ഭോപ്പാല്‍: സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.
സമൂഹത്തില്‍ നിന്നും ജീവിത മൂല്യങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാനും വര്‍ധിച്ചുവരുന്ന സദാചാര വെല്ലുവിളികള്‍ നേരിടാനും രാജ്യത്തെ സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ സ്ഥിരതയാര്‍ന്ന പരിപാടികള്‍ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.
അടുത്തകാലത്തായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രം പോര. നമ്മുടെ സമൂഹത്തില്‍ നിന്നും മൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് അടിയന്തരമായി ഇടപെട്ട് തടയണം, അദ്ദേഹം ആവശ്യപ്പെട്ടു. അടല്‍ ബിഹാരി വാജ്പേയി ഹിന്ദി സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സദാചാര മൂല്യങ്ങള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ തടയാനും നമ്മുടെ സാംസ്കാരിക മൂല്യങ്ങള്‍ യുവജനങ്ങളുടെ മനസ്സില്‍ കൂടുതലായി ഊട്ടിയുറപ്പിക്കാനും കഴിയുന്ന തരത്തിലുള്ള പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ സര്‍വകലാശാലകള്‍ നേതൃത്വം നല്‍കണം. ജന്മനാടിനോടുള്ള സ്നേഹം, കര്‍ത്തവ്യനിര്‍വഹണം, എല്ലാവരോടും സഹാനുഭൂതി, വൈവിധ്യങ്ങളോടുള്ള സഹിഷ്ണുത, സ്ത്രീകളോടും മുതിര്‍ന്നവരോടും ബഹുമാനം, ജീവിതത്തില്‍ സത്യസന്ധതയും ധാര്‍മികതയും പുലര്‍ത്തല്‍, സ്വഭാവത്തിലെ അച്ചടക്കവും സ്വയം നിയന്ത്രണവും, പ്രവൃത്തികളിലെ ഉത്തരവാദിത്വം എന്നിവ യുവജനങ്ങളിലേക്കെത്തിക്കേണ്ട മൂല്യങ്ങളില്‍ ചിലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാഷാ പഠനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ഹിന്ദിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ദേശീയോദ്ഗ്രഥനത്തിന് ഹിന്ദി എല്ലാ കാലത്തും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത് ഇന്ത്യയുടെ സാമൂഹിക-സാംസ്കാരിക ഐക്യത്തിന്റെ അടയാളമാണ്. ഹിന്ദിയും മറ്റ് പ്രാദേശിക ഭാഷകളും നമ്മള് പ്രോത്സാഹിപ്പിക്കണം. ഭാഷയ്ക്ക് സര്‍ക്കാരും ജനങ്ങളുമായുള്ള ബന്ധത്തില്‍ വലിയ പങ്കുണ്ട്. സാമൂഹ്യക്ഷേമവും വികസന പരിപാടികളും ഭാഷയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടല്‍ സംവാദ് എന്നുപേരുള്ള വാര്‍ത്താ പത്രിക ചടങ്ങില്‍ പ്രകാശിപ്പിച്ചു. ആദ്യ പ്രതി രാഷ്ട്രപതിക്ക് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: