അപൂര്‍വങ്ങളില്‍ അപൂര്‍വ വ്യക്തിത്വമായ ചവിട്ടുനാടക-സിനിമാ സീരിയല്‍ നടി മോളിയ്ക്കും പുതിയ വീടായി. “ഞാന്‍ മോളിയെ കാണാന്‍ അവരുടെ വീട്ടിലെത്തി. മോളി എന്നെ വീട്ടിനുള്ളിലേക്കാനയിച്ചു. അവിടെ മേല്പ്പോട്ട് നോക്കിയാല്‍ ആകാശവും വീട് നിറയെ അവാര്ഡുകളുമായിരുന്നു” കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസ് ഈയിടെ എന്നോട് പറഞ്ഞു.
“മോളിയുടെ ഏറ്റവും വലിയ ആഗ്രഹമെന്താണ്?” എന്നു ഞാന്‍ ചോദിച്ചപ്പോള്‍ “ഒരു വീടാണ്” എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മുന്‍കൈ എടുത്താണ് സി.കെ.മേനോനെക്കൊണ്ട് ഏഴര ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കിയത്” അദ്ദേഹം പറഞ്ഞു. അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റുള്ള വീട്ടില്‍ മോളിയുടെ മകനും കുടുംബവും ഒപ്പമുണ്ട്.
മോളിയെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് പള്ളുരുത്തിയിലെ ഒരു സ്കൂളില്‍ സ്ത്രീ ശാക്തീകരണത്തെപ്പറ്റി പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ്. ആ ചടങ്ങില്‍ മോളിയെ ആദരിച്ചു. ആരാണ് എന്നന്വേഷിച്ചപ്പോള്‍ ചവിട്ടുനാടക രംഗത്തെ ഏകവനിതയും ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനേത്രിയുമാണ് എന്നറിഞ്ഞപ്പോള്‍ കണ്ടാല്‍ ഒട്ടും സൗകുമാര്യമില്ലാത്ത മോളിയെ ഞാന്‍ മനസാ വണങ്ങി. സിനിമാ അവാര്‍ഡ് നിര്‍ണയ വേളയില്‍ ഏറ്റവും നല്ല ഹാസ്യതാരമായി അവസാനംവരെ മോളിയുടെ പേരും ഉണ്ടായിരുന്നത്രെ. ആദ്യചിത്രമായതിനാല്‍ മാത്രം അവാര്‍ഡ് ലഭിക്കാതെ പോയി.
മോളി ആ വീട് അര്‍ഹിക്കുന്നത് തന്നെയാണ്. അത് നിര്‍മിച്ചു കൊടുക്കാന്‍ കേന്ദ്രമന്ത്രി കെ.വി.തോമസ് കാണിച്ച പ്രതിബദ്ധത സ്തുതര്‍ഹ്യമാണ്. മോളിയെ സഹായിച്ചപോലെ ചെല്ലാനത്തെ ബിയാട്രിസിന് വീട് നിര്‍മിക്കാനും സി.കെ.മേനോന് അഞ്ചുലക്ഷം രൂപ നല്‍കുകയാണ്.
ഈ മഹാമനസ്കരുടെ മുന്പില് കൈകൂപ്പുമ്പോഴും എനിക്ക് മനസ്സിലാകാത്തത് ഇങ്ങനെ സേവനതല്‍പ്പരരായ വ്യവസായ പ്രമുഖരോ സാമൂഹികക്ഷേമവകുപ്പോ ഇവിടുത്തെ തെരുവു നിവാസികള്‍ക്ക് ഒരു സുരക്ഷിത ഇടം നിര്‍മിച്ചു നല്കാന് എന്തുകൊണ്ട് മുന്നോട്ട് വരുന്നില്ല എന്നതാണ്. തെരുവുനിവാസികളുടെ, അവരുടെ കുഞ്ഞോമന പെണ്മക്കളുടെ സുരക്ഷ ഈ “കൂട്ട ബലാത്സംഗസീസണി”ലെങ്കിലും ഇവരുടെ എല്ലാം ശ്രദ്ധയില്‍ എന്തുകൊണ്ട് പതിയുന്നില്ല?
ഇന്ന് ബലാത്സംഗ വാര്‍ത്തകളും അതിനെതിരായ പ്രക്ഷോഭങ്ങളും ശക്തിയാര്‍ജ്ജിച്ചിരിക്കുന്ന കാലമാണ്. ഈയിടെയാണല്ലോ മലപ്പുറത്ത് ‘ജാസിം’ എന്ന കാമരാക്ഷസന് ഒരു മൂന്നു വയസ്സുകാരിയായ തെരുവ് ബാലികയെ കൊടുംക്രൂരമായി ബലാത്സംഗം ചെയ്തത്. അവളുടെ ആന്തരികാവയവങ്ങള്‍ക്ക് പോലും പരിക്കേറ്റ് ആശുപത്രിയിലായത്. ‘പെരിണിയോ പ്ലാസ്റ്റി’, ‘കോളോസ്റ്റമി’ എന്നീ രണ്ട് ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ ഒഴിവാക്കാന്‍ കുട്ടിയുടെ കുടല് പുറത്തെടുത്ത് ഒരു ബാഗില്‍ പിടിപ്പിച്ചിരിക്കുകയാണ്. കുട്ടി ഇപ്പോഴും ഐസിയുവിലാണ്.
ഇത്ര നീചമായ, ഹീനമായ, ക്രൂരമായ ബലാത്സംഗം നടന്ന് മൂന്നുവയസുകാരി ആസന്നമരണയായിട്ടും കേരളത്തില്‍ ഒരു പ്രക്ഷോഭവും നടന്നില്ല. ഒരില പോലും പ്രതിഷേധാര്‍ഹമായി അനങ്ങിയില്ല. അത്ര ഉറഞ്ഞുപോയതാണ് അഭ്യസ്തവിദ്യരും സംസ്ക്കാര സമ്പന്നരുമായ മലയാളിയുടെ മനുഷ്യത്വം.
ഇന്ത്യന്‍ തലസ്ഥാനമായ ദല്‍ഹിയില്‍ ഒരു 23 കാരി ബസ്സില്‍ കൂട്ട ബലാത്സംഗത്തിനിരയായപ്പോള്‍ ഉണ്ടായ പ്രക്ഷോഭം ദല്‍ഹിയെ വിറപ്പിച്ചത് നാം എല്ലാം ടിവിയില്‍ കണ്ടതാണ്. ദിനങ്ങളോളം പ്രതിഷേധം നീണ്ടപ്പോള്‍ രക്ഷാമാര്‍ഗമായി പെണ്‍കുട്ടിയെ സിംഗപ്പൂരിലേയ്ക്ക് വിദഗ്ദ്ധ ചികിത്സയ്ക്കെന്ന പേരില്‍ മാറ്റുകയായിരുന്നു. എഐഎംഎസില്‍ കിട്ടാത്ത ഒരു വിദഗ്ദ്ധ ചികിത്സയും സിംഗപ്പൂരില്‍ ലഭ്യമല്ലെന്നും ഇത് ജനരോഷവും ശ്രദ്ധയും തിരിച്ചുവിടാനുള്ള മന്മോഹന്-സോണിയാ തന്ത്രമാണെന്നും ജനം തിരിച്ചറിഞ്ഞില്ല. അന്ന് ആ സമരത്തേയും സമരക്കാരെയും ഭയപ്പെട്ട് ഉരുക്കുവനിത എന്നറിയപ്പെടുന്ന മുഖ്യമന്ത്രി ഷീലാ ദീക്ഷിത് സമരക്കാരോട് അണിചേരാന്‍ ശ്രമിച്ചപ്പോള്‍ ‘ഷീലാ ദീക്ഷിത് ഗോ ബാക്ക്’ എന്ന ഇടിമുഴക്കം കേട്ട് അവര്‍ ഞെട്ടിയത്രെ.
ഇപ്പോള്‍ ദല്‍ഹി വീണ്ടും പ്രക്ഷുബ്ധമായത് ഏപ്രില്‍ 15 ന് അയല്പക്കത്തെ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മുറിക്കുള്ളില്‍ പൂട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്ത ശേഷം കുപ്പിയും മെഴുകുതിരിയും ജനനേന്ദ്രിയത്തില്‍ തിരുകിക്കയറ്റി മാരകമായി മുറിവേല്പ്പിച്ചും ആസന്നമരണയായിരിക്കുമ്പോഴാണ്. ഈ ബലാത്സംഗവും ദല്‍ഹിയെ ഒരിയ്ക്കല്‍ക്കൂടി പ്രക്ഷുബ്ധമാക്കി ഇന്ത്യാ ഗേറ്റിന് മുന്‍വശം ജനം പ്രക്ഷോഭത്തിലാണ്.
ദല്‍ഹി ആഗോള ബലാത്സംഗ തലസ്ഥാനമായത് അടുത്തകാലത്ത് അവിടെ 157 കൂട്ട ബലാത്സംഗങ്ങളും 40000 ലധികം മാനഭംഗക്കേസുകളും ഉണ്ടായതിനാലാണ്. ഇന്ത്യതന്നെ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമാണെന്ന വിശേഷണത്തിനര്ഹമാകേണ്ടിവരുന്നത് ഇവിടെ 2001 നും 2011 നും ഇടക്ക് 48338 കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടതിനാലാണ്.
അനാഥക്കുട്ടികളെ സര്‍ക്കാര്‍ പാര്‍പ്പിക്കുന്നത് ജുവനെയില്‍ ഹോമുകളിലാണ്. പക്ഷെ ജുവനെയില്‍ ഹോമുകളും ഇന്ന് ബലാത്സംഗ കേന്ദ്രങ്ങളാകുകയാണ്.
പീഡനക്കേസുകളില്‍ ഇരകളാകുന്ന കുട്ടികളെ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കാന്‍ പോലീസ് മെനക്കെടാറില്ല. കേസൊതുക്കാന്‍ പോലീസ് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ഈ നാട്ടില്‍ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികളും നോക്കു കുത്തികളാണ്. പീഡന കേന്ദ്രങ്ങളാകുന്ന ജുവനെയില്‍ ഹോം സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിലാണ്. ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയ്ക്ക് നല്കാന് ഫണ്ടില്ല എന്നാണ് സാമൂഹിക ക്ഷേമ വകുപ്പ് പറയുന്നത്. ആവശ്യമായ ഓഫീസ് സൗകര്യങ്ങളോടെ ചില്‍ഡ്രന്‍സ് ഹോമുകള്‍ സ്ഥാപിക്കാന്‍ എസ്പിഎസ് എന്ന പേരില്‍ കേന്ദ്രഫണ്ടുണ്ട്. പക്ഷെ സംസ്ഥാന ഫണ്ട് ഉപയോഗിക്കാറില്ല.
‘ജാസിം’ എന്ന മനുഷ്യമൃഗത്തിന്റെ പീഡനത്തിനിരയായ ഒരു മൂന്നുവയസ്സുകാരി മരണത്തോട് മല്ലിടുമ്പോള്‍ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി വാഗ്ദാനം ചെയ്തത് തെരുവ് മക്കള്‍ക്കും അഭയ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നാണ്. പക്ഷെ ഇന്നുവരെയും ആ വാഗ്ദാനം നിറവേറ്റിയിട്ടില്ല. അങ്ങനെ ഒരു വാഗ്ദാനം നല്‍കിയിട്ടുണ്ട് എന്ന് മന്ത്രിയോ സര്‍ക്കാരോ വിചാരിക്കുന്നുപോലുമില്ല. ഈ പശ്ചാത്തലത്തിലാണ് മന്ത്രി കെ.വി.തോമസ് ദ്രുതഗതിയില്‍ മോളിക്ക് വീട് പണിത് കൊടുത്തു എന്ന് പറയുന്നത്. “വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും” എന്നാണ് പഴമൊഴി. പക്ഷെ ഇവിടെ മുഖ്യമന്ത്രി മുതല്‍ താഴോട്ട് എല്ലാവരും വാഗ്ദാന പെരുമഴക്കുശേഷം നിഷ്ക്രിയത പാലിയ്ക്കുന്നവരാണ്.
സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി മുനീര്‍ വ്യത്യസ്തനായ, കലാഹൃദയമുള്ള മന്ത്രിയായതിനാല്‍ ഈ നാടോടി കുട്ടികള്‍ക്കും അന്തിയുറങ്ങാന്‍ മേല്‍ക്കൂരയും മനുഷ്യമൃഗങ്ങള്‍ ആക്രമിക്കാത്ത സുരക്ഷിതത്വും ഉറപ്പുവരുത്തും എന്ന് ഞാന്‍ വിശ്വസിച്ചു പോയി. സ്വന്തം വീടുകളില്‍ പോലും സുരക്ഷിതത്വമില്ല. അമ്മ ജോലിയ്ക്കു പോകുമ്പോള്‍ വീട്ടില്‍ തനിച്ചായ എട്ടുവയസ്സുകാരിയെ അയല്പക്കത്തെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത് ഈയാഴ്ചയായിരുന്നല്ലോ. ട്രോഫി നേടിയ അഹങ്കാരത്തോടെയാണ് അറസ്റ്റിലായ പ്രതികള്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്തത്. കഷ്ടം!
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തെരുവുമക്കള്‍ക്ക് സുരക്ഷിത താമസസ്ഥലങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചു. അതും മൂലമ്പിള്ളി പോലെ പ്രഖ്യാപനത്തില്‍ ഒതുങ്ങാനാണ് സാധ്യത. പ്രായോഗികതലത്തില്‍ സ്ത്രീ-ബാലികാ സുരക്ഷയ്ക്കുള്ള പദ്ധതികള്‍ എത്താറില്ല. ഇപ്പോള്‍ തെരുവോരങ്ങളില്‍ അന്തി ഉറങ്ങുന്നവരെ പോലീസ് തങ്ങളുടെ സ്റ്റേഷന് പരിധിയില്‍ നിന്നും ആട്ടിയോടിക്കുന്നു. നൈറ്റ് പട്രോളിംഗ് ഇവര്‍ക്ക് സുരക്ഷയല്ല, പലായനമാണ് ഉറപ്പുവരുത്തുന്നത്.
ഇന്ന് ബാലികമാര്‍ മാത്രമല്ല ലൈംഗിക വൈകൃതം പൂണ്ട മലയാളികള്‍ ബാലന്മാരേയും പീഡിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം കാരണം മദ്യവും മയക്കുമരുന്നുപയോഗവും വ്യാപകമായി നീലച്ചിത്രം കാണുന്നതും മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. അടിസ്ഥാനപരമായി മലയാളികള്‍ സംസ്ക്കാരവും മൂല്യങ്ങളും നഷ്ടപ്പെട്ടവരായി മാറുകയാണോ എന്ന സംശയം ബലപ്പെടുന്നു. ആഗോള സംസ്ക്കാരം ആദ്യം കൈയേറിയത് കേരളത്തിലായിരുന്നു. ഇന്ന് കേരളം ഉപഭോഗ സംസ്ക്കാരത്തിന്റെ പിടിയിലാണ്. മലയാളികളുടെ-സ്ത്രീകളടക്കം-കേന്ദ്ര ലക്ഷ്യം ധനസമ്പാദനവും ധനാര്‍ത്തിയുമാണ്. സ്വന്തം മക്കളെപ്പോലും വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുന്ന അമ്മമാരുള്ള നാടാണിത്. ലൈംഗികാസക്തി ഇവിടെ മദ്യാസക്തിയെക്കാള്‍ രൂഢമൂലമായിരിക്കുന്നു.
നമ്മള് പ്രകൃതി നശീകരണത്തിനെതിരെ ഉയര്‍ത്തുന്ന പ്രതികരണം പോലും ഈ സ്ത്രീ-ബാലിക മാനഭംഗങ്ങള്ക്കെതിരെ ഉയര്‍ത്തുന്നില്ല. കേന്ദ്രവനിതാ കമ്മീഷന് ഈയിടെ പ്രസ്താവിക്കുകയുണ്ടായി അവര്‍ ആവശ്യപ്പെടുന്ന ഫണ്ടോ ശുപാര്‍ശ ചെയ്യാനല്ലാതെ നടപടികള്‍ എടുക്കാനുള്ള അധികാരമോ നല്‍കുന്നില്ലെന്ന്. എന്തുകൊണ്ട് സ്ത്രീ സുരക്ഷ കേരളത്തിലും ഇന്ത്യയിലും ദുര്‍ബലമാകുന്നു? അതിനുകാരണം അര്‍ഹമായത് അവകാശപ്പെടാനോ നേടി എടുക്കാനോ ഉള്ള നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും സ്ത്രീകള്ക്കില്ലാത്തതിനാലാണ്.
രാജ്യസഭയില്‍ ദല്‍ഹി പീഡനം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ അധ്യക്ഷന്‍ പി.ജെ.കുര്യനാണെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഈ ആര്‍ജവം ഇത് സംബന്ധിച്ച മേഖലകളില്‍ കൂടി പ്രദര്‍ശിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സജ്ജരാകണം എന്നെനിയ്ക്ക് തോന്നാറുണ്ട്. നിസ്സംഗതയുടെയും നിഷ്ക്രിയത്വത്തിന്റെയും പ്രതീകമായ പ്രധാനമന്ത്രിയും അഴിമതി മുഖമുദ്രയാക്കിയ യുപിഎ സര്‍ക്കാരും സ്ത്രീ സുരക്ഷയ്ക്ക് നടപടി എടുക്കുകയില്ല എന്നത് സുവ്യക്തമാണ്. കാരണം 33 ശതമാനം സംവരണം പോലും സ്ത്രീകള്‍ക്ക് തരാന്‍ തയ്യാറല്ലാത്ത രാഷ്ട്രീയക്കാരാണ് പാര്‍ലമെന്റില്‍. കേരളത്തില്‍ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം നടപ്പാക്കിയത് ഇടതുസര്‍ക്കാരാണ്.
“ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്നു മനു പറഞ്ഞു.
“ന സ്ത്രീ സുരക്ഷ അര്‍ഹതി” എന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നു.
ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അബദ്ധത്തിലാണെങ്കിലും ഒരു സത്യം ഉറക്കെ പറഞ്ഞു. തലസ്ഥാനത്ത് മാത്രമല്ല രാജ്യമെമ്പാടും ബലാത്സംഗങ്ങള്‍ നടക്കുന്നു എന്ന്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താനും അവരുടെ സംരക്ഷണത്തിന്റെ ചുമതലയും ഉള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് “കാലാവസ്ഥാ വ്യതിയാനം മൂലം ചൂടുകൂടി” എന്ന തരത്തിലുള്ള നിസ്സംഗ പ്രസ്താവന നടത്തിയിരിക്കുന്നത്. സ്വാഭാവികമായും ഇത് പ്രതിഷേധക്കടല്‍ സൃഷ്ടിച്ചു.
ദല്‍ഹി ബലാത്സംഗങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞവരുടെ പേരുകള്‍ ഷിന്‍ഡെ പുറത്തുവിട്ടതും വിവാദമായിരുന്നു. ദല്‍ഹി പ്രതിഷേധം ശക്തമായപ്പോള്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുന്നത് വനിതകളാണെന്നതും ശ്രദ്ധേയമാണ്.
ലോകത്തിന് മുന്നില്‍ ഇന്ത്യ അപമാനിതയാണെന്നടിവരയിടുന്നതാണ് ഇന്ത്യയില്‍ പീഡനകാലമാണെന്ന് വിദേശമാധ്യമങ്ങളുടെ വിമര്‍ശനം. ലൈംഗിക പീഡനം പകര്‍ച്ചവ്യാധിപോലെ പടരുന്നു എന്നും വിമര്‍ശനം ഉണ്ട്. ഇന്ത്യന്‍ ലൈംഗിക പീഡനചരിത്രം വാഷിംഗ്ടണ്‍ പോസ്റ്റ് ആഘോഷിച്ചുവത്രെ. 2001 ന് ശേഷം കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ 336 ശതമാനം കൂടിയതായാണ് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്.
1980 കളില്‍ ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ് കോട്ടയം ബ്യൂറോ ചീഫായിരുന്നപ്പോള്‍ ടൂറിസം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ഞാന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്ത ഒരു കാര്യം ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ നല്ലൊരു ശതമാനം സ്വവര്‍ഗരതിക്കാരാണെന്നും ട്രാവല്‍ ഏജന്റുമാര്‍ മുഖേന ആണ്‍കുട്ടികളെ ലഭ്യമാകുമോ എന്ന് തിരക്കാറുണ്ടെന്നുമായിരുന്നു. ഇതെന്നോട് ഒരു പ്രമുഖ ടൂറിസ്റ്റ് ഏജന്റ് തന്നെയാണ് പറഞ്ഞത്. ഇപ്പോള്‍ ഇന്ത്യ പീഡന ഉപഭൂഖണ്ഡമാണെന്ന വിദേശ പ്രചാരണം ഇന്ത്യന്‍ ടൂറിസത്തിന് ഒരുവിധത്തില്‍ മുതല്ക്കൂട്ടാകുമോ!
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: