പൊന്‍കുന്നം: ചിറക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ ഉള്‍പ്പെടെ ഭരണകക്ഷിക്കനുകൂലമായി ക്രമക്കേടുകള്‍ നടത്തുന്നതിനെപ്പറ്റി പരാതിയുയുരുന്നു. വ്യാഴാഴ്ച 5വരെ നിജപ്പെടുത്തിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പിന്‍വാതിലിലൂടെ തുടരുവാന്‍ വേണ്ട ഒത്തുകളി വെളിച്ചത്തായത് ചില ഭരണകക്ഷി ഡയറക്ടര്‍മാരുടെ കാര്‍ഡ് വിതരണത്തിലൂടെയാണ്. ബിജെപി നേതൃത്വം നല്കുന്ന സഹകരണ ജനാധിപത്യസഖ്യത്തിന്റെ ഭാരവാഹികള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കാര്‍ഡ് വിതരണത്തില്‍ ക്രമക്കേട് നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 20ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ഡ് വിതരണത്തിനുശേഷം നൂറുകണക്കിന് ഐഡന്റിറ്റി കാര്‍ഡുകള്‍ ബാങ്കില്‍ വിതരണത്തിനായി തയ്യാറാക്കി വച്ചിരുന്നു. വ്യാഴാഴ്ച 5മണിയോടെ പ്രതിപക്ഷസ്ഥാനാര്ത്ഥികളും പ്രവര്‍ത്തകരും ബാങ്കില്‍ നിലയുറപ്പിച്ചതോടെ കാര്‍ഡ് കടത്തിക്കൊണ്ടുപോകാനുള്ള ഭരണകക്ഷികളുടെ പദ്ധതി പൊളിഞ്ഞു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇന്നലെ രാവിലെ എത്തിയതിനുശേഷം പരാതിക്കാരുടെ കൂടി സാന്നിദ്ധ്യത്തില്‍ മാത്രമേ ബാങ്കു തുറക്കൂവെന്ന തീരുമാനത്തിനുശേഷമാണ് പ്രതിപക്ഷം പിരിഞ്ഞത്. ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ എത്തി കാര്‍ഡ് വിതരണ രജിസ്റ്റര്‍ സീല്‍ ചെയ്ത് കൈപ്പറ്റി. എന്നാല്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിക്കാനോ സീല്‍ ചെയ്ത് മാറ്റാനോ എആര്‍ തയ്യാറാകാത്തതിനെതിരെ സംസ്ഥാന സഹകരണ ഇലക്ഷന് കമ്മീഷണര്‍ക്ക് പരാതി നല്കി. ഇലക്ഷന് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ബാങ്കില്‍ സൂക്ഷിച്ചിരുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ സീല്‍ ചെയ്ത് എആര്ഓഫീസിലേക്ക് കൊണ്ടുപോയി. വാശിയേറിയ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് സീറ്റുകളിലേക്ക് ബിജെപി മൂന്ന് മുന്നണികളാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: