കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റിയും പ്രവര്‍ത്തന മികവിനാല്‍ യൂണിവേഴ്സിറ്റികളായ സ്വയംഭരണ കോളേജുകളായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇന്നും ലോകപ്രസിദ്ധമായ ഇത്തരം യൂണിവേഴ്സിറ്റികള്‍ പ്രവര്‍ത്തനമികവും ഗുണനിലവാരവും നിലനിര്‍ത്തുന്നു എന്നത് വലിയ കാര്യമാണ്. ഇത്തരം സര്‍വകലാശാലകളില്‍ പഠിക്കുമ്പോഴും പഠനം പൂര്‍ത്തിയാക്കുമ്പോഴും പിന്നീട് തൊഴിലില്‍ ഏര്‍പ്പെടുമ്പോഴുമെല്ലാം അവിടത്തെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളിലെ ഗുണനിലവാരം വേറിട്ട് നില്ക്കുന്നതായി ഏവരും സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ്. പഠിക്കുന്ന സ്ഥാപനത്തിന്റെ നിലവാരം അവിടെനിന്നിറങ്ങുന്ന പ്രോഡക്ടുകളിലും ദൃശ്യമാണെന്നത് ചെറിയ കാര്യമല്ല. സ്വയംഭരണ കോളേജുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സുകളില്‍ ഓടിയെത്തുന്ന ചില ചിന്തകളാണിതെല്ലാം.
അധ്യാപക നിയമനത്തില്‍ മൂന്ന് ദശലക്ഷവും അനദ്ധ്യാപക നിയമനത്തില്‍ ദശലക്ഷവും വാങ്ങിആളുകളെ നിയമിച്ചുകൊണ്ടിരിക്കുന്ന ‘മാതൃക’ കോളേജുകളാണ് കേരളത്തിലെ ബഹുഭൂരിപക്ഷവും. പഠിപ്പിക്കുന്ന കുട്ടികളോട് എന്ത് ആത്മാര്‍ത്ഥതയാണ് ഇത്തരം കോഴ കൊടുത്തു കയറുന്ന അധ്യാപകര്‍ക്കുള്ളത്? തങ്ങളുടെ ഡിഗ്രികളുടെ വിലക്കുറവ് അവരെ തുടര്‍ന്നങ്ങോട്ടുള്ള ജീവിതത്തിന്റെ നിറം കെടുത്തുന്നതായി പലരും സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം കോളേജുകളുടെ സാമൂഹ്യപ്രതിബദ്ധത എത്രത്തോളം വരും എന്നതും മലയാളി മനസ്സിലാക്കിയിട്ടുള്ളതാണ്.
നമ്മുടെ സര്‍ക്കാര്‍ കോളേജുകളുടെ ഗുണനിലവാരവും പ്രശസ്തിയും നമുക്കറിയാവുന്നതാണ്. സര്‍ക്കാര്‍ കോളേജുകളിലെ ബാലാരിഷ്ടതകള്‍ ഇനിയും തീര്‍ന്നിട്ടില്ലെന്നതാണ് സത്യം. ട്രാന്‍സ്ഫര്‍ ഭയക്കുന്നതിനാലും നിവര്‍ത്തികേടുകൊണ്ടും മാത്രം പരിമിതമായ ചുറ്റുപാടുകളില്‍ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ ജോലി ചെയ്യുന്നുവെന്നുമാത്രം. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങളില്‍ നിന്നെല്ലാം എത്രമാത്രം ഗുണനിലവാരത്തിലുള്ള പ്രോഡക്ടുകള്‍ ഉണ്ടാക്കാനാകും എന്ന് നമുക്ക് ഊഹിയ്ക്കാവുന്നതേയുള്ളൂ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്തെ ചുരുക്കം ചില കോളേജുകളെങ്കിലും തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും അഭിനന്ദനാര്‍ഹമാണ്. മാനേജ്മെന്റുകളില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസത്തെ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റിക്കഴിഞ്ഞു. എല്ലാമൊരു ലാഭക്കച്ചവടം! തങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജീവനും ജീവിതങ്ങളുമാണെന്ന് അവബോധം പോലും നഷ്ടപ്പെട്ട നിലയിലാണ് പല മാനേജ്മെന്റുകളും. നാളത്തെ നാടിന്റെ വാഗ്ദാനങ്ങളാണ് ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹമെന്ന് പോലും തിരിച്ചറിയാന്‍ തയ്യാറാകാതെയാണ് വിലപേശല്‍ നടക്കുന്നത്. വിദ്യാര്‍ത്ഥി പ്രവേശനത്തിന് ലേലം വിളി നടത്തുന്ന കോളേജുകളും നമ്മുടെ നാട്ടില്‍ ഉണ്ട്. എയ്ഡഡ് സ്ട്രീമും അണ്‍എയ്ഡഡ് സ്ട്രീമും ഒന്നിച്ചു നടത്തി ഒരേ പന്തലില്‍ രണ്ട് തരം വിളമ്പ് എന്നതുപോലെയാണ് പല സ്വകാര്യ എയ്ഡഡ് കോളേജുകളും. എയ്ഡഡ് സ്ട്രീമില്‍ സര്‍ക്കാര്‍ മുറയും മറ്റതില്‍ പണാധിപത്യമുറയും പ്രാക്ടീസ് ചെയ്യുന്നതും പണം കൊയ്യുന്നതും കേരളത്തിലെ മിക്കവാറും കോളേജുകളിലും നടന്നുവരുന്ന സംഗതികളാണ്.
കോളേജിന്റെ പ്രശസ്തി ആധാരമാക്കി അണ്‍എയ്ഡഡ് സ്ട്രീം വഴി പണമാക്കി മാറ്റുന്ന ജാലവിദ്യയാണിവിടെ നടക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നൂറുകണക്കിന് അണ്‍എയ്ഡഡ് കോഴ്സുകളാണ് സ്വകാര്യ മാനേജ്മെന്റുകള്‍ക്കായി അനുവദിച്ചത്. മാര്‍ക്കുള്ള കുട്ടികള്‍ക്ക് എയ്ഡഡ് സ്കീമും പണമുള്ളവര്‍ക്ക് അണ് എയ്ഡഡ് സ്കീമും. അദ്ധ്യാപകര്‍ക്കുവേണ്ട യുജിസി യോഗ്യതയില്ലാത്തവരാണ് മിക്കവാറും അണ്‍എയ്ഡഡ് കോളേജുകളില്‍ പഠിപ്പിക്കുന്നത്. ഒരു സെമസ്റ്റര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ഒരേ വിഷയം പല പല അദ്ധ്യാപകരായിരിക്കും കുട്ടികളെ പഠിപ്പിക്കുന്നത്. അണ്‍എയ്ഡഡ് കോളേജുകളിലും കോഴ്സുകളിലും പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് ഇവിടം ഒരു ഇടത്താവളം മാത്രമാണ്. തുച്ഛമായ തുകയാണ് ഇവരില്‍ പലര്‍ക്കും ലഭിക്കുന്നത്. പല അധ്യാപകരുടെയും മസ്തിഷ്ക്ക ചൂഷണമാണിവിടെ നടക്കുന്നത്. ഇതേ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ വളരെ കുറവാണ് അണ്‍എയ്ഡഡ് സ്ട്രീമില്‍ ശമ്പളമായി ലഭിക്കുക.
യുജിസി നെറ്റില്ലെന്നതാണ് പ്രധാന കാരണം. ചെലവ് മുട്ടി പോകാന്‍ മസ്തിഷ്കചൂഷണമേ വഴിയുള്ളൂ എന്ന് മാനേജ്മെന്റുകളും സമ്മതിയ്ക്കും. നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മാച്യുതി സംഭവിക്കുന്നതിനുള്ള പ്രധാന കാരണമായി അണ്‍എയ്ഡഡ് കോഴ്സുകളും കോളേജുകളും മാറിയിരിക്കുന്നു. പണം കൊയ്യാന്‍ സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യ മാനേജ്മെന്റുകള്‍ക്കായി ചെയ്തുകൊടുത്തിരിക്കുന്ന അംഗീകൃത സംവിധാനമാണിത്. ഇവിടങ്ങളിലെ പഠന നിലവാരമോ ഗുണമേന്മയോ ഒന്നുംതന്നെ നിരീക്ഷണവിധേയമാക്കുവാന് സര്‍വകലാശാലകളും സര്‍ക്കാരും പരിശ്രമിക്കുന്നില്ല. അതുകൊണ്ട് തന്നെ ആവശ്യമായ ഒരു യോഗ്യതയും ഇല്ലാത്തവര്‍പോലും പുതിയ അണ്‍എയ്ഡഡ് കോഴ്സുകളില്‍ അധ്യാപകരായി ജോലിനോക്കുന്നു. കനത്ത ഫീസ് ചുമത്തുമ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട നിലവാരമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്.
ഒരു വശത്ത് അണ്‍എയ്ഡഡ് കോഴ്സുകളും കോളേജുകളും മറുവശത്ത് എയ്ഡഡ് സ്കീമില്‍ അദ്ധ്യാപക നിയമനത്തില്‍ വാങ്ങുന്ന ലക്ഷങ്ങളുടെ കോഴ പണം. രണ്ടും തകര്‍ക്കുന്നതും നശിപ്പിക്കുന്നതും നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും മൂല്യവുമാണ്. അവസാനം പുറത്തുവരുന്ന പ്രോഡക്ടുകളോ ഒന്നിനും കൊള്ളാത്ത എവിടെയും പറ്റാത്ത ഭാവി തലമുറ. ഇതാണ് കേരളത്തില്‍ സ്വയംഭരണ കോളേജുകള്‍ വരുന്നതിനുമുമ്പുള്ള പശ്ചാത്തലം. തെക്കെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വയംഭരണ കോളേജുകള്‍ ഒരുപക്ഷെ തമിഴ്നാട്ടിലായിരിക്കും. കര്‍ണാടകത്തിലും ആന്ധ്രാപ്രദേശിലും സ്വയംഭരണ കോളേജുകള്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. കേരളത്തില്‍ യുജിസി അംഗീകാരത്തില്‍ സ്വയംഭരണ കോളേജുകള്‍ തുടങ്ങുന്നതിന് വ്യവസ്ഥയുണ്ടെങ്കിലും കേരളസര്‍ക്കാര്‍ ഇതിനായി ഇതുവരെ കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നില്ല. യുജിസിയുടെ മാര്ഗനിര്ദ്ദേശങ്ങള്ക്കുളളില് നിന്നുകൊണ്ട് കേരളത്തിലെ കോളേജുകള്‍ക്ക് സ്വയംഭരണാനുമതി നല്‍കുന്നതിന്റെ മുന്നോടിയായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുവാന് പ്രൊഫ.ഡോ.എന്‍.ആര്.മാധവമേനോന് കമ്മറ്റിയെ 2012 ഡിസംബറില്‍ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചുമതലപ്പെടുത്തിയിരുന്നു. സ്വയംഭരണ കോളേജുകള്‍ എന്ന ആശയം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ കാര്യമായതിനാല്‍ സംസ്ഥാനത്തെ അതിന്റെ ഗുണഭോക്താക്കളില്‍നിന്നും പ്രൊഫ.മാധവമേനോന് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം ആരായുവാന്‍ കേരള സംസ്ഥാനം ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വെബ്സൈറ്റില്‍ പ്രസിദ്ധം ചെയ്തിരിക്കുകയാണ്. 2013 ഏപ്രില്‍ മാസം അവസാനത്തോടെ കേരളത്തിലെ കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിന്റെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളില്‍ ആദ്യപടിയായി ആറ് വര്‍ഷത്തേയ്ക്കായിരിക്കും സ്വയംഭരണ അവകാശം നല്‍കുക.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക, പഠന നിലവാരം ഉയര്‍ത്തുക, കോളേജുകള്‍ക്ക് കൂടുതല്‍ അക്കാദമിക സ്വാതന്ത്ര്യം നല്‍കുക, വിദ്യാഭ്യാസം നൂതന സംവിധാനങ്ങള്‍ വഴി നല്‍കുക, പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാക്കുക, വിദ്യാര്‍ത്ഥികളുടെ പഠന സാധ്യതകള്‍ വിപുലപ്പെടുത്തുക, കോളേജുകള്‍ക്ക് വിദ്യാഭ്യാസ മികവ് വളര്‍ത്തുവാന്‍ അവസരം നല്‍കുക എന്നിവയാണ് സ്വയംഭരണ കോളേജുകള്‍ക്ക് അധികാരം നല്‍കുമ്പോഴുള്ള സര്‍ക്കാരിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍. പന്ത്രണ്ട് പേരടങ്ങുന്ന ഭരണസമിതികള്‍ സ്വയംഭരണ കോളേജുകളില്‍ നിലവില്‍ വരും. പ്രിന്‍സിപ്പല്‍ അടക്കം ഒമ്പത് പേരെ അതത് മാനേജ്മെന്റുകള്‍ക്ക് നോമിനേറ്റ് ചെയ്യാം. ഇതുകൂടാതെ യുജിസി, സംസ്ഥാന സര്‍ക്കാര്‍, സര്‍വകലാശാല എന്നീ സ്ഥാപനങ്ങളില്‍നിന്നും ഭരണസമിതിയില്‍ ഓരോ പ്രതിനിധികള്‍ വീതമുണ്ടായിരിക്കും. ഇതുകൂടാതെ ഭരണസമിതി നിര്‍ദ്ദേശിക്കുന്ന പുറമെനിന്നുള്ള നാല് വിദഗ്ദ്ധര്‍, സര്‍വകലാശാലയുടെ മൂന്ന് നോമിനികള്‍, കോളേജ് പ്രിന്‍സിപ്പല്‍, എല്ലാവകുപ്പ് അദ്ധ്യക്ഷന്മാരും കോളേജിലെ മറ്റ് നാല് അദ്ധ്യാപകര്‍ എന്നിവരടങ്ങിയ അക്കാദമിക് കൗണ്‍സില്‍ ഉണ്ടായിരിക്കും. വിദ്യാഭ്യാസ സംബന്ധമായ അക്കാദമിക് കൗണ്‍സില്‍ തീരുമാനത്തിന് സര്‍വകലാശാല അംഗീകാരം ആവശ്യമില്ല. പുതിയ കോഴ്സുകളുടെ അംഗീകാരവും നിലവിലെ കോഴ്സുകളുടെ പുതുക്കലും നിര്‍ദ്ദേശിക്കുന്നത് അക്കാദമിക് കൗണ്‍സിലാണ്. അക്കാദമിക് കൗണ്‍സില്‍ കൂടാതെ ഓരോ വിഷയത്തിലും അതത് വകുപ്പ് തലവന്മാര് അദ്ധ്യക്ഷരായി ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിലവില്‍ വരും. അക്കാദമിക രംഗത്ത് സര്‍വകലാശാലകള്‍ ചെയ്യുന്ന പണികളെല്ലാം കോളേജ് തലത്തില്‍ ചെയ്യേണ്ടതുണ്ട്. പക്ഷേ കോളേജിന്റെ പേര് വച്ചുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് അതത് സര്‍വകലാശാലകളായിരിക്കും.
സ്വയംഭരണ കോളേജുകളാകണമെങ്കില് താഴെ പറയുന്ന യോഗ്യതകള്‍ കോളേജുകള്ക്കുണ്ടാകണം. യുജിസി അംഗീകാരത്തിനുള്ള അര്‍ഹത, പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം, ഇതുവരെയുള്ള കോളേജിന്റെ ഗുണനിലവാരം, പ്രവര്‍ത്തന നിലവാരം, പ്രശസ്തി, അക്കാദമിക അംഗീകാരങ്ങള്‍, വിദ്യാര്‍ത്ഥികളെയും അധ്യാപകരുടെയും യോഗ്യതാ നിലവാരം, സ്ഥാപനാമത്തിന്റെ മാനേജ്മെന്റിന്റെ ഗുണനിലവാരം, നാക് എ ഗ്രേഡ്, കോളേജുകളില്‍ നിലവില്‍ 5 യുജിസി കോഴ്സുകളും മൂന്ന് പിജി കോഴ്സുകളും ഉണ്ടായിരിക്കണം. യുജിസി മാനദണ്ഡമനുസരിച്ചുള്ള പശ്ചാത്തല സൗകര്യങ്ങള്‍, അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ വിവരസാങ്കേതിക വിദ്യ വഴിയുള്ള ആശയവിനിമയം, വെബ്സൈറ്റ്, ആവശ്യത്തിന് അനദ്ധ്യാപക ജീവനക്കാര്‍, മാനേജ്മെന്റിന്റെ സാമ്പത്തിക ഭദ്രത, സെമസ്റ്റര്‍ സമ്പ്രദായം, അദ്ധ്യാപകരുടെ ഗുണനിലവാര പരിശോധന എന്നിവയാണ് പ്രധാന മാനദണ്ഡങ്ങള്‍. കോളേജുകള്‍ പ്രിന്‍സിപ്പല്‍മാര്‍ വഴി അതത് സര്‍വകലാശാലാ രജിസ്ട്രാര്‍ വഴിയാണ് സ്വയംഭരണത്തിനുളള അപേക്ഷകള്‍ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് സമര്‍പ്പിക്കേണ്ടത്. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ സംസ്ഥാന സ്വയംഭരണ കമ്മറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കേണ്ടത്.
കോളേജുകള്‍ക്ക് അക്കാദമിക സ്വയംഭരണം ഏര്‍പ്പെടുത്തുമ്പോള്‍ നിലവിലെ അദ്ധ്യാപക അനദ്ധ്യാപക സര്‍വീസ് നിയമങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല. ഓരോ കോളേജും സ്വയംഭരണത്തിന് പോകുന്നതിന് മുമ്പ് ചില മുന്നൊരുക്കങ്ങള്‍ നടത്തണം. അദ്ധ്യാപകര്‍, വകുപ്പ് തലം, കോളേജ്, വിദ്യാര്‍ത്ഥി, പ്രാദേശിക സമൂഹം എന്നീ വ്യത്യസ്ത മേഖലകളിലും മുന്നൊരുക്കങ്ങള്‍ ഏറെ ആവശ്യമുള്ള കാര്യമാണ്. ഭരണസമിതി, അക്കാദമിക കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, സാമ്പത്തിക കമ്മറ്റി എന്നീ നാല് നിയമപരമായ കമ്മറ്റികളും ആസൂത്രണം, പരാതി, പരീക്ഷ, പ്രവേശനം, ലൈബ്രറി, വിദ്യാര്‍ത്ഥിക്ഷേമം, പാഠ്യേതര വിഷയങ്ങള്‍, അക്കാദമിക ഓഡിറ്റിംഗ് തുടങ്ങിയ വിവിധതരം നിയമപരമല്ലാത്തതുമായ കമ്മറ്റികളും സ്വയംഭരണ കോളേജിന് ഉണ്ടായിരിക്കണമെന്നാണ് യുജിസി നിഷ്ക്കര്‍ഷിക്കുന്നത്. കേരളത്തിലെ പ്രത്യേക പശ്ചാത്തലത്തിലും നിലവിലെ വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിയുടെ പശ്ചാത്തലത്തിലും നിയമനങ്ങളിലെ കോഴയും സ്വയംഭരണ കോളേജുകള്‍ കേരളത്തില്‍ വിജയിക്കുമോ എന്ന് കണ്ടറിയണം. സ്വയംഭരണ കോളേജുകള്‍ എല്ലുമുറിയെ പണിയെടുത്താല്‍ മാത്രമേ മികവ് നേടിയെടുക്കുവാനും നിലനിര്‍ത്തുവാനും കഴിയൂ. അതിനായി വിദ്യാഭ്യാസ രംഗത്തെ എല്ലാവരുടേയും പരിശ്രമവും ത്യാഗവും കൂടിയേ തീരൂ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: