ശിവഗിരിമഠം എക്കാലത്തും രാജ്യത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും ആധ്യാത്മികവും സാമൂഹ്യവുമായ പുരോഗതിക്ക് നിരന്തരം പ്രവര്‍ത്തിച്ച് ശ്രദ്ധേയമായവയില്‍ പ്രഥമഗണനീയമായ പ്രസ്ഥാനമാണ്. സ്വാതന്ത്ര്യ സമരകാലത്ത് അസ്മിത നഷ്ടപ്പെട്ട ഹിന്ദുസമുദായത്തെ ഒരുമിപ്പിച്ചു നിര്‍ത്തുവാനും, വിഘടിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ്- വിദേശ ശക്തികളുടെ തന്ത്രത്തെ സമുദായ ശാക്തീകരണത്തിലൂടെ നേരിടാനും യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന് ജന്മം നല്കിയ ശിവഗിരിമഠം കേരളത്തിന്റെ ആദ്ധാത്മിക സ്രോതസ്സുകളില്‍ സൂര്യ തേജസ്സുറ്റതുതന്നെയാണ്.
എന്നാല്‍ കാലമേറെയായി ശിവഗിരിമഠത്തെ കരിവാരിത്തേക്കുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും കേരളത്തിലെ ചില കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പാഴാക്കാറില്ല. ശ്രീനാരായണ ഗുരുദേവനേയും ശിവഗിരിമഠത്തേയും ഇവര്‍ എക്കാലത്തും എതിര് പക്ഷത്താണ് കണ്ടിരുന്നത്. അതുകൊണ്ടാകാം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ശിവഗിരിമഠത്തേയും ഗുരുദേവദര്‍ശനങ്ങളെയും ആദ്യം അവഗണിക്കുകയും പിന്നീട് നഖശിഖാന്തം എതിര്‍ക്കുകയും വര്‍ത്തമാനകാലത്തില്‍ അനുകൂലിക്കുകയും സ്വയം തോല്‍വി സമ്മതിച്ച് ഗുരുദേവ സന്ദേശവാഹകരായി മാറുകയും ചെയ്തിരിക്കുന്നത്. ഇത് ചരിത്രത്തിലെ ആദ്യ സംഭവമോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യ അനുഭവമോ അല്ല. സ്വാമി വിവേകാനന്ദനേയും മഹാത്മാ ഗാന്ധിയേയും സുഭാഷ് ചന്ദ്രബോസിനേയും ഇതേ തന്ത്രമുപയോഗിച്ച് നേരിട്ടു. പരാജയപ്പെട്ടപ്പോള്‍ സിപിഎം സ്വന്തം പാര്‍ട്ടി നേതാക്കളുടേതിനൊപ്പം വര്‍ണ്ണചിത്രം അച്ചടിച്ച് അവരെ അംഗീകരിക്കുന്നതായി അഭിനയിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ പുച്ഛത്തോടെയാണ് വീക്ഷിക്കുന്നത്. കേരളത്തിലെ എക്കാലത്തേയും സാമൂഹിക പരിഷ്കര്‍ത്താക്കളും, യഥാര്‍ത്ഥ വിപ്ലവകാരികളുമായിരുന്ന ശ്രീഅയ്യങ്കാളി, പണ്ഡിറ്റ് കെ.പി.കറുപ്പന് തുടങ്ങിയ നേതാക്കളെ സി പിഎം എന്നാണ് ബഹുമാനിക്കുവാന്‍ തുടങ്ങിയത്? ഗുരുദേവ സമകാലികനായിരുന്ന ചട്ടമ്പിസ്വാമികളെ ഇന്നും സിപിഎം നേതാക്കള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കുകയോ, അംഗീകരിക്കുകയോ ചെയ്തിട്ടില്ല. എന്‍എസ്എസിന്റെ സമുദായാചാര്യനായ ശ്രീ മന്നത്ത് പത്മനാഭനെ സിപിഎം-ന്റെ സൈദ്ധാന്തികനായ പി. ഗോവിന്ദപിള്ള വരെ വര്‍ണ്ണവെറിയനായ വര്‍ഗീയവാദി എന്നു വിളിച്ച് അപമാനിക്കുകയാണുണ്ടായത്. ഗുരുദേവന്റെ പ്രിയ ശിഷ്യനായിരുന്ന കുമാരനാശാനെ ബൂര്‍ഷ്വാ കവിയെന്നാണ് ഇഎംഎസ് നമ്പൂതിരിപ്പാട് വിളിച്ചാക്ഷേപിച്ചത്. കേരള ചരിത്രം എഴുതിയ ഇഎംഎസ് അതിന്റെ ഒരു താളില്‍ പോലും ഒരു വരി അയ്യങ്കാളിയെ പരാമര്‍ശിക്കാതിരുന്നത് നമ്പൂതിരിയുടെ രാഷ്ട്രീയ അസ്പൃശ്യതയുടെയും കുടിലതയുടെയും പ്രകടോദാഹരണമാണല്ലോ. ചരിത്രവും സാഹിത്യവും സാമൂഹ്യവുമായ വിഷയങ്ങളില്‍ വികൃത വാദങ്ങള്‍ നിരത്തി പുസ്തകക്കൂമ്പാരങ്ങള് രചിച്ച ഇഎംഎസ് നമ്പൂതിരിപ്പാട് യുഗപ്രഭാവനായ ശ്രീ നാരായണ ഗുരുദേവനെ കുറിച്ച് ഒരു ചെറു പുസ്തകമെങ്കിലും എന്തുകൊണ്ട് പ്രസിദ്ധീകരിച്ചില്ല? ഇത്രയും ചരിത്രം വീണ്ടും ആവര്‍ത്തിച്ചത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ നിലപാടുകളുടെ ചരിത്രം വ്യക്തമാക്കാനാണ്.
ഈ ഭൂതകാലത്തിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ പകര്‍ന്നാടുന്നത്. സിപിഎം സെക്രട്ടറി പിണറായി വിജയന്, ഗുരുദേവന്റെ യഥാര്‍ത്ഥ അനുയായിയും അദ്ദേഹത്തിന്റെ ശിഷ്യനുമായ സ്വാമി പ്രകാശാനന്ദയേയും അദ്ദേഹത്തിന്റെ ശിഷ്യന്മാരേയും കുപ്രചരണങ്ങളിലൂടെ നിര്‍ലജ്ജം ആക്ഷേപിക്കുകയാണ്. ഇതുവഴി കോടിക്കണക്കിന് ഭക്തരെ അനാദരിക്കുകയാണ്. ഇതിന് മുന്‍പും പലകുറി, പലരീതിയില്‍ സിപിഎം, ചില മതവര്‍ഗ്ഗീയ ശക്തികളും ചേര്‍ന്ന് ശിവഗിരി മഠം കയ്യടക്കുവാന്‍, കായികമായി വരെ കോപ്പുകൂട്ടിയത് കേരളത്തിലെ ജനങ്ങള്‍ മറന്നു കാണുകയില്ല.
ഇപ്പോള്‍ ശിവഗിരി മഠത്തെ ആക്രമിക്കാന്‍ ചിലര്‍ അവസരമായുപയോഗിച്ചിരിക്കുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനമാണ്. യഥാര്‍ത്ഥത്തില്‍ സിപിഎമ്മും, കോണ്‍ഗ്രസ്സിലെ അഴിമതിക്കാരായ നേതാക്കളും മോദിയെ ഭയക്കുന്നത് എന്തുകൊണ്ടാണ്. അതില്‍ ഒന്ന് മോദിയെന്ന ഭരണാധികാരിയുടെ ഭരണ മോഡല്‍ കൊണ്ടാണ്. മറ്റൊന്ന് മോദിയെന്ന വ്യക്തി രാജ്യത്തുണ്ടാക്കിയിരിക്കുന്ന ഇമേജുകൊണ്ടാണ്. ഭരണമെന്നാല്‍ തന്നിഷ്ട പ്രകാരം പൊതു ഖജനാവ് കട്ടു മുടിക്കുകയും, സത്യപ്രതിജ്ഞക്കു വിരുദ്ധമായി സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നാടിനെ കൊള്ളചെയ്യാന്‍ അവസരം ഉണ്ടാക്കുകയും, അഴിമതി ആഘോഷമാക്കി മാറ്റുകയും ആണെന്ന് ധരിച്ചിരിക്കുന്നവര്‍ക്ക് മോദിയുടെ മോഡല്‍ ഒരു പേടി സ്വപ്നം തന്നെയാണ്. ഒരു സംസ്ഥാനത്ത് ഇത്രയും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വന്‍ പുരോഗതി കൈവരിച്ചിട്ടും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ കക്ഷിയില്‍ പെട്ട രാഷ്ട്രീയ നേതാക്കള്‍ പോലും ഒരു രൂപയുടെ അഴിമതി ആരോപണവും നടത്തിയിട്ടില്ലെന്നതു ചെറിയ കാര്യമല്ല. ഭരിക്കുമ്പോള്‍ മുഖ്യമന്ത്രി മുതല്‍ പാര്‍ട്ടി സെക്രട്ടറിവരെയും, ചീഫ് സെക്രട്ടറി മുതല്‍ ഗ്രാമ പഞ്ചായത്തു സെക്രട്ടറി വരെയും അഴിമതിക്കേസുകളില്‍ കുടുങ്ങുന്ന ഒരു സംസ്ഥാനത്തെ ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ മോദിയെ പേടിക്കുന്നതിനു വേറേ യുക്തിയൊന്നും അന്വേഷിച്ചു പോകേണ്ടതില്ല. അഴിമതിയുടെ ദുഷ്ടകാളിന്ദിയില് മുങ്ങിക്കിടക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വവും, ലാവ്ലിന് അഴിമതിയെന്ന നുകവും പേറി ഉറക്കത്തിലും ഞെട്ടിക്കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മോദിയേയും, അദ്ദേഹത്തിന്റെ ഭരണത്തേയും എങ്ങനെ അംഗീകരിക്കും? ഇതൊക്കെക്കൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗുജറാത്ത് മോഡല്‍ ഇവിടെ പറ്റില്ല എന്ന് ആവര്‍ത്തിക്കുന്നത്. അച്യുതാനന്ദനും പിണറായിയും ഇക്കാര്യത്തിലെങ്കിലും ഒരുമിച്ചു നിന്ന് മോദിയെ എതിര്‍ക്കുന്നതും.
കേരളത്തേയും ഗുജറാത്തിനേയും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല, അതും പ്രത്യേകിച്ച് വികസനത്തിന്റെ കാര്യത്തില്‍. സുപ്രസിദ്ധ സംഗീതജ്ഞനായിരുന്ന ത്യാഗരാജ സ്വാമികളേയും സിനിമയിലെ സ്റ്റണ്ടുമാസ്റ്റര്‍ ത്യാഗരാജനേയും പേരുകളിലെ സാമ്യം കൊണ്ടു താരതമ്യം ചെയ്താല്‍ എങ്ങനെയിരിക്കും. കേരളത്തിന്റെ സാമ്പത്തിക അടിത്തറ കള്ളു/വിദേശമദ്യം കച്ചവടത്തിലും ലോട്ടറി നടത്തിപ്പിലും ആണ്. മദ്യവില്‍പ്പനയിലൂടെയും, ചൂതാട്ടത്തിലൂടെയുമുള്ള ലാഭം കൊണ്ട് രാജ്യംഭരിക്കുന്ന ഭരണാധികാരികള്‍ക്ക് ഇവ രണ്ടും നിരോധിച്ച രാജ്യത്തെ അത്ഭുതമായ വികസനം ഒരിക്കലും അംഗീകരിക്കാനാവില്ല. പണ്ഡിതനയ ജസ്റ്റിസ് കൃഷ്ണയ്യരും അംഗീകരിച്ച ഗുജറാത്തിലെ മദ്യവിരുദ്ധനയങ്ങള് എന്തുകൊണ്ട് കേരളത്തിന് സ്വീകാര്യമാവുന്നില്ല? ലോട്ടറി തട്ടിപ്പു നടത്തിയ സാന്റിയാഗോ മാര്ട്ടിനോടുപോലും പണം മേടിച്ച് പാര്‍ട്ടി മുഖപത്രം നടത്തുന്ന സിപിഎം ആ പത്രത്തില്‍ മോദി വിരുദ്ധ ലേഖനം അല്ലൊതെ ലോട്ടറി വിരുദ്ധ ലേഖനം എഴുതുമോ?
നരേന്ദ്ര മോദിയോട് ഉമ്മന്‍ചാണ്ടിക്കുള്ള എതിര്‍പ്പ്, എതിര്‍പ്പായി കണേണ്ട. അസൂയ മാത്രമായി കണ്ടാല്‍ മതി. ഗുജറാത്തിന്റെ വികസനം രാജ്യത്തിനു മാത്രമല്ല മറ്റു വിദേശരാജ്യങ്ങള്ക്കുകൂടി മാതൃകയാകുന്നതില്‍ ഉമ്മന്‍ ചാണ്ടിക്ക് ദുഃഖമുണ്ടായിലെങ്കിലേ അത്ഭുതമുള്ളൂ. കേരളത്തിനോടൊപ്പം രൂപം നല്കിയ ഗുജറാത്തിലെ പല പദ്ധതികളും, ഒന്നും, രണ്ടും ഘട്ടങ്ങള്‍ കടന്ന് ജനങ്ങള്‍ക്കാകെ ഗുണകരവും, രാജ്യത്തിനാകെ മാതൃകയായും പ്രവര്‍ത്തിക്കുന്നത് കാണുമ്പോഴാണ് ഇത്തരക്കാര്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെടുന്നത്. ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്-എല്‍എന്‍ജി- പദ്ധതി കേരളത്തിലും ഗുജറാത്തിലും ഒരേ സമയം നിര്‍മ്മാണം തുടങ്ങിയതാണ്. ടെര്‍മിനല്‍ പ്രവര്‍ത്തനത്തിലൂടെ ഗുജറാത്തിലാകെ ഊര്‍ജ്ജം പകരുന്ന പദ്ധതി കേരളത്തില്‍ ഇതുവരെ പ്രവര്ത്തനക്ഷമമായിട്ടുപോലുമില്ലാത്തത് എന്തുകൊണ്ടാണ്? അതിനു മറുപടി പറയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്കും ശിങ്കിടികള്‍ക്കും ഗുജറാത്തു വികസനത്തില്‍നിന്ന് ഒന്നും പഠിക്കാനില്ലെന്നു പറഞ്ഞു കൊഞ്ഞനം കാട്ടാനേ പറ്റൂ. അല്ലെങ്കിലും ഉത്തരം മുട്ടുന്നവരുടെ ശൈലി കൊഞ്ഞനം കുത്തലാണല്ലോ. മോദിയെ ജനങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ പൊതുവേ അറിയിച്ചിരിക്കുന്നത് വന്‍കിട വ്യവസായങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കാര്‍ഷിക മേഖലയുടെ വളര്‍ച്ച ഗുജറാത്തിന് രാജ്യത്തേ എതു സംസ്ഥാനത്തിനും, അല്ല ലോകത്തിനു തന്നെയും മാതൃകയായി 9.56 ശതമാനം എന്ന അത്ഭുത നിരക്കില്‍ ആണ്. ഗ്രാമമേഖലയിലെ ദാരിദ്ര്യം 13 ശതമാനം കുറഞ്ഞതും, പ്രതീശീര്‍ഷ ജിഡിപി അഖിലേന്ത്യാ ശരാശരിയേക്കാള്‍ 3.2 ഇരട്ടിയായതും എതു ഭരണധാരികളെയും അത്ഭുത പരതന്ത്രരാക്കും, ചിലപ്പോള്‍ അസൂയാലുക്കളുമാക്കും എന്നത് സ്വാഭാവികമാണ്. കേരള ചേംബര്‍ ഓഫ് കോമേഴ്സ് പോലുള്ള സ്വതന്ത്രമായ വ്യവസായ സംഘടന പോലും അവരുടെ ഔദ്യോഗിക മാസികയില്‍ മോഡിയുടെ മുഖചിത്രവും, അദ്ദേഹത്തിന്റെ ഭരണനേട്ടവും പ്രകീര്‍ത്തിക്കുമ്പോള്‍ ഈ അസൂയാലുക്കള്‍ക്ക് ഉത്തരം ഇല്ലാതാകാനേ തരമുള്ളു.
കേരളത്തിന്റെ ഒരു മന്ത്രി സ്വയം ഗുജറാത്തില്‍ പോയി മോദിയെ സന്ദര്‍ശിക്കുകയും, അനുമോദിക്കുകയും ചെയ്തിട്ടുള്ള രാഷ്ട്രീയം ഇതിന്റെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തുവാന്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ വിശ്വസ്തരില്‍ ഒരാള്‍ ഷിബു ബേബി ജോണ്‍ ആണെന്നത് കുറച്ചെങ്കിലും പ്രസിദ്ധമാണ്. ഷിബു ബേബി ജോണ്‍ യാദൃശ്ചികമായി ഗുജറാത്തിലെ സെക്രട്ടറിയേറ്റിന്റെ ഇടനാഴിയില്‍ വെച്ച് മുഖ്യമന്ത്രി മോദിയെ കണ്ടു കുശലം പറഞ്ഞതല്ല. മുന്‍കുട്ടി നിശ്ചയിച്ച് അനുമതി വാങ്ങി, അദ്ദേഹത്തിനു സമ്മാനിക്കാന്‍ കേരള പൈതൃക പ്രതീകമായ ആറന്മുളക്കണ്ണാടി (അതും പ്രതീകാത്മകമായി-ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം കേരളത്തില്‍ ആറന്മുള വിമാനത്താവള പദ്ധതിയാണ്. വികസനം വരണം, അതു പൈതൃകം തകര്‍ത്തുകൊണ്ടു വേണോ എന്ന വിഷയത്തില്‍ ഷിബുവിന്റെ നിലപാടുകൂടിയാണ് ആറന്മുളക്കണ്ണാടിയില് കാണാന്‍ കഴിയുന്നതെന്നു വേണം വിലയിരുത്താന്‍) സമ്മാനിച്ചതും ആ വാര്‍ത്ത മന്ത്രി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആദ്യം പ്രചരിപ്പിച്ചതുമെല്ലാം കരുതിക്കൂട്ടിയാണ്, ആസൂത്രിതമാണ്. ഇതിന്റെ ഉദ്ദേശ്യവും രാഷ്ട്രീയവും വരും കാലങ്ങളിലേ കേരള രാഷ്ട്രീയം മനസിലാക്കൂ. അതിനെ ഒരു വിവാദത്തിന്റെയും വിശദീകരണം ചോദിക്കലിന്റേയും തെറ്റു സമ്മതിക്കലിന്റേയും ആചാരങ്ങളോടെ എന്നെന്നേക്കുമായി അടക്കം ചെയ്യാനാവില്ലതന്നെ.
എന്നാല്‍ മന്ത്രിസഭയിലെ എറ്റവും പ്രവര്‍ത്തന പാരമ്പര്യമുള്ള മന്ത്രിയായ കെ. എം മാണി ഈ കൂടികാഴ്ചയെ കണ്ടത് മറ്റൊരു തരത്തിലാണ്. അദ്ദേഹത്തിന്റെ ഭാഷയില്‍ ബിജെപിയുടെ ചില നയങ്ങളോടാണ് കേരള കോണ്‍ഗ്രസ്സിനും, അദ്ദേഹത്തിനും വിയോജിപ്പുള്ളു. അല്ലാതെ മറ്റുചിലരെ പോലെ അദ്ദേഹത്തിന് രാഷ്ട്രീയ തിമിരവും, രാഷ്ട്രീയ അയിത്തവും ബാധിച്ചിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവില്‍ കാണുവാനും, ഗുജറാത്തിന്റെയും, മോദി സര്‍ക്കാരിന്റെയും നേട്ടങ്ങളെ മുന്‍വിധികളില്ലാതെ സമീപിക്കുവാനും ശ്രമിക്കുന്ന പരിണിതപ്രജ്ഞനായ രാഷ്ട്ര തന്ത്രജ്ഞനെയാണ് മാണിയുടെ വാക്കുകളില്‍ നിന്ന് രാഷ്ട്രീയ കേരളംവായിച്ചെടുക്കുന്നത്.
കേരളത്തിലെ ജനങ്ങളുടെ മനസ്സ് മറ്റാരേക്കാളും എളുപ്പം മനസ്സിലാക്കുവാനും അതിന് മുന്‍പേ നടക്കുവാനും കെ.എം.മാണിയെന്ന നേതാവിന്റെ കഴിവും, രാഷ്ട്രീയ ചടുലതയും മുന്‍ കാലങ്ങളില്‍ തെളിഞ്ഞതുമാണ്. ഭാരതിലൊട്ടാകെയും, കേരളത്തിലും വികസന രാഷ്ട്രീയത്തോട് ഒരു പുതിയ അടുപ്പം കക്ഷിരാഷ്ട്രീയാതീതമായി രൂപപ്പെട്ടുവരുന്നുണ്ട്. യുവാക്കളും, വിദ്യാര്‍ത്ഥികളും, വലിയ തോതില്‍ പ്രബുദ്ധരായ തൊഴിലാളികളും അഴിമതിയില്ലാത്ത, സാമുഹിക സംന്തുലനാവസ്ഥ മുറുകെ പിടിക്കുന്ന ഒരു വികസന രാഷ്ട്രീയ സ്വപ്നം കാണുന്നുണ്ട്. ഇവരെ നയിക്കുവാന്‍ ഭാരതത്തില്‍ ഇന്ന് ബിജെപി നേതൃത്വം നല്ക്കുന്ന എന്‍ഡിഎയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. കേരളം പോലുള്ള സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികള്‍ക്കും കേരള വികസനം മുന്നില്‍ കണ്ടുകൊണ്ട് പ്രായോഗിക രാഷ്ട്രീയത്തിന് വീണ്ടു വിചാരമുണ്ടാകുവാന് സമയമായിട്ടുണ്ട്. വിമര്‍ശകരും വിവാദമുണ്ടാക്കികളും വിലപിച്ചുകൊണ്ടിരിക്കട്ടെ, മോദിയുടെ കേരള സന്ദര്‍ശനം ഒരു പുതുയുഗപിറവിയാകട്ടെ.
എ. എന്‍. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: