ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നിയമസംവിധാനത്തിന്റെയും ചരിത്രത്തില്‍ ഏറ്റവും അവിസ്മരണീയ മുഹൂര്‍ത്തം രേഖപ്പെടുത്തിയ കേസ്സാണ് കേശവാനന്ദഭാരതി എതിര് സ്റ്റേറ്റ് ഓഫ് കേരള എന്നറിയപ്പെടുന്ന സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റീസ് സിക്ര ഉള്‍പ്പെടെ 13 ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബഞ്ച് കേശവാനന്ദഭാരതി കേസ്സില്‍ വിധി പറഞ്ഞത് 1973 ഏപ്രില്‍ 24 നായിരുന്നു. 40 കൊല്ലം പൂര്‍ത്തിയാകുന്ന ഈ കേസ്സാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രക്ഷകനായി നിര്‍ണ്ണായക ഘട്ടങ്ങളില്‍ കാവല്‍ നിന്നത്. രക്തരക്ഷസ്സിനേപ്പോലെ ഭരണകൂട ഭീകരത ജനാധിപത്യത്തിനുനേരെ കടന്നാക്രമണത്തിനു മുതിര്‍ന്ന ആദ്യനാളുകളില്‍ കേശവാനന്ദഭാരതി കേസ്സ് കാര്യമായി പ്രതിരോധമുയര്‍ത്തിയിരുന്നു. ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്കോ സുപ്രധാന സവിശേഷതകള്‍ക്കോ കോട്ടം വരുത്താതെ മാത്രമേ പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാനാവൂ എന്നതായിരുന്നു കേശവാനന്ദ ഭാരതി കേസ്സിന്റെ പൊരുള്‍. ഈ പ്രശ്നത്തില്‍ 7 ജഡ്ജിമാര്‍ ഒരു ഭാഗത്തും 6 പേര് മറുഭാഗത്തുമായി വിധിയില്‍ വൈവിദ്ധ്യവും വൈരുദ്ധ്യവുമൊക്കെ സൃഷ്ടിച്ചുവെന്നത് കേസ്സിന്റെ സവിശേഷതയാണ്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യം ഒരു ഭാഗത്തും സര്‍വ്വാധിപത്യം മറുഭാഗത്തുമെന്ന നിലയ്ക്കായിരുന്നു കേസ്സിലെ പോരാട്ടം. സര്‍വ്വശക്തയായ ഇന്ദിരാഗാന്ധി ഒരു ഭാഗത്തും പരമോന്നത നീതിപീഠം മറുഭാഗത്തുമായി നടന്ന പരോക്ഷ ശീതസമരത്തിന്റെ അലകള്‍ കേശവാനന്ദ ഭാരതി കേസ്സില്‍ അന്തര്‍ലീനമായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല.
ഗവണ്മെന്റും ജൂഡീഷ്യറിയും തമ്മില്‍ നിശബ്ദ സംഘര്‍ഷം അരങ്ങേറിയ സ്വതന്ത്ര ഇന്ത്യന്‍ ചരിത്രത്തിലെ ദശകമായിരുന്നു 1967-77 കാലഘട്ടം. ഗോലഖ്നാഥ് കേസ്സില്‍ സുപ്രീം കോടതി മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്ലമെന്റിനവകാശമില്ലെന്ന് വിധിച്ചിരുന്നു. ഗോലഖ്നാഥ് കേസ്സിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി സ്വീകരിച്ച ബാങ്ക് ദേശസാല്‍കൃത നടപടിയും പ്രിവി പഴ്സ് നിര്‍ത്തലാക്കുന്ന നടപടിയും സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ന്ന് ഇന്ദിരാ ഭരണകൂടം അവതരിപ്പിച്ച ഭരണഘടനാ ഭേദഗതികള്‍ പാര്‍ലമെന്റ് പാസ്സാക്കുകയും ചെയ്തു. ഇതുവഴി മൗലികാവകാശങ്ങള്‍ യഥേഷ്ടം ഭേദഗതി വരുത്താനോ, ഇല്ലാതാക്കാനോ പാര്ലമെന്റിനവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതിനെ തുടര്‍ന്നാണ് 13 അംഗ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ബഞ്ച് മുമ്പാകെ കേശവാനന്ദഭാരതി കേസ് പരിഗണനയ്ക്കായി എത്തിപ്പെട്ടത്. ഭരണകൂടം ഉന്നത നീതിപീഠങ്ങളുടെ പ്രയാണത്തിന് തടസ്സം സൃഷ്ടിക്കപ്പെട്ട കാലമായിരുന്നു അത്. ജുഡീഷ്യറിയുടെ ചിറകുകള് അരിയാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതിന്റെ നീണ്ട കഥകള്‍ അക്കാലത്ത് ഒട്ടേറെയായിരുന്നു. 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടുകൂടി മനുഷ്യാവകാശങ്ങളുടെയും ഭരണഘടന ഉറപ്പു നല്കുന്ന മൗലിക സ്വാതന്ത്ര്യങ്ങളുടെയും പ്രേതഭൂമിയായി ഇന്ത്യ മാറുകയായിരുന്നു. സുപ്രീം കോടതിയുള്‍പ്പെടെ ഇന്ത്യയിലെ നീതിപീഠങ്ങള്‍ ഇത്രയും നിസ്സഹായമായ ഒരു കാലഘട്ടം അടിയന്തരാവസ്ഥയ്ക്കു മുമ്പോ ശേഷമോ ചരിത്രത്തിലുണ്ടായിട്ടില്ല.
കേശവാനന്ദ ഭാരതി കേസ്സില്‍ ഹരജിക്കാരനായിരുന്ന സ്വാമി കേശവാനന്ദ ഭാരതി കാസര്‍ഗോഡ് ജില്ലയിലെ ഇളനീര് മഠത്തിന്റെ അധിപനായിരുന്നു. പ്രസ്തുത കേസ്സില്‍ യൂണിയന് ഓഫ് ഇന്ത്യയോടൊപ്പം വിവിധ സംസ്ഥാനങ്ങളും കക്ഷികളാക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ സൂര്യതേജസ്സയായി ശോഭിച്ച നാനിപല്ക്കിവാലയായിരുന്നു പ്രധാനമായും ഹര്‍ജിഭാഗം വാദിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിഷ്കാരം പല്‍ക്കിവാലയുടെ നാവിന് തുമ്പത്ത് സരസ്വതീ വരപ്രസാദരൂപത്തില് കത്തിജ്വലിച്ച നാളുകള്‍ക്കാണ് സുപീം കോടതിയുടെ അകത്തളങ്ങള്‍ അന്ന് സാക്ഷ്യം വഹിച്ചത്. വാദ-പ്രതിവാദങ്ങളിലൂടെ നീണ്ട 68 ദിവസങ്ങളാണ് കടന്നുപോയത്. എച്ച്.എം. സീര്വായിയും നിരന്ഡെയും മറുഭാഗത്തും വാദമുഖങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ തൂവെള്ള വസ്ത്രത്തില്‍ കറുപ്പുരാശി വീണ നാളുകള്‍ അടിയന്തരാവസ്ഥയെ തുടര്‍ന്നുണ്ടായി. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് എ.എന്‍.റേ പുതിയതായി ഒരു 13 അംഗ ബഞ്ചിനെ നിയമിച്ച് കേശവാനന്ദ ഭാരതി കേസ് പുനപരിശോധിക്കാന്‍ മുന്നോട്ടുവന്നിരുന്നു.
അടിയന്തരാവസ്ഥയുടെ കറുത്തനാളുകളിലായിരുന്നു ഈ ഗൂഢശ്രമം. എന്നാല്‍ പ്രസ്തുത ബഞ്ചിന്റെ രൂപീകരണത്തെ എതിര്‍ത്തുകൊണ്ട് നിയമജ്ഞനായ പല്‍ക്കിവാല നടത്തിയ വാദമുഖങ്ങള്‍ക്കു മുന്നില്‍ ജസ്റ്റിസ് റേയ്ക്ക് പിടിച്ചു നില്ക്കാനായില്ല. ഒരാളും റിവ്യൂ ഹര്‍ജി ഫയലാക്കാത്ത സാഹചര്യത്തില്‍ എങ്ങനെ പുതിയ ബഞ്ചും റിവ്യൂ ഹര്‍ജിയും നിലനില്‍ക്കുമെന്ന ചോദ്യത്തിനു മുമ്പില്‍ നീതിപീഠത്തിനു പകച്ചു നില്ക്കേണ്ടിവന്നു. 13 അംഗ ബഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും പല്‍ക്കിവാല ഉന്നയിച്ച വാദത്തിന് അനുകൂലമായതോടെ പ്രസ്തുത ബഞ്ച് റിവ്യൂ നടപടികളില്‍നിന്നും പിന്തിരിയുകയായിരുന്നു. ജസ്റ്റിസ് റേ എന്ന മുഖ്യന്യായാധിപന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി പ്രസ്തുത നടപടി ആഘാതമുണ്ടാക്കിയെന്നത് ജീവിതത്തിന്റെ അന്ത്യനാളുകളില്‍ അദ്ദേഹം തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ‘കമ്മിറ്റഡ് ജുഡീഷ്യറി’ എന്ന ആശയം അക്കാലത്ത് ശക്തമായി ഉയര്ത്തപ്പെട്ടിരുന്നു.
പാര്‍ലമെന്റിന് ഉചിതമായ ഭരണഘടനാ ഭേദഗതിക്കൊണ്ടുവരാനുള്ള അവകാശം കേശവാനന്ദ ഭാരതി കേസ്സിലൂടെ അംഗീകരിക്കപ്പെട്ടു. എന്നാല്‍ ഭരണഘടനയുടെ ‘ബേസിക് സ്ട്രക്ച്ചറും എസ്സന്‍ഷ്യല്‍ ഫീച്ചറും’ തൊടാതെ വേണം ഏത് ഭേദഗതിയെന്നും പ്രസ്തുത ഭരണഘടനാ ബെഞ്ച് നിഷ്കര്‍ഷിച്ചു. ഇപ്പോഴും ഈ കാഴ്ചപ്പാട് രാജ്യം നിയമമായി അംഗീകരിച്ച് പിന്തുടരുകയാണ്.
മൗലികാവകാശങ്ങളുടെ നിലനില്‍പ്പിനും സങ്കല്‍പ്പങ്ങള്‍ക്കും ഊനം തട്ടാത്തവിധം മാത്രമേ ഭരണഘടനാ ഭേദഗതി പാടുള്ളൂവെന്നുള്ള സുപ്രീം കോടതി വിധി അക്കാലത്ത് ജനാധിപത്യ-സ്വതന്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് കരുത്ത് പകര്ന്നുകൊണ്ടുള്ളതായിരുന്നു. കാലത്തിന്റെ ഗതിപ്രവാഹത്തില്‍ ഇന്ദിരാഗാന്ധിയും, ജസ്റ്റിസ് റേയും, നാനി പല്ക്കിവാലയുമൊക്കെ ചരിത്രത്തിന്റെ ഓര്മ്മക്കുറിപ്പുകളിലേക്കു മാറ്റപ്പെട്ടിരിക്കുന്നു. എന്നാല്‍ നാല് പതിറ്റാണ്ടിനുശേഷവും കേശവാനന്ദ ഭാരതി കേസ്സിലെ വിധി ഭരണഘടനയുടെ ഏറ്റവും മഹത്തായ കല്‍പ്പനയും വിളംബരവുമൊക്കെയായി ഇപ്പോഴും തലമുറകള്‍ക്കുമുമ്പില്‍ ഉയര്‍ന്നുനിന്ന് വെളിച്ചം വിതറുന്നുണ്ട്. കാലാതീത നിയമമാധിഷ്ഠിത നീതിജ്വാലയായി തലമുറകള്‍ കേശവാനന്ദ ഭാരതി കേസ്സിന്റെ മര്‍മ്മവും ധര്‍മ്മവും നെഞ്ചിലേറ്റി നടക്കുകയാണ്.
അടിയന്തരാവസ്ഥയുടെ ഭീകരനാളുകളില്‍ (1975-1977) സമസ്താധികാരങ്ങളും ഒരു ഏകാധിപതിയില്‍ കേന്ദ്രീകരിക്കുകയായിരുന്നു. മൗലികാവകാശങ്ങള്‍ സസ്പെന്റ് ചെയ്യപ്പെട്ടു. പ്രസ്സ് സെന്സര്ഷിപ്പുമൂലം മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു. ദേശീയ നേതാക്കളെ ഒന്നടങ്കം കാരണം കാണിക്കാതെ ജയിലിലടച്ചു. ആര്എസ്എസിനെപോലെയുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ നിരോധിക്കപ്പെട്ടു. ഇന്ത്യാ മഹാരാജ്യം ഒരു വന്‍ തടവറയായി മാറിയ ദുരവസ്ഥയായിരുന്നു അടിയന്തരാവസ്ഥാ ഘട്ടം. 1968 മുതല്‍ ഇന്ദിരാഗാന്ധി ഒരുക്കിയ സര്വ്വാധിപത്യശ്രമങ്ങള്ക്ക് തടയിട്ട കേശവാനന്ദ ഭാരതി കേസ്സും അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പു കേസ്സുമാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക് കോണ്‍ഗ്രസ്സിനെ നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ആത്യന്തിക അധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണ്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകള്‍ക്ക് അന്ത്യം കുറിച്ചത് 1977 ലെ തിരഞ്ഞെടുപ്പ് വിധിയായിരുന്നു. ഉത്തരേന്ത്യയിലെ ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് പൗരബോധമുണ്ടായതുകൊണ്ടുമാത്രമാണ് അടിയന്തരാവസ്ഥ വലിച്ചെറിയപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും കൂട്ടരും തോറ്റ് തുന്നംപാടുകയായിരുന്നു. കേരളം ഏകാധിപത്യത്തിന് മാന്‍ഡേറ്റ് നല്കിയപ്പോള് ഉത്തരേന്ത്യയില്‍ സ്ഥിതി മറിച്ചായിരുന്നു. അവസരത്തിനൊത്തുയര്‍ന്ന പാവപ്പെട്ടവര്‍ അടിയന്തരാവസ്ഥയുടെ വൈതാളികന്മാരെ തോല്‍പ്പിച്ച് പൗരസ്വാതന്ത്ര്യങ്ങള്‍ വീണ്ടെടുക്കുകയായിരുന്നു.
ജനാധിപത്യത്തെ കശാപ്പ് ചെയ്ത് രാജ്യത്തെ ഒരു വലിയ ജയിലറയാക്കിയ പെണ് ഹിറ്റ്ലറായ ഇന്ദിരാഗാന്ധിക്കേറ്റ കനത്ത നിയമ തിരിച്ചടിയായിരുന്നു 1973 ലെ കേശവാനന്ദ ഭാരതി കേസ്സ് വിധി. ഇന്ത്യയില്‍ ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള യഥാര്‍ത്ഥ കാവല്ക്കാര് സാധാരണ ജനങ്ങളാണെന്ന് 1970-77 കാലഘട്ടം തെളിയിച്ചിരുന്നു. ജനകീയ പോരാട്ടത്തിലൂടെ അധികാര സിംഹാസനങ്ങള്‍ ഇളക്കി മറിക്കാമെന്നും 1977 തെളിയിച്ചിട്ടുണ്ട്. ഈ മഹത്തായ ജനമുന്നേറ്റത്തിന് അടിത്തറയിട്ട ശ്രദ്ധേയ വിധിന്യായമായി കേശവാനന്ദ ഭാരതി കേസ്സിനെ കണക്കാക്കാവുന്നതാണ്. ഈ വിധിയുടെ സാങ്കേതികതകളും നിയമസങ്കീര്‍ണതകളും സാധാരണക്കാര്‍ക്ക് അപ്രാപ്യമെങ്കിലും വിധിയുടെ പൊരുള്‍ ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണമാണെന്ന സത്യം ജനങ്ങള്‍ക്ക് പകല്‍പോലെ വ്യക്തമാണ്.
1970 കളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായ രാഷ്ട്രീയ അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കും അടിയന്തരാവസ്ഥാവിരുദ്ധ സഹനസമരങ്ങള്‍ക്കും കേശവാനന്ദ ഭാരതി കേസ് നല്‍കിയിട്ടുള്ള പ്രചോദനം വളരെ വലുതാണ്. വര്‍ത്തമാന ഇന്ത്യയില്‍ ഭരണകൂട ഭീകരതയും അഴിമതിയും അടിച്ചമര്‍ത്തലുകളും ജനാധിപത്യത്തിന് ഭീഷണിയുയര്‍ത്തുമ്പോള്‍ കേശവാനന്ദ ഭാരതി കേസ്സിന്റെ പുനര്‍വായന അനീതിക്കെതിരേ പ്രതിരോധനിര സൃഷ്ടിക്കാന്‍ സഹായകമാണ്. വര്‍ത്തമാന ദേശീയ പ്രശ്നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ 1970 കളേക്കാള്‍ എത്രയോ മോശപ്പെട്ട അപകടസ്ഥിതിയിലാണ് രാഷ്ട്രം എത്തിപ്പെട്ടിട്ടുള്ളത്. ഈയടുത്തകാലത്ത് ഉയര്‍ന്നുവന്ന വന്കൊള്ളകളായ ടുജി സ്പെക്ട്രം, കല്‍ക്കരിപ്പാട കുംഭകോണം തുടങ്ങിയ കേസ്സുകളില്‍ സിബിഐയെ ദുരുപയോഗം ചെയ്യാനും നിയമത്തെ നോക്കുകുത്തികളാക്കാനും ഭരണകൂടം ശ്രമിക്കുന്നതായി കോടതി വിധികളില്പ്പോലും പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്.
ജെപിസി പോലുള്ള ഭരണഘടനാ സംവിധാനങ്ങള്‍ ഇവിടെ തകര്‍ക്കപ്പെടുകയാണ്. ഭരണരംഗത്തെ സ്ഥിതിഗതികള്‍ അപകടമണി മുഴക്കുന്നിടത്തോളം രാജ്യം അപചയത്തിന്റെ പാതയിലാണിപ്പോഴുള്ളത്. ഇന്നത്തെ ഗുരുതരസ്ഥിതി തരണം ചെയ്യാന്‍ 1970 കളിലെ അപകടസ്ഥിതികളുടെ ഓര്‍മ്മപുതുക്കല്‍ ഗുണകരമാണ്. കേശവാനന്ദ ഭാരതി കേസ്സിന്റെ സ്മൃതികളുമായി ചര്‍ച്ചയും സംവാദങ്ങളും ബോധവല്‍ക്കരണവും ഉയര്‍ന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: