ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റത്തിലെ അഴിമതി തെളിഞ്ഞ സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ തുടരുന്ന പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നലെ ഇളകിമറിഞ്ഞു. ഇരുസഭകളിലും ബിജെപി അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ രാജി ഉന്നയിച്ച് ശക്തമായ രംഗത്തെത്തിയതോടെ സഭാനടപടികള്‍ പൂര്‍ത്തിയാക്കാതെ ലോക്സഭ പിരിഞ്ഞു.
രാജ്യസഭ ആദ്യം 12 മണി വരെയും പിന്നീട് 2 മണിവരെയും നിര്‍ത്തിവെച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ സംയുക്തമായ പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ നടക്കുന്നത്.
കല്‍ക്കരിപ്പാടം വിതരണം ചെയ്തതിലെ അഴിമതിയെക്കുറിച്ച് സിബിഐ നടത്തുന്ന അന്വേഷണത്തില്‍ ഇടപെട്ട നിയമമന്ത്രി അശ്വിനികുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി അംഗങ്ങള്‍ രാവിലെ ഇരുസഭകളിലും ആവശ്യപ്പെട്ടു. 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട ജെപിസി റിപ്പോര്‍ട്ടില്‍ വാജ്പേയിയുടെ പേര് പരാമര്‍ശിച്ചത് ഒഴിവാക്കണമെന്നും ബിജെപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ രാജി ആവശ്യം അവഗണിച്ചുകൊണ്ട് സഭാനടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് സത്യം മൂടിവയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തെ അപലപിച്ചുകൊണ്ട് എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രമേയം പാസാക്കി.
ജെപിസി റിപ്പോര്‍ട്ടില്‍ നിന്ന് എ.ബി.വാജ്പേയിയുടെ പേര് നീക്കം ചെയ്യണമെന്നും വാജ്പേയിയുടെ പേര് വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ബിജെപി ആരോപിച്ചു. ഈ ആവശ്യങ്ങളില്‍ തീരുമാനമാകാതെ പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി രാജ്യസഭാ കക്ഷി ഉപനേതാവ് രവിശങ്കര്‍ പ്രസാദ് യോഗതീരുമാനങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസും നിയമമന്ത്രിയും കല്‍ക്കരി ഇടപാട് അന്വേഷണത്തില്‍ സിബിഐയെ നിരന്തരം ബന്ധപ്പെടുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കി. മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ന് അവധിയായതിനാല്‍ ഇനി വ്യാഴാഴ്ചയാണ് പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ തുടരുന്നത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: