ആറന്മുള ലോകപ്രസിദ്ധമായ പുണ്യഭൂമിയും പുരാതനക്ഷേത്ര ഗ്രാമവുമാണ്. ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രവും, ആറന്മുള കണ്ണാടിയും, പള്ളിയോടങ്ങളും, ഇതര സാംസ്കാരിക കേന്ദ്രങ്ങളും ഈ പുണ്യഭൂമിയുടെ സ്വന്തം. 2007-ല്‍ കേന്ദ്രസര്‍ക്കാരും യു.എന്‍.ഡി.പി.യും ചേര്‍ന്ന് പൈതൃകഗ്രാമമായി ആറന്മുളയെ പ്രഖ്യാപിക്കുകയുണ്ടായി. 64 പുരാതന ക്ഷേത്രഗ്രാമങ്ങളില് ശുകപുരവും പന്നിയൂരും കഴിഞ്ഞാല്‍ ഏറ്റവും പ്രസിദ്ധിയുള്ളത് ആറന്മുള ഗ്രാമമാണ്.
ഇവിടെയാണ് വയലുകളും കുടിവെള്ളസ്രോതസ്സുകളും തണ്ണീര്‍ത്തടങ്ങളും ശുദ്ധവായുവും മനുഷ്യത്വവുമെല്ലാം നശിപ്പിച്ച് അനിയന്ത്രിത ലാഭവും അധികാരവും ഉറപ്പാക്കുന്ന തരത്തിലുള്ള വിമാനത്താവളം കെട്ടിപ്പൊക്കാന്‍ ശ്രമം നടക്കുന്നത്.
‘പണത്തിന് മേലെ പരുന്തും പറക്കില്ലെ’ന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍.
പമ്പയാറിന്റെ ജലസ്രോതസ്സാണ് ആറന്മുള നീര്‍ത്തടവും നെല്‍വയലും നീര്‍ച്ചാലും. ഇത് ഇല്ലായ്മ ചെയ്ത് ഇവിടെ ഒരു വിമാനത്താവളവും വാണിജ്യ നഗരവും നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്ത് ആവശ്യമില്ലെന്ന് രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നിട്ടും സമ്പത്തും ഭരണ സ്വാധീനവും ഉപയോഗിച്ച് ജനങ്ങളെ ഒന്നാകെ വെല്ലുവിളിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്.
ഇവിടുത്തെ ആറുകളും തോടുകളും പുനരുജ്ജീവിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന പദ്ധതിയാണ് തങ്ങള്‍ക്കു വേണ്ടതെന്നാണ് ആറന്മുള നിവാസികളുടെ കൂട്ടായ അഭിപ്രായം. ഗ്രാമഭംഗി നിലനിര്‍ത്തുന്ന കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം. നികത്തപ്പെട്ട വലിയതോട് പൂര്വ്വസ്ഥിതിയിലാക്കപ്പെടണം. അല്ലാതെ വിമാനത്താവളവും, മാളുകളും, റിസോര്‍ട്ടുകളുമല്ല തങ്ങള്‍ക്കു വേണ്ടതെന്ന ദൃഢതയുള്ള വാക്കുകളാണ് ഇവിടുത്തുകാരില്‍ നിന്നും ഉയരുന്നത്. അതുകൊണ്ടു തന്നെ കക്ഷി രാഷ്ട്രീയം മറന്ന് ഐക്യത്തിന്റെ പൊന്തൂവലുയര്ത്തിയുള്ള പ്രക്ഷോഭമാണ് ഇവിടെ നടന്നു വരുന്നത്. ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കമായ തുടിപ്പുകള്‍ ഈ പ്രക്ഷോഭത്തില്‍ പ്രകടമാണ്.
ആറന്മുള ക്ഷേത്രത്തിനു സമീപമാണ് വിമാനത്താവളവും വാണിജ്യ നഗരവും തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കെ.ജി.എസ്. ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു നാടിന്റെ പൈതൃകം പൂര്‍ണ്ണമായും തുടച്ചുനീക്കുന്ന പദ്ധതിക്ക് രാഷ്ട്രീയ രംഗത്തെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഉണ്ട്.
2004-ല്‍ പ്രവാസി മലയാളിയായ എബ്രഹാം കലമണ്ണില്‍ മൗണ്ട് സിയോണ്‍ ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയൂടെ പേരില്‍ വിവിധ ഭാഗങ്ങളിലായി വാങ്ങിക്കൂട്ടിയ ഭൂമിയാണ് പിന്നീട് ‘ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്’ പദ്ധതിയായി മാറ്റപ്പെട്ടത്. ഇതേ തുടര്‍ന്ന് പാടങ്ങള്‍ നികത്താനും കുന്നുകള്‍ ഇടിച്ചു നിരത്താനും എബ്രഹാം കലമണ്ണില്‍ ശ്രമിച്ചതോടെ തദ്ദേശവാസികളായ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടതോടെയാണ് 2009-ല്‍ ചെന്നെ കേന്ദ്രമായിട്ടുള്ള കെ.ജി.എസ് ഗ്രൂപ്പ് രംഗത്ത് എത്തുന്നത്.
തുടക്കത്തില്‍ മത്സ്യക്കൃഷിക്കെന്ന പേരിലാണ് ചെറുകിട കര്‍ഷകരില്‍ നിന്നും മോഹവില നല്കി ഭൂമി വാങ്ങിയത്. പിന്നീട് ഇത് എയറനോട്ടിക് എഞ്ചിനീയറിംഗ് കോളജിനാണെന്ന പ്രചരണം വന്നു. ഇതോടെ വിവിധ കോണുകളില്‍ നിന്നും കേസുകളും ഉയര്‍ന്നുവന്നു. തുടര്‍ന്ന് ഏബ്രഹാം കലമണ്ണില്‍ വാങ്ങിക്കൂട്ടിയ 243 ഏക്കര്‍ ഭൂമി കെ.ജി.എസ്. ഗ്രൂപ്പിന് കൈമാറി. ചെന്നൈ കേന്ദ്രമാക്കിയുള്ള കെ.ജി.എസ്. ഗ്രൂപ്പിന്റെ പ്രമോര്‍ട്ടര്‍മാര്‍ തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ കുമരന്, കേരളത്തില്‍ നിന്നുള്ള പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജിജി ജോര്‍ജ്ജ്, തമിഴ്നാട് സ്വദേശി പി. വി. ഷണ്മുഖം എന്നിവരാണ്. റിലയന്‍സ് കമ്പനിക്കും ഇതില്‍ പങ്കാളിത്തമുള്ളതായിട്ടാണ് സൂചന. വമ്പന്‍ സ്രാവുകളുടെ കീഴിലുള്ള കമ്പനി വിമാനത്താവള പദ്ധതിയുമായി രംഗത്തിറങ്ങിയതോടെ നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് ഇവിടെ അരങ്ങേറുന്നത്.
ഒരു വ്യക്തിക്കോ, സ്ഥാപനത്തിനോ മുന്‍കൂര്‍ അനുമതിയില്ലാതെ പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെയ്ക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് എബ്രഹാം കലമണ്ണില്‍ ഇത്രയധികം ഭൂമി ആറന്മുളയുടെ വിവിധ ഭാഗങ്ങളിലായി വാങ്ങിക്കൂട്ടിയത്. ഇവിടം മുതല്‍ ഒരോ നടപടികളും ദുരൂഹതകള്‍ നിറഞ്ഞതാണ്.
തണ്ണീര്‍ത്തടങ്ങള്‍ അനധികൃതമായി മണ്ണിട്ട് നികത്തിയതിനു പുറമെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പോലും അനധികൃതമായി കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. കക്ഷിഭേദമന്യേ ജനങ്ങള്‍ ഒരു വശത്തും വിമാന കമ്പനി മറുവശത്തുമായി. പൈതൃകസ്വത്തുക്കള്‍ നശിപ്പിക്കുന്ന ആറന്മുള വിമാന കമ്പനിക്കെതിരെ രാഷ്ട്രീയ വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ നടക്കുന്ന സമരം ശക്തിപ്രാപിച്ചതോടെ സംസ്ഥാനഭരണകൂടം നിഷ്പക്ഷതാ നാട്യം വെടിഞ്ഞ് രംഗത്തെത്തി. വിമാനത്താവള കമ്പനിയുടെ പത്ത് ശതമാനം സൗജന്യ ഓഹരി എടുത്തുകൊണ്ട് ആറന്മുളയിലെ ജനങ്ങളെ വെല്ലുവിളിച്ച് ഞങ്ങള്‍ നിങ്ങള്ക്കൊപ്പമല്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ സിംഗൂറിന് സമാനമായ നടപടിയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരില്‍ നിന്നും കേരള ജനതയ്ക്ക് മേല്‍ ഉണ്ടായത്.
പരിസ്ഥിതി പഠനങ്ങളും നിയമസഭാ സമിതിയുടെയും പാര്‍ലമെന്ററി സമിതിയുടെയും പഠനങ്ങളും നിര്‍ദ്ദേശങ്ങളും വിമാനത്താവളത്തിനെതിരെയായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ നിയമസഭയിലും, പാര്‍ലമെന്റിലും സമര്‍പ്പിച്ചിട്ടും വിമാനത്താവള പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിടിവാശി ആറന്മുളയിലെ പൊതുസമൂഹത്തിന് നേരെയുള്ള വെല്ലുവിളിയായി കാണാതിരിക്കാന്‍ കഴിയുകയില്ലെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി അസന്നിദ്ധമായി വെളിപ്പെടുത്തുന്നു.
നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പ്രദേശത്ത് നിരവധി പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടന്നിരുന്നു. അതിലൊന്ന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ഡയറക്ടര്‍ പദ്ധതി പ്രദേശത്തുവന്നു നടത്തിയ പഠനത്തിലും തുടര്‍ന്നു നല്കിയ റിപ്പോര്‍ട്ടിലും തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തിയതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓള് ഇന്ത്യ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലും ഇത് അംഗീകരിക്കുന്നു.
2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം (സെക്ഷന്‍-11) തണ്ണീര്‍ത്തടം നികത്താനുള്ള അനുവാദം നല്കാന് മന്ത്രിസഭക്കു പോലും അധികാരമില്ലാത്തപ്പോഴാണ് ഇവിടെ വന്‍തോതിലുള്ള നിയമലംഘനങ്ങള്‍ നടന്നിരിക്കുന്നത്. കേരള നിയമസഭയുടെ പരിസ്ഥിതി സമിതി ഇവിടം സന്ദര്‍ശിച്ചശേഷം നല്കിയ റിപ്പോര്‍ട്ടിലും വന്‍തോതില്‍ പരിസ്ഥിതി ലംഘനങ്ങള്‍ നടന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. തുടര്‍ച്ചയായി നിയമലംഘനങ്ങളുടെ ഒരു ഘോഷയാത്ര തന്നെ അരങ്ങേറിയിരിക്കുന്ന സ്വകാര്യ കമ്പനിയുടെ ഈ പദ്ധതിയിലാണ് അവര്‍ വച്ചുനീട്ടിയ പത്ത് ശതമാനം സൗജന്യ ഓഹരി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
കെ.ഡി. ഹരികുമാര്‍
(നാളെ: എല്ലാം ചട്ടം ലംഘിച്ച്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: