ന്യൂദല്‍ഹി: കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ചട്ടക്കൂട് വളരെ ബലവത്തായതും സുരക്ഷിതവുമാണെന്ന് ഇന്ത്യന്‍ പുരാവസ്തുവകുപ്പ് വ്യക്തമാക്കി.
കെട്ടിടത്തിന് നല്ല ഉറപ്പുണ്ട്. അതിന് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ഉത്തരാഖണ്ഡ് പ്രളയത്തെ അതിജീവിക്കാന്‍ കേദാര്‍നാഥ് ക്ഷേത്രത്തിന് സാധിച്ചെന്നും പുരാവസ്തുവകുപ്പിലെ വിദഗ്ധര്‍ പറഞ്ഞു. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക് കഴിഞ്ഞ മാസമുണ്ടായ പ്രളയത്തില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ക്ഷേത്രം സുരക്ഷിതമാണെന്നും അടിത്തറയ്ക്ക് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും പുരാവസ്തു വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഹിമാലയന്‍പ്രദേശത്തെ ക്ഷേത്രങ്ങള്‍ക്കൊന്നിനും തന്നെ മാരകമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ ചില കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. ഇത് ഉടന്‍ തന്നെ പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ഘടനാപരമായ സ്ഥിരത്വത്തിന് യാതൊരു ഭീഷണിയുമില്ലെന്ന് പുരാവസ്തു വകുപ്പ് ഡെറാഡൂണ്‍ സര്‍ക്കിളിലെ സൂപ്രണ്ട് അതുല്‍ ഭാര്‍ഗവ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ക്ഷേത്രം സുരക്ഷിതമാണ്. ചില കല്ലുകള്‍ ഇളകിയിട്ടുണ്ട്. ഇത് സാധാരണ കാലാവസ്ഥ പ്രതികൂലമാകുമ്പോള്‍ സംഭവിക്കാറുള്ളതാണ്. ചെറിയ കേടുപാടുകള്‍ ഉടന്‍ തന്നെ പരിഹരിക്കും. അതിനുള്ള ജോലി ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരാവസ്തു വകുപ്പിലെ പ്രാദേശിക ഉദ്യോഗസ്ഥ സംഘം കേദാര്‍നാഥ് ക്ഷേത്രത്തില്‍ നേരിട്ടെത്തി പരിശോധന നടത്തിയതായി സംസ്ഥാനത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അറ്റകുറ്റപ്പണി എപ്പോള്‍ തീരുമെന്നതിനെക്കുറിച്ച് ദല്‍ഹി കേന്ദ്രമാക്കിയുള്ള വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോ സംഘത്തലവനോ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച പദ്ധതി ആവിഷ്കരിക്കാനായി അനുഭവജ്ഞരടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട സംഘം ശ്രമിച്ചു വരികയാണ്.
കേദാര്‍നാഥിലെ ശിവലിംഗ പ്രതിഷ്ഠ സംബന്ധിച്ച ഭക്തര്‍ വളരെ വൈകാരികമായാണ് പ്രതികരിക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രവും പ്രദേശവും അനേക നൂറ്റാണ്ടുകളായി ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായി വര്‍ത്തിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: