ജയ്പൂര്‍: കോണ്‍ഗ്രസ് അഴിമതിയുടെ പുതിയ പാഠങ്ങള്‍ രചിക്കുന്നുവെന്ന് നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ അഴിമതി ഭരണം കാരണം രാജ്യം നാശത്തിന്റെ വക്കിലാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് കോണ്‍ഗ്രസ് വളരെ വ്യത്യസ്തമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം പാര്‍ട്ടി ഒന്നാകെ ഒരു കുടുംബത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണെന്നും മോദി ആരോപിച്ചു. രാജസ്ഥാനില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അമരൂഡന് കാ ബാഗില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്.
രാജ്യത്തെ കുട്ടികള്‍ക്ക് വേണ്ടി അഴിമതിയുടെ പുതിയ ‘എബിസിഡി’ പുസ്തകമാണ് കോണ്‍ഗ്രസ് എഴുതിക്കൊണ്ടിരിക്കുന്നതെന്ന് മോദി ആരോപിച്ചു. ഇതില്‍ എ ആദര്‍ശ് അഴിമതിയെയും ബി ബൊഫേഴ്സ് അഴിമതിയെയും സി കല്‍ക്കരി അഴിമതിയെയും ഡി സോണിയയുടെ മരുമകന്റെ ബിസിനസിനെയും സൂചിപ്പിക്കുന്നുവെന്നും മോദി പരിഹാസരൂപത്തില്‍ പറഞ്ഞു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി-20 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മന്മോഹന് സിംഗ് രാജ്യത്ത് മടങ്ങിയെത്തി. എന്നാല്‍ അദ്ദേഹം അവിടെ എന്ത് പ്രശ്നമാണ് ഉയര്‍ത്തിക്കാട്ടിയതെന്ന് രാജ്യത്തെ ജനതയ്ക്ക് അറിയില്ല. അദ്ദേഹം രാജ്യാന്തര സമൂഹത്തോട് എന്ത് പറഞ്ഞുവെന്നും ആര്‍ക്കും അറിയില്ലെന്നും മോദി പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് സഖ്യത്തിന് യാതൊരു വിശ്വാസ്യതയുമില്ലെന്നും ശരിയായ തീരുമാനമെടുക്കാനുള്ള ശക്തി അവര്‍ക്കില്ലെന്നും മോദി ആരോപിച്ചു. അഴിമതിയെ തുരത്തണമെന്ന് ജനം ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും വലിച്ചെറിയപ്പെടുമെന്നും മോദി വ്യക്തമാക്കി.
അടല്‍ ബിഹാരി വാജ്പേയ്യുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ഡിഎയുടെ ഭരണത്തെ പ്രശംസിച്ച മോദി ആ നല്ല ഭരണം ഇപ്പോഴും ജനങ്ങളുടെ ഓര്‍മയിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജയുടെ നേതൃത്വത്തിലാണ് ബിജെപി അസംബ്ലി തെരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്നത്. മാറ്റം ആഗ്രഹിക്കുന്ന ജനതയ്ക്കുമുന്നില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റാകാന്‍ അവര്‍ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: