ഇവിടെ രണ്ടുചോദ്യം ഉദിക്കുന്നു: ഒന്ന്, അനുഭവപ്പെടുത്തുവാന്‍ കഴിയുമോ? ഇതുവരെ പറഞ്ഞ ജ്ഞാനം, സിദ്ധാന്തം – അത് സാക്ഷാത്കരിക്കുക സാധ്യമോ? അതേ; അതു സാക്ഷാത്കരിച്ച് മായയില്നിന്ന് നിത്യമുക്തരായവര് – ഇവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. സാക്ഷാത്കരിച്ച ഉടനെ മരിച്ചുപോകുമോ? നാം വിചാരിക്കുന്നത്ര വേഗത്തില്‍ ജീവിതം അവസാനിക്കില്ല. ഒരു തണ്ടിലിണക്കിയ രണ്ടുചക്രങ്ങള്‍ ഒന്നിച്ചുതിരിഞ്ഞ് ഓടുന്നു. അതില്‍ ഒരു ചക്രത്തെ പിടിച്ചു തണ്ട് വെട്ടിമുറിച്ചാല്‍ പിടിച്ചചക്രം നില്ക്കും. മറ്റേ ചക്രത്തിന്മേല് മുമ്പ് സംക്രമിച്ച ചലനശക്തി ഉള്ളതുകൊണ്ട് അത് പിന്നെയും കുറച്ചുദൂരം ഓടും, എന്നിട്ട് വീണടങ്ങും.
ഈ ആത്മാവ് ഒരു ചക്രം, ദേഹമനോഭ്രാന്തി മറ്റേ ചക്രം. രണ്ടുംകൂടി കര്മ്മമെന്ന തണ്ടിന്മേല് യോജിപ്പിച്ചിരിക്കുകയാണ്. അവ തമ്മിലുള്ള ബന്ധം വേര്‍പെടുത്തുന്ന കോടാലിയാകുന്നുജ്ഞാനം. അപ്പോള്‍ ആ വേര്‍പാടില്‍ ആത്മചക്രം നിശ്ചലമാകും. വരികയും പോകയും ചെയ്യുന്നു. ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു എന്ന വിചാരങ്ങളും അസ്തമിക്കും; താന്‍ പരിപൂര്‍ണനും നിഷ്കാമനുമാണെന്നനുഭവപ്പെടും. എന്നാല്‍ ദേഹമനസ്സുകളാകുന്ന മറ്റേ ചക്രത്തിന്മേല് പ്രാരബ്ധകര്മശക്തി പ്രവര്‍ത്തിച്ചുവരുന്നതിനാല്‍ അത് ക്ഷയിക്കുംവരെ ആ ചക്രം ഗതി തുടരും. ശക്തിയൊടുങ്ങുമ്പോള് ശരീരമനസ്സുകള്‍ പതിക്കും. ആത്മാവ് നിത്യമുക്തിയടയുകയും ചെയ്യും. പിന്നെ സ്വര്ഗപ്രാപ്തിയോ പുനരാവൃത്തിയോ ഇല്ല. ബ്രഹ്മലോകപ്രാപ്തിപോലുമില്ല, അത്യുന്നത ലോകത്തിലേക്കും യാത്രയില്ല. ആ മുക്തന് എവിടെ പോകും? എവിടെ നിന്നുവരും? ഈ ജന്മത്തില് ആ സ്ഥിതിയിലെത്തിയ മനുഷ്യന്, ഒരു നിമിഷമെങ്കിലും പ്രപഞ്ചദൃഷ്ടി വിട്ട് സത്യവസ്തുവിനെ ദര്‍ശിച്ചിട്ടുള്ള മനുഷ്യന്, ജീവന്മുക്തനാകുന്നു. ജീവിതകാലത്തുതന്നെ മുക്തിയടയുക എന്നതാണ് വേദാന്തിയുടെ ലക്ഷ്യം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: