കോട്ടയം: ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ എ ടി എമ്മിന്റെ സഹായം തേടിയ വ്യാപാരിയുടെ പതിനായിരം രൂപ നഷ്ടപ്പെട്ടു. നഗരത്തിലെ പുളിമൂട് ജംഗ്ഷന് സമീപത്തെ ഫെഡറല്‍ ബാങ്കിന്റെ എ ടി എം കൗണ്ടറില്‍ നിന്നും 500 രൂപ പിന്‍വലിച്ച വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 10500 രൂപ. ടി ബി റോഡിലെ ത്രിവേണി കോംപ്ലക്സില്‍ കോഫി സെന്റര്‍ നടത്തുന്ന വി ആര് ജമാലിന്റെ പണമാണ് കഴിഞ്ഞദിവസം നഷ്ടമായത്. കടയിലെ ജീവനക്കാരന്റെ പക്കല്‍ എ ടി എം കാര്‍ഡും പിന്‍നമ്പറും നല്കി 500 രൂപ പിന്‍വലിക്കാന്‍ ജമാല്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ജീവനക്കാരന് എ ടി എം കൗണ്ടറില്‍ നിന്നും 500 രൂപ പിന്‍വലിച്ച് തിരികെ സ്ഥാപനത്തിലെത്തി. ആവശ്യപ്പെട്ട തുക പിന്‍വലിച്ചശേഷം അക്കൗണ്ടിലെ തുകയുടെ ബാലന്‍സ് വിവരം ബോധ്യപ്പെടുത്തുന്ന രസീതും ജീവനക്കാരന് കൗണ്ടറില്‍ നിന്നും കൈപ്പറ്റിയിരുന്നു. എന്നാല്‍ രണ്ടുതവണ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി വ്യാപാരിയുടെ മൊബൈലില്‍ മെസേജ് ലഭിച്ചത്. ഇതെ തുടര്‍ന്ന് ജമാല്‍ ഫെഡറല്‍ ബാങ്ക് അധികൃതരെ പരാതി അറിയിച്ചു. എന്നാല്‍ ജമാലിന്റെ അക്കൗണ്ടില്‍ നിന്നും രണ്ടുതവണയായി 10500 രൂപ പിന്‍വലിച്ചതിന്റെ രേഖയുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. കോഫി സെന്ററിലെ ജീവനക്കാരന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ എ ടി എം കൗണ്ടറില്‍ നിന്നും മറ്റൊരാള്‍ പതിനായിരം രൂപ പിന്‍വലിച്ചെന്ന് രേഖകളിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളുടെ ചിത്രങ്ങള്‍ എ ടി എം കൗണ്ടറിലെ ക്യാമറയില്‍ നിന്നും ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ട വിവരം ചൂണ്ടിക്കാട്ടി ജമാല്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി. ബാങ്കിനെതിരെ നടപടി ആവശ്യപ്പെട്ട് ബാങ്ക് ഓംബുഡ്സ്മാന് പരാതി നല്‍കുമെന്നും വ്യാപാരി അറിയിച്ചു. വിവിധ ബാങ്കുകളുടെ കാലപ്പഴം ചെന്ന എ ടി എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ സമാനമായ രീതിയില്‍ നിരവധിപേരുടെ പണം നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ക്ക് പരാതി നല്കിയാലും ഫലമില്ല. എംടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനം സ്വകാര്യ ഏജന്‍സികളെ ഏല്പ്പിച്ചിരിക്കുന്നുവെന്ന ന്യായമാണ് പരാതി നല്കുന്നവരോട് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: