മുംബൈ: ബോളിവുഡ് നടി ജിയാഖാനെ (25) ജുഹുവിലെ തന്റെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. ജിയയുടെ വീട്ടിലെ കാവല്‍ക്കാരനെയും ജോലിക്കാരിയെയും അയക്കാരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡിന്റെ മുന്‍നിരയിലെത്തിയ ജിയാഖാന്, രാംഗോപാല്‍ വര്‍മ്മയുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. രാം ഗോപാല്‍ വര്‍മയുടെ ഏറെ വിവാദമുയര്‍ത്തിയ ചിത്രമായ ‘നിശബ്ദ’ എന്ന സിനിമയില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചാണ് ജിയ ബോളിവുഡിലെത്തിയത്. 2007ല്‍ പുറത്തിറങ്ങിയ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ജിയാ ഖാന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. മികച്ച നവാഗത താരത്തിനുള്ള ഫിലിം ഫെയര്‍ നോമിനേഷന് ഈ ചിത്രത്തിലൂടെ ജിയയ്ക്ക് ലഭിച്ചിരുന്നു.
ആമിര്‍ ഖാനൊപ്പം ഗജനിയുടെ ഹിന്ദി പതിപ്പിലും അഭിനയിച്ചു. സാജിദ് ഖാന് സംവിധാനം ചെയ്ത് 2010ല്‍ ഇറങ്ങിയ ഹൗസ്ഫുള് ആണ് ജിയയുടെ അവസാന ചിത്രം. ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ജിയാ ഖാന് അടുത്ത നാളിലാണ് മാതാവ് റാബിയയ്ക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയത്. കഴിഞ്ഞ കുറച്ചു നാളുകളായി വിഷാദ രോഗത്തിന്റെ പിടിയിലായിരുന്ന ജിയ സിനിമകളില്‍ നിന്നും പൊതു ജീവിതത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നു കഴിയുകയായിരുന്നു.
എന്നാല്‍ സിനിമയിലേക്ക് തിരികെ വരുമെന്നും ട്വിറ്ററില്‍ സജീവമാകുമെന്നും കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: