ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധവകുപ്പ് മന്ത്രിയും മേറ്റ്ല്ലാ കേന്ദ്രമന്ത്രിമാരും പട്ടാളവും പോലീസും എല്ലാത്തിനും ഉപരി നിലവിലുള്ള ഭരണ സംവിധാനത്തിന്റെ തലവിയായ സോണിയാ ഗാന്ധിയും ഓരോ നിമിഷവും ഉണര്‍ന്നിരിക്കുന്ന മഹാനഗരമാണ് ന്യൂദല്‍ഹി.
ഇവരെ വിശ്വസിച്ച് ഈ രാജ്യത്തിന്റെ ഏതെങ്കിലും വിദൂര ഗ്രാമത്തില്‍നിന്ന് ഏതെങ്കിലും ഒരു പെണ്‍കുട്ടി ഇനി ദല്‍ഹിയിലേക്ക് പോകുമോ? സ്പഷ്ടമായി പറഞ്ഞാല്‍ ‘ഇന്ത്യയിലേക്ക്.’ സിംഗപ്പൂരില്‍ അന്ത്യശ്വാസം വലിച്ച പെണ്‍കുട്ടിയുടെ ആത്മാവിനോട്് മാപ്പ് ചോദിക്കാന്‍ പോലും ഈ രാജ്യത്തിന് അര്‍ഹതയില്ല.
എങ്കിലും പ്രിയപ്പെട്ട ദുഃഖപുത്രി; നിനക്കുവേണ്ടി ഈ രാജ്യം ഉണര്‍ന്നിരിക്കുന്നു. അതുകൊണ്ട് ആരുടെയും ആഹ്വാനമില്ലാതെ നിന്നെയോര്‍ത്ത് വിലപിച്ചും കാപാലികന്മാര്ക്ക് വധശിക്ഷ നല്‍കണമെന്ന് ആര്‍ത്തുവിളിച്ചും ഇന്ത്യന്‍ യുവത്വം ഒരു കൊടുങ്കാറ്റാവുന്നു. ഇപ്പോള്‍ മാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടികൂടി മരണത്തോട് മല്ലടിക്കുകയാണ്.
സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ആദ്യ സംഭവമായി നിരോധനാജ്ഞകളെ പോലും വെല്ലുവിളിച്ചിരിക്കുന്ന പ്രതിഷേധക്കാരെ ഭരണാധികാരികള്‍ ഭയപ്പെടുന്നു. സിംഗപ്പൂരില്‍നിന്നും ദല്‍ഹി പെണ്‍കുട്ടിയുടെ ഭൗതികശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പായി പ്രതിപക്ഷത്തേയും രാഷ്ട്രീയാതീത ഇന്ത്യന്‍ യുവത്വത്തെയും ഭയന്ന് ഇന്ത്യാ ഗവണ്മെന്റ് എല്ലാ പ്രവേശന കവാടങ്ങളും അടച്ചിട്ടു. എന്നിട്ടും ജനം ഒഴുകി. നിന്റെ നാമത്തില്‍ വിലപിക്കുന്നതിനും ഇന്നലത്തെപ്പോലെ ബലാല്‍സംഗ കൊലപാതകികളെ വെറുതെ വിടാതിരിക്കുന്നതിനും.
എന്നിട്ടും ആ കുട്ടിക്ക് 2012 ഡിസംബറിലുണ്ടായ അതിക്രൂരമായ ദുരന്താനുഭവത്തിന് ഉത്തരവാദികള്‍ തങ്ങളല്ലായെന്ന് ഇന്ത്യാ ഗവണ്മെന്റ് കരുതുന്നുവെങ്കില്‍ തുറന്നു പറയട്ടെ. ‘ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് രാജിവെയ്ക്കണം’.
പ്രിയപ്പെട്ട ദല്‍ഹി പെണ്‍കുട്ടി, നിന്റെ ദുഃഖകരമായ ഓര്‍മ്മകള്‍ ഞങ്ങളുടെ ഉള്ളില്‍ പുകയുമ്പോള്‍, ഇന്നത്തെ ഭരണാധികാരികളോട് ചിലതൊക്കെ ഞങ്ങള്‍ക്ക് ഓര്മിപ്പിക്കാനുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ 1952-57 മന്ത്രിസഭയില്‍ റെയില്‍വെ വകുപ്പ് മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി തമിഴ്നാട്ടിലെ അരിനെല്ലൂരില്‍ കുറച്ചുപേര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചയുടനെ മന്ത്രിസ്ഥാനം രാജിവെച്ചു. ആരെയും കുറ്റപ്പെടുത്താന്‍ കഴിയാത്ത ആ ദുരന്തത്തില്‍ പ്രതിഷേധിച്ചു. ആരും ശബ്ദിച്ചിരുന്നില്ല. എന്നിട്ടും മനഃസാക്ഷി തുടര്‍ന്ന് ആ സ്ഥാനത്തിരിക്കുവാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ഈ മനഃസാക്ഷി എന്തുകൊണ്ട് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ഇല്ലാതെപോയി?
കേന്ദ്രമന്ത്രിമാരുടേയും സംസ്ഥാന മന്ത്രിമാരുടേയും വീടുകളും ഓഫീസുകളും സ്ഥിതി ചെയ്യുന്ന രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ 23 വയസ്സുകാരിയായ ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കൂട്ടബലാല്സംഗത്തിനെതിരെ ആരുടെയെങ്കിലും ചോര തിളക്കാതിരിക്കുമോ? പക്ഷെ ആ പെണ്‍കുട്ടിയുടെ പേരില്‍ വിലപിച്ചുകൊണ്ടും കാപാലികന്മാര്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടും ഇന്ത്യന്‍ യുവത്വം സ്വയം സംഘടിച്ചു സമരരംഗത്തിറങ്ങിയ ആദ്യ ദിവസം, ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിനുണ്ടായ വിജയത്തില്‍ ആഹ്ലാദിക്കുന്നതിനും പാര്‍ട്ടി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുമായി ഷീലാദീക്ഷിത് സിംലയിലായിരുന്നു.
പക്ഷെ, ഇന്ത്യന്‍ യുവത്വം ഇളകിമറിഞ്ഞപ്പോള്‍ രാജ്യത്ത് പ്രത്യേകിച്ചും ദല്‍ഹിയില്‍ സാധാരണ നടക്കാറുള്ള ബലാല്സംഗങ്ങളെപ്പോലെ ഒരു സാധാരണ സംഭവമായി കാണാന്‍ കഴിയുന്നതല്ലായെന്ന് ഷീലാ ദീക്ഷിതിന് ബോധ്യപ്പെട്ടു.
പിന്നീട് മറ്റൊന്നും പറയാനില്ലാതെ അവര്‍ സമരക്കാരോട് ചേരാന്‍ ശ്രമിച്ചു. പക്ഷേ അവരുടെ ആത്മാര്‍ത്ഥതയില്‍ ഇന്ത്യന്‍ യുവത്വത്തിന് വിശ്വാസമുണ്ടാകില്ല. ആ പെണ്‍കുട്ടിയുടെ വേര്‍പാടില്‍ അനുശോചിക്കുന്നതിനായി അടച്ചിട്ട ഇന്ത്യന്‍ ഗെയ്റ്റുകള്‍ക്ക് പുറത്തായി തടിച്ചുകൂടിയ ഇന്ത്യന്‍ യുവത്വത്തിനിടയിലേക്ക് അവരിലൊരാളാകാന്‍ ഷീലാ ദീക്ഷിത് ശ്രമിച്ചപ്പോള്‍ ദുഃഖം കൊണ്ട് നിശബ്ദരായിരുന്ന യുവതീ-യുവാക്കളില്‍ നിന്നും ഉയര്‍ന്നുവന്നത് ഒരു വെടിമുഴക്കമായിരുന്നു. “ഷീലാ ദീക്ഷിത് ഗോബാക്ക്.”
ഷീലേ, ഇനിയെങ്കിലും നിങ്ങള്‍ക്ക് രാജിവെച്ചു കൂടേ. ആ പെണ്‍കുട്ടിയ്ക്കുണ്ടായ ക്രൂരമായ ദുരന്തത്തിനു നിങ്ങള്‍ വ്യക്തിപരമായി ഉത്തരവാദിയാണെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ നിങ്ങള്‍ക്കും സോണിയാ-രാഹുല്‍മാര്‍ക്കും ഇന്ത്യന്‍ പോലീസ് സേനയും ഇന്റലിജന്‍സ് സംവിധാനവും നല്കുന്ന സുരക്ഷാ ജാഗ്രതയുടെ നൂറിലൊരംശം ആ പെണ്‍കുട്ടിയ്ക്ക് ലഭിച്ചിരുന്നുവെങ്കില്‍ ഡിസംബര്‍ 16 ന് രാത്രിയില്‍ ദല്‍ഹി പെണ്‍കുട്ടി സഞ്ചരിച്ച ബസ്സിലുണ്ടായിരുന്ന കാപാലികന്മാരെ രാജ്യം മുന്നേ തന്നെ പിടികൂടുമായിരുന്നു.
മൃഗീയമായ ബലാല്സംഗങ്ങള്ക്കിരയായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും സുരക്ഷയേക്കാള്‍ പ്രധാനം നെഹ്റുകുടുംബാംഗങ്ങളുടെയും കേന്ദ്രമന്ത്രിമാരുടേയും സംരക്ഷണമാണെന്ന് കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ എന്നുവരെ കല്പ്പിക്കുന്നുവോ? അന്നുവരെ ഇന്ത്യന്‍ പെണ്‍കുട്ടികളും സ്ത്രീകളും സുരക്ഷിതരായിക്കില്ല. രാജ്യത്തെ പിടിച്ചുകുലുക്കിയ ആ പെണ്‍കുട്ടി മരിച്ച ദിവസത്തിലും അടക്കം ചെയ്യപ്പെട്ട ദിവസത്തിലും തുടര്‍ന്നിപ്പോള്‍ വരെയും മറ്റു പെണ്‍കുട്ടികള്‍, സ്ത്രീകള്‍ പീഡനത്തിനും ബലാല്‍സംഗത്തിനിരയാകുകയും അവരില്‍ ചിലര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. ആ പെണ്‍കുട്ടിയെ അടക്കം ചെയ്ത ദിവസം ബംഗാളില്‍ നടന്ന കൂട്ടബലാല്‍സംഗ മരണം തന്നെ ഉദാഹരണമായി പറയാം. ബലാല്‍സംഗത്തിനെതിരെ രാജ്യത്തെ അതിശക്തമായ പ്രക്ഷോഭങ്ങളും ഭരണകൂട താക്കീതുകളും നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ സ്ഥിതി ഇതാണെങ്കിലോ!
2012 ഡിസംബര്‍ 29 ന് ദല്‍ഹിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയാകുകയും സിംഗപ്പൂരില്‍ മരണപ്പെടുകയും ചെയ്ത ആ പെണ്‍കുട്ടിയ്ക്ക് തുല്യമായി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്ന ഒരു നഴ്സ് ഇപ്പോഴും ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നു. സോഹന്‍ലാല്‍ വാത്മീകി എന്ന പേരുകാരനായ ഒരു ആശുപത്രി ജീവനക്കാരന്റെ ക്രൂരമായ ബലാല്സംഗത്തിനിരയായതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള വായു സഞ്ചാരം തടസ്സപ്പെട്ടും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചും കഴിഞ്ഞ 38 വര്‍ഷമായി അബോധാവസ്ഥയില്‍ ജീവച്ഛവമായി മുംബൈയിലെ കിങ് എഡ്വേര്‍ഡ് ആശുപത്രിയില്‍ കഴിയുന്ന അവളുടെ പേര് ‘അരുണ ഷാണ്ബാഗ്’ എന്നാണ്. 38 വര്‍ഷമായി വെന്റിലേറ്ററില്‍ ഒന്നും അറിയാതെ ചത്തതിനൊക്കുമേ ജീവിക്കുന്ന അരുണയെ ഇന്ന് എത്രപേര്‍ ഓര്‍ക്കുന്നുണ്ട്? അതേസമയം ക്രൂരമായി ബലാല്‍സംഗം ചെയ്ത് അവളുടെ തലച്ചോറുപോലും തകര്‍ത്ത പ്രതി സോഹന്‍ലാല്‍ വാത്മീകി ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് നാളുകളേറെയായി. എന്നിട്ടും അവനെ ആരും ഒന്നും ചെയ്തില്ല.
38 വര്‍ഷം മുമ്പ് രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്ന അരുണാ ട്രാജഡിയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വരെയും രാജ്യത്തിന്റെ എല്ലാ ഭാഗത്തും പീഡനത്തിനും ബലാല്‍സംഗത്തിനും ഇരയായിട്ടുള്ള പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും എണ്ണം ലക്ഷങ്ങളുടെ സംഖ്യയിലാണ് ചെന്നെത്തിയിരിക്കുന്നത്. ഇതിന് കാരണക്കാരായ ലക്ഷോപലക്ഷം വരുന്ന പുരുഷ കുറ്റവാളികളും ഈ രാജ്യത്തിപ്പോള്‍ സുഖമായി കഴിയുന്നുണ്ട്. പണവും രാഷ്ട്രീയ സ്വാധീനവുമില്ലാത്ത കുറച്ചുപേര്‍ക്കുമാത്രം എന്തൊക്കെയോശിക്ഷ ലഭിച്ചിട്ടുണ്ടാകും.
പ്രിയപ്പെട്ട അരുണേ നീയിപ്പോഴും ജീവിച്ചിരിക്കുന്നത് ഒരു പിന്‍ഗാമിയിലൂടെ നിന്നെപ്പോലുള്ളവരുടെ മാനവും ജീവനും മൃഗീയമായി പിച്ചിച്ചീന്തിയ ക്രൂരന്മാരെ തൂക്കിലേറ്റുവാന്‍ ഒരു നിയമം ഈ രാജ്യത്തുണ്ടാകുമെന് പ്രതീക്ഷയിലാണോ? അതിശയം തന്നെ. അതിപ്പോള്‍ സംഭവിച്ചിരിക്കുന്നു. 2012 ഡിസംബറിലെ യുപി-ദല്‍ഹി പെണ്‍കുട്ടിയിലൂടെ. പക്ഷേ ഇവള്‍ക്കുവേണ്ടി ഇന്ത്യയെ വിറപ്പിച്ച യുവരക്തങ്ങള്‍ക്കു അരുണേ, നിന്നെ അറിയില്ല. നിനക്ക് സംഭവിച്ച ദുരന്തം നടക്കുമ്പോള്‍ ഇവരാരും ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും ഈ പെണ്‍കുട്ടിയിലൂടെ അവര്‍ കണ്ടെത്തിയ ദുഃഖം, അരുണേ അത് നിന്റേതുമാണ്.
അവസാനിക്കുന്നില്ല. ആ പെണ്‍കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നതിന് ഭാരത-ദല്‍ഹി സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. അല്ലെങ്കില്‍ അതിന് നിര്‍ബന്ധിതരായി. ഡിസംബര്‍ 22 ലെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ചികിത്സയിലിരിക്കുമ്പോള്‍ ആ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ഇങ്ങനെ മാറ്റം ഉണ്ടായി. ‘വെന്റിലേറ്ററില്‍ നിന്ന് റൂമിലേക്ക് മാറ്റി ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങി. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തിക്കൊണ്ടിരുന്നു. വയറിലെ പഴുപ്പു പൂര്‍ണമായി നീക്കാന്‍ കഴിഞ്ഞു. മുറിവുകള്‍ ഉണങ്ങിക്കൊണ്ടിരുന്നു. വെള്ളം ചോദിച്ചു വാങ്ങി കുടിച്ചു. സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന് മൊഴി നല്കി.’
പിന്നീട് അണുബാധ വ്യാപിക്കുകയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തെങ്കിലും ഡിസംബര്‍ 26 ന് അവളെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകരുതായിരുന്നു. ആറുമണിക്കൂര്‍ നീണ്ട സിംഗപ്പൂര്‍ യാത്രയ്ക്കിടയില്‍ എയര്‍ ആംബുലന്‍സില്‍ അവള്‍ക്ക് ശ്വാസതടസ്സം നേരിട്ടു. ആയതിനാല്‍ കൃത്രിമ ശ്വാസോച്ഛ്വാസത്തിന്റെ ഗതി പത്ത് ശതമാനം വര്‍ധിപ്പിച്ച് 70 ശതമാനത്തിലെത്തിച്ചാണ് യാത്രാ മദ്ധ്യേ അവളുടെ ജീവന് നിലനിര്‍ത്തിയത്.
ഇന്ത്യയില്‍ മികച്ച ചികിത്സ കിട്ടിക്കൊണ്ടിരിക്കവെ, എന്തിന് സിംഗപ്പൂരിലേക്ക് കൊണ്ടുപോയി അവള്‍ക്ക് ശ്വാസസ്തംഭനം ഉണ്ടാക്കി? അവളെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത് മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ലെന്നും രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും പറഞ്ഞുകേള്‍ക്കുന്നു. ഇത് സത്യമാണെങ്കില്‍ ഭാരത-ദല്‍ഹി സര്‍ക്കാരുകളുടെ നടത്തിപ്പുകാരേ, നിങ്ങള്‍ ആ കുട്ടിയോട് നീതി കാട്ടിയില്ല.
സിംഗപ്പൂരിലേക്കുള്ള യാത്രാമദ്ധ്യേ അനുഭവപ്പെട്ടിരുന്ന ശ്വാസതടസ്സം അവള് ഇന്ത്യയിലായിരുന്നുവെങ്കില്‍ അനുഭവപ്പെടുമായിരുന്നുവോ? അനുഭവപ്പെടുമായിരുന്നെങ്കില് തന്നെ എയര്‍ബസ്സില്‍ നിന്നും ലഭിച്ചതിനേക്കാള്‍ മികച്ച ചികിത്സ അവള്‍ക്ക് ദല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍നിന്ന് തന്നെ ലഭിക്കുമായിരുന്നല്ലൊ. സിംഗപ്പൂരിലെ ചികിത്സയില്‍ അവള് ഒരു നിമിഷംപോലും ഭേദപ്പെട്ടില്ല. ഇന്ത്യയില്‍ അങ്ങനെയല്ലായിരുന്നു.
ദല്‍ഹി പെണ്‍കുട്ടിയെ സ്വന്തം മണ്ണില്‍ തന്നെ മരിക്കാനെങ്കിലും അനുവദിക്കണമായിരുന്നു. എങ്കിലും പറയട്ടെ; പേരറിയാത്ത അവള്‍ക്കുവേണ്ടി ദല്‍ഹിയില്‍ തിങ്ങിക്കൂടിയ പേരറിയാത്തവര്‍ നടത്തിയ വിലാപങ്ങള്‍, ഈ രാഷ്ട്രം അവള്‍ക്ക് നല്കിയ മഹത്തായ സാന്ത്വനം ആകുന്നു.
എസ്.ജെ.റാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: