കോട്ടയം: കോട്ടയം നഗരത്തിന്റെ മുഖഛായ മാറ്റി രാജ്യാന്തര ചുമര്‍ചിത്രകലാ ക്യാമ്പ് ഇന്ന് സമാപിക്കും. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 13ന് ആരംഭിച്ച ക്യാമ്പില്‍ പങ്കെടുത്ത വിദേശികള്‍ ഉള്‍പ്പെടെയുള്ള ചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും രചനാമികവ് വിളിച്ചോതുന്ന നൂറിലേറെ ചിത്രങ്ങളാണ് നഗരത്തെ അലങ്കരിക്കുന്നത്. ഇന്ന് വൈകുന്നേരം 4.30ന് തിരുനക്കര ക്ഷേത്രപരിസരത്ത് നടക്കുന്ന ചടങ്ങില്‍ ക്യാമ്പിന്റെ സമാപനം കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്തെ ചുമര്‍ചിത്രനഗരിയായി പ്രഖ്യാപിക്കും. സാംസ്കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിദേശകലാകാര•ാരെ ആദരിക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കുന്ന കോട്ടയം ജില്ലാ ചുമര്ചിത്രപുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി. മുഖ്യാതിഥിയായിരിക്കും. ചലച്ചിത്രനടന്‍ മധു അനുഗ്രഹപ്രഭാഷണം നടത്തും. കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വി.എന്‍. സുരേഷ്, ജില്ലാ കളക്ടര്‍ മിനി ആന്റണി, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ബീനാ ബിനു, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കേരള ലൡതകലാ അക്കാദമി വൈസ് ചെയര്മാന് പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, ചീഫ് കോ -ഓര്‍ഡിനേറ്റര്‍ കെ.യു. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലളിതകലാ അക്കാദമി ചെയര്മാന് കെ.എ. ഫ്രാന്‍സിസ് സ്വാഗതവും സെക്രട്ടറി ശ്രീമൂലനഗരം മോഹനന് നന്ദിയും പറയും. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്റഫര്മേഷന്-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടക്കും. രാജ്യത്തും വിദേശത്തുമുള്ള വൈവിധ്യങ്ങളായ രചനാശൈലികളുടെ സാന്നിധ്യമാണ് കോട്ടയം ചുമര്ചിത്രനഗരിയുടെ സവിശേഷതയെന്ന് ലളിതകലാ അക്കാദമി ചെയര്മാന് കെ.എ. ഫ്രാന്‍സീസ് പറഞ്ഞു. ചുമര്‍ചിത്രകല എന്തെന്ന് അറിവില്ലാതിരുന്നവര്ക്കുപോലും ഇവയില്‍ താല്പര്യം സൃഷ്ടിക്കാന്‍ ക്യാമ്പ് ഉപകരിച്ചു. ചിത്രരചന കാണുന്നതിന് ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും ആളുകളെത്തി. വീടുകളിലും മറ്റും ചിത്രങ്ങള്‍ വരയ്ക്കണമെന്ന ആവശ്യവുമായി ചിത്രകാരന്മാരെ സമീപിച്ചവരുമുണ്ട്. വരുംനാളുകളില്‍ കോട്ടയത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും ഈ ചിത്രങ്ങള്‍-അദ്ദേഹം പറഞ്ഞു. ഹൃദ്യമായ അനുഭവങ്ങളുമായാണ് ക്യാമ്പില്‍ പങ്കെടുത്ത ചിത്രകാരന്മാര് കോട്ടയത്തോടു വിടപറയുന്നത്. മറ്റു ക്യാമ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ലഭിച്ച സ്വീകരണവും ആസ്വാദകരുടെ പ്രതികരണവും അവിസ്മരണീയമാണെന്ന് അവര്‍ പറയുന്നു – ലളിതകലാ അക്കാദമി ചെയര്മാന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: