കോട്ടയം: സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മകള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ചെയര്മാന് മുമ്പാകെ പരാതി നല്‍കിയതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. ചിങ്ങവനം കൂറ്റാഞ്ചേരിവീട്ടില് കെ.എ. പോള്‍സണും ഭാര്യ ഷീബയുമാണ് പരാതി നല്‍കിയത്. മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്, പ്രതിപക്ഷനേതാവ്, കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, ഡിഎംഒ, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം 27ന് ഉച്ചയോടെ ഇവരുടെ മകള്‍ 6 വയസ്സുകാരി ഹന്ന പോള്‍സണെ കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അടിയന്തിര ചികിത്സ നല്‍കാതെ മണിക്കൂറുകളോളം ആശുപത്രിയില്‍ കിടത്തുകയും കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് കോട്ടയം കുട്ടികളുടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ഐസിഎച്ചില്‍ എത്തിയപ്പോഴേക്കും കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചതായ് ഡോക്ടര്‍മാര്‍ പറഞ്ഞതായും മാതാപിതാക്കള്‍ പറഞ്ഞു. എസ്എച്ച് ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ കുട്ടിക്ക് വൈറല്‍ പനിയാണെന്നാണ് പറഞ്ഞത്. എന്നാല്‍ കുട്ടികളുടെ ആശുപത്രിയിലെ പരിശോധനയില്‍ ഡെങ്കിപ്പനിയുടെ നാലാം സ്റ്റേജ് കടന്നെന്നാണ് പറഞ്ഞത്. ഐസിഎച്ച് ആശുപത്രിയില്‍ കുട്ടിയെ രണ്ട് ദിവസം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിലും സംശയമുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡിഎംഒ, പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: