ഗൂജറാത്ത് മുഖ്യമന്ത്രിയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് മെമ്പറുമായ നരേന്ദ്ര മോദിയുടെ ബുധനാഴ്ചത്തെ ശിവഗിരി സന്ദര്‍ശനത്തെ വിവാദമാക്കുവാനും അതുവഴി മോദിയേയും ബിജെപി യേയും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള പ്രകടമായ അണിയറനീക്കങ്ങള്‍ നടന്നു വരികയായിരുന്നു. മാധ്യമങ്ങളുടെ പിന്തുണയോടെ ഈ തന്ത്രം നടപ്പിലാക്കുക എന്നതായിരുന്നു ചില രാഷ്ട്രീയ നേതാക്കന്മാരുടെ പരിപാടി. അതിനായി പല കുതന്ത്രങ്ങളും അവര്‍ പയറ്റി നോക്കുകയും ചെയ്തിരുന്നു. ആദ്യം തന്നെ ശിവഗിരിയിലെ സന്യാസ വര്യന്മാര്ക്കിടയില് ചേരിതിരിവ് സൃഷ്ടിച്ച് മോദിയുടെ സന്ദര്‍ശനം അലങ്കോലപ്പെടുത്തുവാന് കഴിയുമോ എന്ന് അവര്‍ ശ്രമിച്ചു നോക്കി. സന്യാസികള്‍ക്കിടയില്‍ മോദി വരുന്നതിനെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നുള്ള പ്രചരണം വിലപ്പോയില്ലെന്നു മാത്രമല്ല സന്യാസി വര്യന്മാര് ഒന്നടങ്കം മോദിയുടെ വരവ് തങ്ങളുടെ കൂട്ടായ തീരുമാനത്തോടെയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ മാധ്യമങ്ങള്‍ക്ക് പിടിവള്ളി നഷ്ടപ്പെട്ടതു പോലെയായി. പിന്നെ എസ്എന്‍ഡിപിയെ മോദിക്ക് എതിരെ തിരിക്കാമോ എന്നായി ശ്രമം. ഈ ശ്രമവും പരാജയപ്പെട്ടതോടെ ഇക്കൂട്ടര്‍ എന്എസ്സ്എസ്സിനെ സമീച്ചെങ്കിലും ആ കെണിയില്‍ വീഴാന്‍ എന്‍എസ്സ്എസ്സും തയ്യാറായില്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത് മോദിയുടെ സന്ദര്‍ശനത്തെ പരിചയപ്പെടുത്തുവാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ എത്രമാത്രം ശ്രമങ്ങള്‍ നടത്തി എന്നു അറിയുവാന്‍ വേണ്ടിയാണ്. മാധ്യമ ധര്‍മ്മത്തിനു വിരുദ്ധമായി സെന്സേഷനുകള് സൃഷ്ടിച്ച് യഥാര്‍ത്ഥ വസ്തുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ ഇവര്‍ കാട്ടിക്കൂട്ടിയ വികൃതികള്‍ക്ക് പൊതുജനം പുല്ലുവില പോലും നല്‍കിയതുമില്ല.
ഈ ദൃശ്യ, പത്ര മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ബുധനാഴ്ചത്തെ വാര്‍ത്താ ചാനലുകളുടെ പ്രകടനവും വ്യാഴാഴ്ച ഇറങ്ങിയ പത്രങ്ങളുടെ തലക്കെട്ടുകളും. ഇവര്‍ നടത്തിയ എല്ലാ കുപ്രചരണങ്ങളേയും തള്ളിക്കളഞ്ഞു കൊണ്ട് മോദിയുടെ ശിവഗിരിയിലേക്കുള്ള വരവ് ചരിത്ര സംഭവമായി മാറിയതില്‍ ഈ മാധ്യമ പടക്കുള്ള നിരാശയാകാം വാര്‍ത്തകളും ദൃശ്യങ്ങളും, കാര്‍ട്ടൂണുകളുമായി പുറത്തു വന്നിട്ടുള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോദിയുടെ വരവ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലെ ദൃശ്യ മാധ്യമങ്ങള്‍ എല്ലാം തന്നെ എല്ലാ ബുള്ളറ്റിനുകളിലും അവരുടെ റിപ്പോര്‍ട്ടര്‍മാരോട് ചോദിക്കുന്നത് ശിവഗിരിയിലെ സന്യാസികള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ എന്തെങ്കിലും വ്യക്തമാകുന്നുണ്ടോ അതിന്റെ എന്തെങ്കിലും ദൃശ്യങ്ങള്‍ നല്കുവാന് കഴിയുമോ എന്നായിരുന്നു. അങ്ങിനെയൊന്നും കാണാന്‍ കഴിയുന്നില്ലന്ന് റിപ്പോര്‍ട്ടര്‍മാര്‍ പറയുമ്പോഴും അത്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുവാന്‍ ചോദ്യം ആവര്‍ത്തിപ്പിക്കുന്ന എഡിറ്റോറിയല്‍ ടീമിന്റെ ലക്ഷ്യം വാര്‍ത്ത കാണുന്ന സാധാരണക്കാരില്‍ പോലും അരോചകം സൃഷ്ടിക്കുന്നവയായിരുന്നു.
എന്നാല്‍ ശിവഗിരിയില്‍ തടിച്ചു കൂടിയ പതിനായിരങ്ങളെക്കുറിച്ചോ മോദിയുടെ പ്രസംഗത്തിലെ ഉള്ളടക്കങ്ങളെക്കുറിച്ചോ കാര്യമായ ഒരു ചര്‍ച്ച പോലും നടത്താന്‍ ഇവര്ക്കായിട്ടുമില്ല. ചര്‍ച്ചകളെല്ലാം ഒരേ ദിശയിലുള്ളവയായിരുന്നു. അവ എങ്ങിനെ മോദിയെയും ബിജെപിയൊയും മോശക്കാരായി ചിത്രീകരിക്കാമെന്നതു മാത്രമായിരുന്നു. ദൃശ്യമാധ്യങ്ങളെ കടത്തി വെട്ടുന്ന രീതിയിലായിരുന്നു പത്രങ്ങളുടെ പ്രകടനവും. മോദി വന്നതോടെ ശിവഗിരിക്ക് എന്തോ കാര്യമായി സംഭവിച്ചു എന്ന മട്ടിലും കേരളത്തിന്റെ സാമൂഹ്യ ഘടനയ്ക്ക് എന്തോ തകര്‍ച്ച സംഭവിച്ചു എന്ന മട്ടിലായിരുന്നു പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഒന്നിനൊന്നു മെച്ചമായ റിപ്പോര്‍ട്ടുകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും മോദിയെ മോശക്കാരനാക്കി എന്ന ചാരിതാര്‍ത്ഥ്യത്തോടെ കഴിയുന്ന മാധ്യമ പടക്ക് മനസ്സിലാക്കാതെ പോയ ഒരു സത്യമുണ്ട് . ഇങ്ങനെ എല്ലാവരും ചേര്‍ന്ന് ഒരാളെ കൂട്ടായി ആക്രമിക്കണമെങ്കില്‍ അയാള്‍ മോശക്കാരനായിരിക്കില്ല എന്ന് കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. മോദിയുടെ അഴിമതിവിരുദ്ധ ഭരണവും വികസനവും ഭാരതത്തിനാകമാനം മാതൃകയാണന്ന കൃഷ്ണയ്യരുടെ അഭിപ്രായം മത്രം മതി ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങളുടേയും മാധ്യമങ്ങളുടേയും പെള്ളത്തരത്തെ വ്യക്തമാക്കുവാന്‍.
മോദിക്കെതിരെ മാധ്യമങ്ങള്‍ക്കൊപ്പം നിന്ന് മത്സരിച്ച് പൂരപ്പാട്ടു നടത്തിയ രണ്ട് രാഷ്ട്രീയ നേതാക്കളുടെ ജല്പനങ്ങളേയും കേട്ടില്ലന്നു നടിക്കാനാവില്ല. അതിലൊന്ന് കെപിസിസി പ്രസിഡന്റ് ചെന്നിത്തലയാണ്. ചെന്നിത്തലയുടെ പാര്‍ട്ടിക്ക് ഭാരതത്തില്‍ കലാപങ്ങളെക്കുറിച്ച് പറയാന്‍ എന്ത് അര്‍ഹതയാണുള്ളത്. ഭാരത വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ നടന്നത് 1984 ല്‍ ആണ് അതിന് നേതൃത്വം നല്കിയതാവട്ടെ കോണ്‍ഗ്രസ്സും രാജീവ് ഗാന്ധിയും. ഇന്ദിരാഗാന്ധി വധത്തിനു ശേഷം ഇന്ത്യയുടെ വിവിധ വടക്കന്‍ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊന്നൊടുക്കിയ സിക്കുകാരുടെ എണ്ണം നാം വിസ്മരിച്ചു കൂടാ. സ്വതന്ത്ര ഇന്ത്യയിലെ കറുത്ത അധ്യായമായി സിക്ക് കൂട്ടക്കൊല നമ്മുടെ കണ്മുന്നില് മായാതെ നില്ക്കുന്നു. അതിന് നേതൃത്വം നല്കിയ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കോണ്‍ഗ്രസ്സ് ഇന്നും മാന്യനായി ചിത്രീകരിക്കുന്നു. സിഖ് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ നല്കിയ റിപ്പോര്‍ട്ടിലും അന്നത്തെ പ്രധാന മന്ത്രിയുടേയും ദല്‍ഹിയിലെ പോലീസ് മേധാവികളുടേയും പങ്ക് വ്യക്തമാക്കുന്നുണ്ടത്രെ. ഇതിനെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ പ്രതികരണവും അന്ന് ഏറെ വിവാദമായിരുന്നു. മനുഷ്യജീവന് പുഴുവിന്റെ പോലും വിലകല്‍പ്പിക്കാത്ത പ്രതികരണമാണ് അന്ന് രാജീവ് ഗാന്ധി നടത്തിയത്. ഒരു വന്‍ മരം വീഴുമ്പോള്‍ അതിനടിയില്‍ പെട്ട് കുറെ പേര് ചതഞ്ഞമരുന്നത് സാധാരണമാണന്നായിരുന്നു രാജീവിന്റെ പ്രതികരണം. സിഖുകാരെ കൂട്ടക്കെല ചെയ്തതിന്റെ പേരില്‍ ഒരു ക്ഷമാപണം പോലും നടത്താത്ത കോണ്‍ഗ്രസ്സുകാരാണ് ഇന്ന് മോദിക്ക് എതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. 1950 മുതല്‍ ഭാരതത്തില്‍ നടന്നിട്ടുള്ള കലാപങ്ങള്‍ 1194 എണ്ണമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 871 എണ്ണവും നടന്നിട്ടുള്ളത് നെഹ്റുവിന്റേയും, ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഭരണത്തിന് കീഴിലാണ്. ഭാരതത്തെ കലാപ ഭൂമിയാക്കി മാറ്റിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് നില്ക്കാന് കോണ്‍ഗ്രസ്സിനോ നെഹൃു കുടുംബത്തിനോ ആകില്ല.
രണ്ടാമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. മാധ്യങ്ങള്ക്കൊപ്പം തന്നെ സന്യാസിമാരിലും എസ്.എന്‍.ഡി.പിയിലും എല്ലാം ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ വിജയന് നടത്തിയ ശ്രമങ്ങള്‍ ചെറുതൊന്നുമല്ല. കേരളത്തിലെ സാമുദായിക അന്തരീക്ഷം തകര്‍ക്കുന്നതിലും മനുഷ്യരെ തമ്മിലടിപ്പിക്കുന്നതിനും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള ആളാണ് പിണറായി വിജയന് എന്ന് ഏല്ലാവര്‍ക്കും അറിയാവുന്നതാണ്. കൊട്ടിയത്ത് മദനിക്ക് സമീപം വീനീത വിധേയനായി ഇരുന്ന പിണറായി വിജയനെ കേരള സമൂഹം മറന്നിട്ടുണ്ടാവുകയില്ല. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തതിലും ഭീകരവാദത്തിന്റെ വിഷ വിത്തുകള്‍ കേരളമണ്ണില്‍ വിതച്ചതിലും മദനിയുടെ കൂട്ടു പ്രതിയാണ് വിജയനെന്നും വേണം സംശയിക്കാന്‍. കേരള സമൂഹത്തിലെ മുസ്ലീം ജന സമൂഹത്തെ ഭയപ്പെടുത്താനും ആ ഭയപ്പാടിനെ മുതലെടുത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനുമാണ് എന്നും മാര്‍ക്സിസ്റ്റു പാര്‍ട്ടിയും മറ്റും ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ ചുവട് പിടിച്ചാണ് അവര്‍ എക്കാലത്തും മദനിയുമായി സംഖ്യത്തിലേര്പ്പെട്ടിട്ടുള്ളതും നിരവധിയായ മുസ്ലീം ചെറുപ്പക്കാരെ ഭീകരവാദത്തിലേക്ക് തള്ളി വിട്ടിട്ടുള്ളതും. ഇക്കാര്യത്തില്‍ മദനിയും സി.പി.എമ്മും എന്നും ഒരേ കയ്യുമായിരുന്നു. പക്ഷെ സമാധാന പ്രിയരായ മുസ്ലീങ്ങള്‍ മനസ്സിലാക്കാതെ പോയ ഒരു സത്യമുണ്ട്. രണ്ടു മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാന്‍ ശ്രമിക്കുന്ന പഴങ്കഥയിലെ കുറുക്കന്റെ വേഷമാണ് എന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അനുവര്‍ത്തിച്ചു പോന്നിട്ടുള്ളത്. നിങ്ങള്‍ കേരളത്തിന്റെ സമീപ കാല ചരിത്രം പരിശോധിച്ചാല്‍ ആരാണ് മുസ്ലീങ്ങളുടെ ശത്രുക്കള്‍ എന്ന് നിങ്ങള്‍ക്കു തന്നെ തിരിച്ചറിയാനാകും. നിങ്ങളെ ഭീകരവാദത്തിന്റെ മേലങ്കി അണിയിച്ചു നിര്‍ത്തിയതും വോട്ടിന് വേണ്ടി അതിനെ മുതലെടുത്തതും നാദാപുരത്തും പാറക്കടവിലും നിങ്ങളുടെ ചുടു രക്തം ഒഴുക്കിയതും സി.പി.എമ്മുകാരാണന്നതാണ് വസ്തുത. ആ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് ആട്ടില്‍ തോലണിഞ്ഞ ചെന്നായ കണക്കെ ഇന്ന് സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ നരേന്ദ്രമോദി അറിയപ്പെടേണ്ടിയിരുന്നത്, ഗുജറാത്തിനെ വര്‍ഗ്ഗീയ കലാപ വിമുക്തമാക്കിയ മുഖ്യമന്ത്രി എന്ന നിലയിലാണ്. കാരണം കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിലൊരിക്കല്‍ പോലും ഒരു വര്‍ഗ്ഗീയ കലാപവും സംഘട്ടനവും ഗുജറാത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഹമ്മദാബാദിലും സൂററ്റിലുമെല്ലാം പലപ്പോഴും കലാപങ്ങള്‍ ഉണ്ടായിരുന്നത് വ്യത്യസ്ത സമുദായക്കാര്‍ തമ്മില്‍ മാത്രമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മുഹറവും ബലി പെരുന്നാളും പോലുള്ള ആഘോഷങ്ങളില്‍ പോലും സുന്നി- ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്കും ഗുജറാത്ത് വേദി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല എല്ലാവര്ക്കും സ്വാതന്ത്ര്യത്തോടെ അവരവരുടെ ആഘോഷങ്ങള്‍ നടത്തുന്നതിനും യാതൊരു തടസ്സവുമില്ല.
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്തിനെയാണ് ഭാരതത്തിലെ ഏറ്റവും വലിയ വികസിത സംസ്ഥാനമാക്കി മോദി മാറ്റിയത് . 12220 പേര് മരിച്ച ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ കച് പ്രദേശവും തകര്‍ന്ന സംസ്ഥാനത്തെ സാമ്പത്തിക നിലയും പുനരുദ്ധരിക്കുക എന്നതായിരുന്നു 2001 ഇല് മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത നരേന്ദ്ര മോദി നേരിട്ട വന്‍ വെല്ലുവിളി. ഈ വെല്ലുവിളികളെ അതിജീവിച്ച് ഗുജറാത്തിന്റെ രക്ഷകനായി മാറിയ മോഡിയെ പോലുള്ളവരെയാണ് ഇന്ന് ഭാരതത്തിന് ആവശ്യം. അല്ലാതെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മോദിക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കുക. മോദിക്ക് എതിരെ കല്ലെറിയാന്‍ എന്ത് അര്‍ഹതയാണ് തങ്ങള്‍ക്കുള്ളത് എന്ന്.
സന്തോഷ് അറയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: