ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ദിഗ്വിജയ്സിംഗും ജനാര്‍ദ്ദന ദ്വിവേദിയും ഇക്കാര്യത്തില്‍ വ്യത്യസ്ത പ്രസ്താവനകള്‍ നടത്തിയതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അജയ് മാക്കനും കേന്ദ്രമന്ത്രി മനീഷ് തിവാരിയും വിശദീകരണവുമായെത്തി.
പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അജയ് മാക്കന് വ്യക്തമാക്കി. ഇക്കാര്യം തീരുമാനിക്കുമ്പോള്‍ അത് നിങ്ങളറിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടെന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായാണ് മാക്കന് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി മനീഷ് തിവാരിയും ഇക്കാര്യത്തില്‍ പ്രസ്താവന നടത്താന്‍ തയ്യാറായി.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി , ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ 2014ലെ പൊതുതെരഞ്ഞെടുപ്പിനെ നയിക്കുമെന്നായിരുന്നു തിവാരിയുടെ പ്രസ്താവന. പാര്‍ട്ടിയുടെ അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കാത്ത ചില വ്യക്തികള്‍ക്ക് അവരുടേതായ അജണ്ടയാണുള്ളതെന്നും തിവാരി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ലെന്നായിരുന്നു ദിഗ്വിജയ്സിംഗിന്റെ പ്രസ്താവന. എന്നാല്‍ ഇത് തീര്‍ത്തും വ്യക്തിപരമായ അഭിപ്രായമാണെന്ന് ചൂണ്ടിക്കാട്ടി ജനാര്ദ്ദനന് ദ്വിവേദി ഇതിനെ പരസ്യമായി എതിര്‍ത്തതോടെയാണ് മറ്റ് നേതാക്കള്‍ വിശദീകരണവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: