രാമപുരം: രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി, മരങ്ങാട് വാര്‍ഡുകളില്‍ പുതിയ പാറമടകള്‍ അനുവദിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ ഭരണസമിതിയില്‍ ഭിന്നത രൂക്ഷമായി. പത്തംഗ ഭരണസമിതിയിലെ രണ്ടംഗങ്ങള്‍ പ്രതിപക്ഷത്തെ കേരളാ കോണ്‍ഗ്രസ് മെമ്പര്‍മാരോടൊപ്പം പാറമടയ്ക്കെതിരെ നിലപാട് എടുത്തതോടെയാണ് ഭരണസമിതിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. നാട്ടുകാര്‍ക്ക് നിത്യദുരിതം സമ്മാനിക്കുന്ന പാറമടകള്‍ക്ക് അനുമതി നല്‍കരുതെന്ന കുറിഞ്ഞി വാര്‍ഡ് സ്പെഷ്യല്‍ ഗ്രാമസഭാപ്രമേയം പാസാക്കിയിട്ടും ചില ഭരണസമിതിയംഗങ്ങളുടെ താത്പര്യപ്രകാരം ഈ വിഷയം വീണ്ടും കമ്മറ്റി അജണ്ടയില്‍ സെക്രട്ടറി ഉള്‍പ്പെടുത്തുകയായിരുന്നു. പാറമടയ്ക്ക് അനുമതി നല്‍കണമെന്ന് പരസ്യമായി രണ്ട് ഭരണസമിതിയംഗങ്ങളാണ് ആവശ്യപ്പെട്ടത്. മുന്‍ പ്രസിഡന്റ് മോളി പീറ്റര്‍ കമ്മറ്റിയില്‍ കോടതി വിധിയെ തുടര്‍ന്ന് പങ്കെടുത്തില്ല. അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ഒരു മെമ്പര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് മെമ്പര്‍സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുകയുമാണ്. ഇതോടെ രാമപുരം പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പഴമല വാര്‍ഡില്‍ നിന്നും വിജയിച്ച മോളിപീറ്റര്‍ പ്രസിഡന്റായെങ്കിലും കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതോടെ വോട്ടവകാശവും നഷ്ടപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റ് ആക്ടിംഗ് പ്രസിഡന്റായി മാസങ്ങളായി ചുമതല വഹിച്ചുവരികയാണ്. നാഥനില്ലാക്കളരിപോലെ പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ തോന്നും പടി പ്രവര്‍ത്തിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: