008 കാലഘട്ടത്തിലെ ബാലവധുക്കളില്‍ ഇന്ന് 11 ശതമാനം കുറവുണ്ടൊയിട്ടുണ്ടെങ്കിലും അത് ഈ പ്രക്രിയയെ സാരമായി പ്രതിരോധിക്കുന്നില്ല. ദക്ഷിണേഷ്യയില്‍ 20 നും 24 നും മധ്യേയുള്ള സ്ത്രീകളെല്ലാം 18 വയസിനു മുമ്പ് വിവാഹിതരായവരാണ്. ഏകദേശം 24.4 ദശലക്ഷം സ്ത്രീകള്‍. 2010 നും 2030 നും ഇടയ്ക്ക് 1.30 ദശലക്ഷം ബാലവധുക്കള്‍ ഉണ്ടാകുമത്രേ. ബാലവിവാഹം സ്ത്രീകളുടെ മാത്രമല്ല കുട്ടികളുടെയും ആരോഗ്യത്തിന് ഹാനികരമാണ്. ജീവിതകാലം മുഴുവന്‍ സ്ത്രീയെ സാമ്പത്തിക അടിമത്തത്തില്‍ തളച്ചിടുന്ന പ്രക്രിയയാണിത്. സമൂഹത്തില്‍ ഒറ്റപ്പെട്ട്, സാമ്പത്തിക പരാശ്രയത്തോടെ, ഗാര്‍ഹിക ജോലിയും പ്രസവവും മാത്രം ജീവിതചര്യയാക്കി മാറ്റുന്നു. ഇപ്പോള്‍ കേരളത്തില്‍ മുസ്ലീം വിവാഹപ്രായം 16 ആക്കണമെന്ന ആവശ്യമുയര്‍ത്തി ചിലര്‍ സുപ്രീംകോടതിയെ സമീപിക്കുകയാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നിഷേധിക്കുന്ന ഈ നീക്കം മുസ്ലീം സമുദായത്തെ പിന്നോട്ടടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: