കെ.ആര്. സോമരാജന്
പാമ്പാടി: നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാരമ്പര്യ ചികിത്സാ പദ്ധതികളില്‍ പ്രമുഖമായതാണ് പാരമ്പര്യ വിഷചികിത്സ. വിഷചികിത്സകര് അഥവാ വിഷഹാരികള്‍ സമൂഹത്തിന് നല്‍കിവന്ന സേവനങ്ങള്‍ അമൂല്യമാണ്. വിഷബാധയില്‍ നിന്നും രക്ഷപ്പെടുത്തുക വഴി ജീവന് തിരികെ നല്കിയ അനവധി പ്രഗത്ഭരായ വിഷഹാരികളുടെ നാട്ടില്‍ ഈ ചികിത്സാരീതിയും വളരെ കുറഞ്ഞു വരുന്നു. വിഷഹാരികളുടെ പ്രാഗത്ഭ്യത്തെപ്പറ്റി പറയുമ്പോള്‍ അതിശയോക്തി കലര്ത്തിപ്പറയുന്നതാണെന്ന് വരെ നമുക്കുതോന്നാം. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം തിരിച്ചെടുപ്പിക്കുക, വിഷബാധയേറ്റ ആള് തന്റെ അടുത്തെത്തുമെന്ന് മുന്‍കൂട്ടി മനസിലാക്കി പച്ചമരുന്നുകള്‍ പറിച്ചുവയ്ക്കുക, തുടങ്ങിയ കാര്യങ്ങളെ നാം അത്ഭുതത്തോടെയാണ് കേട്ടുനില്‍ക്കുക. ഓരോ ഗ്രാമത്തിലും ഒരാളെങ്കിലും വിഷചികിത്സയുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ നല്‍കിയുരന്ന സ്ഥാനത്ത് ഇന്ന് ജില്ലകളില്‍ പോലും ഈ സേവനങ്ങള്‍ നല്കുന്ന വ്യക്തികളും സ്ഥാപനങ്ങളും വിരളമാകുന്നു. ആധുനിക ഉപകരണങ്ങള്‍ ഒന്നും കൂടാതെ തന്നെ വിഷബാധയേറ്റയാളുടെ ശാരീരിക സ്ഥിതി മനസിലാക്കി ചികിത്സിക്കുവാന്‍ ഇവര്‍ക്കു കഴിഞ്ഞിരുന്നു. മുറി വേറ്റിട്ടുണ്ടെങ്കില് അതിന്റെ സ്വഭാവം നാഡീസ്പന്ദനം എന്നിവ മനസ്സിലാക്കിയുള്ള ചികിത്സയ്ക്ക് നല്ല ഏകാഗ്രതയും നിരീക്ഷണവും കൂടിയേ കഴിയൂ. അറിയപ്പെട്ടിരുന്ന വിഷചികിത്സകരുടെ കുടുംബങ്ങളില്‍ നിന്നുള്ള പുത്തന്തലമുറക്കാര് ഈ രംഗത്തേക്ക് കടന്നുവരാന്‍ താത്പര്യം കാണിക്കുന്നില്ല. കാലഘട്ടത്തിന്റെ മാറ്റത്തില്‍ ഈ പാരമ്പര്യ ചികിത്സാ രീതിയും അന്യം നിന്നും പോകുകയാണോ.
പ്രതിഫലം നാമമാത്രമായോ തികച്ചും സൗജന്യമായോ ആയാണ് വിഷ ചികിത്സകര്‍ ചികിത്സ നടത്തിയിരുന്നത്. ആധുനിക ആശുപത്രികളില്‍ ഇപ്പോള്‍ ഈ ചികിത്സയ്ക്ക് സംവിധാനങ്ങളുണ്ടെങ്കിലും വളരെ ചെലവേറിയതായതിനാല്‍ സാധാരണക്കാര്‍ ക്ക് ബുദ്ധിമുട്ടുകല്‍ സൃഷ്ടിക്കുന്നു.
വിഷഹാരികളുടെ അമൂല്യസേവനം നഷ്ടപ്പെടുന്ന ഈ വേളയില്‍ ഓരോ ഗ്രാമങ്ങളിലും ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുവാനുള്ള ശ്രമം അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: