കാഞ്ഞിരപ്പള്ളി: താലൂക്കാശുപത്രി ആശ്വാസമായി മാറിയപ്പോള്‍ ആശുപത്രിയിലേക്കുള്ള റോഡ് രോഗികള്‍ക്ക് ദുരിതമാകുന്നു. കാര്‍ഷികമേഖലയായ കിഴക്കന്‍ മേഖലയിലെ ആയിരക്കണക്കിന് രോഗികളുടെ ഏക ആശ്രയമായ ആശുപത്രിയിലേക്കുള്ള റോഡാണ് ഇത്തരത്തില്‍ തകര്‍ന്നിരിക്കുന്നത്. സംസ്ഥാന പാതയില്‍ നിന്നും ആശുപത്രി അത്യാഹിത വിഭാഗം വരെയുള്ള നൂറു മീറ്ററിലധികം വരുന്ന ഭാഗമാണ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നിരിക്കുന്നത്. ആംബുലന്‍സുകളിലും മറ്റുവാഹനങ്ങളിലും വരുന്ന രോഗികളും അപകടത്തിലും മറ്റും ഗുരുതരാവസ്ഥയിലായി വരുന്ന രോഗികളും ഏറെ ഭീതിയോടെയാണ് ആശുപത്രിയിലെ റോഡിലൂടെ വരുന്നത്.
വീതികുറഞ്ഞ ആശുപത്രി റോഡിന്റെ ഒരു വശത്ത് ആശുപത്രിയില്‍ വരുന്നവരുടെ വാഹനങ്ങള്‍കൂടി പാര്‍ക്കുചെയ്യുന്നതോടെ കാല്‍നടയാത്രക്കാര്‍ക്കുപോലും വഴിനടക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. താലൂക്കാശുപത്രി വികസനം ലക്ഷങ്ങള്‍ മുടക്കി നടത്തുമ്പോഴും ആശുപത്രിയിലേക്കുള്ള ഏക റോഡാണ് ഇത്തരത്തില്‍ തകര്‍ന്നു കിടക്കുന്നത്. നാട്ടുകാരും രോഗികളുമായി ദിവസേന അയ്യായിരത്തിലധികം പേരാണ് താലൂക്കാശുപത്രിയിലെത്തുന്നത്. എന്നാല്‍ ഇവരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും തകര്‍ന്ന റോഡ് നന്നാക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇതുവരെ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: