നാഗ്പൂര്‍: ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാതെ രക്തരൂഷിതവിപ്ലവം നടത്തുന്ന മാവോയിസ്റ്റു- നക്സല്‍ ശക്തികളെ തുടച്ചുനീക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രസ്താവിച്ചു. ചൈനയുടെ കടന്നുകയറ്റത്തെ അതിശക്തമായി നേരിടുന്നതിനു പകരം ഈ നാടിന്റെ സുരക്ഷ തീറെഴുതിക്കൊടുക്കുന്ന സന്ധിസംഭാഷണങ്ങള്‍ നക്സലുകളോടു പോലും നടത്തുകയാണ്. ഇരുപത്തിയഞ്ചുദിവസം നീണ്ടുനിന്ന ആര്‍എസ്എസ് ദേശീയ പരിശീലനശിബിരത്തിന്റെ സമാപനപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വനവാസികളുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമെന്ന പേരില്‍ രാജ്യദ്രോഹപ്രവര്‍ത്തനമാണ് നക്സലുകള്‍ നടത്തുന്നത്. തോക്കിന്‍കുഴലിലൂടെ അധികാരം നേടാമെന്നാണവര്‍ ധരിക്കുന്നത്. ഈ ശക്തികളെ തകര്‍ക്കണം. ഇവര്‍ ഈ നാട്ടില്‍ ഭീതി ജനിപ്പിക്കുകയാണ്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി ഈ നാടിനെ ബാധിച്ചിരിക്കുന്ന എല്ലാ കുറവുകളും പരിഹരിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്. എന്നാല്‍ ദേശഭക്തരെ ജയിലിലടയ്ക്കുകയും നക്സലുകളെ സംരക്ഷിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ഇന്ന് ഈ നാട് ഭരിക്കുന്നത്. രഹസ്യാന്വേഷണവിഭാഗത്തെ ശക്തിപ്പെടുത്തുകയും സൈനികര്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്കി ആത്മവിശ്വാസം ഉയര്‍ത്തുകയുമാണ് ഇവര്‍ ചെയ്യേണ്ടത്.
1962 ലേതിനു സമാനമായ കടന്നുകയറ്റമാണ് നിലവില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ആസാമിന്റെ അതിര്‍ത്തികളൊന്നും ഇന്ന് സുരക്ഷിതമല്ലാതായിരിക്കുന്നു. ലക്ഷക്കണക്കിനു വിദേശികള്‍ നുഴഞ്ഞുകയറിക്കഴിഞ്ഞു. കേന്ദ്രഭരണകൂടമാവട്ടെ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ പോലും അവഗണിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരണകൂടം ദേശീയധര്മ്മം കൈവിട്ടിരിക്കുന്നുവെന്നതിന്റെ പുതിയ ഉദാഹരണമായി കര്‍ണ്ണാടകയില്‍ അധികാരമേറ്റ പുതിയ സര്‍ക്കാര്‍ സംസ്ഥാനത്തെ ഗോഹത്യാനിരോധനനിയമം ലഘൂകരിക്കാന്‍ നടത്തുന്ന ശ്രമത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിനു വരുന്ന ഹിന്ദുസമൂഹത്തോടു കാണിക്കുന്ന വഞ്ചനയാണ് ഇതെന്ന് മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി. ഈ നാടിന്റെ ധര്‍മ്മത്തെ കാത്തുസൂക്ഷിക്കുകയും നാടിനെ സുരക്ഷിതമാക്കുകയുമാണ് ചെയ്യേണ്ടത്. എന്നാലിന്ന് സമാജധര്മ്മമെന്താണെന്ന് ഭരണകര്‍ത്താക്കള്‍ വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു. സനാതനധര്‍മ്മം അഥവാ ഹിന്ദുധര്‍മ്മം എന്നതുതന്നെയാണ് ഈ നാടിന്റെ സത്ത. ഇതിനനുസൃതമായി നമ്മുടെ ജീവിതത്തെ ധര്‍മ്മയുക്തമായി നാം കെട്ടിപ്പടുക്കണം. എന്തു വിലകൊടുത്തും ധര്‍മ്മത്തെ നാം സംരക്ഷിക്കണം, അദ്ദേഹം ആഹ്വാനം ചെയ്തു.
70 ശതമാനം വരുന്ന യുവശക്തിയാല്‍ സമ്പന്നമായ ഭാരതം ഈ നാടിന്റെ സാംസ്ക്കാരികമായ മഹത്വത്തെ പതിന്മടങ്ങ് ഉയര്‍ത്താന്‍ തയ്യാറാകണമെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത സ്വാമി നിര്‍മ്മലാനന്ദ ആഹ്വാനം ചെയ്തു. ചടങ്ങില്‍ ശിബിരസര്വാധികാരി പവന് ജിന്‍ഡാല്‍, വിട്ടല്‍ കാംബ്ലെ എന്നിവര്‍ സന്നിഹിതരായിരുന്നു. ദേശീയാടിസ്ഥാനത്തില്‍ 700 പേരാണ് ശിബിരത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: