സാധാരണക്കാരന്റെ സിനിമാസ്വാദനത്തില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ആസ്വാദനത്തിന്റെ രുചിഭേദങ്ങള്‍ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന സന്തോഷകരമായ കാലാവസ്ഥ മലയാള സിനിമയെ വിജയത്തിലേക്കു നയിക്കുന്നു. മുന്‍കാലങ്ങളില്‍ കോമഡിയും സ്റ്റണ്ടും നിറഞ്ഞ തട്ടുപൊളിപ്പന്‍ സിനിമകള്‍ക്ക് തള്ളിക്കയറി തീയറ്റര്‍ നിറച്ചിരുന്ന പ്രേക്ഷകര്‍ ഇപ്പോള്‍ നന്മനിറഞ്ഞ നല്ല സിനിമകളോടാണ് താല്പര്യം പ്രകടിപ്പിക്കുന്നത്.
അടുത്തകാലത്തിറങ്ങിയ ചലച്ചിത്രങ്ങളില്‍ ദൈവം കഥാപാത്രമായി എത്തുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. സാധാരണക്കാരന്റെ ജീവിതവുമായി അടുത്തുനില്ക്കുന്ന സിനിമകളുണ്ടാകുന്നു എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. താരാധിപത്യവും ഞെട്ടിക്കുന്ന സംഭാഷണങ്ങളുമൊന്നുമില്ലാത്ത സിനിമകളില്‍ മനുഷ്യനു മനസ്സിലാകുന്ന കഥകളുണ്ട്. ഈ സിനിമകളൊന്നും കോടികള്മുടക്കിയല്ല നിര്‍മ്മിക്കുന്നത്. എന്നാല്‍ മുടക്കുമുതലും ലാഭവും തീയറ്ററില്‍ നിന്ന് തിരികെ ലഭിക്കുന്നു. മലയാള സിനിമയുടെ പുതിയ ട്രെന്റായി അതുമാറുകയാണ്. അടുത്തിടെ ഒരു സിനിമാ നിരൂപണത്തില്‍ മലയാള സിനിമ ‘മാമോദീസ മുങ്ങുന്നു’ എന്ന വിശേഷണമുണ്ടായി. ക്രിസ്ത്യന്‍ കഥകള്‍ കൂടുതലായി ഉണ്ടാകുന്നു എന്ന ഉദ്ദേശ്യത്താലാകാം അത്തരം പരാമര്‍ശമുണ്ടായത്. ക്രിസ്ത്യന്‍ കഥകളോട് മലയാള സിനിമ പ്രണയഭാവത്തിലാകുന്നത് ഇതാദ്യമല്ല. മുമ്പും നല്ല സിനിമകള്‍ക്ക് ക്രിസ്ത്യന്‍ പശ്ചാത്തലമുണ്ടായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന രഞ്ജിത്തിന്റെ നന്ദനം എന്ന ചലച്ചിത്രം ദൈവം ഒപ്പം കൂടിയ സിനിമയായിരുന്നു. നന്ദനം സാമ്പത്തികമായി വിജയിച്ചെങ്കിലും അതേ തരത്തിലുള്ള സിനിമകളെടുക്കാന്‍ പിന്നീട് ആരും ധൈര്യം കാട്ടിയില്ല. ഗുരുവായൂരപ്പന്റെ സാന്നിധ്യം അനുഭവിപ്പിച്ചറിയിച്ച സിനിമയെന്ന നിലയില്‍ ചില്ലറ വിമര്‍ശനങ്ങള്‍ നന്ദനത്തിനെതിരായി ഉണ്ടായെങ്കിലും ദൈവഭാഗത്തിനൊപ്പമായിരുന്നു സിനിമാ പ്രേക്ഷകര്‍. 2002 ലാണ് നന്ദനം ഇറങ്ങിയത്. അന്നതൊരു വ്യത്യസ്തതയായിരുന്നു. എന്നാല്‍ മലയാള സിനിമ പിന്നീടും ഇടിക്കും ചിരിക്കും പിറകേ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഒരു മഴപോലെ ചില നല്ല ചിത്രങ്ങള്‍ ഉണ്ടായിട്ടുമുണ്ട്.
എന്നാല്‍ പത്തുവര്‍ഷത്തോളം കഴിഞ്ഞാണ് വീണ്ടും നന്മയുടെ കാഴ്ചകള്‍ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. അടുത്തകാലത്തിറങ്ങിയ ചില സിനിമകള്‍ ഈ വിഭാഗത്തില്‍ എടുത്തുപറയേണ്ടതാണ്. ജോയ്മാത്യുവിന്റെ ‘ഷട്ടര്‍’, രഞ്ജിത്ത് തിരക്കഥയെഴുതി ജി.എസ്.വിജയന് സംവിധാനം ചെയ്ത ‘ബാവൂട്ടിയുടെ നാമത്തില്‍’, ലാല്‍ജോസിന്റെ ‘അയാളും}ഞാനും തമ്മില്‍’, ലിജോജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്‍’, ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രം ‘ഇമ്മാനുവേല്‍’ എന്നിവ നന്മയുടെ കാഴ്ചകള്‍ നിറച്ച ചലച്ചിത്രങ്ങളാണ്. അതിഭാവുകത്വം ഇല്ലാതെ ജീവിതത്തിന്റെ നേര്ക്കുതിരിച്ചു വച്ച് ക്യാമറ ചലിപ്പിക്കുകയാണ് ഈ ചിത്രങ്ങളുടെ സംവിധായകര്‍. ഷട്ടര്‍, ബാവൂട്ടിയുടെ നാമത്തില്‍, അയാളും ഞാനും തമ്മില്‍ എന്നീ ചലച്ചിത്രങ്ങളെ കുറിച്ച് നിരവധിയായ നിരൂപണങ്ങളും ചര്‍ച്ചകളും ഉണ്ടായിക്കഴിഞ്ഞു. എന്നാല്‍ ആമേന്‍, ഇമ്മാനുവേല്‍ എന്നീ ചിത്രങ്ങള്‍ ഇപ്പോഴും തീയറ്ററുകളില്‍ സജീവമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങളെക്കുറിച്ചു വ്യാപകമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ലെങ്കിലും പ്രേക്ഷകരില്‍ നിന്ന് പ്രേക്ഷകരിലേക്ക് പരക്കുന്ന വാക്കുകളിലൂടെ കൂടുതല്‍ സിനിമാസ്വാദകരെ തീയറ്ററിലെത്തിക്കാന്‍ കഴിയുന്നുണ്ട്. ജീവിക്കാനുള്ള പ്രതീക്ഷയും സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസ്സും പകര്‍ന്നു നല്കുന്ന കാഴ്ചകളാണ് ഈ ചിത്രങ്ങള്‍ ആസ്വാദകനു നല്‍കുന്നത്.
കുട്ടനാടന്‍ഗ്രാമമായ കുമരംകരിയുടെ പശ്ചാത്തലത്തിലാണ് ആമേന്‍ സംഭവിക്കുന്നത്. ഗീവര്‍ഗീസ് പുണ്യാളന്റെ നാമധേയത്തിലുള്ള ദേവാലയത്തെ ചുറ്റിപ്പറ്റിയാണ് കഥ. പള്ളിയിലെ കപ്യാരുടെ സഹായിയായ സോളമന് പ്രണയിക്കുന്നത് ഗ്രാമത്തിലെ സമ്പന്ന കുടുംബത്തിലെ ശോശന്നയെയാണ്. ഒരു സംഘര്‍ഷത്തിന് ഇതില്‍ കൂടുതല്‍ കാരണം അന്വേഷിക്കേണ്ടതില്ല. നാലാള് കൂടുന്ന പൊതു ഇടങ്ങളിലെല്ലാം അവള് തന്റെ പ്രണയം തുറന്നുപറയാന്‍ ധൈര്യപ്പെടുന്നു. കപ്യാര് സോളമനാകട്ടെ പലപ്പോഴും ദുര്‍ബലനാണ്. ബാന്റ് സംഘങ്ങളുടെ മത്സരവും പ്രണയവും പള്ളിപൊളിച്ചുപണിയാന് പദ്ധതികള്‍ ഒരുക്കുന്ന ദുഷ്ടശക്തികളുടെ തന്ത്രങ്ങളുമൊക്കെ കഥയുടെ ഭാഗമാകുന്നു.
കഥ ഇങ്ങനെ പോകുമ്പോള്‍ പള്ളിയിലെ കൊച്ചച്ചനായി ഫാദര്‍ വിന്സെന്റ്വട്ടോളിയെന്നയാള് കുമരംകരിയില്‍ വള്ളമിറങ്ങുന്നതോടെ കഥയാകെ മാറിമറിയുന്നു. പ്രണയത്തിന്റെ രക്ഷകനായും പള്ളിയുടെയും വിശ്വാസത്തിന്റെയും സംരക്ഷകനായും ഫാദര്‍ വിന്‍സെന്റ്വട്ടോളി മാറുകയാണ്. ദുഷ്ടശക്തികള്‍ക്ക് തോല്‍വി സംഭവിക്കുകയും സോളമന്റെയും ശോശന്നയുടെയും പ്രണയം പൂവണിയുകയും ചെയ്യുന്നു. സിനിമയുടെ അവസാനം തിരിച്ചറിയുന്നു, ഫാദര്‍ വിന്‍സെന്റ്വട്ടോളി ആരായിരുന്നു എന്ന്. പുണ്യാളന് തന്നെ. പുണ്യാളനായ വട്ടോളി വള്ളം കയറുമ്പോള്‍ യഥാര്‍ത്ഥ വട്ടോളി കുമരംകരിയില്‍ വള്ളമിറങ്ങുന്നു. ‘നന്ദന’ത്തില്‍ ഗുരുവായൂരമ്പലനടയില്‍ നിന്ന് ഭഗവാന് ശ്രീകൃഷ്ണന് കൈവീശിയതുപോലൊരു അനുഭവം. പുണ്യാളന് വള്ളത്തില്‍ കയറി കൈവീശി മറഞ്ഞുപോകുന്നു.
പ്രതീക്ഷകള്‍ അവസാനിക്കുന്നിടത്താകണം ഒരു മനുഷ്യന് ജീവിതം ആരംഭിക്കേണ്ടതെന്ന വാക്കുകള്‍ ‘ഇമ്മാനുവേല്‍’ എന്ന സിനിമയിലെ ജോസഫ് എന്ന കഥാപാത്രം പറയുന്നതാണ്. ജോലി നഷ്ടപ്പെട്ട്, എല്ലാ പ്രതീക്ഷകളും തകര്‍ന്ന്, ജീവിക്കുന്നതെങ്ങനെയന്ന വലിയ ചോദ്യത്തിനു മുന്നില്‍ പകച്ചു നില്ക്കുന്ന നായകനെ ആശ്വസിപ്പിക്കാനായി മറ്റൊരു കഥാപാത്രം പറയുന്നതാണ് ഈ വാക്കുകള്‍. പ്രതീക്ഷകള്‍ തകര്‍ന്നു നില്‍ക്കുന്നയാളുടെ മുന്നിലുള്ള മാര്‍ഗ്ഗം ആത്മഹത്യയാണ്. അതു പൊതുവെ കണ്ടു വരുന്നത്. എന്നാല്‍ അതിനപ്പുറം പലതുമുണ്ടെന്ന തിരിച്ചറിവാണ് ഇമ്മാനുവേല്‍ എന്ന സിനിമ പ്രേക്ഷകനിലേക്ക് പകരുന്നത്. ഏതൊരു മനുഷ്യന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ക്കു പിന്നില്‍, അവയെ നിയന്ത്രിക്കുന്ന അദൃശ്യമായൊരു ശക്തിയുണ്ട്. ദൈവമെന്ന് സാധാരണക്കാര്‍ വിളിക്കുന്ന ശക്തി. ആ ദൈവമാണ് ഇമ്മാനുവേല്‍ എന്ന സിനിമയിലെയും പ്രധാന കഥാപാത്രം. ജീവിക്കാന്‍ പണമാണ് ഏറ്റവും അത്യാവശ്യമെന്ന് ധരിക്കുന്നവരാണ് കൂടുതലാളുകളും. ഇന്നത്തെ കമ്പ്യൂട്ടര്‍, കോര്‍പ്പറേറ്റ് കാലത്ത് പണമുണ്ടാക്കാനുള്ള വഴികള്‍ പലതാണ്. അതില്‍ ദൈവത്തിന് ഒട്ടും സ്ഥാനമില്ലെന്നാണ് കൂടുതല്‍ പേരും പറയുന്നത്. പണമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ പലതും അവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. പലരെയും ചവുട്ടിയരയ്ക്കുന്നു. മറ്റുള്ളവരുടെ കണ്ണീരിന്റെ വില മനസ്സിലാക്കാതെ ഓടിപ്പോകുന്നു. ഇമ്മാനുവേലെന്ന സാധാരണക്കാരനായ മനുഷ്യന് വ്യത്യസ്തനാകുന്നതിവിടെയാണ്. തനിക്കുമുന്നിലുള്ളതിനെ കണ്ടില്ലെന്ന് നടിച്ച് നടന്നു പോകാന്‍ അദ്ദേഹത്തിനാകുന്നില്ല. ദൈവം ഇമ്മാനുവേലിന്റെ കൂടെ സഞ്ചരിക്കുകയാണ്. ജീവിക്കാന്‍ അത്യാവശ്യം വേണ്ടത് പണമല്ലെന്ന സത്യം അതറിയാത്തവരെ ഇമ്മാനുവേല്‍ പഠിപ്പിക്കുന്നു. നന്മയുള്ള സത്യവും സ്നേഹവും നിറഞ്ഞ മനസ്സാണ് ജീവിതവിജയത്തിന് ഏറ്റവും അത്യാവശ്യമെന്ന തിരിച്ചറിവ് പ്രേക്ഷകനിലും സൃഷ്ടിക്കാന്‍ ഇമ്മാനുവേലിനു കഴിയുന്നു.
മലയാള സിനിമയുടെ മാറുന്ന മുഖഛായയാണ് ഈ സിനിമകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. വെള്ളിത്തിരയില്‍ ഈശ്വരന് അവതരിക്കുന്നു. സിനിമയ്ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട സിനിമകളായി ഇവയെ കാണാന്‍ കഴിയില്ല. കാരണം കച്ചവട കണ്ണോടെയല്ല ഇവ നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഈശ്വരന്റെ അദൃശ്യമായ അനുഗ്രഹം തിരിച്ചറിയാനാകുന്നുണ്ട്. നന്മ മരിച്ചിട്ടില്ലാത്ത സമൂഹമാണ് മനുഷ്യന്റെ നിലനില്‍പ്പിന് അത്യാവശം. കലാരൂപങ്ങളിലൂടെ, പ്രത്യേകിച്ച് സിനിമകളിലൂടെ അതു വളരെക്കൂടുതല്‍ പ്രചരിപ്പിക്കാന്‍ കഴിയും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: