സ്വേദബിന്ദൂല്ലസല് ഫാലലാവണ്യനിഷ്യന്ദ സന്ദോഹ സന്ദേഹ കൃന്നാസികാമൗക്തികേ! സര്മന്ത്രാത്മികേ! കാളികേ!
വിയര്‍പ്പുകണങ്ങള്‍ പൊടിയുന്ന നെറ്റിത്തടത്തിന്റെ സൗന്ദര്യസാരം ഒഴുകിയിറങ്ങി എത്തിയതുപോലെ തോന്നിക്കുന്ന മൂക്കുത്തി അണിഞ്ഞവളും സര്മന്ത്രസ്വരൂപിണിയും കാളികാരൂപിണിയും ആയ അമ്മ ജയിച്ചാലും.
സ്വേദബിന്ദു=വിയര്‍പ്പുതുള്ളി. നിഷ്യന്ദം=ഒഴുക്ക്. നാസികാ മൗക്തികം=മൂക്കുത്തി.
മുഗ്ദ്ധമന്ദസ്മിതോദാരവക്ത്രസ്ഫുരത്പൂഗതാംബൂല ഖണ്ഡോത്കരേ! ജ്ഞാനമുദ്രാകരേ! സര്‍വസമ്പത്കരേ! പദ്മഭാസ്വത്കരേ! ശ്രീകരേ!
ഇടതടവില്ലാതെ മോഹനമന്ദസ്മിതം തൂകിക്കൊണ്ടിരിക്കുന്ന വായില്‍ അടയ്ക്കഷണങ്ങള് ചേര്‍ന്ന താംബൂലം ധരിച്ചിരിക്കുന്നവളും ചിന്മുദ്രാ ധാരിണിയും എല്ലാ സമ്പത്തിന്റെയും വിളനിലമായുള്ളവളും കളിത്താമരപ്പൂവ് കയ്യിലേന്തിയവളും തൃക്കൈകളാല്‍ ഐശ്വര്യം വാരിക്കോരി തന്നരുളുന്നവളും ആയ ശ്യാമളാദേവി ജയിച്ചാലും.
മുഗ്ദ്ധം=മോഹനം. പൂഗം=അടയ്ക്ക. താംബൂലം=വെറ്റില. പദ്മഭാസ്വത്=താമരയാല്‍ ശോഭിക്കുന്ന.
കുണ്ടപുഷ്പദ്യുതി സ്നിഗ്ദ്ധദന്താവലീ നിര്മലാലോല കല്ലോല സമ്മേളന സ്മേരശോണാധരേ! ചാരുവീണാധരേ! പക്വബിംബാധരേ!
മുല്ലമൊട്ടിന്റെ വെണ്മയാര്ന്ന പല്ലുകളില്നിന്നുതിരുന്ന പ്രകാശതരംഗങ്ങളോട് ചേര്‍ന്നു ശോഭിക്കുന്ന ചെഞ്ചൊടികളാല്‍ പുഞ്ചിരിക്കുന്നവളും ഭംഗിയേറിയ വീണ കയ്യിലേന്തിയവളും കോവല്‍പ്പഴത്തിനൊത്ത അധരങ്ങളോടുകൂടിയവളുമായ അമ്മ ജയിച്ചാലും.
കന്ദപുഷ്പം=മുല്ലപ്പൂവ്. സ്നിഗ്ദ്ധം=മിനുമിനുപ്പുള്ള. ആലോലകല്ലോലം=ഇളകുന്ന തിര. സ്മേരേശോണാധര=ചെഞ്ചൊടികളില്‍ പുഞ്ചിരിയോടുകൂടിയവള്. പക്വബിംബം=കോവല്പ്പഴം.
ശ്യാമളായാഃ ശരീരവര്ണനാ:-
സുലളിത നവയൗവ്വനാരംഭ ചന്ദ്രോദയോദ്വേല ലാവണ്യ ദുഗ്ദ്ധാര്ണവാവിര്ഭവത് കംബുബിംബോകഭൃത് കന്ധരേ! സത്കലാമന്ദിരേ! മന്ഥരേ!
ലളിതമായ പുതുയൗവനത്തിന്റെ ആരംഭമാകുന്ന ചന്ദ്രോദയത്താല്‍ വേലിയേറ്റമുണ്ടായ സൗന്ദര്യമാകുന്ന പാല്‍ക്കടലില്‍നിന്നും ആവിര്‍ഭവിച്ച ശംഖുപോലെയുള്ള കഴുത്തോടുകൂടിയവളും, എല്ലാ സത്കലകളുടേയും ഉറവിടവും മദാലസയുമായ ശ്യാമളാദേവി ജയിച്ചാലും.
ഉദ്വേലം=വേലിയേറ്റം, കംഭു=ശംഖ്. മന്ഥര=മന്ദമായി ചലിക്കുന്നവള്‍. കന്ധരം=കഴുത്ത്.
ദിവ്യരത്നപ്രഭാബന്ധുരച്ഛന്ന ഹാരാദിഭൂഷാ സമുദ്യോതമാനാന വദ്യാംഗശോഭേ! ശുഭേ!
ദിവ്യരത്നങ്ങളുടെ പ്രഭയാല്‍ ഉജ്ജ്വലകാന്തി വഹിക്കുന്ന മുത്തുമാല തുടങ്ങിയ ആഭരണങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ട മനോഹരമായ അവയവങ്ങളാല്‍ ശോഭിക്കുന്നവളും ഐശ്വര്യവതിയുമായ ശ്യാമളാദേവി ജയിച്ചാലും.
ഛന്നം=മറയ്ക്കപ്പെട്ട. (അലങ്കരിക്കപ്പെട്ട എന്ന് ഇവിടെ അര്‍ത്ഥം) ഉദ്യോതമാനം=പ്രകാശിച്ചുകൊണ്ടിരിക്കുന്ന.
രത്നകേയൂരരശ്മിച്ഛടാപല്ലവ പ്രോല്ലസദ്ദോര്ല്ലതാരാജിതേ! യോഗിഭിഃ പൂജിതേ!
രത്നം പതിച്ച തോള്വളകളില്നിന്നുയരുന്ന കാന്തിപ്രസരമാകുന്ന ഇളംതളിരുകളോടുകൂടി മനോഹരമായി കാണപ്പെടുന്ന ഭുജവല്ലികളോടുകൂടിയവളും യോഗികളാല്‍ പൂജിക്കപ്പെടുന്നവളും ആയ അമ്മ ജയിച്ചാലും.
കേയൂരം=തോള്‍വള. ഛട=കൂട്ടം. ദോര്ല്ലത=ഭുജവല്ലി (വള്ളിപോലെയുള്ള കൈത്തണ്ട)
(തുടരും)
മഹാകവി കാളിദാസന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: