ഈരാറ്റുപേട്ട: ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദന് മേലുകാവിലെത്തി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവറയില്‍ ഒപ്പം കഴിഞ്ഞിരുന്ന മേലുകാവ് ഇരുമാപ്രമറ്റം പാറശേരില്‍ സാജന് സാമുവലിന്റെ വീട്ടില്‍ അഭയം തേടിയാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5.30 ന് ഇയാള്‍ എത്തിയത്.
എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതിരുന്ന സാജന്റെ പിതാവ് സാമുവേലിനോട് ജയിലില്‍ കഴിയുന്ന തന്റെ മകനെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇയാളെ ഒഴിവാക്കുന്നതിനായി കൈവശം ഉണ്ടായിരുന്ന 1300 രൂപ നല്കി പറഞ്ഞുവിടുകയായിരുന്നു. ഇയാളോടൊപ്പം ജയില്‍ചാടി പിടിയിലായ ഊപ്പ പ്രകാശില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ മേലുകാവിലെത്തി പരിശോധന നടത്തിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി എം.പി. ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം ഈരാറ്റുപേട്ട സി.ഐ. ബാബു സെബാസ്റ്റ്യന്‍, മേലുകാവ് എസ്ഐ കെ.എ. ജോര്‍ജ്ജുകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സാജന്റെ പിതാവ് സാമുവല്‍ ജ്വോഷ്വായുടെ പേരില്‍ കൊടുംകുറ്റവാളിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനും വിവരം പോലീസില്‍ അറിയിക്കാത്തതിനും കേസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: