കേരളരാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം ഉറപ്പിച്ചുകൊണ്ടാണ് ലോനപ്പന് നമ്പാടന് വിടവാങ്ങിയത്. സര്‍വരും സമ്മതിക്കുന്നതുപോലെ സരസനാണദ്ദേഹം. നിയമസഭയ്ക്കകത്തും പുറത്തും സ്വകാര്യസംഭാഷണങ്ങളിലുമെല്ലാം നമ്പാടന്മാഷ് ചിരിയുടെ മാലപ്പടക്കം തന്നെ സൃഷ്ടിക്കുമായിരുന്നു.
തൃശൂര്‍ ശൈലിയില്‍ തൊടുത്തുവിടുന്ന വിമര്‍ശന കൂരമ്പുകള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞതാവുമ്പോള് കൊള്ളുന്നവര്പോലും ഉള്ളുതുറന്ന് ചിരിക്കും. വര്‍ഷങ്ങളോളം നിയസഭാ വേദികള്‍ അതിന് സാക്ഷിയാണ്. പക്ഷേ അത് പലതും രേഖയായിട്ടുണ്ടാവില്ല. സ്വതന്ത്ര അംഗമെന്ന നിലയില്‍ നിയമസഭയില്‍ അദ്ദേഹത്തിന് ഒരു മിനിട്ടുമാത്രമേ സംസാരിക്കാന്‍ ലഭിക്കു. ചിലപ്പോള്‍ സ്വതന്ത്ര അംഗങ്ങള്‍ നല്കുന്ന ‘സമയദാനം’ നേടിയാലു രണ്ടോ മൂന്നോ മിനുട്ട്. ഇതിനിടയില്‍ പ്രസംഗിച്ചുതീര്ക്കാനുള്ളത് തയ്യാറാക്കി എത്തുക എന്നതാണ് പതിവ്. അതില്‍ പരിഹാസവും ആക്ഷേപവുമായിരിക്കും ഏറിയകൂറും. പലതും സഭ്യേതരമാകാറുമുണ്ട്. നമ്പാടന് സംസാരിക്കുന്നതിനിടയില്‍ തന്നെ അതൊന്നും രേഖയില്‍ കാണില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കുകയും ചെയ്യും. ഒരുദിവസം സഹികെട്ട് നമ്പാടന് ചോദിച്ചു. “സര്-എന്റെ പേരെങ്കിലും രേഖയില്‍ കാണുമോ?” ഒരു മിനുട്ടില്‍ പ്രസംഗം തീര്‍ക്കുന്നതിനെക്കുറിച്ച് സി.എച്ച്.മുഹമ്മദ് കോയ പറഞ്ഞത് ‘കുക്കുടഭോഗം’ പോലുള്ള പ്രസംഗമെന്ന്.
കാസ്റ്റിംഗ് വോട്ടുകൊണ്ട് മന്ത്രിസഭയെ നയിച്ച കെ.കരുണാകരനെ മറിച്ചിട്ടത് ലോനപ്പന് നമ്പാടന്റെ ചേരിമാറ്റമായിരുന്നു. കേരളകോണ്ഗ്രസ്സുകാരനായിരുന്ന നമ്പാടനെ ഇടതുപക്ഷം ചാക്കില്‍ കയറ്റി. അതുവരെ കേരളത്തിന് പരിചിതമല്ലാത്ത ശൈലി. സിപിഎമ്മിനുവേണ്ടി എം.വി.രാഘവന് ഒപ്പിച്ച വേല.
കരുണാകരനെ വിമര്‍ശിക്കുന്നത് നമ്പാടനൊരു ഹരമാണ്. “കരുണാകരന് രണ്ട് അപ്പന്മാരെയാണ് ഭയവും ഭക്തിയും. ഒന്ന് ഗുരുവായൂരപ്പന്, പിന്നെ ലോനപ്പന്”.
നമ്പാടന് സഭയില്‍ പറയാന്‍ തയ്യാറാക്കുന്ന നോട്ടുകള്‍ കോപ്പിയെടുത്ത് പത്രലേഖകര്‍ക്ക് നല്കിയിരുന്നതിനാല് സ്പീക്കര്‍ രേഖയില്‍ നിന്ന് നീക്കിയാലും അതിലെ തമാശകള്‍ നിയമസഭാ അവലോകനങ്ങളില്‍ ഉറപ്പായും സ്ഥാനം പിടിക്കും.
‘കരുണാകരന് ദുര്‍ഗുണ’നാണെങ്കില്‍ നമ്പാടന്റെ നിരീക്ഷണത്തില്‍ ആന്റണി ‘നിര്‍ഗുണ’നാണ്. ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫയെ നമ്പാടന് വിശേഷിപ്പിച്ചത് ‘അരിച്ചാക്കിന് കയ്യുംകാലും വച്ചപോലെ’ എന്നായിരുന്നു. മുസ്ലീംലീഗിലെ കുട്ടി അഹമ്മദ് കുട്ടിയുടെ മുന്നിലും പിന്നിലുമുള്ള കുട്ടിയെ പരിഹസിച്ചത് ‘പുഷ്പുള്‍ എഞ്ചിന്’ എന്നായിരുന്നു. കോണ്‍ഗ്രസ്സിന് നാല് ഗ്രൂപ്പുള്ളപ്പോള്‍ നാലിനും നമ്പാടന് പേരു നല്കി. ‘തിരുത്തല്‍വാദികള്‍, തിരുമ്മല്‍വാദികള്‍, തുരത്തല്‍വാദികള്‍, ഇരുത്തല് വാദികള്‍’.
മന്ത്രി എന്ന നിലയില്‍ നമ്പാടന് സമര്‍ത്ഥനായിരുന്നു. അഴിമതിക്കരുനിന്നില്ല. തലക്കനം പ്രകടിപ്പിച്ചതുമില്ല. ഗതാഗതം, ഭവനം എന്നീ വകുപ്പുകളുടെ മന്ത്രിയായാണ് രണ്ടുതവണ ഭരിച്ചത്. ഗതാഗത മന്ത്രിയായിരിക്കെ സവാരിക്ക് “ആനവണ്ടി”യെ പലപ്പോഴും ആശ്രയിച്ചു. സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ നിന്നും വൈകിട്ട് അഞ്ചുമണിക്കിറങ്ങിയാല് നേരെ താഴത്തെ നിലയിലുള്ള പ്രസ് റൂമിലേക്കാണെത്തുക. അവിടെ മണിക്കൂറുകളോളം പത്രക്കാരുമായി വെടിപറച്ചില് അദ്ദേഹത്തിന്റെ ശീലമായിരുന്നു. പെരുമാറ്റത്തില്‍ വലുപ്പച്ചെറുപ്പമില്ല. എന്നാല്‍ വിമര്‍ശനം മുഖം നോക്കാതെയുമായിരുന്നു. കൊരട്ടിയിലെ മദുര കോട്സിന്റെ സ്വതന്ത്രയൂണിയന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും സെക്രട്ടറിയുമായി ബിജെപി നേതാവ് കെ.ജി.മാരാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് എന്നും അദ്ദേഹം ഓര്‍ക്കുമായിരുന്നു.
മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടതിന്റെ അവകാശികളായി പലരും മുന്നോട്ടുവരുന്നുണ്ടെങ്കിലും മലയാളത്തിനുവേണ്ടി എന്നും ശബ്ദിച്ച വ്യക്തിയായിരുന്നു നമ്പാടന്. മതപരിവര്‍ത്തനത്തെ അങ്ങേയറ്റം എതിര്‍ത്തിരുന്ന നമ്പാടന് ക്രിസ്തീയ സഭകളിലെ അനാശാസ്യ പ്രവണതകളെ നിശിതമായി വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല. അഭയാകേസ് അന്വേഷണത്തിന് നിരവധി തവണ നിയമസഭയില്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ഏതെങ്കിലും സഭയുടെ അതൃപ്തി ക്ഷണിച്ചുവരുത്തുമോ എന്നദ്ദേഹം ചിന്തിച്ചിട്ടില്ല. നര്‍മ്മവും മര്‍മ്മവും അറിഞ്ഞ് അവസരത്തിനൊത്ത് പ്രകടിപ്പിക്കാനും പെരുമാറാനും കഴിഞ്ഞിരുന്ന നന്മയുടെ പ്രതീകമായിരുന്നു നമ്പാടനെന്ന് നിസ്സംശയം പറയാം. നമ്പാടന്റെ പ്രസംഗങ്ങള്‍ പലതും രേഖയില്‍ കയറിയില്ലെങ്കിലും എന്നെന്നും അദ്ദേഹം ഇനി രേഖയില്‍ തിളങ്ങി നില്ക്കും.
നമ്പാടന് മാസ്റ്ററുടെ ആത്മകഥക്കെതിരെ രൂക്ഷവിമര്‍ശനവുമായി ക്രൈസ്തവസഭ രംഗത്ത് വന്നിരുന്നു. സഭയേയും പുരോഹിതന്മാരേയും വിശ്വാസത്തേയും മറ്റും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആത്മകഥയായ സഞ്ചരിക്കുന്ന വിശ്വാസിയില്‍ മാഷ് എഴുതിയിരിക്കുന്നത്. വിശ്വാസികളെ പൂര്‍ണമായും അവഹേളിക്കുകയാണെന്നാണ് സഭ വിലയിരുത്തിയത്. അതിശയോക്തി നിറഞ്ഞതും സത്യവിരുദ്ധവുമാണ് എന്നായിരുന്നു മാഷിന്റെ ഇടവകയായ പേരാമ്പ്ര പള്ളിയില്‍ കൂടിയിരുന്ന ഇടവകയോഗം വിലയിരുത്തിയത്. കള്ളക്കണക്ക് എഴുതാന്‍ വിശ്വാസികള്‍ക്ക് ഇടവകയില്‍ നിന്ന് പരിശീലനം നല്‍കുന്നതായും അധികാരവടംവലികളും മറ്റും നടത്തിയാണ് മെത്രാന്മാരും മറ്റും സ്ഥാനങ്ങള്‍ കയ്യടക്കുന്നതെന്ന് പുസ്തകത്തില്‍ പറയുന്നുണ്ടായിരുന്നു. കോടികള്‍ വെട്ടിച്ച് അരമനയില്‍ യുവതിയെ താമസിപ്പിച്ച കൊച്ചി ആര്‍ച്ച് ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ നടത്തിയ കാര്യവും, അഭയാകേസ് പ്രതികളെ രക്ഷിക്കാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകള്‍ നടത്തുവാന്‍ കോടികളാണ് സഭ ചിലവാക്കിയത്. മെത്രാന്മാര് സന്യാസജീവിതമല്ല സുഖജീവിതമാണ് നയിക്കുന്നതെന്നും ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് മെത്രാന്മാരുടെ അരമനകളിലാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളതിനേക്കാള്‍ വലിയ ഗ്രൂപ്പ് വഴക്കാണ് സഭക്കുള്ളില്‍ എന്നുമാണ് ആത്മകഥയില്‍ സഭക്കെതിരെ മാഷ് എഴുതിയത്.
വൈദികരും കന്യാസ്ത്രീകളും മറ്റുമാകുവാന് ആളുകളെ കിട്ടാത്തതിനാല്‍ വിഷമിക്കുന്ന സഭ കുട്ടികള്‍ കൂടുതലുള്ള മാതാപിതാക്കള്‍ക്ക് അവാര്‍ഡ് നല്കുവാന് തയ്യാറാകാത്തത് കഷ്ടമാണെന്നും പരിഹസിച്ചിരുന്നു. ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കുന്നത് ചാലക്കുടിയിലും അങ്കമാലിയിലുമാണ് ഇവ രണ്ടും ക്രൈസ്തവ കേന്ദ്രങ്ങളാണെന്നും ഇതിനെതിരെ ഒന്നും ചെയ്യാന്‍ സഭക്ക് കഴിയുന്നില്ലെന്നും ശവത്തിന്റെ പേരില്‍ പോലും പിരിവ് നടത്തി കാശുണ്ടാക്കാന്‍ മാത്രമാണ് അവരുടെ ശ്രദ്ധയെന്ന പരാമര്‍ശമാണ് സഭ നമ്പാടനെതിരെ തിരിയാന്‍ കാരണം. എന്നാല്‍ വിമര്‍ശനങ്ങളുടെ മുന്നില്‍ പതറാതെ തന്റെ ആരോപണങ്ങളില്‍ അദ്ദേഹം ഉറച്ചുനിന്നു. സത്യവിശ്വാസിയായ താന്‍ എവിടെയും ഇത് തെളിയിക്കാന്‍ തയ്യാറാണെന്നും മാഷ് പറയുമായിരുന്നു.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: