അരുന്ധതി സൂസന്ന റോയ് ‘തോക്കേന്തിയ ഗാന്ധിയന്മാര്’ എന്ന് വിശേഷിപ്പിച്ച മാവോയിസ്റ്റ് ഭീകരര്‍ ഛത്തീസ്ഗഢില്‍ നടത്തിയ പൈശാചികമായ ആക്രമണത്തിനിരയായ ഒരാള്‍കൂടി ഇല്ലാതായിരിക്കുന്നു.
അതീവ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ചു കഴിഞ്ഞിരുന്ന വി.സി. ശുക്ല ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നിരുന്നുവെങ്കില്‍ മെയ് 25 ന് ദര്ബഗഢിയില് കോണ്‍ഗ്രസിന്റെ പരിവര്‍ത്തന യാത്രയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് അദ്ദേഹത്തിന് പലതും പറയാനുണ്ടാവുമായിരുന്നു.
ദല്‍ഹിയിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയില്‍ പതിനാറ് ദിവസം ‘ചികിത്സ’യിലായിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഈ അതികായന് ഇതിനുള്ള അവസരം നിഷേധിക്കുകയായിരുന്നോ എന്ന ചോദ്യം ഛത്തീസ്ഗഢിലെ രാഷ്ട്രീയ സാഹചര്യവും മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലവും അറിയാവുന്നവരുടെ മനസ്സില്‍ ഉയരാതിരിക്കില്ല.
കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തിന്റെ ചോരക്കറപുരണ്ട അധ്യായങ്ങളില്‍ ‘മെഡിക്കല്‍ മര്‍ഡറുകള്‍’ നിരവധിയുണ്ട്. അഹിംസയ്ക്ക് ഒരു പ്രവാചകനുണ്ടെങ്കില്‍ അതായിരുന്നു മഹാത്മാഗാന്ധി.
ലക്ഷ്യം പോലെ തന്നെ മാര്‍ഗവും ശുദ്ധമായിരിക്കണം എന്നാണ് ഗാന്ധിജി നിഷ്ക്കര്‍ഷിച്ചത്. അക്രമം മാര്‍ഗവും ലക്ഷ്യവുമായി സ്വീകരിച്ച് നരഹത്യകള്‍ നടത്തി അഭിരമിക്കുന്നവരാണ് മാവോയിസ്റ്റുകള്‍. ഇവരെ ‘തോക്കേന്തിയ ഗാന്ധിയന്മാര്’ എന്ന് അരുന്ധതി റോയ് വിശേഷിപ്പിക്കുന്നതിലെ ‘ഗാന്ധി’ ഒരു തരത്തിലും മഹാത്മാ ഗാന്ധിയാവില്ല.
അരുന്ധതിയുടെയും മാവോയിസ്റ്റുകളുടെയും ഈ ഗാന്ധി മദാമ്മ ഗാന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയാണെന്ന് വ്യക്തം. ഛത്തീസ്ഗഢിലെ ആക്രമണവും രക്തദാഹികളായ മാവോയിസ്റ്റുകളുടെ ഈ ഗാന്ധി ബന്ധത്തിന് അടിവരയിടുന്നു. ഛത്തീസ്ഗഢിലേത് മാവോയിസ്റ്റ് ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്ന പതിവ് രീതിയിലുള്ള ഒരു ആക്രമണമായിരുന്നില്ല എന്ന് ചിന്തിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.
മുന്‍ ആഭ്യന്തരമന്ത്രിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുഖ്യമന്ത്രിയാവാന്‍ സാധ്യതയുളളയാളുമായ മഹേന്ദ്ര കര്‍മ, ഛത്തീസ്ഗഢ് പിസിസി പ്രസിഡന്റ് നന്ദകുമാര്‍ പട്ടേല്‍, മകന് ദിനേഷ് പട്ടേല്‍, വി.സി.ശുക്ല എന്നിവരൊക്കെ ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും സോണിയാഗാന്ധിയുടെ അടുത്ത അനുയായിയുമായ അജിത് ജോഗിയുടെ എതിരാളികളാണ്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഛത്തീസ്ഗഢ് കോണ്‍ഗ്രസിലെ ഹിന്ദു നേതൃത്വമായിരുന്നു ഇവര്‍. ഒറ്റയടിയ്ക്ക് ഇവരെല്ലാം ഇല്ലാതായതോടെ പാര്‍ട്ടിയിലെ എതിരില്ലാത്ത നേതാവായി മാറിയിരിക്കുന്നു ക്രൈസ്തവനായ അജിത് ജോഗി.
ആഭ്യന്തര മന്ത്രിയായിരിക്കെ മാവോയിസ്റ്റുകളെ നേരിടാന്‍ ‘സാല്വ ജുധും’ എന്ന നടപടിക്ക് തുടക്കമിട്ട മഹേന്ദ്ര കര്‍മ മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ശത്രുവായിരുന്നു.
എന്നാല്‍ ഇക്കാരണംകൊണ്ട് ഇദ്ദേഹമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രതികാര ബുദ്ധിയോടെ കൊന്നൊടുക്കുകയായിരുന്നില്ല മാവോയിസ്റ്റുകള്‍. കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ‘അജിത് ജോഗി വിരുദ്ധര്‍’ ആയത് യാദൃച്ഛികമായിരുന്നോ? അല്ലെന്നാണ് ഛത്തീസ്ഗഢ്കോണ്ഗ്രസിലെ ഒരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നത്.
തന്റെ അച്ഛനുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കുറ്റപ്പെടുത്തി പിസിസി അദ്ധ്യക്ഷനായിരുന്ന നന്ദകുമാര്‍ പട്ടേലിന്റെ മകന് ഉമേഷ് പട്ടേല്‍ രംഗത്തെത്തുകയുണ്ടായി.
അങ്ങേയറ്റം ഗുരുതരവും നടുക്കമുണ്ടാക്കുന്നതുമായ ഈ ആരോപണം ലാഘവബുദ്ധിയോടെ തള്ളിക്കളയാനാവില്ല. ആരോപണം ഉന്നയിച്ചിട്ടുള്ളത് നന്ദകുമാര്‍ പട്ടേലിന്റെ മകന്‍തന്നെയാണെന്ന് ഓര്‍ക്കണം.
കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൊല്ലപ്പെട്ട മഹേന്ദ്രകര്‍മ്മയുടെ മകന് ദീപക് കര്‍മ്മയും സംശയം പ്രകടിപ്പിക്കുകയുണ്ടായി. നക്സലുകളുമായും ക്രൈസ്തവ മിഷണറിമാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന അജിത് ജോഗിയുടെ നിഗൂഢ ഹസ്തങ്ങളെയാണ് ഇവിടെ സംശയിക്കേണ്ടിവരുന്നത്.
27 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ അജിത് ജോഗിക്ക് പങ്കുണ്ടെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ നരേന്ദ്രസിംഗ് തോമാര്‍ ആരോപിക്കുകയുണ്ടായി.
ഈ ആരോപണത്തില്‍ ബിജെപി ഉറച്ചുനിന്നിട്ടും അജിത് ജോഗി നിശബ്ദത പാലിക്കുകയാണ്. നന്ദകുമാര്‍ പട്ടേലും മകന് ദിനേഷ് പട്ടേലും സഞ്ചരിച്ചിരുന്ന സ്കോര്‍പിയോയില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി ഉണ്ടായിരുന്നു.
അജിത് ജോഗിയുടെ വിശ്വസ്തനും മാവോയിസ്റ്റുകളോട് അനുഭാവം പുലര്‍ത്തുകയും ചെയ്യുന്ന കവാസി ലക്മയായിരുന്നു അത്. വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തിയ മാവോയിസ്റ്റ് ഭീകരര്‍ ഓരോരുത്തരെയും പേര് ചൊല്ലി വിളിച്ച് പുറത്തിറക്കുകയായിരുന്നു.
താന്‍ ലക്മയാണെന്ന് പറഞ്ഞപ്പോള്‍ അയാളെ വെറുതെ വിട്ട മാവോയിസ്റ്റുകള്‍ നന്ദകുമാര്‍ പട്ടേലിനെയും മറ്റുള്ളവരെയും കൈകള്‍ പിന്നില്‍ കെട്ടി കൊലപ്പെടുത്താന്‍ കൊണ്ടുപോവുകയായിരുന്നു.
മഹേന്ദ്ര കര്‍മ തുടക്കമിട്ട സാല്വ ജുധുമിനോട് അജിത് ജോഗിയെപ്പോലെ ലക്മയ്ക്കും കടുത്ത എതിര്‍പ്പായിരുന്നു. മഹേന്ദ്ര കര്‍മ, വി.സി.ശുക്ല, നന്ദകുമാര്‍ പട്ടേല്‍, മകന് ദിനേഷ് പട്ടേല്‍ എന്നിവര്‍ക്ക് ഛത്തീസ്ഗഢ് ബിജെപി സര്‍ക്കാര്‍ മതിയായ സുരക്ഷ നല്‍കിയിരുന്നു.
മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍ ഇരുപത്തിരണ്ട് അധിക വാഹനങ്ങള്‍ ഉള്‍പ്പെടുത്തി ഈ സുരക്ഷയില്‍ വിള്ളല്‍ വീഴ്ത്തുകയായിരുന്നു.
അജിത് ജോഗിയുടേയും കവാസി ലക്മയുടേയും അറിവോടെയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഈ സംശയം ബലപ്പെടുത്തുന്ന വിധത്തില്‍ മറ്റൊരു സംഭവം കൂടി ഉണ്ടായി.
അതുവരെ വാഹനവ്യൂഹത്തെ അനുഗമിച്ചിരുന്ന അജിത് ജോഗി ആക്രമണത്തിന് തൊട്ടുമുമ്പ് സുക്മയിലെ സ്വീകരണ പരിപാടി അവസാനിക്കാന്‍ നില്‍ക്കാതെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് സ്വന്തം പാര്‍ട്ടി നേതാക്കളുടെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കിയ ജോഗി താന്‍ നടത്തിയ ഈ ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ച് തൃപ്തികരമായ ഒരു വിശദീകരണവും നല്‍കിയില്ലെന്നത് ശ്രദ്ധേയമാണ്. മാവോയിസ്റ്റുകളോട് അനുഭാവം പുലര്‍ത്തുന്ന അജിത് ജോഗിക്ക് ക്രൈസ്തവ മിഷണറിമാരുമായും രഹസ്യധാരണയുള്ള കാര്യം പരസ്യമാണ്.
മാവോയിസ്റ്റുകളും ക്രൈസ്തവ മിഷണറിമാരും തമ്മിലുള്ള സവിശേഷബന്ധത്തിന്റെ ഭാഗമാണിത്. ഛത്തീസ്ഗഢിന്റെ അയല്‍ സംസ്ഥാനമായ ഒഡിഷയിലെ കന്ഥമാലില്‍ സ്വാമി ലക്ഷമണാനന്ദസരസ്വതിയെ കൊലപ്പെടുത്തിയത് മാവോയിസ്റ്റുകളായിരുന്നു. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ലക്ഷ്മണാനന്ദ സരസ്വതിയെ ഇല്ലാതാക്കാന്‍ ക്രൈസ്തവ മിഷണറിമാര്‍ മാവോയിസ്റ്റുകളെ വാടകക്കെടുക്കുകയായിരുന്നു.
മിഷണറിമാരും മാവോയിസ്റ്റുകളുമായുള്ള അജിത് ജോഗിയുടെ ബന്ധത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ രഹസ്യ പിന്തുണയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഛത്തീസ്ഗഢ് രൂപീകരിച്ചതിനുശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് അജിത് ജോഗിയെ മുഖ്യമന്ത്രിയാക്കുന്നതിനെ വി.സി.ശുക്ലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു.
എന്നാല്‍ സോണിയ ഇത് ചെവിക്കൊണ്ടില്ല. ജോഗിയോട് സോണിയക്ക് ‘ആസക്തി’യാണുള്ളതെന്ന് ശുക്ല ഒരു ഘട്ടത്തില്‍ തുറന്നടിച്ചിരുന്നു. 2003 ല്‍ വി.സി.ശുക്ല ആക്രമിക്കപ്പെട്ടതിന് പിന്നിലും ജോഗിയായിരുന്നു. ജോഗിയുടെ കാര്യം വരുമ്പോള്‍ സോണിയ ഒരുതരം അന്ധവിശ്വാസമാണ് പുലര്‍ത്തുന്നതെന്നും ഒരു ന്യൂസ് പോര്‍ട്ടലിന് നല്കിയ അഭിമുഖത്തില്‍ ശുക്ല അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.
ഛത്തീസ്ഗഢ് ആക്രമണത്തിന് കാരണം സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ വരുത്തിയ സുരക്ഷാവീഴ്ചയാണെന്ന വാദവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ. സിംഗ് രംഗത്തുവരികയുണ്ടായി. അധികം വൈകാതെ സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ എന്‍ഐഎ അന്വേഷണവിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് പിന്നീട് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. സ്വന്തം നേതാക്കളെ നിഷ്ക്കരുണം കൊലചെയ്യുന്നതിന് കുറഞ്ഞത് നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനിന്നതായുള്ള വിവരം എന്‍ഐഎക്ക് ലഭിച്ചു.
ആക്രമണത്തിന് മുമ്പുള്ള മണിക്കൂറുകളില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ മാവോയിസ്റ്റുകളുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. വാഹനവ്യൂഹത്തിന്റെ പാത മാറ്റിയ വിവരവും ഇവര്‍ മാവോയിസ്റ്റുകള്‍ക്ക് കൈമാറി. ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോഴാണ് എന്‍ഐഎക്ക് ഈ വിവരം ലഭിച്ചത്. പാര്ട്ടിക്കുള്ളില്നിന്നുള്ളവര് വിവരം നല്‍കാതെ ഇത്ര കൃത്യമായ ആക്രമണം നടത്താനാവില്ലെന്ന് മഹേന്ദ്രകര്‍മ്മയുടെ മകന് ദീപക് കര്‍മ്മ സംശയം പ്രകടിപ്പിക്കുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
മാവോയിസത്തോടുള്ള സോണിയാഗാന്ധിയുടെ മൃദുസമീപനം യുപിഎ സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിലും പ്രകടമായി. സ്വന്തം നേതാക്കള്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഢിലെ മാവോയിസ്റ്റാക്രമണത്തിനുശേഷം ‘നക്സലിസം രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി’യാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രഖ്യാപിക്കുകയുണ്ടായി.
നക്സലിസം ഒരു സുരക്ഷാഭീഷണിയായിരിക്കുമ്പോള്തന്നെ, പോലീസിനെ ഉപയോഗിക്കുന്നതിനെക്കാള്‍ വികസനപ്രവര്‍ത്തനത്തിന് കൂടുതല്‍ ശ്രദ്ധ നല്കി മാവോയിസ്റ്റുകളെ നേരിടണമെന്നാണ് സോണിയാഗാന്ധി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയെ അനുകൂലിച്ചല്ല, സോണിയയെ അനുകൂലിച്ചാണ് പല കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നത്.
നക്സലിസത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് 2010 ല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിംഗ് അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരവുമായി പരസ്യമായിത്തന്നെ ഏറ്റുമുട്ടുകയുണ്ടായി. സോണിയ അനുകൂലികളായ കേന്ദ്രമന്ത്രിമാരായ ജയറാം രമേശും കിഷോര്ചന്ദ്രദേവും വികസനപ്രവര്‍ത്തനത്തിലൂടെയാണ് നക്സലിസത്തെ നേരിടേണ്ടതെന്ന് വീറോടെ വാദിച്ചു.
മാവോയിസ്റ്റുകള്‍ക്ക് ആദിവാസികളോടും മറ്റ് അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളോടുമുള്ള അനുഭാവം ഒരു മുഖംമൂടി മാത്രമാണ്. നേപ്പാളിലെ പശുപതി മുതല്‍ ആന്ധ്രയിലെ തിരുപ്പതിവരെ ‘ചുവപ്പന്‍ ഇടനാഴി’ സൃഷ്ടിച്ച് സമാന്തര ഭരണത്തിലൂടെ ഇന്ത്യയെ ശിഥിലീകരിക്കുക എന്നതാണ് അവരുടെ പ്രഖ്യാപിത അജണ്ട. ഇത്തരക്കാരുമായി അവിശുദ്ധ സഖ്യം സൂക്ഷിക്കുന്ന ഒരു ഭരണകൂടം ഇന്ത്യയില്‍ നിലനില്ക്കുന്നു എന്നത് എന്തൊക്കെ വിപത്തുകളാണ് ഉണ്ടാക്കുക എന്ന് ഊഹിക്കാന്‍പോലും ഭയപ്പെടേണ്ടിയിരിക്കുന്നു.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: