രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലം കഴിയുന്നതിനുമുമ്പ് ഈ രാജ്യം ഇനിയെത്ര അപമാനം സഹിക്കേണ്ടിവരുമെന്ന് ആരുകണ്ടു? നമ്മുടെ മാതൃരാജ്യത്തിന് ഏറെ അപമാനം വരുത്തിവെച്ചുകൊണ്ടാണ് യുപിഎ ഭരണം നടന്നുപോന്നത്. ഇന്ത്യ ഒരു ‘മൃദു’രാജ്യമാണെന്ന ധാരണയാണ് പല ലോകരാജ്യങ്ങള്‍ക്കും ഉണ്ടായിരിക്കുന്നത്. പാക് ആഭ്യന്തരമന്ത്രി അബ്ദുള്‍ റഹ്മാന് മാലിക് ഇന്ത്യയില്‍ വന്ന് ബാബറി സംഭവത്തെയും കാര്‍ഗില്‍ രക്തസാക്ഷി സൗരബ് കലിയയെയും ഭീകരന് അബു ജിന്‍ഡാലിനെയും പരാമര്‍ശിച്ചുകൊണ്ട് വായില്‍ തോന്നിയതെല്ലാം പറഞ്ഞ് പോയി. എല്ലാറ്റിനും അദ്ദേഹം കുറ്റപ്പെടുത്തിയത് ഇന്ത്യാഗവണ്മെന്റിനെയായിരുന്നു. നമ്മള് എല്ലാംകേട്ട് മിണ്ടാതിരുന്നു. പാക് പ്രധാനമന്ത്രി രാജാ പര്‍വേശ് അഷ്റഫ് ഒരു വന്‍കൂട്ടം അനുയായികളോടൊപ്പം അജ്മീര്‍ ഷെറീഫ് സന്ദര്‍ശിക്കുവാന്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് വിരുന്നു നല്‍കിയാണ് ‘അതിഥി’യെ സ്വീകരിച്ചത്. പക്ഷെ ‘അതിഥി’യുടെ ശരീരഭാഷ ആതിഥേയനെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ പാക്ഭീകരന്മാര്‍ ക്രിക്കറ്റ് കളിക്കാരുടെ മട്ടില്‍ ശ്രീനഗറിലെത്തി സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ വെടിയുതിര്‍ത്ത് അഞ്ച് പേരെ കൊന്നു. ഇന്ത്യയുടെ ആതിഥ്യത്തിന് പാക്കിസ്ഥാന് മറുപടി നല്‍കിയത് ഇത്തരത്തിലായിരുന്നു.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍, അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതിനെ വിമര്‍ശിച്ചുകൊണ്ട് പാക് പാര്‍ലമെന്റ് ഒരു പ്രമേയം പാസ്സാക്കി. ഇതിന് കാരണമായി പറഞ്ഞുകേട്ടത്, പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പാക്കിസ്ഥാനിലെ രാഷ്ട്രീയകക്ഷികള്‍ക്ക് തങ്ങള്‍ എത്രമാത്രം ഇന്ത്യാവിരുദ്ധതയില്‍ മുന്നിട്ടുനില്‍ക്കുന്നു എന്ന് പാക്വോട്ടര്മാരെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു എന്നാണ്. ഇന്ത്യയ്ക്ക് ആ കാര്യത്തിലും വിരോധമുണ്ടായില്ല.
ഇന്ത്യയുടെ ഓരോ നടപടിയും ദൗര്‍ബ്ബല്യം പ്രകടമാക്കുന്നതായിരുന്നു. ഇറാനില്‍നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യേണ്ടെന്ന് തീരുമാനിച്ചുകൊണ്ട് ദല്‍ഹി, വാഷിങ്ങ്ടണിനു മുന്നില്‍ മുട്ടുമടക്കി. ദീര്ഘകാലകരാറുണ്ടായിരുന്നത് കണക്കിലെടുക്കാതെയാണ് ഇന്ത്യ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
പാക്കിസ്ഥാനാകട്ടെ, അമേരിക്കയുടെ പ്രതിഷേധം വകവെയ്ക്കാതെ ഇറാന്-പാക്കിസ്ഥാന് പൈപ്പ്ലെയിന് പദ്ധതി ഉദ്ഘാടനം ചെയ്തു. അമേരിക്കയെ എങ്ങനെ വരുതിയില്‍ നിര്‍ത്താമെന്ന് ഇന്ത്യയ്ക്കറിഞ്ഞുകൂടെങ്കിലും പാക്കിസ്ഥാന് നന്നായറിയാം. ആത്മാഭിമാനപൂര്‍വ്വം ഉറച്ചുനില്ക്കുവാന് ഇന്ത്യയ്ക്ക് കഴിയുന്നില്ല.
യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറയുന്നത് ഇന്ത്യയെ തന്ത്രപരമായ പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്. അതേസമയം പാക്കിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളറിന്റെ സാമ്പത്തികസഹായവും അമേരിക്ക നല്കി. ഈ പണത്തിന്റെ ഗണ്യമായ ഭാഗം ഇന്ത്യയില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന ഐഎസ്ഐയ്ക്ക് ലഭിയ്ക്കുമെന്ന തിരിച്ചറിവ് അവരെ വിലക്കിയില്ല. ദല്‍ഹിയാകട്ടെ ഇതുകണ്ടിട്ടും യാതൊന്നും ഉരിയാടിയില്ല.
അഴിമതി മൂത്ത രാജ്യങ്ങളിലൊന്നായ ഇറ്റലി, ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥന്മാര്ക്കും ‘ഒരു കുടുംബ’ത്തിനുമായി 21 ദശലക്ഷം യൂറോ (ഏതാണ്ട് 150 കോടി രൂപ) ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആ കരാര്‍ ഭാഗ്യവശാല്‍ ശരിയായിട്ടില്ല. മാസ്സിമില്യാനോ ലെത്തോറ എന്നും സാല്‍വത്തോര്‍ ജിറോണ്‍ എന്നും പേരുള്ള രണ്ട് ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ കടലതിര്ത്തിക്കകത്തുവെച്ച് മത്സ്യബന്ധനത്തിലേര്‍പ്പെട്ട രണ്ട് ഇന്ത്യക്കാരെ വെടിവെച്ചുകൊന്ന കഥ മറക്കാറായിട്ടില്ല. അവര്‍ ക്രിസ്തുമസ് ആഘോഷിക്കാനും ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും പരോളില്പോയ വാര്‍ത്തകള്‍ക്ക് ചൂടാറീട്ടുമില്ല. എന്തെല്ലാം തമാശകളാണ് അതിന്റെ പേരില്‍ അരങ്ങേറിയത്! ഇന്ത്യ ഒരു ‘മൃദു’രാജ്യമാണെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവമാണ് അത്. നിയമത്തിന്റെ പിടിയിലകപ്പെടാനിരുന്ന മറ്റൊരു ഇറ്റലിക്കാരനായ ഒട്ടാവിയോ ക്വത്റോച്ചി 1993 ജൂലായ് 30ന് ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട സംഭവം ഓര്‍ക്കുക. ഇന്ത്യന്‍ ജയിലിലെ താമസം അദ്ദേഹത്തിന് ഒഴിവായത് സോണിയാ ഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം കാരണമാണെന്ന് പറയപ്പെടുന്നു.
ഇറ്റലിക്കാര്‍ക്ക് മാത്രമല്ല ഏതൊരു വെള്ളക്കാര്‍ക്കും കൊലപാതകം ചെയ്തിട്ടുപോലും ഇവിടുന്ന് രക്ഷപ്പെടാമെന്നതാണ് നില. ഭോപ്പാല്‍ വിഷവാതകദുരന്തവുമായി ബന്ധപ്പെട്ട ആന്ഡേഴ്സണ് രക്ഷപ്പെട്ടുവല്ലോ. മാവോയിസ്റ്റുകള്‍ക്ക് ആയുധങ്ങള്‍ നല്കിപ്പോന്ന ഡാന്‍ എന്നയാളും രക്ഷപ്പെട്ടു. അയാളുടെ കൂട്ടുകാരനായ ഒരു ബ്രിട്ടീഷുകാരന് ജയിലിലടയ്ക്കപ്പെട്ടുവെങ്കിലും ബ്രിട്ടീഷ്സര്‍ക്കാരിന്റെ ആവശ്യപ്രകാരം അയാളെയും നാം വിട്ടയച്ചു. ഇന്ത്യയുമായി ബിസിനസ്ബന്ധം ആഗ്രഹിക്കുന്ന ബ്രിട്ടന് ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ വേണ്ട. എന്തിനാണ് ഉപരിപഠനത്തിനായി ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലേയ്ക്കും ആസ്ട്രേലിയയിലേയ്ക്കും പോകുന്നത് എന്ന ചോദ്യം പ്രസക്തമാണ്. നരേന്ദ്രമോദിയെ അപമാനിച്ച അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലേയ്ക്കും ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ എന്തിന് പോകണം? മോദിയെപോലെയുള്ള ഒരു വ്യക്തിയെ അവഹേളിച്ചതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിയ്ക്കേണ്ടതായിരുന്നു.
മോദി ഇന്ത്യക്കാരനാണ്. അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട കുറ്റങ്ങളില്‍നിന്നും അദ്ദേഹത്തെ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര അന്വേഷണകമ്മറ്റി മുക്തനാക്കിയതാണ്. അദ്ദേഹത്തിനെതിരായ നിലപാടുകളില്‍ രാഷ്ട്രീയമാണ് കാണുവാന്‍ കഴിയുക. മൂന്നുതവണ ഗുജറാത്തിലെ ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത് തങ്ങളുടെ മുഖ്യമന്ത്രിയാക്കിയ മോദിയെ കാണുന്നതുപോലും മഹാപാതകമാണെന്ന മട്ടില്‍ കേരളത്തില്‍ കഴിഞ്ഞാഴ്ചയുണ്ടായ കോലാഹലത്തിനുപിന്നില് വിലകുറഞ്ഞ രാഷ്ട്രീയമല്ലാതെ മേറ്റ്ന്താണുള്ളത്? പല രാഷ്ട്രീയകക്ഷികളുടെ ‘ഞഞ്ഞാമിഞ്ഞ’ സ്വഭാവമാണ് ഇവിടെ വ്യക്തമാവുന്നത്.
ഇന്ത്യാഗവണ്മെന്റിന്റെ ‘മൃദു’സ്വഭാവത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ഇന്തോ-ഇറ്റാലിയന്‍ തര്‍ക്കത്തില്‍ യൂറോപ്യന്‍ യൂണിയന് ഇറ്റലിയെയാണ് പിന്തുണച്ചത്. കാര്യം വ്യക്തമാണല്ലോ. ന്യായമല്ല, വംശീയതയാണ് അന്താരാഷ്ട്രപ്രതികരണങ്ങള്ക്ക് അടിസ്ഥാനമാവുന്നത്. നമുക്ക് തൊട്ടടുത്ത ശ്രീലങ്കയിലെ പ്രശ്നത്തില്‍പോലും വ്യക്തമായ നിലപാടെടുക്കാനാവുന്നില്ല. ‘തമിഴ്ഈഴം’ സൃഷ്ടിച്ചെടുക്കുവാനുള്ള നീക്കങ്ങളെ ഇന്ത്യയ്ക്ക് ഒരിക്കലും പിന്തുണയ്ക്കുവാനാവില്ല.
ശ്രീലങ്കയിലെ തമിഴരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ദ്രോഹിക്കുന്നത് കണ്ടില്ലെന്ന് നടിയ്ക്കണം ഇന്ത്യ എന്നല്ല വിവക്ഷ. ശ്രീലങ്കന്‍ തമിഴരുടെ ഭദ്രത ഉറപ്പുവരുത്തുവാന്‍ ചില രാഷ്ട്രീയപരിഹാരമാര്ഗ്ഗങ്ങള് ആവിഷ്ക്കരിക്കപ്പെടണം. അതിന് തമിഴ്നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവരെ ഒതുക്കിനിര്‍ത്താന്‍ കരുണാനിധിയും ജയലളിതയും ശ്രമിച്ചാല്‍ മാത്രമേ സാദ്ധ്യമാവൂ. തമിഴ്നാട് സന്ദര്‍ശിക്കാനെത്തിയ ശ്രീലങ്കന്‍ ബുദ്ധഭിക്ഷുവിനെ ആക്രമിച്ച സംഭവം ഖേദകരമത്രെ. ഇത്തരം സംഭവങ്ങള്‍, ശ്രീലങ്കയിലെ വംശീയസംഘര്‍ഷത്തിന് പരിഹാരം കാണുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ക്ഷീണിപ്പിക്കുകയേയുള്ളു.
ഡിഎംകെ ഉയര്‍ത്തുന്ന സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കുമുന്നില്‍ യുപിഎ സര്‍ക്കാര്‍ പതറേണ്ടതില്ല. ഇന്ത്യയുടെ വിദേശനയം ഉള്ളില്‍നിന്നുതന്നെ ഉയരുന്ന ഭീഷണിക്ക് വിധേയമായിക്കൂടാ. ദേശീയതലത്തിലും അന്തര്‍ദ്ദേശീയതലത്തിലും യുപിഎയെ മുട്ടുവിറച്ചുകൊണ്ട് നില്‍ക്കുന്നുവെന്നതാണ് ഖേദകരം. മുന്‍ ടെലികോം മന്ത്രി എ. രാജയുടെ 2ജി അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നു എന്ന ഏറ്റവും പുതിയ വെളിപ്പെടല്‍ യുപിഎയെ ഒന്നുകൂടി ദുര്‍ബ്ബലമാക്കി. യുപിഎ, പല ചോദ്യങ്ങള്‍ക്കും ഉത്തരംപറയേണ്ടതുണ്ട്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ജനകോടികള്‍ അവരുടെ അമര്‍ഷം രേഖപ്പെടുത്താതിരിക്കുകയില്ല.
എം.വി.കാമത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: