ന്യൂദല്‍ഹി: സിബിഐയെ സ്വതന്ത്രമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്ന് സിബിഐ. കേസന്വേഷണങ്ങള്‍ വേഗത്തിലാക്കുന്നതിന് ഏജന്‍സിക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
സിബിഐയുടെ അധികാരങ്ങള്‍ വളരെ പരിമിതമാണ്. ഭരണപരവും അച്ചടക്കപരവും ധനപരവുമായി അധികാരങ്ങള്‍ സിബിഐ ഡയറക്ടര്‍ക്ക് വളരെ പരിമിതമാണ്. സിബിഐ ഡയറക്ടറുടെ കാലാവധി രണ്ടുവര്ഷമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മൂന്നു വര്‍ഷമായി വര്‍ദ്ധിപ്പിക്കണം. ഡിബിഐ ഡയറക്ടര്‍ക്ക് കേന്ദ്രമന്ത്രാലയ സെക്രട്ടറിക്കു തുല്യമായ അധികാരങ്ങള്‍ നല്‍കണം. പേഴ്സണല്‍ മന്ത്രാലയം വഴിയല്ലാതെ നേരിട്ട് ആഭ്യന്തരമന്ത്രിയുമയി ബന്ധപ്പെടുന്നതിന് അധികാരം നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും 14 പേജുള്ള സത്യവാങ്മൂലത്തിലുണ്ട്.
സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ സിബിഐ സത്യവാങ്മൂലത്തില്‍ എതിര്‍ത്തിട്ടുണ്ട്. സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ പരിശോധിച്ചു നടപടിയെടുക്കാന്‍ ജഡ്ജിമാരുള്‍പ്പെട്ട കമ്മിഷനെ വയ്ക്കാനുള്ള നീക്കം ഏജന്‍സിയില്‍ അച്ചടക്ക രാഹിത്യത്തിന് വഴിവയ്ക്കുമെന്നാണ് സിബിഐയുടെ അഭിപ്രായം.
പ്രധാനമന്ത്രി,ലോക്സഭാ പ്രതിപക്ഷ നേതാവ്,സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി സിബിഐ ഡയറക്ടറെ നിയമിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം സ്വാഗതം ചെയ്ത സിബിഐ സ്ഥാനമൊഴിയുന്ന ഡയറക്ടറുടെ അഭിപ്രായംകൂടി കണക്കിലെടുക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.
കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് സിബിഐ സ്വതന്ത്ര്യമാക്കുന്നതിനേപ്പറ്റിയുള്ള നിലപാടറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്നില്ലെങ്കില് നേരിട്ട് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഇതേതുടര്‍ന്ന് കഴിഞ്ഞയാഴ്ച 44 പേജുള്ള വിശധമായ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്മേല് സിബിഐയുടെ അഭിപ്രായം അറിയിക്കാനുള്ള കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇന്നലെ കോടതിയില്‍ സിബിഐ സത്യവാങ്മൂലം നല്‍കിയത്.
എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടാന്‍ അനുവദിക്കണമെന്ന വിവാദ ആവശ്യം സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ ഉന്നയിച്ചതിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സ്വന്തമായി അഭിഭാഷകരെ വെയ്ക്കാനുള്ള വിശേഷ അധികാരം വേണ്ടെന്നുവെച്ച നിലപാടിനു പിന്നിലെ കാരണവും വ്യക്തമല്ല. അതേസമയം സര്‍ക്കാരുമായി ഒത്തുകളിച്ചാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ആക്ഷേപമുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: