‘ഞാനിന്ന് ശിവഗിരിയില്‍ പ്രസംഗിക്കാന്‍ പോയാല്‍, ശ്രീനാരായണഗുരുവിന്റെ ചിന്തകള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് പറയേണ്ടിവരും’. തീര്‍ത്ഥാടന സമ്മേളനത്തില്‍ ക്ഷണിച്ചിട്ട് പോകാതെ അന്ന് സ്വന്തം പത്രത്തില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് എഴുതിയ ലേഖനത്തിലാണ് ഈ പ്രതികരണം. അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷത്തിന് ക്ഷണിക്കപ്പെട്ടെങ്കിലും അതിനും ചെന്നില്ല. അന്നും ദേശാഭിമാനിയില്‍ ലേഖനമെഴുതി. ‘ശ്രീനാരായണന്റെ തത്ത്വസംഹിതകള്‍ക്ക് പിന്തിരിപ്പന് സ്വഭാവമാണുള്ളത്. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ നടത്തി പട്ടും വളയും സ്വീകരിച്ച വ്യക്തിയാണ് കുമാരനാശാന്(1988 ഫിബ്രുവരി 15). ഗുരുദേവന്റെ ചിന്താധാരകളെ നിരന്തരം പുച്ഛിക്കുകയും തിരസ്കരിക്കുകയും ചെയ്ത പാര്‍ട്ടിയും പത്രവും ഇന്ന് ശിവഗിരിയെ ചൊല്ലി ഗിരിപ്രഭാഷണം നടത്തുന്നു. ലേഖന പരമ്പരകള്‍ വിളമ്പുന്നു. നരേന്ദ്രമോദി വന്നുപോയത് ശിവഗിരിയുടെ യശസ്സിനും മഹത്വത്തിനും കളങ്കം സൃഷ്ടിച്ചത്രെ. അത് കളയാനുള്ള വഴിയും ദേശാഭിമാനി നിര്‍ദ്ദേശിക്കുന്നുണ്ട്. ആ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ മതാതീതമായ പ്രസക്തിക്ക് മുഴുവന്‍ മതനിരപേക്ഷവാദികളും മനസ്സുകൊണ്ട് കാവല്‍നില്‍ക്കണം പോലും. ഇത്രയും വായിക്കുമ്പോള്‍ സുരേഷ്ഗോപിയുടെ ചില കഥാപാത്രങ്ങളുടെ ‘പോ’യും ‘പൂ’യും ചേര്‍ത്തുള്ള ഡയലോഗുകള്‍ ഓര്‍ത്തുപോകും.
1959 മാര്‍ച്ച് 26ന് കേരളഹൈക്കോടതി അംഗീകരിച്ച ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് സ്കീമുണ്ട്. ഗുരുദേവന്റെ വില്പത്രപ്രകാരം സൃഷ്ടിച്ചതാണത്. അതില്‍ പറയുന്നത് “സംഘത്തിലെ സന്ന്യാസി അംഗങ്ങളുടെയും ത്യാഗികളുടെയും മതപരമായ അനുഷ്ഠാനങ്ങള്‍ക്കും വാസത്തിനും ഭക്ഷണത്തിനും സൗകര്യമാംവിധം മഠങ്ങള്‍ ആശ്രമങ്ങള്‍ ബ്രഹ്മവിദ്യാമന്ദിരങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ച് നടത്തുക(വകുപ്പ് 6-ബി).
വേണ്ടത്ര വാസനയും കര്‍ത്തവ്യബോധവും നിസ്വാര്‍ത്ഥ സേവന ബുദ്ധിയും ഉള്ള ആളുകളെ പരിശീലിപ്പിക്കുന്നതിനായി ഒരു മതമഹാപാഠശാല സ്ഥാപിക്കുകയും പരിശീലനം കഴിഞ്ഞ് അവര്‍ സന്ന്യാസ ദീക്ഷ സ്വീകരിക്കുവാന്‍ യോഗ്യരാണെന്ന് ബോധ്യമായശേഷം അവരെ സംഘത്തില്‍ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്യുക”(6-സി)
അത്തരം സന്ന്യാസിമാരാണ് ശിവഗിരിമഠത്തിലുള്ളത്. എല്ലാ യോഗ്യതയും നേടിയവര്‍. അവരെ നയിക്കുന്നത് അവരില്‍ നിന്നും നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ്. ആ സമിതിയാണ് ശിവഗിരിയില്‍ നടക്കുന്ന പരിപാടിയില്‍ അതിഥികളെ ക്ഷണിക്കുന്നത്.
ശാശ്വതീകാനന്ദസ്വാമികളുണ്ടായിരുന്നെങ്കില് സംഘപരിവാറില്‍പ്പെട്ട മൂരാച്ചികളെ ക്ഷണിക്കില്ലായിരുന്നത്രെ. കൂപമണ്ഡൂകങ്ങള്ക്കേ ഇങ്ങനെ പറയാന്‍പറ്റൂ. എല്‍.കെ.അദ്വാനിയെ ആദ്യമായി ശിവഗിരിയില്‍ ക്ഷണിച്ചത് ശാശ്വതീകാനന്ദ സ്വാമിയാണ്. അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന് ക്ഷണിച്ചപ്പോഴും ശാശ്വതീകാനന്ദ സ്വാമികളായിരുന്നു നേതൃസ്ഥാനത്ത്. പി.പരമേശ്വരന്, കെ.ജി.മാരാര്‍, ഒ.രാജഗോപാല്‍ തുടങ്ങിയവരെല്ലാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനങ്ങളുടെ ഭാഗമായിരുന്നിട്ടുണ്ട്.
ഇന്നത്തെ സന്ന്യാസി സമൂഹം എന്തോ കുഴപ്പം വരുത്തിവച്ചു എന്ന് കൊട്ടിഘോഷിക്കുന്നത് ‘ബെടക്കാക്കി തനിക്കാക്കുക’ എന്ന തന്ത്രത്തിന്റെ ഭാഗമാണ്. നേരത്തെ ഇത് ശക്തിയായി പരീക്ഷിച്ചതാണ്. ശിവഗിരി ഭരണം പിടിച്ചെടുത്ത് സര്‍ക്കാറിന്റെ ഒരു ഡിപ്പാര്‍ട്ടമെന്റ് ആക്കാന്‍ പോലും നോക്കി. അതിനായി ഓര്‍ഡിനന്‍സിറക്കി. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നാടകത്തിന് ദുഃഖപര്യവസാനിയായിരുന്നു. ശ്രീനാരായണീയരുടെ ചെറുത്ത് നില്‍പ്പ് മാത്രമല്ല കോടതികളുടെ ശക്തമായ ഇടപെടലുകൂടിയായപ്പോള് പത്തിമടക്കിയതാണ്. ശിവഗിരി പിടിക്കാന്‍ മദനിയെവരെ കൂട്ടുപിടിച്ചത് ആര്‍ക്കും മറക്കാനാവില്ല. മദനിയെ ഇപ്പോള്‍ വാരിപ്പുണരുന്നത്. ശിവഗിരിക്കാര്യത്തില് അവര്ക്കൊറ്റസ്വരമാണ്. ഒരേ ഒരു സ്വപ്നമാണ്. ശിവഗിരി പിടിക്കണം. അതിന് സന്ന്യാസിസംഘത്തെ ഭിന്നിപ്പിക്കണം. സംഘപരിവാറിനെ പുലഭ്യം പറയണം.
ശിവഗിരിയില്‍ സായുധരായ പിഡിപിക്കാരെ അണിനിരത്തിയത് ശിവഗിരി പിടിക്കാന്‍ പുറപ്പെട്ടുവരുന്ന ‘സംഘപരിവാര’ത്തെ നേരിടാനെന്ന് പറഞ്ഞാണല്ലൊ. അയലത്തുകാരന്റെ നായ പേപ്പട്ടിയാണെന്ന് ആളുകള്‍ പറഞ്ഞ് ബഹളമുണ്ടാക്കിയാലത്തെ അവസ്ഥയെന്താണ്? അതിനെ വെടിവച്ചുകൊല്ലാന്‍ ഇതില്‍പ്പരം ന്യായം വേറെ വേണോ? ഒന്നര പതിറ്റാണ്ടുമുമ്പ് ശിവഗിരിയില്‍ കണ്ടത് അതാണ്. ഭരണം പിടിച്ചെടുക്കാനും തുടര്‍ന്ന് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാനും നടത്തിയ നീക്കങ്ങള്‍ ശ്രീനാരായണീയരെയും മുഴുവന്‍ ആത്മീയ വാദികളെയും ഏറെ നിരാശരാക്കിയതാണ്. അന്നാണ് നിത്യചൈതന്യ യതി ഭക്തരോട് അഭ്യര്‍ത്ഥിച്ചത് “ഇന്നത്തെ സ്ഥിതിയില്‍ ശിവഗിരി മഠം ശിവഗിരി മഠമല്ല. സര്‍ക്കാര്‍ ഓഫീസാണ്. അത് തിരികെ ശിവഗിരി മഠം ആകുന്നതുവരെ ഗുരുഭക്തന്മാരെല്ലാവരും നിസ്സഹകരിക്കണം. ഭക്തിയുടെ പാരമ്യംകൊണ്ട് തീര്‍ത്ഥാടന കാലത്ത് ശിവഗിരിയില്‍ പോകാതെ നിവൃത്തിയില്ലെന്നാണ് തോന്നുന്നതെങ്കില്‍ അങ്ങിനെയുള്ളവര്‍ ശിവഗിരിയില്‍ എത്തി മഹാസമാധിയിലും വൈദികമഠത്തിലും ശാരദാമഠത്തിലും മനമലര്കൊയ്ത് പൂജചെയ്ത് മടങ്ങിപ്പോവുക. സമ്മേളന പന്തലിലോ പണമടയ്ക്കാനുള്ള കൗണ്ടറുകളിലോ ആരും കയറാതിരിക്കുക.”
ശിവഗിരി ഭരണം സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിനെതിരെ നിത്യചൈതന്യ യതി ആഞ്ഞടിക്കുകതന്നെയുണ്ടായി. 1977 ഡിസംബര്‍ 27ന് അദ്ദേഹം എഴുതിയ ലേഖനത്തില്‍ പറയുന്നു “ശിവഗിരി ബില്‍ എന്ന ശീര്‍ഷകത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഒരു ഓര്‍ഡിനന്‍സിനെ നിയമമാക്കാന്‍ വേണ്ടിയുള്ള പുതിയ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചതിന്റെ ഉദ്ദേശ്യമൊന്നുമാത്രം. ശ്രീനാരായണഗുരുവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ സര്‍വ്വസ്വവുമായ ശിവഗിരി മഠത്തെ ഇനി രണ്ടുവര്‍ഷം അഥവാ അഞ്ചുവര്‍ഷം കൈവശം വയ്ക്കുകയും അതിന്റെ ഗുണഭോക്താക്കളാകുകയും ചെയ്യുന്നതിന് കേരള സര്‍ക്കാരിന് അവകാശം നല്‍കുക. ശ്രീനാരായണഗുരുവിന്റെ അനന്തരഗാമികളായ സന്ന്യാസിമാര്‍ക്ക് സൗജന്യമായി ഭക്ഷണവും വസ്ത്രവും നല്‍കും എന്ന ഉറപ്പും ഉണ്ട്. ഈ വാക്ക് വായിച്ചപ്പോള്‍ മനസ്സിലുണ്ടായ സംശയം ഈ രാജ്യത്ത് മനുഷ്യരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം ലഭിക്കാതെ പോകുമോ എന്നല്ല, ആത്യന്തികമായ നീതി ജനങ്ങള്‍ക്ക് ഒരിക്കലും ലഭിക്കാനിടയില്ല എന്ന അവസ്ഥ വരുന്ന ധര്‍മ്മ നാശമാണിത് എന്നാണ് ശ്രീനാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ സ്ഥാപകനായ നടരാജഗുരു ശ്രീനാരായണഗുരുവിന്റെ പ്രമുഖ ശിഷ്യനായിരുന്നു. അദ്ദേഹം പറയുകയുണ്ടായി. ശിവഗിരി മഠം നമ്മുടെ തറവാടാണ്. അവിടെ എന്ത് ആപത്തുസംഭവിച്ചാലും സന്ന്യാസിമാരുടെ രക്ഷയ്ക്കായി നാരായണഗുരുകുലവും അവിടത്തെ സന്ന്യാസിമാരും ഉണ്ടായിരിക്കണം. ഒരിക്കല്‍ അവിടത്തെ ഭരണം നിന്നുപോകും. അന്ന് അവരെ സംരക്ഷിക്കാന്‍ നിങ്ങള്‍ ഉണ്ടാകണം. നടരാജഗുരുവിന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ സത്യമായി തീര്‍ന്നിരിക്കുന്നു. ശിവഗിരി മഠത്തിന്റെ ഭരണത്തില്‍ ഏതെങ്കിലും തരത്തില്‍ തകരാര്‍ വന്നുപോയാല്‍ മറ്റ് ശിഷ്യസംഘങ്ങള്‍ക്ക് ഇടപെടാനുള്ള അവകാശം നാരായണഗുരു ഒസ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.” ഇങ്ങനെ പറയാന്‍ സാഹചര്യമുണ്ടാക്കിയത് സംഘപരിവാറല്ല, ഇടതു വലത് സര്‍ക്കാരുകളാണെന്ന് മനസ്സിലാക്കണം.
ശ്രീശങ്കരന്റെ മതം തന്നെയാണ് നമ്മുടെയും മതമെന്ന് വ്യക്തമാക്കിയ ഗുരുദേവന് മതനിഷേധിയാണെന്ന് വരുത്താന്‍ ശ്രമിക്കുന്നവരുടെ തലയാണ് പരിശോധിക്കപ്പെടേണ്ടത്. ഗുരുദേവന്റെ സൃഷ്ടികളും പ്രതിഷ്ഠകളുമെല്ലാം ഹൈന്ദവാചാര്യനുഷ്ഠാനങ്ങള് തന്നെയാണ്. അത് നിര്‍വിഘ്നം നടത്തിക്കൊണ്ടുപോകാന്‍ ശിവഗിരിയിലെ സന്ന്യാസി ശ്രേഷ്ഠന്മാര് തന്നെ ധാരാളമാണ്. തീര്‍ത്ഥാടന സമ്മേളനങ്ങള്‍ ഉള്‍പ്പെടെ ഏത് ചടങ്ങിനും ഏതൊക്കെ നിറക്കാര്‍ അണിനിരന്നാലും ശിവഗിരിയുടെ ശോഭ ഒന്നുതന്നെയാണ്. അത് മങ്ങുന്നില്ല. മായുന്നില്ല. അത് തന്നെയാണ് ശിവിഗിരിയും ഗുരുദേവനും ഹൈന്ദവമാണെന്നതിന് തെളിവ്. എല്ലാറ്റിനെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരേയൊരു ആചാരപദ്ധതിയാണ് ഹിന്ദുത്വത്തിനുള്ളത്. ദുരാഗ്രഹികളുടെ നിരാശയുടെ പ്രതിഫലനമാണ് കാവിവല്‍ക്കരണ ഭീഷണിയും സംഘപരിവാരം വന്നേ എന്ന മുറവിളിയും. ശ്വാനന്മാര് കുരച്ചുകൊണ്ടേയിരിക്കും. ശിവഗിരിയത് കേട്ടഭാവം നടിക്കേണ്ടതില്ല.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: