പാറ്റ്ന: എന്‍ഡിഎ മുന്നണിയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നും മുന്നണി സുഗമമായി മുന്നോട്ടു പോകുകയാണെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഒരുകൂട്ടം മാധ്യമങ്ങളും കോണ്‍ഗ്രസ് അടക്കമുള്ള ചില രാഷ്ട്രീയകക്ഷികളും എന്‍ഡിഎയ്ക്ക് എതിരെയും ഐക്യജനതാദളിനെതിരെയും നടത്തുന്ന ദുഷ്പ്രചാരണം അസംബന്ധമാണെന്നും സഖ്യത്തില്‍ യാതൊരു വിള്ളലുകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണിയിലെ കക്ഷികള്‍ ഒത്തൊരുമയോടെയും പരസ്പര ധാരണയോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ബീഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ മൂന്നു സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ഐക്യ ജനതാദളും ഒരെണ്ണത്തില്‍ ബിജെപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇവരുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു ബീഹാര്‍ മുഖ്യമന്ത്രി. സഖ്യം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. മുമ്പത്തെക്കാള്‍ ഐക്യത്തോടെയാണ് ഇരുപാര്‍ട്ടികളും ബീഹാറില്‍ മുന്നോട്ടുപോകുന്നത്. ഈ പ്രവര്‍ത്തനം ബീഹാര്‍ ജനതയ്ക്ക് ക്ഷേമൈശ്വര്യങ്ങള്‍ പ്രദാനം ചെയ്യുമെന്ന് നിതീഷ്കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍കുമാര്‍ മോദിയും ഏകസ്വരത്തില്‍ വ്യക്തമാക്കി.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും ഇതുസംബന്ധിച്ച് എന്‍ഡിഎയില്‍ അഭിപ്രായഭിന്നതകളുണ്ടെന്നായിരുന്നു ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഈ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു നിതീഷിന്റെ വാക്കുകള്‍.
ബീഹാറില്‍ ഇരുപാര്‍ട്ടികളും ഏറെ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി മന്ത്രിയും സംസ്ഥാനത്തെ എന്‍ഡിഎ കണ്‍വീനറുമായ നന്ദകിഷോര്‍ യാദവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: