മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതിഛായ മാത്രമല്ല നഷ്ടപ്പെട്ടിരിക്കുന്നത് മുന്നണിയുടെയും സര്‍ക്കാരിന്റെയും കൂടിയാണ്. ഭരണകക്ഷിയായ യുഡിഎഫിനെതിരെ കക്ഷിയംഗങ്ങള്തന്നെ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ മുമ്പില്‍ പരാതിക്കെട്ടുകള്‍ അഴിച്ചിരിക്കുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രിയാണ് ഇന്നും കേരളം ഭരിക്കുന്നത്. ഇതിന് തെളിവാണ് മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നുവെന്ന പോലീസിലെ മുതിര്‍ന്നവര്‍ക്ക് ഡിജിപി അയച്ച കത്തിലെ പരാമര്‍ശം. ഇന്റലിജന്‍സ് എഡിജിപി ടി.പി.സെന്‍കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍. സര്‍ക്കുലര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ താവളമാണെന്ന് സോളാര്‍ കേസില്‍ സരിത, ബിജു രാധാകൃഷ്ണന് എന്നിവര്‍ക്ക് ജിക്കുമോന് ജേക്കബിനോടും ടെനി ജോപ്പനോടുമുണ്ടായിരുന്ന അടുത്ത ബന്ധം വ്യക്തമാക്കുന്നു. ശ്രീധരന് നായരും സരിതാ നായരുമായി മുഖ്യമന്ത്രിയെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു.
ഇതിന് പുറമെ സോണിയാ ഗാന്ധിയുടെ സന്ദര്‍ശനവേളയില്‍ പുറത്തുവന്ന മറ്റൊരു ആരോപണം ഭരണകക്ഷിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായും ഇടത് കക്ഷികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നതാണ്. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റാരോപിതരായവര്‍ ജയില്‍ വിമുക്തരായതും വിഎസിന്റെ ഭരണകാലത്ത് നടന്ന ഡാറ്റാസെന്റര്‍ കൈമാറ്റത്തിലും മുഖ്യമന്ത്രിക്ക് അനുഭാവമുണ്ടോ എന്ന സംശയമാണ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശാലുമേനോന്റെ വീട്ടില്‍ പോയി കരിക്ക് കുടിച്ചതും ടി.ജി.നന്ദകുമാറുമായി എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ക്കുള്ള ബന്ധവുമെല്ലാം ഇന്ന് പൊതു അറിവാണ്. രാഷ്ട്രീയം ക്രിമിനല്വല്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും ക്രിമിനലുകള്‍ ഭരണത്തെ സ്വാധീനിക്കുന്നുവെന്നും ജനം സംശയിച്ചാല്‍ അവരെ പഴിചാരാനാവില്ലാത്ത സ്ഥിതിവിശേഷമാണുളവായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് വെരിഫിക്കേഷനായി ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കണമെന്ന പോലീസ് നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ താവളമായി മാറിയെന്ന സംശയത്തെ തുടര്‍ന്നാണെന്നും കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും അയച്ച ഡിജിപിയുടെ സര്‍ക്കുലര്‍ ഇതിന്റെ ഭാഗമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. സോളാര്‍ കേസിലെ പ്രതികള്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകളില്‍ കയറിയിറങ്ങിയിരുന്ന പശ്ചാത്തലത്തില്‍ സെക്യൂരിറ്റി അലര്‍ട്ട് സിസ്റ്റം എന്ന പേരില്‍ ഡേറ്റാബേസ് തയ്യാറാക്കാനാണ് നിര്‍ദ്ദേശം. ഇതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടാനാകില്ലെങ്കിലും രാഷ്ട്രീയ നേതാക്കളും സാമ്പത്തിക ക്രിമിനലുകളുമായുള്ള ബന്ധം ഏതുതരം നടപടികളെയും അപ്രസക്തമാക്കില്ലേ എന്ന ആശങ്കയുയരുക സ്വാഭാവികം. ഫയാസിന്റെ സ്വര്ണ്ണക്കടത്തില്തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഉന്നത ഡിആര്‍ഐ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നതായി തെളിഞ്ഞുവല്ലോ.
കേസുകളുടെ ഏകീകൃത ഡേറ്റാബാങ്ക് ഇല്ലാത്തതുമൂലം ഒരാള്‍ മറ്റാരു ജില്ലയില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായാല്‍ സ്വന്തം ജില്ലയില്‍ ആ വിവരം അറിയുന്നില്ല. പോലീസ് അനുമതി ആവശ്യമുള്ള പാസ്പോര്‍ട്ട്, ജോബ് വെരിഫിക്കേഷന് മുതലായവ ഇതുമൂലം മറികടക്കാന്‍ സാധിക്കുന്നു. ലോങ്ങ് പെന്റിംഗ് വാറണ്ട് ഉണ്ടെങ്കില്‍ക്കൂടി ഇവര്‍ക്ക് മന്ത്രിമാരുടെ ഓഫീസില്‍ കയറിയിറങ്ങാനും പുതിയ കുറ്റകൃത്യങ്ങള്‍ ചെയ്യാനും സാധിക്കുമെന്ന് ഡിജിപി സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളെയും ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോകളെയും ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ച് തയ്യാറാക്കുന്ന ഈ പദ്ധതി മുന്‍കാല കുറ്റകൃത്യങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ വഴി കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തടയാനും സാധിക്കുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനോടൊപ്പം അത് ഡാറ്റാ ബാങ്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടാല്‍ അന്വേഷണം എളുപ്പമാകും. ക്രിമിനല്‍ ഇന്റലിജന്‍സ് ബ്യൂറോവിന് ഇതിന്റെ പൂര്‍ണ്ണ ചുമതല നല്‍കുകയും ചെയ്യും.
ഏകീകൃത ഡാറ്റാബേസ് തയ്യാറാക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം ജൂലൈ 10ലെ സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരമാണെന്നും ഡിജിപി അറിയിച്ചു. ഇപ്പോഴത്തെ സംവിധാനം ഉപയോഗിച്ച് ജില്ലാതലത്തില്‍ വിവരങ്ങള്‍ ശരിയായ വിധത്തില്‍ ശേഖരിച്ചിട്ടുണ്ടോ എന്ന് അവലോകനം ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റവാളികളുമായുള്ള ബന്ധം ഈ സംവിധാനം കാര്യക്ഷമമായാല്‍ പുറത്തുവരാനുള്ള സാധ്യത കാരണം ഈ പ്രവണത നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും രാഷ്ട്രീയ-ക്രിമിനല്‍ മാഫിയാ ബന്ധങ്ങള്‍ വളരെ ശക്തമായിരിക്കുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന സംശയം നിലനില്ക്കുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: