ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലേക്കു സിഖ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. 1984- സിഖ് കൂട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് സജ്ജന്‍ കുമാറിനെ കോടതി വെറുതേ വിട്ട നടപടിയില്‍ പ്രതിഷേധിച്ചാണു മാര്‍ച്ച് നടത്തിയത്.
നിരോധനാജ്ഞ ലംഘിച്ചായിരുന്നു ആയിരക്കണക്കിനു സിഖുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാര്‍ സോണിയയുടെ കോലം കത്തിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ദല്‍ഹി പോലീസിനു പുറമേ എന്‍എസ്ജി കമാന്‍ഡോകളെയും വിന്യസിച്ചു.
1984 നവംബര്‍ ഒന്നിന് ദല്‍ഹിയിലെ രാജ് നഗറിലെ സിഖ് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് സജ്ജന്കുമാറിനെയുള്പ്പെടെയുള്ള നേതാക്കളെ പ്രതി ചേര്‍ത്തത്. ഭര്‍ത്താവും ഇളയ മകനും മൂന്നു സഹോദരങ്ങളും നഷ്ടപ്പെട്ട ജഗദീഷ് കൗറായിരുന്നു പരാതിക്കാരി.
സാക്ഷികളില്‍ പലരും കൂറുമാറിയതിന്റെ അടിസ്ഥാനത്തിലാണ് സജ്ജന്‍കുമാറിനെ കേസില്‍ വെറുതെ വിട്ടത്. ജില്ലാ സെഷന്‍സ് ജഡ്ജ് ജെ.ആര്. ആര്യനാണ് വിധി പ്രഖ്യാപിച്ചത്. കോടതി വിധി അംഗീകരിക്കില്ലെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സജ്ജന്‍കുമാറിനെ വെറുതെവിട്ട വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി ജഗദീഷ് കൗര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കലാപത്തിനു നേതൃത്വം നല്കിയ സജ്ജന്‍ കുമാറിനെ കേസില്‍ വെറുതെ വിട്ടതറിഞ്ഞ് കോടതി വളപ്പില്‍ വന്‍പ്രതിഷേധമാണുണ്ടായത്. വിധി പ്രസ്താവിച്ച ജഡ്ജിക്കു നേരെ ജനക്കൂട്ടത്തില്‍നിന്നും ചെരുപ്പേറും ഉണ്ടായി. സിഖുകാരെ കൂട്ടക്കൊല ചെയ്ത മൂന്ന് സംഭവങ്ങളിലാണ് സജ്ജന്കുമാരിന്റെ പങ്കു കണ്ടെത്തി പ്രതിപ്പട്ടികയില്‍ പെടുത്തിയത്. ഒരു കേസില്‍ മാത്രമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്ക്കെതിരെയും സിബിഐ അന്വേഷണം വേണമെന്ന് ദല്‍ഹി കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. സജ്ജന്‍കുമാറിനെ വെറുതെ വിട്ട നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: