ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണരേഖ ലംഘിച്ച ചൈനീസ് പട്ടാളം ആധിപത്യം ഉറപ്പിക്കവെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് 750 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം. പ്രാദേശിക പ്രശ്നം മാത്രമാണെന്നു പറഞ്ഞ് ചൈനീസ് അധിനിവേശത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് ലഘൂകരിക്കുമ്പോള്‍, സ്ഥിതിഗതികള്‍ അങ്ങനെയല്ലെന്ന് നയതന്ത്ര ലോകം കണക്കുകൂട്ടുന്നു. വടക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലകള്‍ നഷ്ടപ്പെടുന്നത് ഭാവിയില്‍ ഇന്ത്യയ്ക്ക് ഏറെ ദോഷം ചെയ്യും.
അതിനിടെ, ലഡാക്കില്‍ നിന്ന് പിന്മാറുന്നതിന് സമയപരിധി നിശ്ചയിക്കാനാവില്ലെന്നു ചൈന വ്യക്തമാക്കി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഞങ്ങളുടെ അധീനതയിലുള്ള പ്രദേശത്താണ് സൈന്യം റോന്തുചുറ്റുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹ്വാചുയിങ് പറഞ്ഞു. ഇന്ത്യയുമായി ആശയവിനിമയം തുടരുന്നെന്നും പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലഡാക്കില്‍ കടന്നുകയറിയ മേഖലയില്‍ നിന്ന് പിന്‍വാങ്ങണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന ചൊവ്വാഴ്ച്ചയും നിരാകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷസംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റിക്കു മുന്നിലെത്തിയ കരസേനാമേധാവി ബിക്രം സിങ് ചൈനീസ് നീക്കങ്ങളെ നേരിടാനുള്ള സാധ്യമായ നടപടികളെക്കുറിച്ച് വിശദീകരിച്ചു. എന്നാല്‍ സൈനിക നടപടി ആസന്നമല്ലെന്നാണ് ഭരണ നേതൃത്വത്തിന്റെ നിലപാട്. മേയ് 20നു ചൈനീസ് പ്രധാനമന്ത്രി ലി കെഖ്വിയാങ്ങ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട.് അതിനു മുന്നോടിയായി ആ രാജ്യവുമായുള്ള നയതന്ത്ര ബന്ധം പുനപ്പരിശോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങള്‍ക്ക് ഇന്ത്യ തുനിയുമെന്നാണു സൂചന.
ഏപ്രില്‍ 15നാണ് ലഡാക്കിലെ അതിര് നിര്‍ണായക ദൗലത്ത് ബഗ് ഓള്‍ഡി (ഡിഒബി) മേഖലയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയത്. മൂന്നു തവണ ഫ്ലാഗ് മീറ്റിങ്ങ് നടത്തിയിട്ടും ചൈന പിന്മാറാന് തയാറായിരുന്നില്ല. അഞ്ചാമതൊരു ടെന്റുകൂടി കെട്ടിയ അവര്‍ ജാഗ്രത ശക്തമാക്കുകയും ചെയ്തു. റാക്കി നാല, ഡെപ്സാങ്ങ് ബള്ഗ് മേഖലകളില്‍ അവര്‍ ട്രക്കുകള്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. അവിടെ തമ്പടിച്ചിരിക്കുന്ന 30 സൈനികര്‍ക്ക് ഭക്ഷണവും വെള്ളവും ആയുധങ്ങളുമൊക്കെ ചൈന എത്തിക്കുന്നുണ്ട്. സഞ്ചാരപാത യഥാര്‍ഥ റോഡിലേക്ക് തിരിക്കുന്നതിന്റെ ചിത്രങ്ങളും ഇന്ത്യയുടെ ചാരയുദ്ധ വിമാനങ്ങള്‍ പുറത്തുവിട്ടു.
ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമവുമായി ചൈന മുന്നോട്ടു പോകുമ്പോള്‍ ഇന്ത്യന്‍ സൈന്യവും ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും റോന്തുചുറ്റല്‍ സജീവമാക്കി. കാരക്കോറം, സാസര്- ഡെസ്പാങ്ങ് ചുരങ്ങള്ക്കിടയിലുള്ള പ്രദേശം തുടങ്ങിയവയെല്ലാം സൈന്യത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.
ലെഡാക്കിന് 80 കിലോമീറ്റര്‍ മാറിയുള്ള ഡെസ്പാങ്ങ് ബള്ഗ് താഴ്വരയുടെ നിയന്ത്രണം നഷ്ടമായാല്‍ വടക്കന്‍ പ്രദേശങ്ങളിലേക്കുള്ള ഇന്ത്യയുടെ സഞ്ചാര പാതകള്‍ അടയ്ക്കപ്പെടും.
സൈനികരെയും ആയുധങ്ങളെയും തരംതിരിച്ച് എതിരാളിയെ ആക്രമിക്കുന്നതിന് ഇന്ത്യയെ സഹായിക്കുന്ന ഏകപ്രദേശം കൂടിയാണിത്. പുല്ലുകള്‍ നിറഞ്ഞ കുന്നുകളാല്‍ ചുറ്റപ്പെട്ട ഡെസ്പാങ്ങ് നഷ്ടപ്പെട്ടാല്‍ ഭാവിയില്‍ ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ക്കു അത് ഏറെ വിഘാതം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: