ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കൂട്ടക്കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെയും മകനെയും ഏറ്റവും നിഷ്ഠൂരമായ രീതിയിലാണ് വധിച്ചതെന്ന് ദൃക്സാക്ഷികളായവര്‍ എന്‍ഐഎ സംഘത്തോട് വെളിപ്പെടുത്തി.
മകന്റെ ജീവനുവേണ്ടി യാചിച്ച അച്ഛന്റെ കണ്മുന്നില് മകനെ തന്നെ ആദ്യം വെടിവെച്ച് കൊല്ലുകയായിരുന്നു മാവോയിസ്റ്റുകള്‍ ചെയ്തത്. പിസിസി അധ്യക്ഷനായ നന്ദകുമാര്‍ പട്ടേലിന്റെ യാചന ഭീകരര്‍ തള്ളുകയായിരുന്നു. തന്റെ മകന് അച്ഛനാകാന്‍ പോകുകയാണെന്നും പകരം തന്റെ ജീവനെടുത്തുകൊള്ളുവാനുമുള്ള പട്ടേലിന്റെ വിലാപം മാവോയിസ്റ്റ് ഭീകരരില്‍ ചലനമുണ്ടാക്കിയില്ല. നന്ദകുമാര്‍ പട്ടേലിന് മുമ്പില്‍വെച്ച് മകന് ദിനേഷിനെ വധിച്ച മാവോയിസ്റ്റുകള്‍ പിന്നീട് പിസിസി അധ്യക്ഷനെയും കൊലപ്പെടുത്തി.
മാവോയിസ്റ്റ് ആക്രമണത്തില്‍ ആകെ 27 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ യാത്രക്ക് നേരെ ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ പട്ടേലിനെയും മകനെയും കാറില്‍നിന്നും വലിച്ചിറക്കി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റവരുടെയും ദൃക്സാക്ഷികളുടെയും മൊഴികളാണ് മാവോയിസ്റ്റ് ക്രൂരതയെപ്പറ്റി അന്വേഷണസംഘത്തിന് വിവരം നല്‍കിയത്. സ്ഥലം സന്ദര്‍ശിച്ച എന്‍ഐഎ സംഘം തെളിവുകള്‍ ശേഖരിച്ചു.
വെടിയുണ്ടകളും മൈന്സ്ഫോടനംമൂലമുണ്ടായ ആഘാതവും എല്ലാം പരിശോധിച്ചു. നാല് മണിക്കൂറിലധികം സമയം അന്വേഷകസംഘം ഇവിടെ ചെലവഴിച്ചു. സാങ്കേതികവിദഗ്ധരും എസ്പിജി, സിആര്‍പിഎഫ് ഓഫീസര്‍മാരും അന്വേഷണസംഘത്തെ അനുഗമിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യാത്രാവഴികള്‍ അന്വേഷകസംഘം വിലയിരുത്തി. ഇതുപോലൊരു ആക്രമണം സ്ഥലവാസികളുടെ പിന്തുണയില്ലാതെ ചെയ്യാന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് എന്‍ഐഎ. അക്രമികളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം ഉടന്‍ പ്രഖ്യാപിക്കുമെന്നും എന്‍ഐഎ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് സംബന്ധിച്ച് റായ്പൂരില്‍ ലഘുലേഖ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന്റെ ഉറവിടവും അന്വേഷിച്ചുവരികയാണ്. മാവോയിസ്റ്റുകളോട് അനുകൂല നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: