ന്യൂദല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ പൗരനെ ഭീകരവാദിയായി മുദ്രകുത്തി പാക്കിസ്ഥാന് ദ്രോഹിച്ചത് കൊടുംക്രൂരതകള്‍ നിറഞ്ഞ 22 വര്‍ഷം. ഇന്ത്യയുടെ നയതന്ത്രപാളിച്ചയുടെയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലെ വിമുഖതയുമാണ് സരബ്ജിത്ത് സിംഗിന്റെ ജീവനെടുത്തത്.
1990 ആഗസ്ത് 28ന് രാത്രിയിലാണ് പഞ്ചാബിലെ ഭിഖിവിണ്ട് സ്വദേശിയായ 27കാരന് സരബ്ജിത്ത് സിങ്ങിനെ വീട്ടുകാര്‍ കാണാതാവുന്നത്. ഒന്‍പതു മാസങ്ങള്‍ക്കുശേഷം ലഭിക്കുന്ന കത്തില്‍ നിന്നാണ് പാക്കിസ്ഥാനിലെ ജയിലിലാണ് സരബ്ജിത്തെന്ന് മനസ്സിലായത്. അപ്പോഴേക്കും 1990ല്‍ നടന്ന 14പേര് കൊല്ലപ്പെട്ട ലാഹോര്‍, ഫൈസലാബാദ് സ്ഫോടനങ്ങളുടെ ‘മുഖ്യസൂത്രധാരനായ മഞ്ജിത്ത്സിങ്’ ആയി പാക്കിസ്ഥാന് സരബ്ജിത്തിനെ മാറ്റിക്കഴിഞ്ഞിരുന്നു. വിവരം അറിഞ്ഞതു മുതല്‍ പാക്കിസ്ഥാനില്‍ നിന്നും സരബ്ജിത്തിനെ രക്ഷപ്പെടുത്തുന്നതിനായുള്ള ബന്ധുക്കളുടെ ശ്രമമാണ് ഇന്നലെ പുലര്‍ച്ചെയോടെ അവസാനിച്ചത്.
പാക്കിസ്ഥാന് സൈനിക നിയമം അനുസരിച്ചുള്ള വിചാരണ നടപടികള്‍ക്കുശേഷം 1991ല്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. സൗജന്യമായി ലഭിച്ച സ്വന്തം അഭിഭാഷകരുടെ വാദങ്ങള്‍ പോലും ഇന്ത്യാക്കാരന്റെ കഴുത്തില്‍ കയര്‍ കുരുക്കുന്നതിനായിരുന്നെന്ന് അതിര്‍ത്തിയിലെ പാവം കര്ഷകന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. ദയാഹര്‍ജികളും പരിഗണിക്കപ്പെട്ടില്ല. ഒടുവില്‍ 2012 മെയ് 28ന് നല്കിയ അഞ്ചാമത്തെ ദയാഹര്‍ജിയും തള്ളി. ഇതിനിടെ നവാസ് ഷെറീഫ് പ്രധാനമന്ത്രിയായ സമയം വധശിക്ഷ താല്‍ക്കാലികമായി മാറ്റിവെച്ചതു മാത്രമാണ് ഇക്കാലയളവില്‍ ലഭിച്ച ദയാപരമായ ഏക നടപടി.
എഴുന്നേറ്റു നില്ക്കാന് പോലും അനുവദിക്കാതെ ഇടുങ്ങിയ സെല്ലിലാണ് 2008 വരെ സരബ്ജിത്ത് സിങ്ങിനെ പാര്‍പ്പിച്ചിരുന്നത്. ഇക്കാലയളവില്‍ ഏകാന്ത തടവിലായിരുന്നു സരബ്ജിത്. പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും രാജ്യാന്തര സംഘടനകളും ചെലുത്തിയ സമ്മര്‍ദ്ദമാണ് നാല് വര്‍ഷം മുമ്പ് സാധാരണ സെല്ലിലേക്ക് മാറ്റാന്‍ കാരണം.
പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാരോട് അതിക്രൂരമായാണ് ജയിലധികൃതര്‍ പെരുമാറുന്നതെന്ന വിവരവും പലതവണയായി പുറത്തുവന്നിരുന്നു. നാലുമാസം മുമ്പ് ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ ചമേല് സിങ് എന്ന തടവുകാരനും മരിച്ചത് ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ്. അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചമേലിനെ കൊന്നത്.
ദൃക്സാക്ഷിയായ സഹതടവുകാരന് അഭിഭാഷകനാണ് ആ സത്യം പുറംലോകത്തെ അറിയിച്ചത്. സരബ്ജിത്തിന്റെ കാര്യത്തിലും സംഭവിച്ചത് ജയിലധികൃതരും തടവുപുള്ളികളും പോലീസും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്നതിന്റെ വ്യക്തമായ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണം നടത്താനുള്ള കഴിവു നഷ്ടപ്പെട്ട കേന്ദ്രസര്‍ക്കാരിന് വിദേശ ജയിലുകളില്‍ എത്ര ഇന്ത്യക്കാര്‍ കഴിയുന്നുണ്ട് എന്നതു പോലും അറിയില്ല.
കേന്ദ്രസര്‍ക്കാരിന് ഉത്തരം നല്കാനാവാത്ത ചോദ്യങ്ങളുയര്‍ത്തിയാണ് സരബ്ജിത് സിംഗ് മറയുന്നത്. പൗരന്മാരോടുള്ള ഒരു ഭരണകൂടത്തിന്റെ സമീപനങ്ങളുടെ ഉത്തമ ഉദാഹരണം.
പഴിചാരി രക്ഷപ്പെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ കഴിവ് ജനങ്ങള്‍ക്ക് വീണ്ടും കാണാന്‍ ലഭിക്കുന്ന അവസരമെന്നതില് അപ്പുറം സരബ്ജിത് സിംഗിന്റെ മരണം കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളില്‍ ഒരു മാറ്റവും വരുത്തില്ലെന്നുറപ്പാണ്.
വിദേശരാജ്യങ്ങളില്‍ അന്യായമായി തടവില്‍ കഴിയുന്ന നൂറുകണക്കിനു ഇന്ത്യാക്കാരുടെ പ്രതീക്ഷകള്‍ എന്നേ അവസാനിച്ചതാണ്. ശ്രീലങ്കയോടും മാലിയോടും പോലും ശബ്ദമുയര്ത്താനാവാത്തവിധം ഇന്ത്യന്‍ നയന്ത്രസംവിധാനങ്ങള് പരാജയപ്പെട്ടിരിക്കുന്നെന്ന തിരിച്ചറിവുകള്‍ മാത്രം ബാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: