ന്യൂദല്‍ഹി: ബോഫോഴ്സ് കേസിനും കൈരളി കപ്പലിനും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. അതില്‍ പ്രമുഖമായത് രണ്ടും തെളിയിക്കപ്പെടാത്ത ദുരൂഹതകളാണെന്നതാണ്. ഓര്‍മ്മയില്ലേ കൈരളിയെ- ബര്‍മുഡാ ട്രയാംഗിളില്‍ പെട്ടുവെന്നല്ലാതെ ആ കപ്പലിനെക്കുറിച്ചോ അതിലെ 53 യാത്രക്കാരെക്കുറിച്ചോ ഇതുവരെ വിവരമൊന്നുമില്ല. അതുപോലെയാണ് ബോഫോഴ്സ് ആയുധ ഇടപാടിന്റെ കാര്യവും; ആകെ കുറച്ചേറെ ദുരൂഹതകള്‍ മാത്രം.
സ്വീഡിഷ് കമ്പനിയായ ബോഫോഴ്സ് ഇന്ത്യക്ക് പീരങ്കികള്‍ നല്കിയ ആയുധക്കരാറില്‍ കമ്മീഷനായി 64 കോടിരൂപ ഇന്ത്യയില്‍ അധികൃതര്‍ കൈപ്പറ്റിയിട്ടുണ്ട്. അതുപക്ഷേ എവിടെ പോയി, ആരാണ് അതു പോക്കറ്റിലാക്കിയതെന്ന് ആര്‍ക്കും അറിയില്ല. ദല്‍ഹിയിലെ പത്താം നമ്പര്‍ ജന്‍പഥിനെ അങ്ങനെ നോക്കുമ്പോള്‍ ഒരു ബര്‍മൂഡാ ട്രയാംഗിള്‍ എന്നു വിശേഷിപ്പിക്കാനാവുമെന്നു തോന്നുന്നു.
ദുരൂഹതയാണ് കൈരളിയുടെയും ബോഫോഴ്സിന്റെയും കാര്യത്തിലുള്ള മുഖ്യസമാനതയെന്നു പറഞ്ഞു. 1979 ജൂലായ് മാസം 20,000 ടണ്‍ ഇരുമ്പയിരും 53 യാത്രക്കാരുമായി അറേബ്യന്‍ കടലിലൂടെ സഞ്ചരിച്ച ഇന്ത്യന്‍ കപ്പലായിരുന്നു കൈരളി. ഇടക്കെവിടെയോ അതിന് നിയന്ത്രണ കേന്ദ്രങ്ങളുമായി ആശയവിനിമയം നഷ്ടമായി, പിന്നെ കാണാതായി. അമ്പതോളം കപ്പലുകള്‍ കാണാതായ, 20-ല്‍ ഏറെ വിമാനങ്ങള്‍ മുങ്ങിപ്പോയ ബര്‍മൂഡാ ട്രയാംഗിളില്‍ കൈരളിയും കാണാതായെന്നാണ് വിശ്വാസം, അല്ലെങ്കില്‍ നിഗമനം.
1986-ല്‍ ഇന്ത്യ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കുറച്ചു പീരങ്കികള്‍ വാങ്ങാന്‍ തീരുമാനിച്ചു. സ്വിസ് ആയുധ നിര്‍മ്മാണ കമ്പനിയായ എ.ബി.ബോഫോഴ്സ് എന്ന കമ്പനിയ്ക്കാണ് അന്നു കരാര്‍ കിട്ടിയത്. അതിന് ഇടനിലക്കാരനായി നിന്നത് ഇറ്റലിക്കാരനായ വ്യവസായി ഒട്ടാവിയോ ക്വത്റോച്ചിയായിരുന്നു. ഹരിയാന കേന്ദ്രമാക്കി ഇന്ത്യയില്‍ ബിസിനസ് നടത്തിയിരുന്നയാളാണ് ക്വത്റോച്ചി. 1437 കോടി രൂപയുടെ പീരങ്കി ഇടപാടു നടത്തുമ്പോള്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു.
ബോഫോഴ്സുമായി കരാറുണ്ടാക്കി, പീരങ്കികള്‍ ഇന്ത്യന്‍ സേനക്കു കിട്ടിക്കഴിഞ്ഞപ്പോള്‍ സ്വീഡനിലെ ഔദ്യോഗിക മാധ്യമമായ റേഡിയോ സ്വീഡന് വെളിപ്പെടുത്തിയതാണ് ബോഫോഴ്സ് ആയുധ ഇടപാടില്‍ 64 കോടിരൂപയുടെ കോഴ വിനിമയം നടന്നുവെന്നും അതില്‍ പങ്കുപറ്റിയവരില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമുണ്ടെന്നമുള്ള വാര്‍ത്ത. അത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും അന്നത്തെ സര്‍ക്കാരിനെ ഉലയ്ക്കുകയും രാജീവ് ഗാന്ധിക്കെതിരേ ഉണ്ടായ രാഷ്ട്രീയ പ്രതിപക്ഷ പ്രക്ഷോഭത്തിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടാകുകയും വരെ ചെയ്തു.
ഇറ്റാലിയന്‍ വ്യവസായിയായ ക്വത്റോച്ചി എങ്ങനെ ഇന്ത്യാ-സ്വീഡന് ആയുധക്കരാറില്‍ ഇടനിലക്കാരനായി കടന്നുവന്നുവെന്നതാണ് ആദ്യത്തെ ദുരൂഹത. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായെങ്കിലും ഇറ്റലിക്കാരിയായ ഭാര്യ സോണിയ അന്നും ഇന്ത്യന്‍ പൗരത്വം നേടിയിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ ഭരണകാലം മുതലേ ഇന്ത്യന്‍ ഭരണകാര്യങ്ങളില്‍ രാജീവ് ഗാന്ധിവഴി സോണിയാസ്വാധീനം ശക്തമായിരുന്നതാണ് ഇറ്റാലിയന്‍ ബിസിനസുകാരന് ക്വത്റോച്ചിയുടെ ഈ ഇടപാടിലെ മദ്ധ്യസ്ഥതക്കു വഴി തെളിച്ചത്. സ്വിസ് ബാങ്കിലെ ലോട്ടസ് എന്ന വ്യാജപ്പേരിലുള്ള അക്കൗണ്ടും അതിലെ വന്‍ നിക്ഷേപങ്ങളുമടക്കം പല വിഷയങ്ങളും അന്ന് ചര്‍ച്ചാ വിഷയമായി. പക്ഷേ ബോഫോഴ്സിന്റെ ഇടപാടിലെ യഥാര്‍ത്ഥ സത്യം മാത്രം പുറത്തുവന്നില്ല, ബര്മൂഡയില് പെട്ട കൈരളിയുടെ കഥപോലെതന്നെ.
ഇപ്പോള്‍ ക്വത്റോച്ചിയുടെ മരണത്തോടെ ബോഫോഴ്സ് സംഭവം ഒരു സ്വപ്നകഥപോലെയാകുകയാണ്. ഒരു കേസില്‍ അന്വേഷണം നടത്താന്‍ നിയുക്തമായ അന്വേഷണ ഏജന്‍സി സിബിഐ ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമായത് ബോഫോഴ്സ് അന്വേഷണ കാലത്താണെന്നു വേണം പറയാന്‍. ബോഫോഴ്സ് കേസില്‍ രാജീവിനെ തള്ളിപ്പറഞ്ഞ് അധികാരത്തിലേറിയ വി.പി.സിംഗിന് ബോഫോഴ്സ് കേസില്‍ ഒന്നും ചെയ്യാനായില്ല. പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗ് ജാതി രാഷ്ട്രീയത്തിലൂടെ അധികാരക്കസേരയില്‍ എന്നെന്നേക്കുമായി ഇരിക്കാന്‍ ലക്ഷ്യമിട്ട് മണ്ഡല് സംവരണ നയം നടപ്പാക്കുന്ന തിരക്കിലായപ്പോള്‍ ബോഫോഴ്സ് പ്രശ്നം മറന്നുപോയി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപി പ്രകടിപ്പിച്ചിരുന്ന വീറും വാശിയും വി.പി.സിംഗിനെ പിന്താങ്ങുന്ന വേളയില്‍ കാണിച്ചില്ല. അങ്ങനെ ബോഫോഴ്സ് കേസിനെ വഴി തിരിച്ചു വിടാന്‍ സിബിഐയെ ദുര്‍വിനിയോഗം ചെയ്യാന്‍ തുടങ്ങിയ കോണ്‍ഗ്രസും ഭരണം മാറിയിട്ടും അധികാര സ്ഥാനങ്ങളില്‍ ഇളക്കം ഉണ്ടാകാതിരുന്ന ഉദ്യോഗസ്ഥരും കൈകോര്‍ത്തിരുന്നു.
തുടര്‍ന്നു വന്ന പി.വി.നരസിംഹ റാവു സര്‍ക്കാര്‍ സിബിഐയെ കളിപ്പാവയാക്കുന്നത് ഒരു കലയാക്കി മാറ്റിയിരുന്നു. സെന്റ്കിറ്റ്സ് കേസ് മുതല്‍ ബോഫോഴ്സുവരെയും രാജീവ് ഗാന്ധി വധക്കേസുവരെയും സ്വന്തം പാര്ട്ടിതാല്പര്യങ്ങള്ക്കനുസരിച്ചു വഴക്കിയെടുക്കാന്‍ അന്നു കോണ്‍ഗ്രസിനായി. അന്നു സിബിഐ ഡയര്ക്ടര് ആയിരുന്ന ജോഗീന്ദര്‍ സിംഗ് പില്ക്കാലത്ത് നടത്തിയ കുമ്പസാരങ്ങള്‍ പലതും അതു സംബന്ധിച്ചു കൂടുതല്‍ യാഥാര്‍ത്ഥ്യം വ്യക്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് നയിച്ച കേന്ദ്ര സര്‍ക്കാര്‍ അതിനു ജോഗീന്ദറില് എത്രമാത്രം സ്വാധീനിച്ചുവെന്നതും സമ്മര്‍ദ്ദം ചെലുത്തിയെന്നതും ചരിത്രമാണ്.
ബോഫോഴ്സ് കേസ് ശക്തമാകുന്നതിനിടെ 1993-ല്‍ ക്വത്റോച്ചി ഇന്ത്യവിട്ടു. അതിനു സഹായം ചെയ്തതു സിബിഐ ആയിരുന്നു. മലേഷ്യയിലാരുന്ന ക്വത്റോച്ചിയെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ സിബിഐക്ക് ആയില്ല. ഒരു അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്വത്റോച്ചി ഒരിക്കല്‍, 2007-ല്‍, അര്‍ജന്റീനയില്‍ പിടിയിലായി. അപ്പോഴും ഇന്ത്യക്കു കൈമാറ്റം ചെയ്യപ്പെട്ടില്ല.
പിന്നീട് ക്വത്റോച്ചിക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചുകൊണ്ട് മന്മോഹന് സര്‍ക്കാരിന്റെ നിലപാടു സുപ്രീം കോടതിയിലെത്തി. ക്വത്റോച്ചിയെ വിചാരണക്കു വിട്ടുകിട്ടാനുള്ള സാധ്യത ഇല്ലെന്നതാണു കാരണം പറഞ്ഞത്. അതിനിടെ ദല്‍ഹി ഹൈക്കോടതി വിധി പറഞ്ഞു, ബോഫോഴ്സ് കേസില്‍ അഴിമതി നടന്നിട്ടില്ലെന്ന്. സിബിഐ അതോടെ അന്വേഷണങ്ങള്‍ അവസാനിപ്പിച്ചിരുന്നു. അങ്ങനെ 2011 എല്ലാ കേസുകളും പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു. ഇതിനിടെ 25 വര്‍ഷം അന്വേഷിച്ചിട്ടും സിബിഐ ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചതു സിബിഐക്കു കടുത്ത നാണക്കേടുണ്ടാക്കിയിരുന്നു.
ഇപ്പോള്‍ ക്വത്റോച്ചിയുടെ നിര്യാണത്തോടെ സംഭവിച്ചത് പിന്നെയും ദുരൂഹതയുടെ ശേഷിപ്പാണ്. വാസ്തവത്തില്‍ ബോഫോഴ്സ് ആയുധ ഇടപാടില്‍ കോഴ വാങ്ങലും കൊടുക്കലും ഉണ്ടായോ? എങ്കില്‍ അത് അന്നത്തെ പ്രധാനമന്ത്രിയുടെ പക്കല്‍ എത്തിയോ? ക്വത്റോച്ചിയാണോ കോഴ കൈപ്പറ്റിയത്? അതു സ്വിസ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടോ? ലോട്ടസ് എന്ന സ്വിസ് അക്കൗണ്ട് ആരുടേതാണ്? കോഴ ഇടപാടു നടന്നിട്ടേയില്ലെന്നാണെങ്കില് റേഡിയോ സ്വിസ്സെന്ന സ്വീഡിഷ് ഔദ്യോഗിക മാധ്യമത്തിനെതിരേ നടപടിക്ക് എന്തുകൊണ്ട് ഇന്ത്യ മടിക്കുന്നു? കാരണം, പാര്‍ലമെന്റ് ദിവസങ്ങളോളം പ്രവര്‍ത്തനം സ്തംഭിപ്പിച്ച്, ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ തള്ളിവിട്ട ലക്ഷം കോടിക്കണക്കിനു രൂപയുടെ ബാധ്യത രാജ്യത്തിനുണ്ടാക്കിയ ഒരു വ്യാജ വാര്‍ത്തക്കെതിരേ നടപടിയെടുക്കാനായാല് അതു ലോകചരിത്രത്തിലെ മറ്റൊരു ഇന്ത്യന്‍ വഴിത്തിരിവു സൃഷ്ടിക്കലാകില്ലെ? പക്ഷേ, ബോഫോഴ്സ് ആയുധ ഇടപാടും അഴിമതിയാരോപണവും ഇനിയും മാറാത്ത ദുരൂഹതയായിത്തന്നെ ശേഷിക്കുന്നു. കാണാതായ കൈരളിക്കപ്പലിനു ബര്‍മൂഡാ ട്രയാംഗിള്‍ പോലെ ബോഫോഴ്സിലെ പ്രഹേളികക്കു കാരണമാകുന്നത് പത്താം നമ്പര്‍ ജന്പഥാണെന്നു വേണം പറയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: