പള്ളിക്കത്തോട്: ജിവിതത്തെ സ്പര്‍ശിക്കാത്ത വിദ്യാഭ്യാസത്തിനു നിലനില്പ്പില്ലെന്നു ഡോ.വി.എന്‍.രാജശേഖരന് പിള്ള പറഞ്ഞു. ഭാരതീയ വിദ്യാനികേതന്റെ കോട്ടയം ജില്ലയിലെ അദ്ധ്യാപക ശില്പശാല ‘വിദ്യാമൃതം2013’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളും പരിസ്ഥിതികളും പരിമിതകളും മനസിലാക്കി പഠിച്ചാല്‍ മാത്രമേ വിദ്യാര്‍ത്ഥിക്ക് വേണ്ടരീതിയില്‍ സമൂഹത്തെ നേരിടാനാകൂ. സര്‍ട്ടിഫിക്കറ്റുകള്‍ ഉപരിപഠനത്തിനുള്ള സൈലന്‍സുകള്‍ മാത്രമാണ്. സമൂഹത്തിലേക്കിറങ്ങമ്പോള് മാത്രമാണ് ശരിയായ ജീവിതം പഠിക്കുന്നത്. ഉന്നതനിലവാരത്തിലുള്ള പഠനവുമായി ബന്ധപ്പെട്ട പൈതൃക വിദ്യാഭ്യാസ സംസ്കാരം കേരളത്തിനുണ്ട്. അദ്ധ്യാപക -വിദ്യാര്‍ത്ഥി ബന്ധം ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയും ഒരിടത്തും വിജയിച്ചതായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിയെന്ന നിലയില്‍ മാത്രമല്ല, കുട്ടിയിലെ തനിമ മനസിലാക്കുന്നതാണ് ക്ലാസ് മുറികള്‍ സജീവമാക്കാനുള്ള ഉപായമെന്ന് ഡോ.വി.എന്‍.രാജശേഖരന്‍പിള്ള അദ്ധ്യാപകരെ ഓര്‍മ്മിപ്പിച്ചു.
ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ പ്രൊഫ.ആര്.രാമചന്ദ്രന് നായര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ‘അക്കാദമിക് ലീഡര്‍ഷിപ്പ്-ഒരു മനഃശാസ്ത്രവീക്ഷണം’ എന്ന വിഷയത്തെ ആസ്പദമാക്കി കോഴിക്കോട് ദേവകിയമ്മ മെമ്മോറിയല്‍ ടീച്ചര്‍ ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.എന്‍.ബാലകൃഷ്ണന് നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വേണുഗോപാല്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ സംയോജകന്‍ സന്തോഷ് ജി. നന്ദി പറഞ്ഞു. ശിബിരം 28ന് വൈകിട്ട് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: