ബംഗളൂരു: തെരഞ്ഞെടുപ്പിന് ഒന്‍പതു ദിവസം ബാക്കി നില്‍ക്കെ വെള്ളിയാഴ്ച സംസ്ഥാനത്ത് ദേശീയ നേതാക്കളുടെ വന്‍ പ്രചാരണറാലികളും റോഡ്ഷോകളും അരങ്ങു തകര്‍ത്തു. തെക്കന്‍ കര്‍ണാടകത്തില്‍ ബിജെപിയുടെ തീപ്പൊരി നേതാവ് വരുണ്‍ഗാന്ധി വന്‍ ജനസഞ്ചയത്തെയാണ് ആകര്‍ഷിച്ചതെങ്കില്‍ മടിക്കെരിയും കുടകും ഉള്‍ക്കൊള്ളുന്ന മധ്യഭാഗത്ത് വന്‍തോതില്‍ സ്ത്രീകളും കുടുംബങ്ങളുമായിരുന്നു സുഷമാസ്വരാജിന്റെ കേള്‍വിക്കാര്‍. മൂടബിദ്രിയിലും തീരപ്രദേശങ്ങളിലും വരുണ്‍ ജനങ്ങള്‍ക്കിടയിലെ താരം തന്നെ ആയി. ബാംഗ്ലൂരില്‍ ഉമാഭാരതി അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തകരെ ആവേശഭരിതരാക്കി.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. ജനതാദളിനോട് യാതൊരു സഖ്യവുമില്ല. അവര്‍ ചിലജില്ലകളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന പാര്‍ട്ടിയാണ് അവിടങ്ങളില്‍ ദളുമായി മത്സരിക്കുനതും ബിജെപിയാണ്. പരാജയഭീതിയില്‍ കോണ്‍ഗ്രസ് പല ദുഷ്പ്രചാരണങ്ങളും അഴിച്ചുവിടുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ കേജെപിക്ക് ഒരു പങ്കും വഹിക്കാന്‍ കഴിയുകയില്ല, മടിക്കെരിയില്‍ സുഷമാസ്വരാജ് പറഞ്ഞു.
ദക്ഷിണകര്ണടകത്തില് ബിജെപി ശക്തമാണ്.അവിടങ്ങളില്‍ നിന്നും പരമാവധി സീറ്റ് നേടാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നത്. ബാംഗ്ലൂര്‍ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സീറ്റുകള്‍ നിലനിര്‍ത്തി സ്ഥിതി മെച്ചപ്പെടുത്തുകയും, മുഖ്യമന്ത്രി ഉത്തരകര്‍ണാടകത്തില്‍ നിന്നുള്ള ജഗതീഷ് ഷെട്ടര്‍ ആണെന്ന പരിഗണനയുടെ ബലത്തില്‍ അവിടെനിന്നും കൂടുതല്‍ വിജയം നേടാന്‍ കഴിയുകയും ചെയ്താല്‍ ശക്തമായ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിയും.
കോണ്‍ഗ്രസിന്റെ നാല്‍പ്പതോളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ദുര്‍ബലരാണ്. മുപ്പതിലേറെ മണ്ഡലങ്ങളില്‍ വിമതരും ഉണ്ട്. മുഖ്യമന്ത്രി സ്ഥാനം കാംക്ഷിക്കുന്ന ഏഴോളം പേര് പരസ്പരം കുതികാല് വെട്ടാനുള്ള നീക്കം നടക്കുന്നുമുണ്ട്. ഉദാഹരണത്തിന് വരുണ മണ്ഡലത്തില്‍ മത്സരിക്കുന്ന പിന്നോക്ക കുറുബ സമുദായക്കാരനായ പ്രതിപക്ഷ നേതാവിന് മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ട്. മാത്രമല്ല ദളിത്പിന്നോക്ക വിഭാഗത്തിലെ നേതാവായ കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വറിന് വെല്ലുവിളി ആയെക്കാമെന്ന ഭയത്തില്‍ ആ സമുദായക്കാരും രഹസ്യമായി അദ്ദേഹത്തെ എതിര്‍ക്കുന്നുണ്ട്. കോലാറില്‍ കേന്ദ്രമന്ത്രി എച്ച്.മുനിയപ്പയുടെ അനുയായികള്‍ കൂട്ടത്തോടെ രാജിവെച്ച് വിമത കോണ്‍ഗ്രസ് രൂപീകരിച്ച് ഔദ്യോഗിക സ്ഥാനാത്ഥിക്കെതിരെ മത്സരിക്കുന്നു. അവിടെ മുനിയപ്പയുടെ മകള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരുന്നില്ല.
ചിലരാകട്ടെ ഔദ്യോഗിക സ്ഥാനാത്ഥിക്കെതിരെ രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ മണ്ഡലത്തില്‍ ജയസാധ്യത നോക്കി ബിജെപിക്കോ ദളിനോ വോട്ടു നല്കാന് സ്വന്തം അനുയായികളോട് ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ പ്രബല ജാതികളായ വൊക്കലിംഗര്‍ക്കും ലിംഗായതര്ക്കും നല്കിയ സീറ്റുകള്‍ വളരെ കുറവാണെന്നത് അവരുടെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ആന്തരിക കലഹങ്ങളും ടിക്കറ്റ് വിതരണത്തിലെ അപാകതകളും വിജയസാധ്യതയെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ രഹസ്യമായ വിലയിരുത്തല്‍.
പരാജയം മണത്തതുകൊണ്ടാവാം പലപ്രാവശ്യമായി സോണിയയുടെ തെരഞ്ഞെടുപ്പു പ്രചാരണം ഉപേക്ഷിക്കപ്പെടുന്നു. ഏറ്റവും അവസാനം വന്ന വാര്‍ത്ത അവര്‍ പ്രചാരണ സമാപനദിനത്തില്‍ വന്‍ പ്രചരണം നടത്തുമെന്നാണ്. ഭൂരിപക്ഷം സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന ബെല്ലാരിയില്‍ ശ്മശാന മൂകതയാണ്. അവിടെ വിമത പ്രശ്നം മാത്രമല്ല, ഇലക്ഷന് കമ്മീഷന്റെ ശക്തമായ ഇടപെടലുകള്‍ കള്ളപ്പണം തടയുന്നതിനും സമ്മതിദായകരെ പ്രലോഭിപ്പിച്ചു വോട്ടു തട്ടാനുള്ള ശ്രമങ്ങള്‍ക്കും വിലങ്ങുതടി ആയിട്ടുണ്ട്.
മാധ്യമങ്ങളെ വിലകൊടുത്തു വാങ്ങി ഇല്ലാത്ത കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ആ പാര്‍ട്ടി കിണഞ്ഞു ശ്രമിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. അതുപോലെയാണ് പല തെരഞ്ഞെടുപ്പു പൂര്‍വ ഫലപ്രവചനങ്ങളും. കോണ്‍ഗ്രസ് പോലും പരമാവധി തൊണ്ണൂറു സീറ്റ് ആണ് പ്രതീക്ഷിക്കുന്നതെന്ന് രഹസ്യമായി സമ്മതിക്കുമ്പോഴും സര്‍വ്വേകള്‍ അവര്‍ക്കു സീറ്റു വാരിക്കോരി കൊടുക്കുന്നതില്‍ ഒരു പിശുക്കും കാണിക്കുന്നില്ല. 2008 ഇതായിരുന്നു അവസ്ഥ. അന്ന് ഉത്തരേന്ത്യന്‍ ചാനല്‍ കോണ്‍ഗ്രസിന്114 സീറ്റും ബിജെപിക്ക് 60 ഇല് താഴെയുമായിരുന്നു പ്രവചിച്ചിരുന്നത്.
പക്ഷെ ഫലം നേരെ തിരിച്ചായിരുന്നു. ഇപ്രാവശ്യം ബിജെപിയെ തീരെ താഴ്ത്തിക്കെട്ടി കോണ്‍ഗ്രസിനവര്‍ 117-129 സീറ്റുകള്‍ നല്കിയിരിക്കുന്നു. അത്തരം പെയ്ഡ് സര്‍വ്വേകളെ പുച്ഛിച്ചു തള്ളിയ മുഖ്യമന്ത്രി ഷെട്ടര്‍ പാര്‍ടിക്ക് 125 സീറ്റിലേറെ നേടാന്‍ കഴിയുമെന്നു ആത്മ വിശ്വാസംപ്രകടിപ്പിച്ചു.
ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടയിലും ശക്തമായി വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ജനങ്ങള്‍ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: