ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തുകയാണ്. എത്തുകയാണ് എന്നതിലുപരി ശ്രീനാരായണ ദര്‍ശനത്തിന്റെ ഊഷ്മളത കളിയാടുന്ന ശിവഗിരിയില്‍ ആദരവിന്റെ വിരല്‍സ്പര്‍ശം നടത്തുകയാണ്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന സര്‍വാംഗീണമായ ഗുരുദേവ കാഴ്ചപ്പാടിന്റെ ഗരിമയില്‍ ആണ്ടിറങ്ങാനും ആ പരിപാവന സ്ഥലത്ത് ആദരവിന്റെ കൂപ്പുകൈ അര്‍പ്പിക്കാനുമാണ് നരേന്ദ്രമോദി വരുന്നത്. ശ്രീനാരായണ ധര്‍മ മീമാംസ പരിഷത്തിന്റെ കനകജൂബിലി സമാപനവും 101-ാം ശാരദാദേവി പ്രതിഷ്ഠാ വാര്‍ഷികവും 51-ാമതു പരിഷത്തും ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി ശിവഗിരിയില്‍ നടക്കുകയാണ്. മഹത്തായ ഒരാഘോഷത്തിന്റെ പൊലിമയില്‍ ആണ്ടിറങ്ങാന്‍, രാജ്യത്തെ വളര്‍ച്ചയില്‍ ഏറ്റവും പൊലിമനിറഞ്ഞ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എത്തുന്നത് കേരളത്തിന് പൊതുവെയും ശിവഗിരിക്ക് പ്രത്യേകിച്ചും ആഹ്ലാദജനകമാണ്. ആ ആഹ്ലാദത്തിന്റെ വ്യാപ്തിയും സൗന്ദര്യവും അനേകംപേരില്‍ എത്തുന്നതു തന്നെയാണ് ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശാന്തിയും സമാധാനവും.
ആധ്യാത്മികതയും മാനുഷികതയും തമ്മില്‍ നാഭീനാളീ ബന്ധമാണുള്ളത്. ഇത് മനസ്സിലാകാത്ത, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ മിനക്കെടാത്ത തല്‍പ്പര രാഷ്ട്രീയക്കാരാണ് മോദിക്കെതിരെയും അദ്ദേഹത്തിന്റെ ആദര്ശത്തിനെതിരെയും നാലുപാടേക്കും അമ്പയക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് സമൂഹത്തില്‍ അസ്വാസ്ഥ്യത്തിന്റെ കാളകൂടം കോരിയൊഴിക്കുന്നതില്‍ എന്നും താല്പ്പര്യപൂര്വ്വം നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. മനുഷ്യനെ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട ആ പ്രസ്ഥാനം മനസ്സുകൊണ്ട് ചിന്തിക്കുന്നതിനുപകരം മസ്സിലുകൊണ്ടാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതിന്റെ ദുരന്തഫലം ഏറെ അനുഭവിക്കേണ്ടിവന്നവരാണ് മലയാളികള്‍. പ്രബുദ്ധമായ സംസ്ഥാനം എന്ന് ഗീര്വാണമടിക്കുന്നുണ്ടെങ്കിലും പ്രകടമായ കാട്ടാളത്തത്തിന്റെ വിളനിലമാണിവിടം. അത്തരം ഒരവസ്ഥ സൃഷ്ടിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അവര്‍ അതൊരിക്കലും മനസ്സിലാക്കുന്നില്ല എന്നു മാത്രമല്ല അനുദിനം തങ്ങളുടെ രാഷ്ട്രീയ നൃശംസതയ്ക്ക് ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഒരമ്പലമോ ആദ്ധ്യാത്മികകേന്ദ്രമോ തകര്‍ന്നാല്‍ അത്രയും നല്ലത് എന്ന് പരസ്യമായിപ്പറഞ്ഞ രാഷ്ട്രീയ കക്ഷിയാണ് കമ്മ്യൂണിസ്റ്റുകള്‍. ഇടതായാലും വലതായാലും ഇക്കാര്യത്തില്‍ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ശിവഗിരിയില്‍ നരേന്ദ്രമോദി എത്തുമ്പോള്‍ അവരുടെ അസഹിഷ്ണുത ചുരമാന്തുന്നത് സ്വാഭാവികം. സി.പി.എം സംസ്ഥാന സെക്രട്ടറി മുതല്‍ ഇങ്ങേയറ്റത്തെ സാധാരണ സഖാവു വരെ നരേന്ദ്രമോദിക്കെതിരെ വാരിക്കുന്തം കൂര്‍പ്പിച്ചു കാത്തിരിക്കുകയാണ്. മോദിക്ക് ശിവഗിരിയില്‍ വരാന്‍ എന്താണവകാശം എന്നുവരെ സി.പി.എമ്മിന്റെ തലമൂത്ത നേതാക്കള്‍ ചോദിക്കുന്നു. ഒരിന്ത്യന്‍ പൗരന് രാജ്യത്തെവിടെയും നിര്‍ഭയമായി സഞ്ചരിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും അവകാശമുണ്ടെന്ന പ്രാഥമിക തിരിച്ചറിവില്‍ നിന്ന് അസഹിഷ്ണുതയുടെ കാട്ടാള മാനസികാവസ്ഥയിലേക്ക് ഇത്തരക്കാര്‍ ആണ്ടിറങ്ങിക്കഴിഞ്ഞു.
അതേസമയം നേരത്തെ മോദിക്കെതിരെ ഒച്ചയിട്ട ചിലര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി നേരിന്റെ വഴിയിലേക്ക് ഇറങ്ങിച്ചെല്ലാനും തയ്യാറായിട്ടുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. കേരള മുഖ്യമന്ത്രിക്കും അത്തരമൊരു തിരിച്ചറിവ് ഉണ്ടായിട്ടുണ്ട് എന്നുവേണം കരുതാന്‍. കഴിഞ്ഞ ദിവസം മലപ്പുറത്ത് വാര്‍ത്താലേഖകരുമായി സംവദിക്കവെ, ഷിബു ബേബി ജോണ്‍ നരേന്ദ്രമോദിയെ കണ്ടതില്‍ ഒരു തെറ്റുമില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുകയുണ്ടായി. എന്നാല്‍ ഗുജറാത്ത് മാതൃകയിലുള്ള വികസനം കേരളത്തില്‍ വേണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതില്‍ വാസ്തവത്തില്‍ ഒരു സത്യം ഒളിഞ്ഞുകിടപ്പുണ്ട്. ഗുജറാത്തില്‍ വികസനം ജനങ്ങള്‍ക്കുള്ളതാണ്, ജനങ്ങളുടേതാണ്. ജനങ്ങള്‍ക്കുള്ള ഫണ്ട് അവരുടെ കൈകളിലെത്തുന്നു. ഉദ്യോഗസ്ഥര്‍ അതു കൈമാറി തടിച്ചുകൊഴുക്കുന്നില്ല.
കരാറുകാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും മാഫിയകളുടെയും വികസനമാണ് കേരളത്തില്‍ നടക്കുന്നത്. അങ്ങനെയുള്ള വികസനം ഉണ്ടായെങ്കിലേ ഉമ്മന്‍ചാണ്ടിയുടെയും അച്യുതാനന്ദന്റെയും രാഷ്ട്രീയം കേരളത്തില്‍ പച്ചപിടിക്കൂ. ഗുജറാത്തിലെ വികസനത്തെ ഇവരും ഇവരുടെ മാനസികാവസ്ഥ കൈമുതലായുള്ളവരും എതിര്‍ക്കുന്നതും ആക്ഷേപിക്കുന്നതും അതുകൊണ്ടാണ്. കേരളത്തില്‍ ജനാധിപത്യസംസ്കാരം പുഷ്ടിപ്പെടണമെന്നും പുഷ്കലമാവണമെന്നും ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം പേരും ഇവര്‍ക്കൊപ്പമല്ല. ഇത് മനസ്സിലാക്കിയതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ നരേന്ദ്രമോദിക്കെതിരെ വെകിളിയെടുത്ത് ചാടുന്നത്.
തൊഴിലില്ലായ്മയുള്‍പ്പെടെയുള്ള അസ്വാസ്ഥ്യം കേരളത്തെ കാര്‍ന്നു തിന്നുമ്പോള്‍ അതിനൊരു പരിഹാരം തേടി ഒരു മന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ടതാണല്ലോ വിവാദം വിളിച്ചുവരുത്തിയത്. അതേ മുഖ്യമന്ത്രി ഭരിക്കുന്ന ഗുജറാത്തിനാണ് രാജ്യത്ത് ഏറ്റവും മികച്ച തൊഴില്‍ പരിശീലനത്തിനും സ്കില്‍ ഡവലപ്മെന്റിനുമുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് കഴിഞ്ഞദിവസം ലഭിച്ചതെന്ന കാര്യം വിവാദകൃഷിചെയ്യുന്നവര് അറിയണം. എന്തുകൊണ്ട് നരേന്ദ്രമോദി ജനകീയനാവുന്നുവെന്നും വിചിന്തനം ചെയ്യണം. ഒരു കലാപത്തിന്റെ മൊത്തം കുറ്റം അപഹാസ്യമായ തരത്തില്‍ ഒരു മനുഷ്യനില്‍ അടിച്ചേല്‍പ്പിക്കുകയും അദ്ദേഹത്തെ അങ്ങേയറ്റം അവഹേളിക്കുകയും ചെയ്യുന്നവര്‍ ഒരു കാര്യം അറിയണം. അദ്ദേഹമാണ്, ആ മുഖ്യമന്ത്രിയാണ്, നരേന്ദ്രമോദിയാണ് ജനങ്ങളുടെ ഏത് പ്രശ്നവും പരിഹരിക്കാന്‍ 24 മണിക്കൂറും സ്വജീവിതം നീക്കിവെച്ചിരിക്കുന്നത്. എല്ലാ ആരോപണങ്ങളും ആക്ഷേപങ്ങളും, കുപ്രചരണങ്ങളും അദ്ദേഹം സ്വതസ്സിദ്ധമായ ശൈലിയില്‍ ചിരിച്ചുതള്ളും. ആരോപണങ്ങള്‍ക്കും മറ്റും മറുപടി പറയാന്‍ സമയം നീക്കിവെച്ചാല്‍ ജനങ്ങളെ സേവിക്കാനുള്ള സമയം നഷ്ടമാകുമെന്ന് മോദിക്കറിയാം. ആ അറിവാണ് അവാര്ഡുകളായും ആനുകൂല്യങ്ങളായും ഗുജറാത്തിനുമേല്‍ പെയ്തിറങ്ങുന്നത്. ദൈവത്തിന്റെ പണി ഭൂമിയില്‍ ചെയ്യാന്‍ ദൈവം അയച്ച മനുഷ്യനായി മോദിയെ ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. അത് അന്വര്‍ത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും. അത്തരമൊരാള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വരുമ്പോള്‍ സ്വീകരിക്കാതെ പുറംതിരിഞ്ഞു നില്‍ക്കുന്നവരെ എന്തു പേരിട്ട് വിളിക്കണമെന്ന് ഇവിടുത്തെ പ്രബുദ്ധരായ ജനങ്ങള്‍ തീരുമാനിക്കട്ടെ. ശിവഗിരിയിലെ പുണ്യം നുകരാന്‍ എത്തുന്ന നരേന്ദ്രമോദിക്ക് സുസ്വാഗതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: