ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. രമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുസ്ലീം തീവ്രവാദസംഘടനയില്‍പ്പെട്ട മൂന്നു യുവാക്കളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. മധുര സ്വദേശികളായ ബിലാല്‍ മാലിക്ക്, ഫക്രുദീന്‍, തിരുനെല്‍വേലി മേലേപ്പാളയം സ്വദേശി ബന്ന ഇസ്മയില്‍ എന്നിവരാണ് സംഭവത്തിലുള്‍പ്പെട്ടവരെന്നു പോലീസ് കരുതുന്നത്.ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2011 ല്‍ എല്‍. കെ. അദ്വാനിയെ വധിക്കാന്‍ ലക്ഷ്യമിട്ട് മധുരയില്‍ പൈപ്പ് ബോംബ് സ്ഥാപിച്ച കേസിലെ പ്രതികളുമായി ഇവര്‍ക്കു ബന്ധമുള്ളതായി പോലീസ് വെളിപ്പെടുത്തി.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. കോയമ്പത്തൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ ചെറിയ കല്ലേറുണ്ടായതൊഴിച്ചാല്‍ മറ്റു കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കന്യാകുമാരി ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. നിരവധി പ്രതിപക്ഷ സംഘടനകളും പാര്‍ട്ടികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി. പിഎംകെ അധ്യക്ഷന്‍ എസ്.രാമദാസും ഹര്‍ത്താലിനെ പിന്തുണച്ചെത്തി.
രാഷ്ട്രീയ നേതാക്കള്‍ക്ക് സംരക്ഷണം നല്കുന്നതില് തമിഴ്നാട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാമദാസ് ആരോപിച്ചു. ഭരണകക്ഷിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സംസ്ഥാനത്ത് അക്രമികളുടെ വിളയാട്ടത്തിന് ഇടയാക്കുന്നതെന്നും രാമദാസ് ആരോപിച്ചു.എംഡിഎംകെ നേതാവ് വൈകോ കൊലപാതകത്തില്‍ നടുക്കവും പ്രതിക്ഷേധവും രേഖപ്പെടുത്തി.മനുഷ്യാവകാശപ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും സംഭവത്തെ അപലപിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ പാഴ നെടുമാരന് കൊലപാതകത്തെ അപലപിച്ചു.കോംഗ്ങ്ങനാട് മക്കള്‍ ദേശീയ കക്ഷി, ഡിഎംഡികെ തുടങ്ങിയ കക്ഷികളും കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തി.
സര്‍ക്കാരിന്റെ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പിന്നിലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കൊലപാതകത്തില്‍ പ്രതിക്ഷേധിച്ച് സേലത്ത് പ്രതിഷേധം തുടരുകയാണ്. കൊലപാതകത്തിന്റെ വാര്‍ത്ത കേട്ട് കുഴഞ്ഞ് വീണ ബിജെപി പ്രവര്ത്തകന് മുരുഗമണി ഹൃദയാഘാതത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചു.പ്രതിഷേധത്തിന്റെ ഭാഗമായി ആത്മഹത്യക്കു ശ്രമിച്ച വനിത പ്രവര്‍ത്തക രാജേശ്വരിയും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. തമിഴ്നാട്ടില്‍ ഹിന്ദുമുന്നണി-ബിജെപി നേതാക്കള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി ,ആര്‍എസ് എസ്,ഹിന്ദുമുന്നണി നേതാക്കള്‍ അടുത്ത ദിവസം മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: