കോട്ടയം: കോടിമതയില്‍ നഗരസഭയ്ക്ക് പുതിയ ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു കമ്പനികള്‍ കെട്ടിടത്തിന്റെ രൂപരേഖ സമര്‍പ്പിച്ചു. എന്നാല്‍ പാലം വരുന്നത് കണക്കിലെടുക്കാതെയാണ് കമ്പനികള്‍ രൂപരേഖ തയ്യാറാക്കിയതെന്ന് പ്രത്യേക യോഗത്തില്‍ പ്രതിപക്ഷം ആരോപിച്ചു. പുതിയ സാഹചര്യം പരിഗണിച്ച് പുതിയ രൂപരേഖ തയ്യാറാക്കണമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് ജേക്കബ് യോഗത്തില്‍ ആവശ്യപ്പെട്ടു.
കോടിമതയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പടെയുളള 1.74 സെന്റാണ് പുതിയ പദ്ധതിക്കായി ഉദ്ദേശിച്ചിരിക്കുന്നത്. സമാന്തരമായി പുതിയ പാലം വരുമ്പോള്‍ ഇവിടെ സ്ഥലം കുറയും. 11 മീറ്ററാണ് പാലത്തിന്റെ വീതി. പാലത്തിന്റെ വീതിയെ കുറിച്ച് മാത്രമേ തീരുമാനമായിട്ടുളളുവെന്നും അപ്രോച്ച് റോഡിനെ കുറിച്ച് ആലോചിച്ചില്ലെന്നും ചെയര്മാന് സന്തോഷ്കുമാര്‍ വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് ജേക്കബ് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചു. “’ചുവരില്ലാതെ ചിത്രം വരയ്ക്കാന്‍ ശ്രമിക്കു’കയാണ് നഗരസഭയെന്ന് ഫ്രാന്‍സിസ് ജേക്കബും ഷീജാ അനിലും കുറ്റപ്പെടുത്തി. കെട്ടിടനിര്‍മ്മാണത്തിന് വിനിയോഗിക്കേണ്ട ഫണ്ട് എത്രയാണെന്ന് തീരുമാനിക്കത്തതിനെയും യോഗത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും നഗരസഭയിലില്ലെന്ന് മുന്‍ ചെയര്മാന് ബി. ഗോപകുമാര്‍ ആരോപിച്ചു. ഹഡ്കോയില്‍ നിന്നു വായ്പയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അധികൃതര്‍ ഇക്കാര്യം മനസിലാക്കുന്നത്. ഇവിടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മിക്കുന്നത് നഗരസഭയ്ക്ക് വരുമാന മാര്‍ഗമാകും. അതേ സമയം പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്ത കമ്പനികളിലൊന്നിന്റെ ഔദ്യോഗിക രേഖകള്‍ കണാതായതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതിക്ക് സ്ഥലം കണ്ടെത്താന്‍ ചെയര്മാന്, മുന്‍ ചെയര്മാന്മാര്, ഭരണ പ്രതിപക്ഷ അംഗങ്ങള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്, വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങള്‍ എന്നിവരടങ്ങിയ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: