ക്രിസ്ത്രീയ പശ്ചാത്തലത്തിലെടുത്ത “പിതാവിനും പുത്രനും” എന്ന സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നു. ഏകദേശം ഒന്നരക്കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഈ സിനിമക്ക് ഈ ദുര്‍ഗതി വന്നതിന്റെ കാരണം ക്രിസ്തീയ സാമുദായിക വികാരം വ്രണപ്പെടുത്തുന്നതിനാലാണത്രെ. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും വിവേചനം.
എത്ര ഹിന്ദു ദേവന്മാരേയും സന്ന്യാസിമാരേയും കളിയാക്കിയും അധിക്ഷേപിച്ചും എത്ര മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. അന്നൊന്നും ഹിന്ദുവികാരത്തെപ്പറ്റി സെന്‍സര്‍ ബോര്‍ഡിന് ബോധമുണ്ടായിരുന്നില്ലേ? എം.എഫ്.ഹുസൈനെന്ന ചിത്രകാരന് സരസ്വതീദേവിയുടേയും ഭാരത മാതാവിന്റെയും നഗ്നചിത്രങ്ങള്‍ വരച്ച് പ്രദര്‍ശനങ്ങള്‍ നടത്തി. ഈ ചിത്രങ്ങള്‍ ദില്ലിയില്‍ ഒരു പെയിന്റിംഗ് എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന് മനസ്സിലാക്കി സംഘാടകര്‍ പിന്തിരിഞ്ഞപ്പോള് സാംസ്ക്കാരിക നായകന്മാരും ബുദ്ധിജീവികളും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടി ആര്‍എസ്എസിനെ അടച്ചാക്ഷേപിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് പത്രം അവരെ പിന്താങ്ങി എഡിറ്റോറിയല്‍ എഴുതി. അതിനെതിരായ പ്രതികരണങ്ങളൊന്നും പ്രസിദ്ധീകരിച്ചതുമില്ല. ഈ ലേഖകന്റെ പ്രതികരണവും അതില്‍പെടും. ഹിന്ദുക്കളുടെ കാര്യമല്ലേ, എന്തുമാകാമല്ലോ?
വീണ്ടും സിനിമയുടെ കാര്യത്തിലേക്ക് വരട്ടെ. നിര്‍മാല്യത്തിന്റെ പരിസമാപ്തി വെളിച്ചപ്പാട് തന്റെ കിടപ്പറയില്‍നിന്നും ഇറങ്ങിവരുന്നതുകൊണ്ട് പലചരക്കുകാരന്‍ കാക്കയെ കണ്ട് വാളുകൊണ്ട് നെറ്റിയില്‍ വെട്ടി ഭഗവതിയെ തുപ്പുന്ന രംഗമാണ്. ഹിന്ദുക്കളുടെ കഥ ആയതിനാല്‍ സെന്‍സര്‍ബോര്‍ഡിന് വികാരത്തിന്റേയും വ്രണപ്പെടുത്തലിന്റേയും പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇതുകണ്ട് ഹിന്ദു ജനമനസ്സില്‍ കാര്യമായ ഒരു പ്രതികരണവുമുണ്ടായില്ല എന്നതാണ് അത്ഭുതം. അതിന് കാരണം അന്ന് ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന അലക്ഷ്യ മനോഭാവവും നിസ്സാരവല്‍ക്കരണ ചിന്താഗതിയുമായിരുന്നു. അതിനുശേഷം സന്ന്യാസിമാരേയും ഹിന്ദുദേവീദേവന്മാരേയും കളിയാക്കിയും അപമാനിച്ചുമുള്ള ധാരാളം സിനിമകള്‍ തീയറ്ററുകളിലെത്തി. ചില സിനിമകളുടെ പേരുകള്‍ പോലും ഹിന്ദുസമൂഹത്തെ അപകീര്ത്തിപ്പെടുത്താനുതകുന്നവയാക്കാന് കൂടി ശ്രമമുണ്ടായി. ഇത്തരം മിക്ക സന്ദര്‍ഭങ്ങളിലും ഹിന്ദുക്കള്‍ തന്നെയാണ് ഈ സൃഷ്ടികള്ക്കുത്തരവാദികളായത്. അവരെ ചോദ്യം ചെയ്താല്‍ വിശാലമനസ്കത അല്ലെങ്കില്‍ മതേതരത്വം എന്നൊക്കെയായിരിക്കും മറുപടി.
കാലം മാറി. ഹിന്ദു സംസ്ക്കാരത്തെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന സ്ഥിതിവിശേഷം വന്നുകഴിഞ്ഞു. എന്നിരുന്നാലും ഇന്നും ഭൂരിപക്ഷത്തെ പുച്ഛിച്ചും പുറംതള്ളിയും വിവേചനപരമായി പെരുമാറിയും ഭരണകര്‍ത്താക്കള്‍ സ്വന്തം താല്‍പ്പര്യങ്ങളെ പരിരക്ഷിക്കുന്നു. അവര്‍ക്ക് പണവും പദവിയും പ്രസിദ്ധിയും മാത്രമേ നോട്ടമുള്ളൂ. ഈ സ്വാര്ത്ഥതാല്പ്പര്യങ്ങളെല്ലാം ഊട്ടി ഉറപ്പിക്കണം; മാത്രമല്ല ഭാവിയും സുരക്ഷിതമാക്കണം എന്ന ലക്ഷ്യമാണ് മിക്കവാറും. നാട് നന്നാവാന്‍ ആര്‍ക്കാണ് ആഗ്രഹം. ഭരണകര്‍ത്താക്കളുടെയും രാഷ്ട്രീയ നേതാക്കന്മാരുടേയും ഇടയിലുള്ള ഹിന്ദുക്കള്‍ക്ക് മതത്തിനെന്തു പ്രസക്തി എന്ന മനോഭാവമാണ് നിലനില്‍ക്കുന്നത്. ഒരു നല്ല വിഭാഗം ഹിന്ദുക്കളും ഇതേ മനോഭാവത്തിലാണ്.
എന്നാല്‍ സംഘടിതരായ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മതം കഴിഞ്ഞേ മറ്റൊരു കാര്യമുള്ളൂ. ഒരു മുസ്ലിം നേതാവ്/മന്ത്രി ജനിക്കുന്നതും ജീവിക്കുന്നതും ഒരു മുസ്ലിമായിട്ടാണ്. എന്നാല്‍ ഹിന്ദുവിന്റെ കാര്യം അങ്ങനെയല്ല. ഒരു ഹിന്ദുവായി ജനിച്ച് എന്ന് പറയാന്‍ തന്നെ പലരും മടിക്കുന്നു. അതൊരു വിശാലമനസ്കതയായിട്ടാണ് അവര്‍ കരുതുന്നത്. ‘ഒരു മതം, ഒരു ജാതി, ഒരു ദൈവം’ എന്ന മഹത്വചനം ഹിന്ദുക്കള്‍ക്ക് മാത്രം വേണ്ടിയാണെന്നാണ് മറ്റു മതസ്ഥരുടെ നാട്യം. അധികവും ഈ തത്വം പ്രസംഗിക്കാന്‍ വേണ്ടി മാത്രമായി പരിണമിച്ചിരിക്കുന്നു. അഥവാ മറ്റ് മതസ്ഥര്‍ ഈ മഹത്വചനം പറയുന്നുണ്ടെങ്കില്‍ അത് ആത്മാര്‍ത്ഥതയുടെ കണിക പോലുമില്ലാതെയാണ്. ഈ സന്ദര്‍ഭത്തില്‍ ഞാനൊരു പ്രശസ്തനായ ന്യൂനപക്ഷത്തില്‍പ്പെട്ട ഗായകനെ ഓര്‍ക്കുകയാണ്. അദ്ദേഹം പ്രസംഗിക്കാനവസരം കിട്ടിയാല്‍ ഈ തത്വം പറഞ്ഞ് വാചാലനാകും. ഹിന്ദുസഭാ വാസികളുടെ കയ്യടിയും കിട്ടും. അദ്ദേഹത്തിന്റെ മതത്തിനോടു ബന്ധപ്പെട്ട സമ്മേളനങ്ങളില്‍ ഈ തത്വപ്രചാരണം നടത്താറുണ്ടോ എന്ന് സംശയമാണ്. അഥവാ പതിവുണ്ടെങ്കില്‍ ഒരിക്കലും കയ്യടി കിട്ടാറില്ലെന്നുറപ്പാണ്.
ഹിന്ദു ഏകീകരണം എത്രയോ കാലം മുമ്പ് നടക്കേണ്ടതായിരുന്നു. അതിനൊരു ശ്രമം നടന്നാല്‍ അത് തകര്‍ക്കാന്‍ അന്യമതസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും കഴിവത് ശ്രമിക്കും. അതില്‍ അവര്‍ വിജയിച്ചതാണ് ചരിത്രം. ഒരു നല്ല വിഭാഗം ഹിന്ദുക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ഈ ശ്രമത്തിനെ അനുകൂലിക്കുകയോ നിഷ്ക്രിയത്വം പാലിക്കുകയോ ചെയ്യുന്നു. കാലം മാറി. സഹിക്കുന്നതിനും ഒരതിരുണ്ട് എന്ന് ഹിന്ദുസമൂഹം മനസ്സിലാക്കിയത് ഈ അടുത്തകാലത്താണ്. അതിന്റെ ഫലമാണെന്ന് തോന്നുന്നു എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യ പ്രഖ്യാപനവും അതിനായി മുന്നോട്ടുള്ള കാല്‍വെയ്പ്പും. ഈ ഐക്യം നിലനിന്നാല്‍ ഹിന്ദുവിന്റെ ശബ്ദത്തിന് വിലയുണ്ടാകും.
ഭരണം കൈവരിക്കാനോ സര്‍ക്കാരിനെ നിയന്ത്രിക്കാനോ ഈ ഐക്യം കൊണ്ടു സാധ്യമല്ല തന്നെ. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമുദായ നേതാക്കളെ അനുനയിപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കന്മാരെത്തും. നിരവധി അഥവാ ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും അനുകൂല വാഗ്ദാനങ്ങള്‍ തരും. ജയിച്ച് അധികാരസ്ഥാനത്തെത്തിയാല്‍ എല്ലാം മറന്ന് ന്യൂനപക്ഷ പ്രീണനം തുടങ്ങും, തുടരും. ഇതാണ് മാറി മാറി വന്ന സര്‍ക്കാരിന്റെയും മന്ത്രിമാരുടേയും സമീപനമെന്ന് ചരിത്രം തെളിയിച്ചു കഴിഞ്ഞു. ഹിന്ദു സമൂഹം ഇനി ഇതിനൊരു ഇരയാകരുത്. വിഡ്ഢികളാകുന്നതിനും വേണ്ടേ ഒരതിര്! എന്താണതിനൊരു വഴി?
വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും ഒരു കാര്യം മനസ്സിലാക്കണം. പില്ക്കാല അനുഭവങ്ങളെ കണക്കിലെടുത്താല്‍ സമുദായങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കന്മാരിലുള്ള സ്വാധീനം എത്ര വലുതായാലും കിട്ടുന്ന ഫലം വളരെ പരിമിതമാണ്. ന്യൂനപക്ഷമാണ് ഇന്ന് ഭരിക്കുന്നത്. അധികാരമുള്ളവനേ സ്ഥാനമുള്ളൂ. വിലയുള്ളൂ. “താടിയുള്ള അപ്പനേ പേടിയുള്ളൂ” എന്നൊരു ചൊല്ലുണ്ട്. അതിനാല്‍ രണ്ടു പ്രമുഖ സമുദായത്തിനും കൂടി ഒരു രാഷ്ട്രീയ പാര്‍ട്ടി അനിവാര്യമായിരിക്കുകയാണ്. ഹിന്ദുസമുദായത്തിന്റെ ആവശ്യങ്ങള്‍ നേടാന്‍ ഇതേ മാര്‍ഗമുളളൂ. രണ്ടു നേതാക്കന്മാരും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കില്ലെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണ്. ഈ തീരുമാനം വിവേകപൂര്ണമായതാണെന്ന് തോന്നുന്നില്ല. പ്രായോഗികവും ബുദ്ധിപൂര്‍വകവുമായ ഒരു തീരുമാനമായിരിക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുക എന്നതിന് എന്ന് സംശയമില്ല. ഹിന്ദു ഏകീകരണത്തിന്റെ അടുത്ത കാല്‍വെപ്പാണിത്. ഈ തീരുമാനം എടുത്ത് നടപ്പിലാക്കാന്‍ സമയമായി. ഹിന്ദു ഏകീകരണം പൂര്‍ത്തീകരിക്കാന്‍ ഈ നടപടി ഇന്ന് അനിവാര്യവുമായിത്തീര്ന്നിരിക്കുകയാണ്. ഭൂരിപക്ഷത്തിന്റെ ശക്തി ന്യൂനപക്ഷങ്ങള്‍ക്ക് ശരിക്കും മനസ്സിലാക്കാനുള്ള വഴിയുമിതാണ്.
അടുത്ത അജണ്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കലാണ്. ബിജെപിയുമായി ഒരു ധാരണയും സഹകരണവും ക്രമീകരണവും അത്യാവശ്യമാണ്. ഒത്തുപോകാന്‍ പറ്റിയ ഒരേ ഒരു പാര്‍ട്ടി ബിജെപി തന്നെയാണ്. മത്സര രംഗത്ത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് ഏറ്റുമുട്ടുമ്പോള്‍ പുതിയ പാര്‍ട്ടിയും ബിജെപിയും അതാത് ശക്തികേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചാല്‍ വിജയം സുനിശ്ചിതം. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഭൂരിപക്ഷത്തിന്റെ ശക്തിയും പ്രസക്തിയും തെളിയിക്കാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഹിന്ദു സമുദായത്തിലെ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള എല്ലാ സമുദായാംഗങ്ങളുടേയും സഹകരണവും പിന്തുണയും കിട്ടുമെന്നുറപ്പാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ അധികാരം കൂടിയേ തീരൂ.
മുമ്പു പലതവണ പറഞ്ഞതാണ് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കില്ല എന്നാണ്. ഇക്കാര്യം പുനര്‍വിചിന്തനം ചെയ്താല്‍ തീരുമാനം മാറ്റേണ്ട സമയമായെന്ന് ബോധ്യപ്പെടും. അതല്ല മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നുറപ്പാണ്.
തളി ശങ്കരന് മൂസ്സത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: