ഐപിഎല്‍, ആരാണ് ഒത്തുകളിക്കുന്നത്?
ഇത് കേന്ദ്രത്തിന്റെ ഒത്തുകളി
ഐപിഎല്‍ ‘ഒത്തുകളി’ പുറത്തുകൊണ്ടുവരാന്‍ ദല്‍ഹി പോലീസ് കാണിക്കുന്ന ആവേശത്തിന്റെ ആയിരത്തിലൊരംശം ഉണ്ടായിരുന്നെങ്കില്‍ രാജ്യതലസ്ഥാനം ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറുമായിരുന്നില്ല. ദല്‍ഹി പോലീസിന്റെ ശ്രീശാന്ത് വേട്ടയ്ക്കു പിന്നില്‍ മറ്റുചില ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. സഹസ്രകോടികളുടെ അഴിമതികളില്‍പ്പെട്ട് നാണവും മാനവും കെട്ട കേന്ദ്രസര്‍ക്കാര്‍ ഐപിഎല്‍ ഒത്തുകളി അന്വേഷണം മറയാക്കി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയല്ലേ ?
സുദര്ശനന്, ഇടപ്പള്ളി, എറണാകുളം
ഓഹരി വിപണിയും ഒരു ഒത്തുകളിയാണ്
ഐ പി എല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയപുതിയ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ പിടിക്കപ്പെട്ടവര്‍ മഞ്ഞുമലയുടെ തുമ്പു മാത്രമേ ആകുന്നുള്ളൂ. വാതുവയ്പ്പ് കേസില്‍ താരങ്ങളെക്കാള്‍ വലിയ പ്രമുഖര്‍ ടീം മാനേജര്‍മാരിലും സിനിമക്കാരിലും രാഷ്ട്രീയക്കാരിലും കോര്‍പ്പറേറ്റ് മുതലാളിമാരിലും കാണും. അറസ്റ്റിലായ ബോളിവുഡ് താരം വിന്ദു ധാരാസിംഗിന് ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം സ്പോണ്സര് ഗുരുനാഥ് മെയ്യപ്പനുമായി അടുത്ത ബന്ധമുണ്ടെന്നതു സൂചിപ്പിക്കുന്നത് വാതുവയ്പ്പിന്റെ ശൃംഖല ചെറുതല്ലെന്നതാണ്. വിഐപി ബോക്സില്‍ ധോണിയുടെ ഭാര്യ സാക്ഷിക്കൊപ്പം ഇരുന്ന് കളി ആസ്വദിച്ച ആളാണ് വിന്ദുവെന്നത് ധോണിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.
എല്ലാവരും തന്നെ ഐപിഎല്‍ ചക്കരക്കുടത്തില്‍ കയ്യിടുകയും നക്കുകയും ചെയ്തവരാണ്. പിടിപാടുകുറഞ്ഞ ശ്രീശാന്തിനെ പോലുള്ളവര്‍ ആദ്യം പിടിക്കപ്പെട്ടു എന്നുമാത്രം. സായിപ്പന്മാരുടെ കളിക്കുവേണ്ടി പണവും സമയവും നഷ്ടപ്പെടുത്തുന്നവര്‍ക്ക് ഇതുപോലൊരു അമളി ആവശ്യമായിരുന്നു.
കൂട്ടത്തില്‍ ഒന്നുകൂടി ചോദിക്കട്ടെ. ഓഹരിവിപണിയില്‍ വന്‍ വാതുവയ്പ്പ് അനുവദിക്കുന്ന രാജ്യത്ത് ക്രിക്കറ്റിലെ വാതുവയ്പ്പ് വന്‍ അപരാധമാകുന്നത് എങ്ങനെ?
കെ.എ സോളമന്, എസ്.എല്‍ പുരം, ആലപ്പുഴ
ഇത്തിരിവട്ടം കണ്ടാല്‍ പോരാ
ഈ ഒത്തുകളി ഇത്തിരിവട്ടത്തിലല്ല. ആഗോള തലത്തിലുള്ള വലിയ ശൃംഖല ഇതിനു പിന്നിലുണ്ട്. ഒരു ശ്രീശാന്തോ മെയ്യപ്പനോ ശ്രീനിവാസനോ അല്ല ഈ കളിയിലെ നയകന്. അജ്ഞാതകേന്ദ്രത്തിലിരുന്ന് ഇതെല്ലാം നിയന്ത്രിക്കുന്ന അദൃശ്യരായ ചിലരുണ്ട്. അവരാണ് ഒത്തുകളിക്കുന്നത്. ആരുമായി എന്നതാണ് ചോദ്യം. അതിന്റെ ഉത്തരം ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളുമായി എന്നാണ്. ഇന്ത്യാവിരുദ്ധരാണ് ഈ കളിയിലെ മുഖ്യര്‍. ഒരു ശ്രീശാന്തല്ല അവരുടെ ഇര. ഒന്നുകില്‍ ബോംബു സ്ഫോടനം നടത്തി, അല്ലെങ്കില്‍ ഇത്തരം അധാര്‍മികതയുടെ വിസ്ഫോടനം നടത്തി അവര്‍ ഒരു രാജ്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്നു. പണക്കൊതിയുള്ള ഇരകള്‍ അത്തരം വലകളില്‍ വീണ് നശിക്കുന്നു. പക്ഷേ അവര്‍ സ്വയം നശിക്കുന്നതിനൊപ്പം വിളക്കും കെടുത്തുന്നുവെന്ന് പറയണം. കാരണം ഒരു രാജ്യത്തിന്റെ ആത്മവീര്യമാണവര് തകര്‍ക്കുന്നത്. പണക്കൊഴുപ്പില്‍ വിലകൊടുത്ത് എന്തും വാങ്ങുന്നവര്‍. ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണ് ഇത്തരം ഒത്തുകളികള്‍ എന്നു വേണം അനുമാനിക്കാന്‍.
എസ്. ശ്രീകുമാര്‍, ആവഡി, ചെന്നൈ
ഐപിഎല്‍, ആര്‍ക്കുവേണ്ടി?
ഭാരതത്തിലെ ഏറ്റവും സാധാരണക്കാരന്റെ ജീവിതത്തെ പോലും ഇന്ന് സാരമായി ബാധിക്കുന്ന മാധ്യമമായി മാറിയിരിക്കുകയാണ് വിനോദകായിക കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിവരുന്ന ടെലിവിഷന്‍ ചാനലുകള്‍. അഞ്ചു ദിവസം കൊണ്ട് തീരുന്ന ക്രിക്കറ്റ് കളിയുടെ കാലഘട്ടത്തില്‍ നിന്നും മണിക്കൂറുകള്‍ക്കകം തീരുന്ന കാലഘട്ടത്തിലേക്ക് നീങ്ങിയതിന്റെ പ്രയോജനം ഈ ടെലിവിഷന്‍ ചാനലുകാരും പരസ്യങ്ങള്‍ നല്കി അവരെ കൊഴുപ്പിക്കുന്ന വന്‍ വ്യവസായവാണിജ്യ ലോബികളുമാണ് അനുഭവിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഏതു നീചമാര്‍ഗത്തിലൂടെയും ധനം സമ്പാദിക്കാമെന്ന തത്ത്വം പ്രായോഗികതയിലെത്തിച്ചവരാണ് ഒത്തുകളിയുടെ പ്രയോക്താക്കള്‍.
വാ. ലക്ഷ്മണ പ്രഭു, അമ്മന്‍കോവില്‍ റോഡ്, എറണാകുളം
എല്ലാ കളികളിലും ഒത്തുകളിയില്ലേ ?
കളി വിനോദത്തിനാണ്. കളിക്കുന്നവര്‍ക്കൊപ്പം കാണുന്നവര്‍ക്കും വിനോദം നല്കുന്നുവെന്നതാണ് അതിലെ കല. കലയും കായികവും തമ്മിലുള്ള സമാനത അവിടെ തീരുന്നു. പക്ഷേ കരുത്തിന്റെ കളി എപ്പോഴാണ് കാശുണ്ടാക്കാനുള്ള ഉപാധിയായത്. അന്നു തുടങ്ങി കളിക്കളത്തിന്റെ വിശുദ്ധി നഷ്ടപ്പെടാന്‍. എനിക്കു തോന്നുന്നു കളിയില്‍ സ്പോണ്‍സര്‍ഷിപ്പു വന്നതു മുതല്‍ കളിയെല്ലാം ഒത്തുകളിയായെന്ന്. സ്പോണ്സര് ചെയ്യുന്നവരുടെ കളിയായി മാറി കളിയായ കളിയെല്ലാം. കഴിവുള്ളവര്‍ കളിക്കളത്തിനു പുറത്തുമായി.
ക്രിക്കറ്റില്‍ മാത്രമാണോ ഈ വാതുവയ്പ്പും അതിന്റെ ഫലമായുള്ള ഒത്തുകളിയും. ? അല്ല. വിശദമായ ഒരു അന്വേഷണം എല്ലാ കളികളെയും കുറിച്ചുണ്ടാകട്ടെ. അപ്പോളറിയാം കളി കാര്യമാകുന്നത്. ഒത്തുകളി വാസ്തവത്തില്‍ കളി നടത്തുന്നവരും സ്പോണ്സര് കമ്പനികളും തമ്മിലാണ്. അതാണ് അടിത്തറ. ഇപ്പോള്‍ എല്ലാ മേഖലകളിലും അധികാര വികേന്ദ്രീകരണമാണല്ലോ. അങ്ങനെ വികേന്ദ്രീകരണം അഴിമതിയിലും വാതുവയ്പ്പിലും ഒത്തുകളിയിലുമെത്തിയിരിക്കുന്നു. അതാണ് കളിക്കാരും സ്വകാര്യ വാതുവയ്പ്പു കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ സാധ്യത ആരായുന്നതും അതിനു പദ്ധതി ആവിഷ്കരിക്കുന്നതും.
കൃഷ്ണദേവന്, അംബികാ സദനം, ചങ്ങനാശ്ശേരി
ഇത് അഴിമതിക്കളി
വിവാദം വ്യവസായമാകുന്ന കേരളത്തില്‍ ഐപിഎല്‍ ഒത്തുകളിയും രംഗം കൊഴുപ്പിക്കുന്നു. അഴിക്കുള്ളിലുള്ളത് ശ്രീശാന്താണ്. ജാമ്യാപേക്ഷ മാറ്റി വച്ചുള്ള കോടതി നടപടിയുടെ ഭാഗമായി ശ്രീശാന്ത് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ക്രിക്കറ്റിനെ ഹൃദയത്തിലേറ്റുന്ന ലക്ഷക്കണക്കിനാളുകളില്‍ ഒരാളായ എന്നെപ്പോലുള്ളവരുടെ അപേക്ഷ ഇതാണ്.
എന്നെങ്കിലും ഇത്തരം അഴിമതി അവസാനിപ്പിക്കുവാന്‍ കഴിയുമോ. അതിനുള്ള ഇച്ഛാശക്തി പോയ്മറഞ്ഞോ. ഞാന്‍ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കളിയോടുള്ള അഭിനിവേശം കൊണ്ടാണ്. ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ അല്പ്പമൊരാശ്വാസത്തിനായുള്ള ദാഹമാണ് ലക്ഷങ്ങള്‍ കളി കാണാന്‍ കാരണം. ‘കളി’ക്കുന്നവര് ലക്ഷങ്ങള്‍ കീശയിലാക്കുമ്പോള്‍ ഇതിനൊരറുതി വരുത്തുവാന്‍ ആരുണ്ട് എന്ന് ചോദിച്ചുപോകുന്നു.
അടിസ്ഥാനപരമായി ഒരു പൗരന് രാഷ്ട്രത്തോടും ലോകത്തോടും അവരവരുടേതായ കര്‍മമേഖലയോടും തകര്‍ക്കാന്‍ കഴിയാത്ത കൂറുണ്ടായിരിക്കണം. സര്‍വോപരി സത്യത്തിന്റെതും ധര്മത്തിന്റെതും മര്യാദയുടേതുമായ സന്ദേശം നല്കാന് സാധിക്കണം. കോടികള്‍ ഉണ്ടാക്കിയാലും ശ്രീശാന്തന്മാര് നല്‍കേണ്ടത് അതാണ്. കളി പ്രേമികള്‍ പ്രതീക്ഷിക്കുന്നതും അതാണ്.
എന്‍.എസ്.കുമാര്‍, നൊച്ചാട്, കോഴിക്കോട്
എങ്കില്‍ തട്ടിപ്പിനും നികുതിയാവാം
വാതുവെയ്പ് വിവാദം ഐപിഎല്ലിനെ പിടിച്ചുലച്ചെങ്കിലും കളി കാണാന്‍ ആരാധകര്‍ക്ക് കുറവുണ്ടായിരുന്നില്ല. ആ കാണികളോടെങ്കിലും വിണ്ണില്‍ നിന്നിറങ്ങിയ താരങ്ങള്‍ നീതി പുലര്‍ത്തണമായിരുന്നു. ലക്ഷം കോടി രൂപയുടെ വാതുവെയ്പ് ഐപിഎല്ലി നോട് അനുബന്ധിച്ച് നടക്കുന്നതായി പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ ഇത് നിയമവിധേയമാക്കിക്കൂടേ എന്ന് മറ്റ് ചിലരും ചോദിക്കുന്നു. വാതുവെയ്പ്പിന് നികുതി ഏര്‍പ്പെടുത്തിയാല്‍ ഒരു ടൂര്‍ണമെന്റ് കാലത്ത് 20,000 കോടിയുടെ നികുതി സര്‍ക്കാരിന് ലഭിയ്ക്കുമത്രെ. ക്രമേണ മോഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും കുംഭകോണങ്ങള്‍ക്കും കൂടി നികുതി ഏര്‍പ്പെടുത്തിയാല്‍ വികസ്വര രാജ്യമായ ഇന്ത്യക്ക് അത് വലിയ അനുഗ്രഹമായേക്കും!
ഒത്തുകളിയും വാതുവെയ്പ്പും സംബന്ധിച്ച് ആരും ഒരു പരാതി ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. വാതുവെയ്പ്പിനെ ന്യായീകരിക്കുകയല്ല, മറിച്ച് പോലീസിന്റെ നടപടി മറ്റാര്‍ക്കോ വേണ്ടിയാണെന്ന സൂചനയും ഇതിനൊപ്പമുണ്ടായിരുന്നു. മേറ്റ്ന്തോ മറച്ചുവെക്കാന്‍ വേണ്ടി കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടതുപോലെ. രാജ്യത്ത് കേന്ദ്രസര്‍ക്കാരിനെതിരെ നിരവധി അഴിമതികള്‍ ഉയര്‍ന്നുവന്ന സമയമായിരുന്നു അത്. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും അടുത്തു. റെയില്‍വേ അഴിമതി, കല്‍ക്കരിപ്പാടം അഴിമതി തുടങ്ങി രാജ്യത്തെ ഞെട്ടിച്ച കുംഭകോണങ്ങളില്നിന്നും ഈ പോലീസ് നടപടിയിലൂടെ ജനശ്രദ്ധ തിരിച്ചുവിടുകയായിരുന്നോ എന്ന സംശയവും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നിലനില്ക്കുന്നു.
എം.വി. ബാലകൃഷ്ണന്, ചാലക്കുടി
നാണംകെട്ടത് ക്രിക്കറ്റ് ബോര്‍ഡ്
വാതുവെയ്പ്പ് വിവാദത്തില്‍ ക്രിക്കറ്റ് ബോര്ഡുള്പ്പെടെയാണ് നാണം കെട്ടത്. ദേശീയ ടീമിലെ അംഗങ്ങള്‍ സംശയത്തിന്റെ നിഴലിലുമായി. സ്പോര്‍ട്സുമായി ബന്ധമുളളവരാകണം ബോര്‍ഡില്‍ വരേണ്ടത്. ക്രിക്കറ്റ് കരിയറില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും തെളിമ നിലനിര്‍ത്തിയ എത്രയോ പേര് ഇന്ന് രാജ്യത്തിനുണ്ട്. അവരെ അവഗണിച്ച് ക്രിക്കറ്റ് ബോര്‍ഡിനെ വ്യവസായികള്‍ക്ക് കൈമാറുന്നത് പണമുണ്ടാക്കാനല്ലെങ്കില്‍ പിന്നെന്തിനാണ്? ലോകചാമ്പ്യന്മാരെ പണം കൊയ്യുന്ന യന്ത്രങ്ങളാക്കി മാറ്റുകയാണ്. പിന്നീടവര്‍ സ്വയം കൊയ്യുന്നു. ഇതിന് അടിമുടി മാറ്റം വരണം. ലോകചാമ്പ്യന്മാര്ക്ക് ഇനിയും തല ഉയര്‍ത്തി ഗ്രൗണ്ടിലേക്കിറങ്ങാന്‍ വാതുവെയ്പ്പും ഒത്തുകളിയും കളമൊഴിയുക തന്നെ വേണം.
സി.എല്‍. ജോയ്, തൃപ്പൂണിത്തുറ
മണ്ടന്മാര് കാണികള്‍
ഐപിഎല്‍ മത്സരങ്ങളെ ഉത്തമ വിനോദമാക്കി മാറ്റിയ ക്രിക്കറ്റ് ആരാധകര്‍ ഇന്ന് അതിന്റെ കറുത്തവശം കണ്ട് എന്ത് പറയണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. ഇന്ന് ഐപിഎല്‍ മത്സരങ്ങളെക്കാള്‍ വാര്‍ത്താ പ്രാധാന്യം കിട്ടുന്നത് അതിലെ വാതുവെയ്പ്പിന്റെ പിന്നാമ്പുറ നാടകങ്ങള്‍ക്കാണ്. ഒരു ശ്രീശാന്തിനെ മാത്രം ക്രൂശിച്ചതുകൊണ്ട് വാതുവെപ്പിനെ തടയിടാന്‍ ആകില്ല. ക്രിക്കറ്റിനെ ഒരു മതമാക്കി തലയില്‍ കൊണ്ട് നടന്നവര്‍ ഇന്ന് അതിന്റെ യഥാര്‍ത്ഥ മുഖം കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നിനും അമിതമായ പ്രാധാന്യമോ പ്രോത്സാഹനമോ നല്‍കുന്നത് ആപത്താണ്. ഹോക്കിക്കും ഫുട്ബോളിനും അവഗണന നേരിടുമ്പോള്‍ ക്രിക്കറ്റിന് കിട്ടുന്ന അമിത പരിഗണനയെ മുതലാക്കാനാണ് ചില പണച്ചാക്കുകള്‍ ശ്രമിക്കുന്നത്. അഴിമതിയുടേയും കോഴയുടേയും വാതുവെപ്പിന്റെയും വാര്‍ത്തകള്‍ ഇന്ന് മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ കീഴടക്കുമ്പോള്‍ ഒന്ന് ഉറപ്പായി പറയാന്‍ പറ്റും. അടുത്ത ഐപിഎല്‍ സീസണ് ആകുമ്പോള്‍ നാം ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം മറക്കുക തന്നേ ചെയ്യും, ഐപിഎല്ലിനെ ഇരുകൈയും നീട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ആര്.ജിഷി, കൊല്ലം
നിയമത്തിന്റെ ബാറ്റിംഗ് വേണം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഐപിഎല്‍ ലോകരെ പമ്പര വിഡ്ഢികളാക്കുന്ന വാതുവയ്പ്പായി മാറി. ഒത്തുകളി ഒറ്റുകളിയായി മാറി. മാലോകര്‍ക്ക് ക്രിക്കറ്റിനെ കുറിച്ചുള്ള മതിപ്പ് കളഞ്ഞു കുളിച്ചു. ഇക്കാരണത്താലാകാം ടെണ്ടുല്‍ക്കറും ദ്രാവിഡും ഐപിഎല്‍ വിട്ടത്. അസന്തുഷ്ടി പ്രകടിപ്പിച്ചത്. ഈ വിവാദം കൊണ്ടുതന്നെയാണ്. എല്ലാ കായിക ഇനങ്ങളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. വാതുവയ്പ്പ് ജാമ്യമില്ലാ കുറ്റമായി മാറണം.
വടക്കേതില്‍ വിനോദ് കുമാര്‍, മലപ്പുറം
പെണ്ണിനും പണത്തിനും
ഐപിഎല്‍ ആറാം എഡിഷനോട് അനുബന്ധിച്ച് രാജ്യത്ത് അരങ്ങേറിയ അറസ്റ്റുകളും വിവാദങ്ങളും ക്രിക്കറ്റിനു തന്നെ കളങ്കം ചാര്‍ത്തി. മുപ്പത് വെള്ളിക്കാശിനുവേണ്ടി ഒത്തുകളിക്കുന്നവരുടെ നീണ്ട നിരയാണ് ഇന്ന് ആരാധകര്‍ക്ക് മുമ്പിലുള്ളത്. അതില്‍ കൂടുതല്‍ താരങ്ങള്‍ സംശയത്തിന്റെ നിഴലിലും. മാന്യമാരുടെ കളി എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു കായിക ഇനത്തെ ചിലര്‍ അതിന്റെ സിംഹാസനത്തില്‍ നിന്നും പിടിച്ചിറക്കി വൃത്തികെട്ട അഴുക്കുചാലില്‍ ഇടുകയാണ്.
കാര്ത്തികേയന്, ഇരിട്ടി, കണ്ണൂര്‍
നിരവധി കത്തുകള്‍ ലഭിച്ചതില്‍ തെരഞ്ഞെടുക്കപ്പെട്ടവയില്‍ ചിലത് മാത്രമാണ് പ്രസിദ്ധീകരിച്ചത്. സമ്മാന വിജയിയെ അടുത്ത ജനഹിതം പംക്തിയില്‍ പ്രഖ്യാപിക്കും.
-എഡിറ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: